Image

ക്രിസ്തുമസാഘോഷങ്ങളുടെ ചരിത്രവും വിമര്‍ശനങ്ങളും (ജോസഫ് പടന്നമാക്കല്‍)

Published on 19 December, 2015
ക്രിസ്തുമസാഘോഷങ്ങളുടെ ചരിത്രവും വിമര്‍ശനങ്ങളും (ജോസഫ് പടന്നമാക്കല്‍)
ലോകമാകമാനമുള്ള ക്രിസ്ത്യാനികള്‍ ക്രിസ്തുമസിനെ അദ്ധ്യാത്മികതയുടെയും പരിശുദ്ധിയുടെയും ദിനമായി ആചരിച്ചു വരുന്നു. 'ക്രിസ്തുമസ്' വിവിധ രാജ്യങ്ങളുടെ മതപരവും സാംസ്ക്കാരികവും സാമൂഹികവുമായ ആഘോഷ ദിനമാണ്. എങ്കിലും ആധുനിക ലോകം ക്രിസ്തുമസിനെ വ്യവസായിവല്‍ക്കരിച്ചിരിക്കുന്നതായും കാണാം. സമ്മാനങ്ങള്‍ കൈമാറുക, ക്രിസ്തുമസ് മരം അലങ്കരിക്കുക, പള്ളിയില്‍ പോവുക, ബന്ധുക്കളും സുഹൃത്തുക്കളുമായി ഭക്ഷണം പങ്കു വെക്കുക, സാന്റാ ക്ലോസിന്റെ വരവ് കാത്തിരിക്കുക എന്നിങ്ങനെയുള്ള ക്രിസ്തുമസ് ദിനത്തിലെ പരമ്പരാഗതങ്ങളായ ആചാരങ്ങള്‍ നൂറ്റാണ്ടുകളായി തുടര്‍ന്നുകൊണ്ടിരിക്കുന്നു.ആദ്യ നൂറ്റാണ്ടുകളില്‍ ക്രിസ്തുവിന്റെ ജന്മദിനം ഘോഷിച്ചിരുന്നില്ല. നാലാം നൂറ്റാണ്ടിലാണ് സഭാധികാരികള്‍ യേശുവിന്റെ ജന്മ ദിനാ ഘോഷത്തിനു തുടക്കമിട്ടത്.

2012­ലെ ക്രിസ്തുമസ് കാലത്ത് ബനഡിക്റ്റ് മാര്‍പാപ്പാ യേശുവിന്റെ ശൈശവ കാലങ്ങളെ വിവരിച്ചുകൊണ്ടു 'നസ്രത്തിലെ യേശു'വെന്ന (ജീസസ് ഓഫ് നസറത്ത്) ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. "ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ,'ഡയോനിസിയസ് എക്‌സിഗൂസ്' എന്നു പേരുള്ള ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍ തയ്യാറാക്കിയ ക്രിസ്ത്യന്‍ കലണ്ടര്‍ തികച്ചും അബദ്ധങ്ങള്‍ നിറഞ്ഞതാണെന്നു" മാര്‍പാപ്പായുടെ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നു. സഭ അംഗികരിച്ച ഈ കലണ്ടറിലുള്ള യേശുവിന്റെ ജനനതിയതിയും മാസവും വര്‍ഷവും ശരിയല്ലെന്നും അനേക വര്‍ഷങ്ങളുടെ വ്യത്യാസത്തിലാണ് കലണ്ടറുണ്ടാക്കിയിരിക്കുന്നതെന്നും ബനഡിക്റ്റിന്റെ ഈ ഗവേഷണ ഗ്രന്ഥത്തിലുണ്ട്. ഡിസംബര്‍ ഇരുപത്തിയഞ്ചാം തിയതി ക്രിസ്തു ജനിച്ച ദിനമായി ആഘോഷിക്കുന്നത് തികച്ചും നിരര്‍ത്ഥകമാണെന്നു മാര്‍പാപ്പായുടെ പുസ്തകത്തില്‍ നിന്നും മനസിലാക്കാം. ഉണ്ണിയേശു പിറന്നപ്പോള്‍ മാലാഖമാര്‍ ഗാനങ്ങള്‍ ആലപിച്ചുവെന്നത് തെറ്റായ വിശ്വാസമായും മാര്‍പാപ്പയുടെ പുസ്തകത്തിലുണ്ട്. ഭാവനകളില്‍ നെയ്‌തെടുത്ത ക്രിസ്തുമസ് ഗാനങ്ങള്‍ ചരിത്രത്തിലെ യേശുവിനെപ്പറ്റിയുള്ളതല്ല. സ്വര്‍ഗത്തില്‍ വസിക്കുന്ന മനുഷ്യനെപ്പോലുള്ള ചിറകുള്ള മാലാഖമാര്‍ യേശു ജനിച്ച സമയം ചുറ്റിനുമുണ്ടായിരുന്നുവെന്നത് വെറും കെട്ടു കഥകളായും കരുതണം. മാലാഖമാര്‍ പാടിയെന്നനുമാനിക്കുന്ന കരോളുകളും ക്രിസ്തുമസ് സംബന്ധിച്ചുള്ള മറ്റു കൂത്താട്ടങ്ങളും ചരിത്രത്തിലെ യേശുവുമായി ബന്ധപ്പെടുത്താന്‍ സാധിക്കില്ല.

ക്രിസ്തുവിന്റെ ജനന ദിവസത്തെപ്പറ്റി ബൈബിളില്‍ വ്യക്തമായി ഒന്നും സൂചിപ്പിച്ചിട്ടില്ല. ബൈബിളില്‍ വിവരിച്ചിരിക്കുന്ന പ്രകാരം ക്രിസ്തുവിന്റെ ജനനം വസന്തകാലത്തിലോ മഴക്കാലത്തിലോ ആയിരിക്കാം. രണ്ടു പ്രധാന കാരണങ്ങളാണ് അതിനു തെളിവുകളായി ചൂണ്ടി കാണിക്കുന്നത്. ഒന്നാമത്തേതു ക്രിസ്തു ജനിച്ച സമയം ആട്ടിടയര്‍ തങ്ങളുടെ ആടുകളെ മേയിച്ചുകൊണ്ട് മേച്ചില്‍ സ്ഥലങ്ങളിലുണ്ടായിരുന്നുവെന്നു ലൂക്കിന്റെ സുവിശേഷത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. യേശുവിന്റെ ജനനവുമായി ബന്ധപ്പെടുത്തി ആട്ടിടയന്മാര്‍ ശൈത്യ കാലത്ത് ആടു മാടുകളെ മേയിച്ചിരുന്നുവെന്നത് തികച്ചും യുക്തിക്കു ചേരുന്നതുമല്ല. കന്നുകാലികള്‍ മേയുന്നത് സാധാരണ പുല്ലുകള്‍ നിറഞ്ഞ വസന്തത്തിലോ മഴക്കാലങ്ങളിലോ ആയിരിക്കും. ഡിസംബര്‍ മാസം യഹൂദാദേശം മുഴുവന്‍ ശൈത്യം നിറഞ്ഞ പ്രദേശങ്ങളാണ്. രണ്ടാമത്, തണുപ്പുകാലത്ത് യേശുവിന്റെ മാതാപിതാക്കള്‍ സെന്‍സസ് വിവങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബെദലഹേമില്‍ വരാനും സാധ്യതയില്ല. ജനങ്ങള്‍ക്കു അനുയോജ്യമായ കാലാവസ്ഥകളും കണക്കാക്കി മാത്രമേ ഇങ്ങനെയുള്ള രാജവിളംബരങ്ങള്‍ പ്രഖ്യാപിക്കാനും സാധ്യതയുള്ളൂ. ഡിസംബര്‍ മാസത്തിലെ ശൈത്യത്തില്‍ നടന്നു പോവുന്ന വഴികള്‍ കുണ്ടും കുഴികളും ചെളികളും നിറഞ്ഞതായിരിക്കും. ദുര്‍ഘടമായ വഴികളില്‍ക്കൂടി രാജ്യം മുഴുവനുമുള്ള ജനം നടന്ന് സെന്‍സസ് എടുക്കുകയെന്ന രാജ വിളംബരവും പ്രായോഗികമായിരിക്കില്ല. രോഗം ബാധിച്ചവരും കുഞ്ഞുങ്ങളുമായി സഞ്ചരിക്കുന്നവരും കഠിനമായ ശൈത്യത്തിലകപ്പെട്ടു അപകടപ്പെടാനാണ് സാധ്യത. ഇക്കാരണങ്ങള്‍കൊണ്ട് പേഗന്‍ മതങ്ങളെ തൃപ്തിപ്പെടുത്താന്‍ ഡിസംബര്‍ ഇരുപത്തിയഞ്ചാം തിയതി ക്രിസ്തു ജനിച്ച ദിവസമായി തെരഞ്ഞെടുത്തതായിരിക്കണം.

ഡിസംബര്‍ ഇരുപത്തിയഞ്ചാം തിയതി പേഗന്‍ ദൈവമായ സൂര്യന്റെ ജന്മദിനമായി പുരാതന റോമ്മാക്കാര്‍ ആചരിച്ചിരുന്നു. പേഗന്‍ മതങ്ങളെ ആകര്‍ഷിക്കാന്‍ അന്നേ ദിവസം സഭാധികാരികള്‍ സൌകര്യപൂര്‍വ്വം ക്രിസ്തു ജനിച്ച ദിനവുമാക്കി. ബൈബിള്‍ പ്രകാരം ഡിസംബര്‍ ഇരുപത്തിയഞ്ചാം തിയതി ക്രിസ്തു ജനിക്കാന്‍ സാധ്യതയുണ്ടോ? ക്രിസ്തുവിന്റെ ജനന ദിവസത്തെപ്പറ്റി ബൈബിളിലോ പുരാതന ഗ്രന്ഥങ്ങളിലോ രേഖപ്പെടുത്തിയിട്ടില്ല. യുക്തിപൂര്‍വ്വം ചിന്തിക്കുകയാണെങ്കില്‍ 'ഡിസംബര്‍ ഇരുപത്തിയഞ്ച്' ക്രിസ്തു ജനിച്ച ദിനമായി ഗണിക്കാനും സാധിക്കില്ല.

യൂറോപ്പും ലോകത്തിലെ മറ്റു ശൈത്യ ഭൂവിഭാഗങ്ങളും സാധാരണ ആഘോഷങ്ങള്‍ കൊണ്ടാടുന്നത് ഡിസംബറിനോടടുത്ത മാസങ്ങളിലാണ്. യൂറോപ്യന്‍ ജനത യേശു ജനിക്കുന്നതിനു നൂറ്റാണ്ടുകള്‍ക്കു മുമ്പേ തണുപ്പ് കാലത്തിലെ രാത്രി കാലങ്ങള്‍ കൊണ്ടാടുവാന്‍ വിളക്കുകള്‍ കത്തിക്കുമായിരുന്നു. രാത്രിയുടെ ദൈര്‍ഘ്യം കൂടുതോറും രാത്രിയെ വെളിച്ചമാക്കി അവര്‍ ആഘോഷിച്ചിരുന്നതായി കാണാം. സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ നോര്‍ക്‌സ് വര്‍ഗക്കാര്‍ ഡിസംബര്‍ ഇരുപത്തിയൊന്നാം തിയതി ഒരു പവിത്ര ദിനമായി ആചരിച്ചിരുന്നു. രാത്രി കാലങ്ങളില്‍ അസ്തമിച്ച സൂര്യന്‍ മടങ്ങി വരാന്‍ വേണ്ടി ഓരോ വീടുകളിലും അപ്പനും മക്കളുംമൊത്ത് തടിക്കഷണങ്ങള്‍ ശേഖരിച്ചു കൂമ്പാരങ്ങളാക്കി കത്തിക്കുമായിരുന്നു. ജ്വലിക്കുന്ന തീയെ നോക്കിക്കൊണ്ട്­ തടികള്‍ കത്തി തീരുന്നവരെ അന്നേ ദിനങ്ങളില്‍ ഉത്സവമായി കൊണ്ടാടിയിരുന്നു. സാധാരണ രണ്ടാഴ്ച കാലത്തോളം ആഘോഷങ്ങള്‍ നീണ്ടു നിന്നിരുന്നു. കത്തുന്ന തീയിലെ ഓരോ തീ നാളവും പുതുവര്‍ഷത്തില്‍ ജനിക്കാന്‍ പോകുന്ന ഒരു പന്നികുട്ടിയുടെയോ പശുകുട്ടിയുടെയോ ജനനത്തെ സൂചിപ്പിക്കുന്നതായി നോര്‍ക്‌സ് വര്‍ഗക്കാര്‍ വിശ്വസിച്ചിരുന്നു.

യൂറോപ്യരെ സംബന്ധിച്ച് ഇത്തരം ആഘോഷങ്ങള്‍ക്കുള്ള അനുയോജ്യമായ സമയം ശൈത്യകാലമായ ഡിസംബര്‍ മാസത്തിലെ അവസാന നാളുകളായിരുന്നു. കന്നുകാലികളെ കൂടുതലായും കൊല്ലുന്നതും ശൈത്യകാലത്തായിരിക്കും. വിറങ്ങലിച്ച തണുപ്പത്ത് കന്നുകാലികള്‍ക്ക് തീറ്റ തേടി പോവേണ്ട ബുദ്ധിമുട്ടുകളും വരില്ല. പച്ചയായ നല്ല മാംസം ലഭിക്കുന്നതും ഡിസംബര്‍ മാസത്തിലായിരിക്കും. വസന്തകാലത്തിലും ശിശിരകാലത്തിലും സൂക്ഷിച്ചു വെച്ച വൈന്‍ കുടിക്കാന്‍ പാകമാകുന്നതും ഡിസംബര്‍ മാസത്തിലായിരിക്കും.

ജര്‍മ്മനിയിലുണ്ടായിരുന്നവര്‍ പേഗന്‍ ദൈവമായ ' ഓടനെ' ആരാധിച്ചിരുന്നതും ഡിസംബര്‍ മാസത്തിലായിരുന്നു. ശക്തനായ 'ഒടന്‍' ദൈവത്തെ ജര്‍മ്മനിയിലുള്ളവര്‍ ഭയപ്പെട്ടിരുന്നു. ഈ ദൈവം രാത്രികാലങ്ങളില്‍ ആകാശത്തുകൂടി സഞ്ചരിക്കുന്നുവെന്നും ഭൂമിയിലെ ജനങ്ങളെ വീക്ഷിക്കുന്നുണ്ടെന്നും ആരൊക്കെ ഐശ്വര്യം കൈവരിക്കണമെന്നും നശിക്കണമെന്നും തീരുമാനിക്കുമെന്നും ഇവര്‍ വിശ്വസിച്ചിരുന്നു. ശൂന്യാകാശത്തില്‍ ദൈവമായ 'ഒടന്‍' സഞ്ചരിക്കുന്നതുകൊണ്ട് മനുഷ്യരെല്ലാം വീടിനു പുറത്തിറങ്ങാതെ രാത്രികാലങ്ങളില്‍ സുരക്ഷിതരായി വാതിലടച്ച് വീടിനുള്ളില്‍ത്തന്നെ കഴിഞ്ഞിരുന്നു.

റോമില്‍ കൃഷിയുടെ ദേവനായ ശനിഗ്രഹത്തിന്റെ ആഘോഷങ്ങളും നടത്തിയിരുന്നത് ഡിസംബര്‍ മാസത്തിലായിരുന്നു. ശൈത്യം തുടങ്ങുന്ന കാലം മുതല്‍ ആ മാസത്തിലെ പൂര്‍ണ്ണ ചന്ദ്രനെ കാണുന്നവരെ ആഘോഷം തുടര്‍ന്നിരുന്നു. അന്നേ ദിവസം ഭക്ഷണവും ലഹരി പദാര്‍ത്ഥങ്ങളും ഓരോ വീടുകളിലും ധാരാളമായി ശേഖരിച്ചിരുന്നു. അടിമകളെ മോചിപ്പിച്ച് അവരെ ഈ ദിവസങ്ങളില്‍ യജമാനന്‍മാരാക്കുന്ന ചടങ്ങുകളും ആഘോഷങ്ങളുടെ പ്രത്യേകതയായിരുന്നു. കൃഷിക്കാര്‍ പട്ടണങ്ങളിലെത്തി പട്ടണജനങ്ങളോടൊപ്പം ആഘോഷങ്ങളില്‍ പങ്കുകൊള്ളുമായിരുന്നു. ഡിസംബര്‍ മാസത്തിലെ ശൈത്യകാലങ്ങളില്‍ കുട്ടികള്‍ക്കായും ആഘോഷങ്ങളുണ്ടായിരുന്നു. കൂടാതെ സൂര്യ ദേവനായ 'മിത്രാ'യെ പൂജിച്ചിരുന്നതും ഡിസംബര്‍ മാസത്തിലായിരുന്നു.' മിത്രാ' ഡിസംബര്‍ ഇരുപത്തിയഞ്ചാം തിയതി ഒരു പാറപ്പുറത്തു ജനിച്ചുവെന്നാണ് വിശ്വാസം. മിത്രാ ദൈവത്തിന്റെ ജനനം ഏറ്റവും പരിശുദ്ധമായ ദിനമായി റോമ്മാക്കാര്‍ കരുതിയിരുന്നു.

പൌരാണിക കാലം മുതല്‍ റോമില്‍ ഡിസംബര്‍ മാസം ഇരുപത്തിയഞ്ചാം തിയതി പവിത്രദിനമായി ആചരിച്ചിരുന്നു. നന്മ നേരാനുള്ള അവസരവും കൂടാതെ സാധുക്കളോട് ദയയോടെ പെരുമാറുകയും അവരെ സഹായിക്കുകയും സമ്മാനങ്ങള്‍ കൈമാറുകയും ചെയ്യുകയെന്നത് ഈ ദിവസത്തിന്റെ പ്രത്യേകതയായിരുന്നു. മരങ്ങളും അലങ്കരിക്കുമായിരുന്നു. റോമ്മാക്കാരുടെ ഈ ആഘോഷ വേളകളില്‍ ക്രിസ്തു ജനിച്ചിട്ടുണ്ടായിരുന്നില്ല. ക്രിസ്ത്യാനികളുണ്ടായിരുന്നില്ല. അവരുടെ അന്നുണ്ടായിരുന്ന ആഘോഷങ്ങളെ 'സാറ്റുനര്‍ലിയാ' എന്നു പറഞ്ഞിരുന്നു. ഇത് പേഗന്‍ മതക്കാരുടെ ശൈത്യകാല ഉത്സവമായിരുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ക്രിസ്തുമസിനോടനുബന്ധിച്ചുള്ള ഉത്സവങ്ങള്‍ 'സാറ്റുനര്‍ലിയാ'യുടെ തുടര്‍ച്ചയാണ്. 'സാറ്റുനര്‍ലിയാ' ആചരിക്കുന്ന വേളയില്‍ ധനികരായവര്‍ താമസിക്കാന്‍ ഇടമില്ലാത്തവര്‍ക്കു പാര്‍പ്പിടവും വാടകയുക്ക് താമസിക്കുന്നവര്‍ക്കു ഒരു മാസത്തെ വാടകയും നല്കിയിരുന്നു. യാതൊരു ബിസിനസ്സും അന്നേ ദിവസം അനുവദിച്ചിരുന്നില്ല. കളി തമാശുകള്‍, കുളി, നഗ്‌നരായി പാട്ടും കൂത്തും തുടങ്ങിയവ ആഘോഷങ്ങളുടെ ഭാഗമായിരുന്നു.

'സാറ്റുനര്‍ലിയാ' കൃഷിക്കാരുടെ ഉത്സവമായി ആദ്യം ആരംഭിച്ചു. അഗസ്റ്റസ് ചക്രവര്‍ത്തിയുടെ കാലത്തു ഡിസംബര്‍ പതിനേഴുമുതല്‍ രണ്ടു ദിവസത്തെ ആഘോഷമായിരുന്നത് പില്‍ക്കാലങ്ങളില്‍ ഏഴു ദിവസങ്ങളാക്കിക്കൊണ്ട് മാറ്റങ്ങള്‍ വരുത്തി. ആചാരങ്ങള്‍ പിന്നീട് ഡിസംബര്‍ ഇരുപത്തിയഞ്ചാതിയതി മുതല്‍ തുടങ്ങി. ആഘോഷ വേളകളില്‍ വധ ശിക്ഷ നടപ്പാക്കിയിരുന്നില്ല. യുദ്ധങ്ങളില്‍ നിന്നും ഒഴിഞ്ഞു നിന്നിരുന്നു. കോണ്‍സ്റ്റാന്റിന്‍ ചക്രവര്‍ത്തിയുടെ മതപരിവര്‍ത്തനത്തോടെ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള മതപീഡനങ്ങള്‍ അവസാനിച്ചു. എങ്കിലും ഏറെ നാളത്തേയ്ക്ക് ക്രിസ്തുമതം റോമന്‍ സാമ്രാജ്യത്തിന്‍റെ ഔദ്യോഗിക മതമായിരുന്നില്ല. ക്രിസ്തുമതാഘോഷങ്ങളും പേഗനാഘോഷങ്ങളും ഒരേ കാലത്ത് ഒന്നിച്ചു കൊണ്ടാടിയിരുന്നു. കോണ്‍സ്റ്റാന്റിനു ശേഷം ഒരു നൂറ്റാണ്ടു കൂടി 'സാറ്റുനര്‍ലിയാ' ദിനങ്ങള്‍ ക്രിസ്ത്യാനികളും പേഗന്‍ വിശ്വാസികളും, ഒന്നിച്ചാഘോഷിച്ചിരുന്നു.

റോമ്മാക്കാരുടെ പേഗന്‍ദൈവമായ 'സാറ്റുനര്‍ലിയാ' ആഘോഷദിനമായ ഡിസംബര്‍ ഇരുപത്തിയഞ്ചാം തിയതി ക്രിസ്തു ജനിച്ച ദിനമായി സഭ തെരഞ്ഞെടുക്കുകയായിരുന്നുവെന്നും ചരിത്രം ചൂണ്ടി കാണിക്കുന്നു. ഡിസംബര്‍ ഇരുപത്തിയഞ്ച് ക്രിസ്തു ജനിച്ച ദിനമായി സഭ തെരഞ്ഞെടുത്തത് സഭയിലേയ്ക്ക ആകൃഷ്ടരായ റോമ്മാക്കാരുടെ പാരമ്പര്യങ്ങളും മാമൂലുകളും അതേപടി സ്വീകരിക്കുവാനായിരുന്നു. സഭയില്‍ പോപ്പ് ജൂലിയസ് ഒന്നാമനാണ്­ ഡിസംബര്‍ ഇരുപത്തിയഞ്ചാം തിയതി ക്രിസ്തു ജനിച്ച ദിനമായി പ്രഖ്യാപിച്ചത്. 'ദേശീയ ജനതയുടെ ആഘോഷമെന്നായിരുന്നു' ആദ്യകാലങ്ങളില്‍ ഈ ദിനത്തെ വിളിച്ചിരുന്നത്­. നാലാം നൂറ്റാണ്ടില്‍ ഈ ആഘോഷം ഈജിപ്റ്റിലും പിന്നീട് ആറാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലും വ്യാപിച്ചു. എട്ടാം നൂറ്റാണ്ടില്‍ സ്കാന്‍ഡിനേവിയാ മുഴുവനായും ക്രിസ്തുമസാഘോഷങ്ങള്‍ പടര്‍ന്നു. ഗ്രീക്ക്, റഷ്യന്‍ ഓര്‍ത്തോഡോക്‌സ് സഭകള്‍ ഡിസംബര്‍ ഇരുപത്തിയഞ്ച് കഴിഞ്ഞു പതിമൂന്നു ദിവസങ്ങള്‍ക്കു ശേഷം ക്രിസ്തുമസ് ആഘോഷിക്കുന്നു. ഏതാണ്ട് ഈ സമയങ്ങളിലാണ് മൂന്നു രാജാക്കന്മാരുടെ ദിനവും ആഘോഷിക്കാറുള്ളത്­. ഈ ദിനങ്ങളില്‍ കിഴക്കുനിന്നുള്ള മൂന്നു ബുദ്ധി ജീവികള്‍ പുല്‍ക്കൂട്ടില്‍ കിടക്കുന്ന യേശുവിനെ വന്നു കണ്ടുവെന്ന് വിശ്വസിക്കുന്നു.

റോമ്മായുടെ പാരമ്പര്യമായി ആഘോഷിച്ചിരുന്ന ശൈത്യകാലാഘോഷങ്ങള്‍ കൃസ്തുമസ് ദിനമാക്കിയാല്‍ കൂടുതല്‍ സ്വാഗതാത്മകമായിരിക്കുമെന്നും സഭാധികാരികള്‍ കരുതി കാണും. മദ്ധ്യകാലമായപ്പോഴേയ്ക്കും പേഗന്‍ മതങ്ങളുടെ സ്ഥാനത്തു ക്രിസ്തു മതം തെരഞ്ഞെടുക്കപ്പെട്ടു. അന്നേ ദിവസം പെഗനീസത്തിലുണ്ടായിരുന്ന മദ്യ ലഹരികളും ആഘോഷങ്ങളുടെ ഭാഗമായി. ക്രിസ്ത്യാനികള്‍ പള്ളികളിലെ കര്‍മ്മങ്ങളില്‍ പങ്കെടുത്തശേഷം ആദ്യകാലാഘോഷങ്ങളില്‍ പങ്കെടുത്തിരുന്നു. ഒരു യാജകനെ അധികാര ദുര്‍വിനിയോഗിയായ രാജാവിന്റെ വേഷം കെട്ടിക്കുകയും ദരിദ്രരായവര്‍ പണക്കാരുടെ വീടുകളില്‍ പോവുകയും നല്ല ഭക്ഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. വീട്ടുടമകള്‍ ഭക്ഷണം നല്കാന്‍ തയ്യാറായില്ലെങ്കില്‍ അവരുടെ വീട് കൊള്ളയടിക്കുകയും സാധാരണമായിരുന്നു. സമൂഹത്തില്‍ പണക്കാരായവര്‍ പാവങ്ങളെ സഹായിക്കുകയും അവരുടെ കടങ്ങള്‍ വീട്ടി കൊ ടുക്കുകയും ക്രിസ്തുമസ് കാലത്ത് പേഗന്‍ മതങ്ങളുടെ തുടര്‍ച്ചയെന്നോണം ചെയ്തിരുന്നു.

ബൈബിളില്‍ ക്രിസ്തുവിന്റെ ജന്മദിവസത്തെപ്പറ്റി യാതൊന്നും പരാമര്‍ശിച്ചിട്ടില്ലാത്തതു കൊണ്ടും ക്രിസ്തു ജനിച്ച വ്യക്തമായ ദിനം ചരിത്രത്തില്‍ രേഖപ്പെടുത്താതുകൊണ്ടും ക്രിസ്തു മതത്തിന്റെ ഉപവിഭാഗമായ പ്യൂരിറ്റന്‍ മതക്കാര്‍ ക്രിസ്തുമസ് ആഘോഷിച്ചിരുന്നില്ല. യൂറോപ്പില്‍ പതിനേഴാം നൂറ്റാണ്ടായപ്പോഴേയ്ക്കും ക്രിസ്തുമസാഘോഷങ്ങളില്‍ പലവിധ പരിവര്‍ത്തനങ്ങളും വന്നു. 1645­ല്‍ 'ഒലിവര് ക്രോം വെല്‍' യൂറോപ്പിന്‍റെ രാജാവായി. പ്യൂരിറ്റന്‍ മതവിശ്വാസിയായ അദ്ദേഹം ക്രിസ്തുമസാഘോഷങ്ങള്‍ രാജ്യത്ത് നിരോധിച്ചു. ജനങ്ങളുടെ ആവശ്യപ്രകാരം ചാള്‍സ് രണ്ടാമന്‍ രാജാവായപ്പോള്‍ വീണ്ടും ആഘോഷങ്ങള്‍ തുടങ്ങുകയും ക്രിസ്തുമസ് ദിനം പൊതു ഒഴിവു ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു.

1620 ല്‍ രാജ്യത്തോട് വിട വാങ്ങിയ തീര്‍ഥാടകരായ അമേരിക്കന്‍ കുടിയേറ്റക്കാര്‍ ക്രോം വെല്‍ രാജാവിനെക്കാളും തീവ്രമായ പ്യൂരിറ്റന്‍ മതവിശ്വാസികളായിരുന്നു. അതിന്റെ പരിണിതഫലമായി കുടിയേറ്റ പ്യൂരിറ്റന്‍ തലമുറക്കാരുടെ സ്വാധീനത്തിന്‍മേല്‍ 1659 മുതല്‍ 1681­ വരെ ക്രിസ്തുമസ് ബോസ്റ്റണില്‍ നിരോധിച്ചിരുന്നു. ആരെങ്കിലും ക്രിസ്തുമസ് ദിനമാഘോഷിച്ചാല്‍ അഞ്ചു ഷില്ലിംഗ് പിഴ ശിക്ഷ നല്കിയിരുന്നു. അമേരിക്കന്‍ വിപ്ലവ ശേഷം ക്രിസ്തുമസാഘോഷങ്ങള്‍ പുനസ്ഥാപിച്ചു. 1870 ജൂണ്‍ ഇരുപത്തിയാറു വരെ അമേരിക്കന്‍ ഐക്യനാടുകളില്‍ ക്രിസ്തുമസ് ഒരു ഫെഡറല്‍ അവധി ദിനമായിരുന്നില്ല. അമേരിക്കയില്‍ വ്യാപകമായി ക്രിസ്തുമസാഘോഷങ്ങള്‍ കൊണ്ടാടുവാന്‍ തുടങ്ങിയത് പത്തൊമ്പതാം നൂറ്റാണ്ടുമുതലാണ്­. വെറും സാധാരണ അവധി ദിവസത്തെക്കാള്‍ ക്രിസ്തുമസ് ദിനത്തെ കുടുംബങ്ങള്‍ ഒത്തൊരുമിച്ചുള്ള ആഘോഷദിനമാക്കി മാറ്റിയെടുക്കുകയും ചെയ്തു. ക്രിസ്തുമസാഘോഷങ്ങളെ സമാധാനത്തിന്റെ പ്രതീകമായി പരിഗണിക്കാനും തുടങ്ങി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭഘട്ടത്തില്‍ വര്‍ഗസമരം അമേരിക്കാ മുഴുവനായുണ്ടായിരുന്നു. തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ സമയവുമായിരുന്നു. അസഹയീനതയും അസഹിഷ്ണതയും ജനങ്ങളെ ക്രിസ്തുമസ് കാലങ്ങളില്‍ കൊള്ളകള്‍ക്ക് പ്രേരിപ്പിച്ചു. ക്രിസ്തുമസ് കാലത്തുള്ള ആക്രമണവും കൊള്ളയും കാരണം ന്യൂയോര്‍ക്കു പട്ടണത്തില്‍ പോലീസ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കി. സമൂഹത്തിലെ ഉയര്‍ന്നവരായവര്‍ പൊതു സ്ഥലങ്ങളില്‍ ക്രിസ്തുമസാഘോഷിക്കാതെ സുരക്ഷിതത്വത്തിന്റെ പേരില്‍ വീടുകളില്‍ മാത്രമാക്കുകയും ചെയ്തു.

പാവങ്ങളോടുള്ള സഹാനുഭൂതിയും ത്യാഗ മനസ്തിതിയുടെ അടിസ്ഥാനവുമായി ക്രിസ്തുമസ് കരോളിനെ കരുതുന്നു. ക്രിസ്തുമസിന്റെ പ്രാധാന്യത്തെ മനസിലാക്കാനും കുട്ടികളും മുതിര്‍ന്നവരുമായി വൈകാരിക ഐക്യത്തിനും മുന്‍ഗണന നല്കിക്കൊണ്ട് 1800­ കളില്‍ കുട്ടികള്‍ക്ക് ക്രിസ്തുമസ് കാലങ്ങളില്‍ സമ്മാനങ്ങളും നല്കാന്‍ തുടങ്ങി. പുതിയതായി വന്ന കുടിയേറ്റക്കാരുടെയും കത്തോലിക്കരുടെയും എപ്പിസ്‌ക്കൊപ്പല്‍കാരുടെയും ആചാര രീതികളെയും ക്രിസ്തുമസാഘോഷങ്ങളുടെ ഭാഗമാക്കി. ക്രിസ്തുമസാഘോഷങ്ങളിലെ പിന്നീടുള്ള നൂറു വര്‍ഷങ്ങള്‍ വിവിധ സംസ്ക്കാരങ്ങളില്‍ നിന്നും ആചാരങ്ങളില്‍നിന്നും പകര്‍ത്തിയെടുത്തതായിരുന്നു. ക്രിസ്തുമസ് മരങ്ങള്‍ അലങ്കരിക്കലും കാര്‍ഡുകള്‍ അയയ്ക്കലും സമ്മാനങ്ങള്‍ നല്കലും ക്രിസ്തുമസാഘോഷങ്ങളുടെ ഭാഗമായി. തുടങ്ങി. വളരുന്ന രാഷ്ട്രത്തില്‍ പുതിയതായി വന്ന കുടിയേറ്റക്കാരുടെ താല്പര്യവും ക്രിസ്തുമസാഘോഷങ്ങളിലും ആചാരങ്ങളിലും പ്രതിഫലിച്ചിരുന്നതു കാണാമായിരുന്നു.
ക്രിസ്തുമസാഘോഷങ്ങളുടെ ചരിത്രവും വിമര്‍ശനങ്ങളും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
JOHNY KUTTY 2015-12-22 09:10:24
ശ്രീ ജോസഫ്‌ പടന്നമാക്കാൻ, അഭിനന്ദനങ്ങൾ.  ക്രിസ്തുമസ് നെ കുറിച്ച് അധികം ആര്ക്കും അറിയാത്ത കുറെ സത്യങ്ങൾ എഴുതാൻ തങ്ങള് കാണിച്ച ആർജവത്തിനു നന്ദി.  ഒത്തിരി ക്രിസ്തിയാനി കൾക് ഇക്കാര്യം അറിയാം എങ്കിലും പുരോഹിതരെയും പള്ളിക്കാരെയും പിണക്കണ്ട എന്ന് കരുതി പറയാൻ മടിക്കുന്നു.
andrew 2015-12-22 14:43:15
I agree to Sri. Joseph. I have explained the same in  'suviseshangalile  abadhangalum krithrimangalum' vol 4 of a bible for the new millennium.
So far there is no proof when and where Jesus was born. Or if he ever was born. The story of Jesus is so far a fabricated fiction. Church knows it, but hide it from the public and faithful so that they can exploit and cheat the faithful for ever and ever. And that is why educated people are leaving the church.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക