കോട്ടയം: ശക്തമായ ഭൂകമ്പമുണ്ടായാലും മുല്ലപ്പെരിയാര്‍ ഡാം തകരില്‌ളെന്ന് ഉന്നതാധികാരസമിതി അംഗം ജസ്റ്റിസ് കെ.ടി. തോമസ്.
ഉന്നതാധികാരസമിതി സമര്‍പ്പിച്ച 5000 പേജുള്ള റിപ്പോര്‍ട്ട് വായിക്കുകയോ
സംഗ്രഹം മനസ്സിലാക്കുകയോ ചെയ്താല്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ ഡാം തകരുമെന്ന
മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ തെറ്റിദ്ധാരണ പൂര്‍ണമായും
മാറുമായിരുന്നു. ജലനിരപ്പ് ഉയര്‍ന്നാല്‍ മുല്ലപ്പെരിയാര്‍ ഡാം തകരുമെന്ന്
വിശ്വസിച്ച് താനും ഉറങ്ങാതിരുന്നിട്ടുണ്ട്.
1979 മുതല്‍ 1984 വരെയുള്ള കാലയളവില്‍ മൂന്നുഘട്ടങ്ങളിലായി അണക്കെട്ട്
ബലപ്പെടുത്തിയിട്ടുണ്ട്. ഒന്നാംഘട്ടത്തില്‍ ഒരുമീറ്ററില്‍ 12ടണ്‍
കോണ്‍ക്രീറ്റ് നിറച്ച് ഡാമിനുചുറ്റും 373 മീറ്റര്‍ കോണ്‍ക്രീറ്റ്
ക്യാപ്പിങ് നടത്തി ഘനം വര്‍ധിപ്പിച്ചു. രണ്ടാംഘട്ടത്തില്‍ 103 സ്റ്റീല്‍
പില്ലറുകളുടെ സഹായത്തോടെ കേബ്ള്‍ ആങ്കറിങ് നടത്തി. മൂന്നാംഘട്ടത്തില്‍
ഡാമിന് പുറത്ത് 10മീറ്റര്‍ ഘനത്തില്‍ കോണ്‍ക്രീറ്റ് ഭിത്തിയും നിര്‍മിച്ചു.
ഇതോടെ, പുതിയ ഡാം നിര്‍മിക്കുന്നതിന് തുല്യമായ സുരക്ഷയാണ്
ലഭിച്ചിരിക്കുന്നത്. ഉന്നതാധികാരസമിതി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ജനത്തെ
അറിയിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനാലാണ് ഭീതി വിട്ടൊഴിയാത്തത്.
ഏഴുകോടിയിലേറെ രൂപ മുടക്കി ഹരീഷ് സാല്‍വേ, രാജീവ് ധവാന്‍ തുടങ്ങിയ
പേരുകേട്ട അഭിഭാഷക സംഘത്തെ സുപ്രീംകോടതിയില്‍ അണിനിരത്തിയെങ്കിലും
കേരളത്തിന്റെ നിലപാട് പൂര്‍ണമായി അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല.
'സുവര്‍ണം2015' സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി കോട്ടയം പ്രസ്‌ക്‌ളബില്‍
സംഘടിപ്പിച്ച 'മാധ്യമ സെമിനാര്‍' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.