ലണ്ടന്‍: `യുഗാന്തരങ്ങളായി എഴുത്തുകാര്‍ സമൂഹത്തില്‍ കാണുന്ന അന്ധകാരങ്ങള്‍ക്കെതിരേ
പോരാടുന്നവരാണ്. അതിനെ അടിച്ചമര്‍ത്താന്‍ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ല.
അങ്ങനെ വേട്ടയാടപ്പെടുന്ന എഴുത്തുകാര്‍ മരിച്ചാലും ജീവിക്കുന്നവരാണ്. സമൂഹത്തില്‍
മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട ഭരണാധികാരികള്‍ മരണത്തിന്റേയും
നശീകരണത്തിന്റേയും ഏജന്റുമാരായിട്ടാണ് വര്‍ഗ്ഗീയ വിഷപ്പാമ്പുകളെ
അഴിച്ചുവിട്ടിരിക്കുന്നത്. നരേന്ദ്ര ബോള്‍ത്തര്‍, ഗോവിന്ദ് പിന്‍സാരേ, എം.എം.
കല്‍ബുര്‍ഗി തുടങ്ങിയവരെ നിഷ്‌ഠൂരം കൊലപ്പെടുത്തിയത് അവരുടെ കൃതികളൂടെ
വ്യവസ്ഥിതികള്‍ക്കെതിരേ എഴുതിയതിനാണ്. മോദിയുടെ ഗവണ്‍മെന്റ് വന്നതിനുശേഷം
അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരേ നടക്കുന്ന ആക്രമണങ്ങള്‍ അതിഭീകരമാംവിധം
വര്‍ധിച്ചിരിക്കുന്നു. ഇത് തടയണം. ഇത് ലോകരാജ്യങ്ങള്‍ക്കു മുമ്പ് ഇന്ത്യയുടെ
വിലയിടിയുവാന്‍ കാരണമാകും. നിങ്ങള്‍ക്കെതിരേ ജനങ്ങള്‍ തിരിയും. അവരെ കാര്യങ്ങളുടെ
ഗൗരവം മനസിലിക്കിക്കുവാന്‍ നിങ്ങളേക്കാളും വാക്കുകളുടെ ശക്തിയിലൂടെ
എഴുത്തുകാര്‍ക്കു കഴിയും. അതിനുള്ള തെളിവുകള്‍ ധാരാളം. ന്യൂഡല്‍ഹിയും ബീഹാറും
നിങ്ങള്‍ കാണാതെ പോകരുത്'- ലണ്ടന്‍ മലയാള സാഹിത്യവേദി ഇന്ത്യയില്‍
സാഹിത്യകാരന്മാര്‍ക്കും കലാകാരന്മാര്‍ക്കും എതിരേ നടക്കുന്ന അക്രമങ്ങള്‍ക്കെതിരേ
നവംബര്‍ ഒമ്പതാം തീയതി ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ഈസ്റ്റ് ഹാം ട്രിനിറ്റി
ഹാളില്‍ സംഘടിപ്പിച്ച പ്രതിക്ഷേധ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ കാരൂര്‍ സോമന്‍
പറഞ്ഞു.
എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും സ്വതന്ത്രമായി തങ്ങളുടെ
കലാപ്രവര്‍ത്തനം നടത്തുന്നതിനും എഴുത്തിനും എതിരേ നടക്കുന്ന ഏതു തരത്തിലുള്ള
പ്രവര്‍ത്തനങ്ങളും അപലപനീയമാണ്. ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന അഭിപ്രായ
സ്വാതന്ത്ര്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും എതിരേ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍
എത്രയും പെട്ടെന്ന് നിര്‍ത്തണം. അതിനുവേണ്ട നടപടികള്‍ ഗവണ്‍മെന്റ് എടുക്കണമെന്ന്
സാഹിത്യകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സിസിലി ജോര്‍ജ് അഭിപ്രായപ്പെട്ടു.
യോഗത്തില്‍ ലണ്ടന്‍ മലയാള സാഹിത്യവേദി കോര്‍ഡിനേറ്റര്‍ റജി നന്തികാട്ട്,
ശശി ചേറായി, കേരളത്തില്‍ നിന്നും സൗഹൃദസന്ദര്‍ശത്തിനെത്തിയ സാഹിത്യകാരന്‍ ജഗദീശ്
കരിമുളയ്‌ക്കല്‍ തുടങ്ങിയവും സംസാരിച്ചു.