Image

ക്രിസ്മസിന്റെ യഥാര്‍ത്ഥ സന്ദേശം: പി.പി. ചെറിയാന്‍

Published on 25 December, 2015
ക്രിസ്മസിന്റെ യഥാര്‍ത്ഥ സന്ദേശം: പി.പി. ചെറിയാന്‍
പാപമരണത്തിന് അധീനരായ ആദാമ്യ സന്തതികളെ വീണ്ടെടുത്ത്, നിത്യ ജീവന്റെ അവകാശികളാക്കി തീര്‍ക്കുന്നതിന് സ്വര്‍ഗ്ഗ മഹിമകള്‍ വെടിഞ്ഞു ഭൂമിയില്‍ മനുഷ്യനായി അവതരിച്ച ധീരനായ ഒരു ദൈവത്തിന്റെ ജനനത്തെ ഓര്‍ക്കുന്ന ദിനമാണ് ക്രിസ്മസ്.

ക്രിസ്തുവിന്റെ ജനനം ഡിസംബര്‍ 25 നാണ് എന്നതിന് ചരിത്ര രേഖകളോ, വേദപുസ്തക തെളിവുകളോ ഒന്നും തന്നെയില്ല. ഡിസംബര്‍ മാസം യെരുശലേമില്‍ കൊടും തണുപ്പിന്റെ സമയമാണ്. ഈ സമയത്ത് ആടുകളെ സംരക്ഷിക്കുന്നതിന് പുറത്ത് കാവല്‍ കിടക്കുന്ന പതിവ് ഇടയന്മാര്‍ക്കില്ല.

റോമന്‍ സാമ്രാജ്യത്തില്‍ സൂര്യന്റെ ഉത്സവദിനമായി ആഘോഷിക്കുന്ന ദിവസമാണ് ഡിസംബര്‍ 25. ഈ ദിവസം തിരഞ്ഞെടുത്താണ് െ്രെകസ്തവ ജനത ക്രിസ്മസ് ദിനമായി കൊണ്ടാടുന്നത്.

പിതാവായ ദൈവത്തിന്റേയും സ്തുതി ഗീതങ്ങള്‍ ആലപിക്കുന്ന സാറാഫുകളുടേയും സാമീപ്യം ഉപേക്ഷിച്ചു. ഭൂമിയില്‍ വരുന്നതിനും പശു തൊട്ടിയില്‍ ജനിക്കുന്നതിനും ജനനം മുതല്‍ പാവപ്പെട്ടവനായി, തലചായ്ക്കുന്നതിന് ഇടമില്ലാതെ കഴിയുന്നതിനും നിലവിലുണ്ടായിരുന്ന അനാചാരങ്ങള്‍ക്കെതിരെ, ന്യായ ശാസ്ത്രിമാര്‍, പരിശന്മാര്‍, പളളി പ്രമാണികള്‍ എന്നിവരുടെ അനീതികള്‍ക്കെതിരെ പോരാടി കുരിശില്‍ മരിക്കുന്നതിനും 'ആരുടെ രക്ഷയ്ക്കായി മരിച്ചുവോ, ആ മനവരാശിക്ക് തന്റെ ത്യാഗത്തില്‍ ഒരു നന്ദിയും ഇല്ലാ എന്ന് അറിഞ്ഞുകൊണ്ടു തന്നെ' ദൈവം തീരുമാനിച്ചത് തികച്ചും ധീരോചിതമായ നടപടി തന്നെ.

ക്രിസ്തുവിന്റെ അനുയായികളുടെ ഏറ്റവും പ്രധാനമായ ഗുണമേന്മയെന്നത് ധീരതയാണ്. ശീതോഷ്ണവാനായിരിക്കുക എന്നത് ക്രിസ്താനികള്‍ക്ക് ഒരിക്കലും ചേര്‍ന്നതല്ല. യേശു മാട്ടിന്‍ തൊഴുത്തില്‍ ജനിച്ചു. പുല്‍തൊട്ടിയില്‍ കിടത്തി, കാല്‍വറി കുരിശില്‍ മരിച്ചു. എന്നാല്‍ ക്രിസ്തുവിന്റെ യഥാര്‍ത്ഥ സ്ഥാനം നാം ഇന്ന് ആഘോഷമാക്കി മാറ്റിയിട്ടുളള പുല്‍തൊട്ടിയിലോ, കുരിശിലൊ അല്ലായിരുന്നു. ക്രിസ്തു നമ്മുടെ ഹൃദയങ്ങളില്‍ വസിക്കുവാനാണ് ആഗ്രഹിക്കുന്നത്.

ക്രിസ്തുവിന് ഭൂമിയില്‍ പിറക്കുന്നതിന് ഒരു മാതാവ് വേണമെന്ന് പിതാവായ ദൈവം തീരുമാനിച്ചു. അങ്ങനെ കന്യകാമറിയത്തിന്റെ ഉദരത്തില്‍ ക്രിസ്തു ഉരുവായി. ഈ ക്രിസ്തു നമ്മുടെ ഹൃദയങ്ങളില്‍ വസിക്കുമ്പോള്‍ മാതാവായ മറിയാമിന്റെ സ്ഥാനമാണ് അവന്‍ നമുക്കോരൊരുത്തര്‍ക്കും വാഗ്ദനം ചെയ്തുന്നത്. ക്രിസ്തു പഠിപ്പിച്ചത് സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും എന്നാണ്. ഇവിടെയാണ് ക്രിസ്മസിന്റെ യഥാര്‍ത്ഥ സന്ദേശം പ്രതിഫലിക്കുന്നത്.

ക്രിസ്തുവിന് വലിയ ആഘോഷങ്ങളും വിരുന്നു സല്‍ക്കാരങ്ങളും സംഘടിപ്പിക്കുമ്പോള്‍ നമ്മിലര്‍പ്പിതമായിട്ടുളള ഉത്തരവാദിത്വം വിസ്മരിക്കരുത്.

സ്വര്‍ഗ്ഗം നിരസിക്കുമ്പോള്‍, വിശന്നിരിക്കുന്നവര്‍ക്ക് ഭക്ഷണം ലഭിക്കാതെയിരിക്കുമ്പോള്‍, ദൈവത്തെ വിളിച്ചപേക്ഷിച്ചിട്ടും ഉത്തരം ലഭിക്കാതെയിരിക്കുമ്പോള്‍, ഉണ്ടാകുന്ന അനുഭവങ്ങള്‍ നേരിട്ട് രുചിച്ചറിയുവാന്‍ ക്രിസ്തുവിന് കഴിഞ്ഞു. എന്തുകൊണ്ട് ഇത്തരം അനുഭവങ്ങള്‍ നമുക്ക് പരീക്ഷിച്ചു നോക്കി കൂടാ ? ചില ദിവസങ്ങളെങ്കിലും പട്ടിണി കിടന്ന് പട്ടിണി അനുഭവിക്കുന്ന സഹോദരങ്ങളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കുവാന്‍ എന്തുകൊണ്ട് നമുക്കൊന്ന് ശ്രമിച്ചു കൂടാ ?

ദൈവ പുത്രനായ ക്രിസ്തുവിന്റെ തിരുപിറവി ആഡംബരങ്ങള്‍ ഉപേക്ഷിച്ചും പൂര്‍വ്വ പിതാക്കന്മാര്‍ ഉയര്‍ത്തി പിടിച്ച സനാതന സത്യങ്ങള്‍ സ്വായത്തമാക്കിയും നമുക്ക് ലളിതമായി ആഘോഷിക്കാം. ക്രിസ്തുവിനെ സ്വന്തം ജീവിതത്തില്‍ രക്ഷകനായി സ്വീകരിച്ചു ഓരോരുത്തരുടേയും ഹൃദയാന്തര്‍ഭാഗത്ത് ദിനംതോറുമുളള ആഘോഷമാക്കി ക്രിസ്മസ് മാറും' എന്ന പ്രതിജ്ഞയോടെ ഈ വര്‍ഷത്തെ തിരുപിറവിയെ എതിരേല്‍ക്കാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക