പമ്പയിലും സന്നിധാനത്തും അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കുന്നതിന് വകുപ്പുതല ഏകോപനം ഊര്‍ജിതമാക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ എസ്.ഹരികിഷോറിന്റെ അധ്യക്ഷതയില്‍ പമ്പ വാട്ടര്‍ അതോറിറ്റി ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതോടൊപ്പം മാലിന്യ നിര്‍മാര്‍ജനം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളും യോഗം ചര്‍ച്ച ചെയ്തു.
അടുത്തിടെ ഉണ്ടായ ആന്ധ്രാ സ്വദേശിയുടെ അപകട മരണം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് യോഗത്തില്‍ അവതരിപ്പിച്ചു. മൃതദേഹം ആന്ധ്രപ്രദേശില്‍ കൊണ്ടുചെന്നപ്പോള്‍ നേരിടേണ്ടിവന്ന ദുരനുഭവങ്ങളും അദ്ദേഹം വിവരിച്ചു. തുടര്‍ന്ന് ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നത് യോഗം ചര്‍ച്ച ചെയ്തു. മൃതദേഹങ്ങള്‍ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകേണ്ടിവരുന്ന സാഹചര്യത്തില്‍ ആംബുലന്‍സിനൊപ്പം ഒരു പോലീസ് ഉദ്യോഗസ്ഥനെയും ഇനി മുതല്‍ നിയോഗിക്കും. മൃതദേഹം എത്തിക്കേണ്ട ഇടത്തെ പോലീസ് സ്റ്റേഷനുമായി ബന്ധം സ്ഥാപിച്ച് അവരുടെ സഹായത്തോടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് ലഭിക്കേണ്ടുന്ന ഇന്‍ഷ്വറന്‍സ് ആനുകൂല്യങ്ങളെക്കുറിച്ചും വിവരം നല്‍കും. അപകട മരണങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയും പരിക്കേല്‍ക്കുന്നവര്‍ക്ക് 10000 രൂപയും ഇന്‍ഷ്വറന്‍സ് ആനുകൂല്യം ലഭിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. അല്ലാതുള്ള മരണങ്ങളില്‍ മൃതദേഹങ്ങള്‍ കൊണ്ടുപോകുമ്പോള്‍ സംസ്ഥാനത്തിനു പുറത്ത് 50000 രൂപയും സംസ്ഥാനത്തിനകത്ത് 30000 രൂപയും ഇന്‍ഷ്വറന്‍സ് ആനുകൂല്യം ലഭിക്കും.
പമ്പയില്‍ രണ്ട് ലൈഫ് ഗാര്‍ഡുമാരുടെ സേവനം, 30000 രൂപയുടെ വടം എന്നിവ ലഭ്യമാക്കിയതായി ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ പറഞ്ഞു. ചാലക്കയത്ത് ദുരന്ത നിവാരണം സംബന്ധിച്ച് ബോധവത്ക്കരണം തുടങ്ങി. പമ്പ അടിയന്തര വൈദ്യസഹായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ അടിയന്തര ഘട്ടങ്ങളിലെ ഏകോപനത്തിനായി കരട് തയാറായിവരുന്നു. ഇത് ഉടന്‍ പ്രകാശനം ചെയ്യുമെന്നും കളക്ടര്‍ പറഞ്ഞു. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും തുടര്‍ച്ചയായി അപകടമുണ്ടാകുന്ന ഇടങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിനും പൊതുമരാമത്ത് മന്ത്രിയോട് അഭ്യര്‍ഥിക്കാനും യോഗം തീരുമാനിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നത് ഒഴിവാക്കി നീക്കം ചെയ്യുന്നതിനാല്‍ പരിസര മലിനീകരണം ഒഴിവാക്കുന്നതോടൊപ്പം ഡീസല്‍ ചെലവ് ലാഭിക്കാന്‍ കഴിയുന്നതായും യോഗം വിലയിരുത്തി.
പമ്പയില്‍ ഡി.റ്റി.പിസിയുടെ ആഭിമുഖ്യത്തില്‍ തീര്‍ഥാടക ടൂറിസം കിയോസ്ക് ആരംഭിക്കാനും ഇന്‍ഷ്വറന്‍സ് കമ്പനി പ്രതിനിധികളുടെ സാന്നിധ്യം ഉറപ്പാക്കാനും അന്യദേശങ്ങളിലേക്ക് മൃതദേഹവുമായി പോകുന്ന ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനും യോഗം തീരുമാനിച്ചു.
തിരുവല്ല സബ് കളക്ടര്‍ ഡോ.ശ്രീറാം വെങ്കിട്ടരാമന്‍, ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടര്‍ ടി.വി സുഭാഷ്, പമ്പ സ്‌പെഷ്യല്‍ ഓഫീസര്‍ ഹരിശങ്കര്‍, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ട് എസ്.ഹരികുമാര്‍, ഡ്യൂട്ടി മജിസ്‌ട്രേട്ട് വി.ആര്‍.മോഹനന്‍, സേഫ്‌സോണ്‍ സ്‌പെഷ്യല്‍ ഓഫീസര്‍ പി.ഡി.സുനില്‍ബാബു, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.ഒ.അബീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
അയ്യപ്പഭക്തര്‍ക്ക് ദേവസ്വം ബോര്‍ഡിന്റെ ഇന്‍ഷ്വറന്‍സ് പദ്ധതി
ശബരിമല ദര്‍ശനത്തിനായെത്തുന്ന അയ്യപ്പഭക്തര്‍ക്ക് അപകട മരണം സംഭവിച്ചാല്‍ മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപ നല്‍കും. നാഷണല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്.
അസുഖം വന്നു മരിക്കുന്നവര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷയില്ലെങ്കിലും ഭൗതികശരീരം നാട്ടിലെത്തിക്കാനും, മരണാനന്തര ചടങ്ങുകള്‍ക്കുമായി തുക നല്‍കും. കേരളത്തിനകത്തുള്ള അയ്യപ്പഭക്തരുടെ ബന്ധുക്കള്‍ക്ക് 30000 രൂപയും ഇതരസംസ്ഥാന സ്വാമിഭക്തരുടെ ആശ്രിതര്‍ക്ക് 50000 രൂപയും നല്‍കും. അപകടത്തില്‍ പരിക്ക് പറ്റിയാല്‍ 10000 രൂപയും നല്‍കും. സന്നിധാനത്തു ഡ്യൂട്ടിയിലുള്ള ദിവസവേതനക്കാര്‍ അടക്കമുള്ള എല്ലാ ദേവസ്വം ജീവനക്കാര്‍ക്കും, ശബരിമലയില്‍ സേവനമനുഷ്ഠിക്കുന്ന വിവിധ വകുപ്പുദേ്യാഗസ്ഥര്ക്കും ഇന്‍ഷ്വറന്‍സ് ആനുകൂല്യം ലഭിക്കും. ശബരിമല ക്ഷേത്രനട തുറക്കുന്നതിന് 48 മണിക്കൂര്‍ മൂമ്പ് തുടങ്ങി നട തുറന്നിരിക്കുന്ന ദിവസങ്ങളിലും നട അടച്ച് 48 മണിക്കൂറിനുള്ളിലും സംഭവിക്കുന്ന അപകടകങ്ങള്ക്കാണ് ഇന്‍ഷ്വറന്‍സ് ലഭിക്കുക. ശബരിമലയുടെ 25 കിലോമീറ്റര്‍ ചുറ്റളവില്‍ സംഭവിക്കുന്ന അത്യാഹിതങ്ങള്‍ ഇന്‍ഷ്വറന്‍സിന്റെ പരിധിയില്‍ വരും. എരുമേലി മുതല്‍ സന്നിധാനം വരെയുള്ള റോഡ്,കാനനപാത എന്നിവയും ചെങ്ങന്നൂര്‍, കോട്ടയം, തിരുവല്ല എന്നീ റെയില്‍വേ സ്റ്റേഷന് മുതല്‍ പമ്പവരെയുള്ള പാതയെയും ഇന്‍ഷ്വറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പുല്‍മേട്, മകരജേ്യാതി ദര്‍ശനം ലഭിക്കുന്ന പ്രദേശങ്ങളെയും ഇന്‍ഷ്വറന്‍സ് പരിധിയിലാണ്.
അയ്യപ്പഭക്തര്‍ക്ക് ദേവസ്വംബോര്‍ഡിന്റെ താമസസൗകര്യം ആശ്രയമാകുന്നു
സന്നിധാനത്ത് അയ്യപ്പദര്ശനത്തിനായിയെത്തുന്ന ഭക്തര്‍ക്ക് ദേവസ്വം ബോര്‍ഡിന്റെ താമസസൗകര്യം ആശ്രയമാകുന്നു. ഓരോ ദിവസവും അനവധി ഭക്തരാണ് ദേവസ്വം ബോര്‍ഡിന്റെ താമസസൗകര്യം പ്രയോജനപ്പെടുത്തുന്നത്. സന്നിധാനത്തെത്തുന്ന ഭക്തര്‍ക്ക് ഏത് സമയവും മുറിയെടുക്കാനുള്ള സംവിധാനമാണ് സന്നിധാനം അേക്കാമഡേഷന് ഓഫീസില്‍ ഒരുക്കിയിരിക്കുന്നത്.
സന്നിധാനത്ത് അക്കോമഡേഷന്‍ ഓഫീസിന്റെ കീഴില്‍ അഞ്ഞൂറിലധികം മുറികളാണ് നിലവിലുള്ളത്. 250 രൂപ മുതല്‍ 1600 രൂപാവരെ വാടകയുള്ള മുറികളുണ്ട്. മുറിയെടുക്കുന്ന സമയം മുതല്‍ 12 മണിക്കൂര്‍ സമയത്തേക്കാണ് മുറി അനുവദിക്കുക. ആദ്യത്തെ 12 മണിക്കൂറിനുശേഷവും മുറി ആവശ്യമുണ്ടെങ്കില്‍ നാലുമണിക്കൂര്‍ ചേര്‍ത്ത് 16 മണിക്കൂര്‍ സമയത്തേക്ക് മുറിയെടുക്കാം. തുടര്‍ന്നും മുറി ഒഴിഞ്ഞില്ലെങ്കില്‍ അടുത്ത 12 മണിക്കൂറേക്കുള്ള വാടക ഈടാക്കും. മുറിലഭിക്കണമെങ്കില് സെക്യുരിറ്റി ഡെപ്പോസിറ്റ് ആവശ്യമാണ്. മുറി അനുവദിച്ചു കഴിഞ്ഞാല്‍ അേക്കാമഡേഷന് ഓഫീസില്‍ നിന്ന് ലഭിക്കുന്ന രസീതുമായി നിര്‍ദേശിക്കുന്ന കെട്ടിടങ്ങളില്ച്ചെന്ന് കെയര്‍ ടേക്കറെ സമീപിച്ചാല്‍ മുറിയുടെ താക്കോല്‍ ലഭിക്കും. മുറി ഒഴിയുമ്പോള്‍ താക്കോല്‍ കെയര്‍ ടേക്കറെ ഏല്‍പ്പിച്ച് മുറി ഒഴിയുന്ന സമയം രസീതിന്റെ മറുവശത്ത് എഴുതി വാങ്ങി അേക്കാമഡേഷന് ഓഫീസില്‍ ഏല്‍പ്പിക്കുമ്പോള്‍ ഡെപ്പോസിറ്റ് തുക തിരികെ നല്‍കും. മുറി ആവശ്യമുള്ളവര്‍ക്ക് നേരിട്ടും ഓണ്‍ലൈന്‍വഴിയും മുറി ബുക്കുചെയ്യാനുള്ള സൗകര്യമുണ്ട്. travancoredevaswomboard.org എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ബുക്ക് ചെയ്യാം
സുരക്ഷയ്ക്കൊപ്പം ശുചീകരണവുമായി എന്‍ഡിആര്‍എഫും ആര്‍എഎഫും
സന്നിധാനത്തിന്റെ അയ്യപ്പഭക്തരുടെയും സുരക്ഷയ്ക്കൊപ്പം ശൂചീകരണവും ഏറ്റെടുത്ത് എന്‍ഡിആര്‍എഫും ആര്‍എഎഫ് വിഭാഗം മാതൃകയാകുന്നു. സന്നിധാനത്ത് സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്ന എന്‍ഡിആര്‍ഫ്, ആര്‍എഎഫ് ഉദ്യോഗസ്ഥരാണ് ശബരിമല ശുചീകരണപദ്ധതിയായ പുണ്യംപൂങ്കാവനത്തിന്റെ ഭാഗമായി ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. ദിവസേന രാവിലെ ഒന്‍പത് മണിമുതല്‍ ഒരു മണിക്കൂറാണ് ശുചീകരണപ്രവര്‍ത്തനം. ശബരിമലയിലെ എല്ലാ സദ്പ്രവൃത്തികളിലും പങ്കെടുക്കാന്‍ കഴിയുന്നത് അയ്യപ്പസേവയായിട്ടാണ് കാണുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി ആര്‍എഎഫ് ഉദ്യോഗസ്ഥരുടെ ഭക്തിഗാനസന്ധ്യ
സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി ഇത്തവണയും ആര്‍എഎഫ് ഉദ്യോഗസ്ഥരുടെ ഭക്തിഗാനസന്ധ്യ നടന്നു. ഇന്നലെ (ഡിസംബര്‍ 15) വൈകിട്ട് ശ്രീധര്മ്മാശാസ്ത്രാ ഓഡിറ്റോറിയത്തില്‍ നടന്ന സംഗീതസന്ധ്യയിലാണ് അയ്യപ്പസ്തുതികളും ഭക്തിഗാനങ്ങളും ആലപിച്ച് ഉദ്യോഗസ്ഥര്‍ സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കിയത്. ഭക്തിഗാനങ്ങള്‍ക്ക് അകമ്പടിയായി അയ്യപ്പഭക്തരുടെ ശരണംവിളികളും ഉയര്‍ന്നു.
എല്ലാവര്‍ഷവും ആര്‍എഎഫ് ഉദ്യോഗസ്ഥര്‍ സന്നിധാനത്ത് സുരക്ഷയ്ക്കെത്തുമ്പോള് കലാപരിപാടികള്‍ അവതരിപ്പിക്കുക പതിവാണ്. കഴിഞ്ഞ വര്‍ഷം ഭക്തിഗാനസുധയ്ക്കൊപ്പം തമിഴ്നാട്ടിലെ കലാരൂപമായ കരകാട്ടം അവതരിപ്പിച്ചതും ശ്രദ്ധേയമായിരുന്നു. കോയമ്പത്തൂര്‍ മഹാലിംഗപുരം ആസ്ഥാനമായുള്ള 105 ബറ്റാലിയനിലെ 150 ഓളം ഉദ്യോഗസ്ഥരാണ് സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്നത്.
കായംകുളം കറ്റാനം സ്വദേശിയായ ഡെപ്യുട്ടി കമാന്‍ഡന്റ് മധു.ജി.നായരുടെ നേതൃത്വത്തിലാണ് സംഘം സന്നിധാനത്ത് സുരക്ഷാ ചുമതല നിര്‍വ്വഹിക്കുന്നത്.
മകരവിളക്ക് കഴിഞ്ഞ് ശബരിമല പൂര്‍ണമായി ശുചിയാക്കും
മകരവിളക്ക് കഴിഞ്ഞ് മൂന്നാം ദിവസം ശബരിമലയും പമ്പയും പൂര്‍ണമായി ശുചിയാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഗുരുസ്വാമിമാരെ ക്ഷണിച്ചുവരുത്തി ശബരിമലയെപ്പറ്റി സമഗ്രമായ വിവരങ്ങള്‍ കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പമ്പയില്‍ വസ്ത്രം ഉപേക്ഷിക്കരുതെന്നും ശുചിയായി സൂക്ഷിക്കണമെന്നും അറിയിച്ച് ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ബിനില്‍ കൊട്ടയ്ക്കാട് സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിന്റെ പ്രകാശനം, കാനറ ബാങ്ക് നല്‍കുന്ന ഒരു ലക്ഷം തുണി സഞ്ചികളുടെ ഏറ്റുവാങ്ങലും പമ്പ രാമമൂര്‍ത്തി മണ്ഡപത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ അധ്യക്ഷത വഹിച്ചു.
അമൃതാനന്ദമയീമഠം ഉള്‍പ്പെടെ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാവും മകരവിളക്കിനുശേഷം പമ്പയും സന്നിധാനവും ശുചിയാക്കുക. ശബരിമലയും പരിസരവും തീര്‍ഥാടനകാലം കഴിഞ്ഞ് മാലിന്യം നിറയുന്നത് തടയാനാണ് ഈ നടപടി. ഗുരുസ്വാമിമാരെ ക്ഷണിച്ച് ആദരിച്ചശേഷമാകും ശബരിമലയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുക. പൂജാദികര്‍മങ്ങള്‍, ഭക്ഷണശാലകളിലും മറ്റുമുണ്ടാകുന്ന ചൂഷണത്തിനെതിരെ അറിയിപ്പ് നല്‍കേണ്ടവിധം, എന്നിവയ്‌ക്കൊപ്പം പമ്പയില്‍ തുണി എറിയുന്നത് ആചാരമല്ലെന്നും കെട്ടുനിറയ്ക്കാന്‍ പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിക്കരുതെന്നും ഉള്‍പ്പെടെ സമഗ്രമായ വിവരങ്ങളായിരിക്കും നല്‍കുകയെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
ശുചിത്വം പാലിക്കണമെന്ന സന്ദേശം നല്‍കാനായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്ന ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാ ഭരണകൂടം പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നതായും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം തുണി സഞ്ചി നല്‍കുന്ന കാനറ ബാങ്കിന്റെ സംരംഭം പുണ്യകര്‍മമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഹ്രസ്വചിത്രത്തിന്റെ സംവിധായകന്‍ ബിനില്‍ കൊട്ടയ്ക്കാടിന് ഉപഹാരം നല്‍കി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആദരിച്ചു.
പമ്പ മലിമാക്കരുതെന്ന ബോധവത്ക്കരണം നല്‍കി പ്രതിജ്ഞയെടുപ്പിച്ച് ഭക്തരുടെ ഒപ്പ് ശേഖരിക്കുന്ന കൗണ്ടറില്‍ ദിനംപ്രതി 3000 വരെ ഭക്തര്‍ എത്തുന്നതായും പമ്പയില്‍ തുണി ഒഴുക്കുന്നതു കുറയുന്നതായിവന്ന വാര്‍ത്തകള്‍ സന്തോഷകരമാണെന്നും ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ പറഞ്ഞു. ബോധവത്ക്കരണ ചിത്രത്തിന്റെ സി.ഡികള്‍ ചാലക്കയത്ത് വീഡിയോ സംവിധാനമുള്ള തീര്‍ഥാടകരുടെ വാഹനങ്ങളില്‍ വിതരണം ചെയ്യുമെന്നും കളക്ടര്‍ പറഞ്ഞു.
തിരുവല്ല സബ് കളക്ടര്‍ ഡോ.ശ്രീറാം വെങ്കിട്ടരാമന്‍, കാനറ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ.ടി.വി. ദുരൈ പാണ്ടി, സീനിയര്‍ മാനേജര്‍ കൃഷ്ണകുമാര്‍, മാര്‍ക്കറ്റിംഗ് ഓഫീസര്‍ ബിജേഷ്, ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടര്‍ ടി.വി സുഭാഷ്, പമ്പ സ്‌പെഷ്യല്‍ ഓഫീസര്‍ ഹരിശങ്കര്‍, ലെയ്‌സണ്‍ ഓഫീസര്‍ സരസ്വതിയമ്മ, ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ. സുധാകരന്‍, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍. മധുസൂദനന്‍ എന്നിവര്‍ സംബന്ധിച്ചു.