Image

ജോസഫ്‌ സ്റ്റാലിനും റഷ്യയുടെ ഭീകര ഭരണവും (റഷ്യന്‍ ചരിത്രം ഒരു പഠനം-ലേഖനം 7: ജോസഫ്‌ പടന്നമാക്കല്‍)

Published on 14 October, 2015
ജോസഫ്‌ സ്റ്റാലിനും റഷ്യയുടെ ഭീകര ഭരണവും (റഷ്യന്‍ ചരിത്രം ഒരു പഠനം-ലേഖനം 7: ജോസഫ്‌ പടന്നമാക്കല്‍)
റഷ്യയുടെ ഉരുക്കുമനുഷ്യനെന്നറിയപ്പെട്ടിരുന്ന ജോസഫ്‌ സ്റ്റലിന്‍ ഇരുപതാം നൂറ്റാണ്ടിലെ അതി ക്രൂരനായ ഭരണാധികാരിയായി അറിയപ്പെടുന്നു. യുദ്ധമുന്നണിയില്‍ നാസിസത്തെ പരാജയപ്പെടുത്തിക്കൊണ്ട്‌ ഇരുപത്തിയഞ്ച്‌ വര്‍ഷത്തോളം സോവിയറ്റ്‌ യൂണിയനില്‍ കിരാത ഭരണം നടത്തി. സ്റ്റലിന്റെ ഭരണം മൂലം മില്ലിയന്‍ കണക്കിനു മനുഷ്യ ജീവിതങ്ങളാണ്‌ മരണപ്പെട്ടതും ദുരിതമനുഭവിച്ചതും. ഒരു മുഴുക്കുടിയനായ ചെരുപ്പുകുത്തിയുടെയും ഒരു തുണിയലക്കുകാരത്തിയുടെയും മകനായി സ്റ്റലിന്‍ ജീവിതം തുടങ്ങി. മാതാപിതാക്കള്‍ നിര്‍ബന്ധിച്ച കാരണം സെമിനാരിയില്‍ പുരോഹിതനാകാന്‍ പഠനം ആരംഭിച്ചു. ആത്മീയത തെല്ലുപൊലുമില്ലാത്ത നാസ്‌തികനായ അദ്ദേഹത്തെ സെമിനാരിയില്‍ നിന്നു 1899ല്‍ പുറത്താക്കിയതുമൂലം വൈദിക പഠനം പൂര്‍ത്തികരിച്ചില്ല. സെമിനാരിയിലെ പരീക്ഷകളും എഴുതില്ലായിരുന്നു.

റഷ്യയില്‍ ജോര്‍ജിയായിലുള്ള ഗോറിയില്‍ 1879 ഡിസംബര്‍ പതിനെട്ടാം തിയതി സ്റ്റലിന്‍ ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ചു. വളര്‍ന്നതു പട്ടിണിയും കഷ്ടതകളും അനുഭവിച്ചായിരുന്നു. ഏഴുവയസുള്ളപ്പോള്‍ വസൂരി വന്ന്‌ മുഖം മുഴുവന്‍ വികൃതമായിരുന്നു. ഇടത്തെ കൈയ്‌ക്കും വൈകല്യമുണ്ടായിരുന്നു. കുടിയനായ അപ്പന്‍ വീട്ടില്‍ വരുന്ന സമയം പ്രത്യേക കാരണമില്ലാതെ മകനെ തല്ലുമായിരുന്നു. പുരോഹിതനായി സെമിനാരിയില്‍ പഠിക്കുന്ന സമയത്തും ദൈവ ശാസ്‌ത്രം പഠിക്കുന്നതിനു പകരം കാറല്‍ മാര്‍ക്‌സിന്റെ തത്ത്വ ചിന്തകള്‍ വായിക്കാനായിരുന്നു കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നത്‌. സ്ഥലത്തെ സോഷ്യല്‍ സംഘടനയില്‍ അംഗത്വം എടുത്തു. കൂടുതല്‍ സമയവും വിപ്ലവ ചിന്തകള്‍ വായിക്കാനിഷ്ടപ്പെട്ടിരുന്നു. രാജകുടുംബത്തിനെതിരെയും പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. പഠനത്തില്‍ യാതൊരു താല്‌പര്യവുമില്ലാതായി. പള്ളിയും ഭക്തിയുമായി കഴിഞ്ഞിരുന്ന അമ്മയുടെ ആഗ്രഹത്തിനു വിരോധമായി ഒരു നിരീശ്വരവാദിയുമായി. കണ്ടുമുട്ടുന്ന പുരോഹിതരുമായി ദൈവമില്ലെന്നു വാദിക്കുകയും ചെയ്യും. സ്റ്റലിന്‍ പറയുന്നതിങ്ങനെ, 'നിങ്ങള്‍ക്കറിയാമോ, ദൈവമെന്ന ഒന്നില്ല. ദൈവമെന്നു കൊട്ടി ഘോഷിക്കുന്നവര്‍ നമ്മെ വിഡ്‌ഢികളാക്കുന്നു. ദൈവത്തെപ്പറ്റിയുള്ള മനുഷ്യന്റെ സംസാരങ്ങളെല്ലാം യുക്തിഹീനങ്ങളാണ്‌. '

സ്റ്റലിന്‍ ആദ്യം മെട്രോലോജിക്കല്‍ നിരീക്ഷണാലയത്തില്‍ ക്ലാര്‍ക്കായി ജോലി ചെയ്‌ത സമയം വിപ്ലവ പ്രവര്‍ത്തനങ്ങളിലും സ്‌െ്രെറ്റക്കിലും പങ്കെടുക്കുമായിരുന്നു. സാറിസ്റ്റ്‌ രഹസ്യാന്വേഷണ പോലീസ്‌ അദ്ദേഹത്തിന്‍റെ വിപ്ലവ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പിന്നീട്‌ രാജകീയ ഭരണത്തിനെതിരെ ഒളിസ്ഥലങ്ങളില്‍ നിന്ന്‌ പ്രവര്‍ത്തനം തുടങ്ങി. ബോള്‍ഷേവിക്ക്‌ പാര്‍ട്ടിയില്‍ ചേരുകയും പാര്‍ട്ടിയുടെ വിശ്വസ്‌തനായി മാറുകയും ചെയ്‌തു. 1905ല്‍ ബോള്‍ഷേവിക്ക്‌ പാര്‍ട്ടിയ്‌ക്ക്‌ വേണ്ടി ഗോറില്ലാ യുദ്ധം ചെയ്യുകയും ചെയ്‌തു. ഫിന്‍ലാന്‍ഡില്‍ ഒരു പാര്‍ട്ടി മീറ്റിങ്ങില്‍ വെച്ചാണ്‌ അദ്ദേഹം ആദ്യം ബോള്‍ഷേവിക്ക്‌ നേതാവായ ലെനിനെ കണ്ടു മുട്ടിയത്‌. ഒളിത്താവളങ്ങളില്‍ നിന്ന്‌ വിപ്ലവം നടത്തുന്ന നിഷ്‌ക്കരുണനായ ഈ മനുഷ്യനില്‍ ലെനിന്‌ ആദ്യം നല്ല അഭിപ്രായമായിരുന്നു. 1907ല്‍ സ്റ്റലിന്‍ 'റ്റിഫീസി'ലുള്ള ഒരു ബാങ്കില്‍
കൊള്ള നടത്തി പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി മൂന്നര മില്ലിയന്‍ ഡോളറിന്‌ തുല്യമായ റഷ്യന്‍ റൂബിള്‍ സംഭാവന ചെയ്‌തു.

1906ല്‍ സ്റ്റലിന്‍ തന്റെ ആദ്യത്തെ ഭാര്യയായ 'കെദെവാന്‍ സ്വാനിസേയെ' ( ഗലലേ്‌മി ട്‌മിശറ്വല) വിവാഹം ചെയ്‌തു. അവര്‍ ദരിദ്ര കുടുംബത്തില്‍ നിന്നു വന്ന സ്‌ത്രീയായിരുന്നു. അടുത്ത വര്‍ഷം സ്റ്റലിന്‍കെദെവാന്‍ ദമ്പതികള്‍ക്ക്‌ 'യാക്കോവ്‌ ഷുഗാസ്‌ വില്ലി' എന്ന കുട്ടി ജനിച്ചു. 1907ല്‍ 'കെദെവാന്‍' റ്റൈഫോയിഡ്‌ വന്നു മരിച്ചു. സ്റ്റലിന്‌ ആ സ്‌ത്രീയെ ഇഷ്ടമായിരുന്നു. അവരുടെ മരണത്തില്‍ ദുഃഖം പ്രകടിപ്പിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു, `ഈ സൃഷ്ടി കല്ലുപോലെ ഉറച്ചതായിരുന്ന എന്റെ ഹൃദയത്തെ മൃദലമാക്കി. അവര്‍ മരിച്ചു. അവരുടെ മരണത്തോടെ മനുഷ്യത്വം എന്നിലും നശിച്ചു പോയിരുന്നു. ` റ്റിഫീസിലെ ബാങ്ക്‌ കൊള്ളയ്‌ക്കു ശേഷം സ്റ്റലിനും കുടുംബവും സാറിസ്റ്റ്‌കളില്‍നിന്നും ഒളിച്ചു താമസിക്കുകയായിരുന്നു. ഭാര്യയുടെ മരണശേഷം കുട്ടിയെ ഉപേക്ഷിച്ച്‌ അവരുടെ ബന്ധുക്കളെ ഏല്‍പ്പിച്ചു. വിപ്ലവ പ്രസ്ഥാനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. അനേക തവണകള്‍ സ്റ്റലിനെ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌. 1910ല്‍ സൈബീരിയായിലേയ്‌ക്ക്‌ നാട്‌ കടത്തി.

പാര്‍ക്കാന്‍ വീടും കൃഷിക്കാരന്‌ കൃഷിയിടവും വിശക്കുന്നവന്‌ ഭക്ഷണവും രാജ്യത്ത്‌ സമാധാനവും വാഗ്‌ദാനങ്ങള്‍ ചെയ്‌തുകൊണ്ട്‌ ലെനിന്‍ ജനലക്ഷങ്ങളെ ഇളക്കിക്കൊണ്ടിരുന്ന കാലമായിരുന്നു. അക്കാലത്തെ ബോള്‍ഷേവിക്ക്‌ പത്രമായ 'പ്രവദാ' പ്രചരിപ്പിക്കാന്‍ സ്റ്റലിന്‍ നിര്‍ണ്ണായകമായ ഒരു പങ്കു വഹിച്ചിട്ടുണ്ട്‌. ഫിന്‍ലാന്‍ഡില്‍ സാറിസ്റ്റ്‌ പട്ടാളത്തിന്റെ പിടിയില്‍ ലെനിന്‍ അകപ്പെട്ടപ്പോള്‍ അദ്ദേഹത്തെ രക്ഷിക്കാന്‍ സ്റ്റലിന്‍ നിര്‍ണ്ണായകമായ ഒരു പങ്കു വഹിച്ചിരുന്നു. അതുവഴി സ്റ്റലിന്‍ ബോള്‍ഷേവിക്ക്‌ പാര്‍ട്ടിയ്‌ക്കുള്ളിലെ എല്ലാവരാലും ആരാധിക്കപ്പെടുന്ന ഒരു ധീര നേതാവായും വളര്‍ന്നു. ലെനിന്‌ ഭരണത്തില്‍ അധികാരം കിട്ടിയപ്പോള്‍ സ്റ്റലിനെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാക്കി. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ മദ്ധ്യസ്ഥത വഴി പരിഹരിക്കാന്‍ സ്റ്റലിന്‌ പ്രത്യേകമായ ഒരു പാടവവും നേടിയിരുന്നു. അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങള്‍ ആദരവോടെ മറ്റു പ്രവര്‍ത്തകര്‍ അനുസരിച്ചിരുന്നു.

1924ല്‍ ലെനിന്റെ മരണശേഷം കഠിന ഹൃദയനായ സ്റ്റലിന്‍ ലെനിന്റെ രാഷ്ട്രീയ പിന്തുടര്‍ച്ചക്കാരനാകാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. പാര്‍ട്ടിയിലെ ഭൂരിഭാഗം ചിന്തിച്ചിരുന്നത്‌ സ്വാഭാവികമായും വിപ്ലവ നേതാവായ ലീയോ ട്രോഡ്‌സ്‌ക്കി ലെനിന്റെ പിന്തുടര്‍ച്ചക്കാരനാകുമെന്നായിരുന്നു. പക്ഷെ അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ അങ്ങേയറ്റം ആദര്‍ശപരങ്ങളായിരുന്നു. മാര്‍ക്‌സിസത്തിന്‌ പുതിയ നിര്‍വചനങ്ങളുമായി സ്റ്റലിന്‍ രംഗത്തു വന്നു. സോവിയറ്റ്‌ യൂണിയനെ ശക്തിപ്പെടുത്താന്‍ സോഷ്യലിസം അദ്ദേഹം വിഭാവന ചെയ്‌തു. ട്രോഡ്‌ സ്‌ക്കിയുടെ ആദര്‍ശങ്ങളെ സ്റ്റലിന്‍ തള്ളിക്കളഞ്ഞു. സ്റ്റലിന്റെ ആശയങ്ങള്‍ക്കായിരുന്നു പാര്‍ട്ടി വില കല്‍പ്പിച്ചത്‌.1920ല്‍ അദ്ദേഹം സോവിയറ്റ്‌ യൂണിയന്റെ ഏകാധിപതിയായി ഭരണം ആരംഭിച്ചു.

സോവിയറ്റ്‌ യൂണിയനെ വ്യാവസായിക രാജ്യമാക്കാന്‍ സ്റ്റലിന്‍ പഞ്ചവത്സര പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. സോവിയറ്റ്‌ യൂണിയനെ ആധുനികരിച്ചില്ലെങ്കില്‍ രാജ്യം തകരുകയും മുതലാളിത്ത രാജ്യങ്ങള്‍ കമ്മ്യൂണിസം നശിപ്പിക്കുകയും ചെയ്യുമെന്നും സ്റ്റലിന്‍ ഭയപ്പെട്ടിരുന്നു. രാജ്യം വന്‍തോതില്‍ വ്യവസായത്തിനാവശ്യമായ കല്‌ക്കരി ഉത്ഭാതിപ്പിച്ചു. അദ്ദേഹത്തിന്റെ കാലത്ത്‌ റഷ്യാ ലോകത്തിലെ ഒന്നാം കിട സാമ്പത്തിക ശക്തിയായി വളര്‍ന്നു. സ്റ്റലിന്‍ ഒരു പദ്ധതിയാരംഭിച്ചാല്‍ അത്‌ ദയയില്ലാതെ നടപ്പാക്കുകയെന്നത്‌ അദ്ദേഹത്തിന്‍റെ നയമായിരുന്നു. ഫാക്‌റ്ററികളില്‍ ഉത്തരവാദിത്വത്തോടെ തൊഴിലാളികള്‍ ജോലിചെയ്യാന്‍ കര്‍ശനമായ നിയമങ്ങള്‍ നടപ്പാക്കി. നിയമങ്ങള്‍ തെറ്റിക്കുന്നവരെ കുറ്റവാളികളായി ജയിലില്‍ അടയ്‌ക്കുമായിരുന്നു. സ്റ്റലിന്‍ പറയുമായിരുന്നു, `നാം പുരോഗമിച്ച രാഷ്ട്രങ്ങളെക്കാള്‍ അമ്പത്‌ നൂറു വര്‍ഷങ്ങള്‍ പുറകിലാണ്‌. ഈ അകലം പത്തു വര്‍ഷമാക്കണം. ഒന്നുകില്‍ പത്തു വര്‍ഷം മുമ്പില്‍ അല്ലെങ്കില്‍ പുറകില്‍. അതു നടപ്പാക്കാകുന്നത്‌ ഓരോരുത്തരുടെയും കഠിന പ്രയത്‌നത്തെ ആശ്രയിച്ചായിരിക്കും.`

സ്റ്റലിന്‍ അധികാരമേറ്റ സമയം നാടാകെ അരഷിതാവസ്‌തയും പട്ടിണിയുമായിരുന്നു. ഭക്ഷണ വിഭവങ്ങളുടെ അഭാവവും കാര്യക്ഷമതയോടെയുള്ള വിതരണത്തിന്റെ അപര്യാപ്‌തതയും രാജ്യത്തിന്റെ ദുരവസ്ഥയ്‌ക്ക്‌ കാരണങ്ങളായിരുന്നു. രാജ്യമാകെ കൃഷിഭൂമികള്‍ പൊതുവേ ചെറുകിട ഭൂവുടമകളായിരുന്നു നിയന്ത്രിച്ചിരുന്നത്‌. സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ സ്റ്റലിന്റെ പദ്ധതിപ്രകാരം കൂട്ടുകൃഷി സമ്പ്രദായത്തില്‍ക്കൂടി കൃഷിയെ ആധുനികരിച്ചു. സാധാരണക്കാരായ കൃഷിക്കാര്‍ സ്റ്റലിന്റെ ഈ പുതിയ കൃഷി പരിഷ്‌ക്കാരങ്ങളെ എതിര്‍ത്തു. അക്കൂടെ ധാന്യങ്ങള്‍ പൂഴ്‌ത്തി വെപ്പുകാരുമുണ്ടായിരുന്നു. നാടാകെ പഞ്ഞം വന്ന്‌ അഞ്ചു മില്ല്യന്‍ ജനങ്ങളോളം മരിച്ചു. പൂഴ്‌ത്തി വെപ്പുകാരെ കൊല്ലുകയോ ജയിലില്‍ അടയ്‌ക്കുകയോ ചെയ്യുക ഉത്തമമെന്ന്‌ സ്റ്റലിന്‍ കരുതി. 1930 ല്‍ റഷ്യയിലെ കൃഷി മുഴുവന്‍ കൂട്ടു കൃഷി സമ്പ്രദായമാക്കി. വിജയകരമായ ഈ ധാന്യവിള വിപ്ലവത്തില്‍ രാജ്യത്തിന്റെ കൃഷിയുത്ഭാദനം വര്‍ദ്ധിക്കാന്‍ തുടങ്ങി.

സ്റ്റലിന്‍ സ്വയം മനുഷ്യാവകാശ പ്രവര്‍ത്തകനെന്നു ലോകത്തെ ധരിപ്പിക്കാനും ശ്രമം നടത്തിയിട്ടുണ്ട്‌. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലെ സ്വന്തം അണികളെയും പട്ടാളത്തെയും സംശയങ്ങളോടെയായിരുന്നു സ്റ്റലിന്‍ കണ്ടിരുന്നത്‌. എതിര്‍ക്കുന്നവര്‍ അധികാരത്തില്‍നിന്നും താഴെയിറക്കുമോയെന്ന ഭയവും തോന്നലും അദ്ദേഹത്തെ അലട്ടിയിരുന്നു. 139 കമ്മറ്റി അംഗങ്ങളുണ്ടായിരുന്ന പാര്‍ട്ടിയിലെ 81 പേരെ സ്റ്റലിന്റെ രഹസ്യ ഭീകരര്‍ കൊന്നു. പട്ടാള അട്ടിമറിയിലൂടെ അദ്ദേഹത്തെ എതിര്‍ക്കാന്‍ സാധ്യതയുള്ള 103 അഡ്‌ മിറല്‍ ജനറല്‍മാരില്‍ 81 പേര്‍ക്ക്‌ വധശിക്ഷ വിധിച്ചു. രഹസ്യാന്വേഷക പോലീസ്‌ എവിടെയും സ്റ്റലിനിസം നടപ്പാക്കിക്കൊണ്ടിരുന്നു. സ്റ്റലിനെ എതിര്‍ക്കുന്നവരെ വക വരുത്താന്‍ ജനങ്ങളുടെയിടയിലും ചാരന്മാരുണ്ടായിരുന്നു. കമ്മ്യൂണിസത്തെ എതിര്‍ത്ത മൂന്നു മില്ല്യന്‍ ജനങ്ങളെ സൈബീരിയയിലെ തൊഴിലാളി ക്യാമ്പുകളില്‍ കഠിന ജോലിക്കയച്ചു. ഏകദേശം ഒരു മില്ലിയന്‍ ജനങ്ങളെ കൊന്നു.

അധികാരക്കളരിയില്‍ ജോസഫ്‌ സ്റ്റലിന്റെ പ്രധാന രാഷ്ട്രീയ പ്രതിയോഗി ട്രോഡ്‌സ്‌ക്കിയായിരുന്നു. സ്റ്റലിന്റെ ഏകാധിപത്യത്തിനെതിരെയും നയങ്ങള്‍ക്കെതിരെയും ട്രോഡ്‌സ്‌ക്കി ഒരു സമരം നയിച്ചത്‌ പരാജയപ്പെട്ടിരുന്നു. കുപിതനായ സ്റ്റലിന്‍ 1927ല്‍ അദ്ദേഹത്തെ അധികാരങ്ങളില്‍ നിന്ന്‌ നീക്കം ചെയ്യുകയും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയും ചെയ്‌തു. അവസാനം 1929ല്‍ അദ്ദേഹത്തെ സോവിയറ്റ്‌ യൂണിയനില്‍ നിന്നും പുറത്താക്കി. പുറം രാജ്യങ്ങളില്‍ നിന്നും സ്റ്റലിന്റെ സോവിയറ്റ്‌ യൂണിയനിലെ അധികാര ദുര്‍വിനിയൊഗത്തിനെതിരെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. സ്റ്റലിന്റെ ആജ്ഞ പ്രകാരം മെക്‌സിക്കോയില്‍ വെച്ചു സോവിയറ്റ്‌ ചാരനായ 'റാമോണ്‍ മെര്‍കാഡര്‍' എന്ന സ്‌പാനിഷ്‌കാരന്‍ അദ്ദേഹത്തെ വധിച്ചു. മാര്‍ക്‌സിസ്റ്റ്‌ സ്‌കൂളിലെ ചിന്താധാരയില്‍ 'ട്രോഡ്‌സ്‌ക്കിസവും' സുപ്രധാനമായ ഒരു വിഷയമാണ്‌. സ്റ്റലിന്‍ തത്ത്വ ചിന്തകളെ മൊത്തമായി 'ട്രോഡ്‌സ്‌ക്കിസം എതിര്‍ക്കുന്നു. 1980ലാണ്‌ സോവിയറ്റ്‌ യൂണിയന്‍ അദ്ദേഹത്തിന്‍റെ പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പുറത്തുവിട്ടത്‌.

1919ല്‍ സ്റ്റലിന്‍ രണ്ടാമതും വിവാഹം ചെയ്‌തു. രണ്ടാം ഭാര്യ 'നദേഷ്‌ഡാ അല്ലിലുയെവാ'യില്‍ നിന്നും `സ്വറ്റ്‌ലാനാ' എന്ന ഒരു മകളും 'വാസ്സിലി' എന്ന ഒരു മകനും ജനിച്ചു. ഭാര്യ 'നദേഷ്‌ഡായെ' അസഭ്യ വാക്കുകള്‍ പറഞ്ഞു അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്യുമായിരുന്നു. സഹികെട്ട അവര്‍ 1932ല്‍ ആത്മഹത്യ ചെയ്‌തു. വയറില്‍ രോഗം വന്നു മരിച്ചെന്ന്‌ റിപ്പോര്‍ട്ടും ഉണ്ടാക്കിച്ചു. നദേഷ്‌ഡായുടെ മരണത്തെ സംബന്ധിച്ച്‌ പല ഊഹോപാഹങ്ങളുമുണ്ട്‌.സ്റ്റലിന്‍ കൊല്ലിച്ചെന്നും സ്റ്റലിന്‍ തന്നെ വിഷം കൊടുത്തു കൊന്നുവെന്നും വിവാദങ്ങളുണ്ടായിരുന്നു. ആദ്യത്തെ ഭാര്യയില്‍ നിന്നും ജനിച്ച മകനായ യാക്കോവ്‌ ചുവപ്പു പടയിലെ ഒരു പട്ടാളക്കാരനായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത യാക്കോവിനെ ജര്‍മ്മന്‍ പട്ടാളം തടവുകാരനായി പിടിച്ചിരുന്നു. സ്റ്റലിന്റെ മകനെന്നു വിവരം കിട്ടിയ ജര്‍മ്മനി അയാളെ തടവുകാരുടെ ക്യാമ്പില്‍ നിന്നു സ്വതന്ത്രമാക്കാമെന്നു വാഗ്‌ദാനം നല്‌കിയിരുന്നു. തന്റെ മകന്‍ സ്വയം കീഴടങ്ങിയതെന്നു പറഞ്ഞു സ്വതന്ത്രനാക്കാന്‍ സമ്മതിച്ചില്ല. നാസി ക്യാമ്പില്‍ വെച്ച്‌ 1943ല്‍ യാക്കോവ്‌ മരിച്ചു. മകള്‍ സ്വെറ്റ്‌ ലാനാ, അലക്‌സി കാപ്പ്‌ലര്‍ എന്ന ഒരു യഹൂദനുമായി സ്‌നേഹ ബന്ധത്തിലായിരുന്നു. ആ സ്‌നേഹ ബന്ധത്തെ സ്റ്റലിന്‍ അനുവദിച്ചില്ല. പിന്നീട്‌ കാപ്ലറിനെ പത്തു വര്‍ഷത്തേയ്‌ക്ക്‌ ശിക്ഷിച്ച്‌ നാടു കടത്തി.

അഡോള്‍ഫ്‌ ഹിറ്റ്‌ലറിന്റെ ജര്‍മ്മനിയും ജോസഫ്‌ സ്റ്റലിന്റെ റഷ്യയും തമ്മില്‍ പരസ്‌പരം ആക്രമിക്കില്ലെന്ന്‌ ഒരു ഉടമ്പടിയുണ്ടാക്കിയിരുന്നു. കിഴക്കേ യൂറോപ്പിന്റെ അതിരുകളും ഇരുകൂട്ടരും തിരിച്ചിരുന്നു. ഹിറ്റ്‌ലറിന്റെ പട്ടാളക്കാര്‍ക്ക്‌ ഫ്രാന്‍സിനെയും ബ്രിട്ടനെയും പിന്തിരിപ്പിക്കാന്‍ കഴിഞ്ഞു. സ്റ്റലിന്റെ ജനറല്‍മാര്‍ ഹിറ്റ്‌ലര്‍ ഏതു സമയത്തും രാജ്യത്തെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്‌ കൊടുത്തിട്ടും സ്റ്റലിന്‍ കാര്യമായി ഗൗനിച്ചില്ല. 1941 ജൂണില്‍ നാസികള്‍ റഷ്യയെ ആക്രമിച്ചത്‌ തികച്ചും അപ്രതീഷിതമായിരുന്നു. പോളണ്ടിനെ തകര്‍ത്തുകൊണ്ട്‌ ജര്‍മ്മന്‍ പട്ടാളം റഷ്യയില്‍ പ്രവേശിക്കുകയായിരുന്നു. ഓര്‍ക്കാപ്പുറത്തുള്ള അടിയില്‍ സോവിയറ്റ്‌ പട്ടാളത്തിന്‌ ഭീമമായ നാശ നഷ്ടങ്ങളുമുണ്ടായി. ഹിറ്റ്‌ലറിന്റെ ചതിയില്‍ നിരാശനായ സ്റ്റലിന്‍ പറഞ്ഞു, `ലെനിന്‍ നമ്മുടെ രാജ്യത്തിന്‌ അടിസ്ഥാനമിട്ടു. നാം രാജ്യത്തെ അപകടത്തിലുമാക്കി. അനിശ്ചിതത്വമായ നമ്മുടെ രാജ്യത്തിനുവേണ്ടി എന്തു ചെയ്യണമെന്നും എനിയ്‌ക്കിനി അറിഞ്ഞുകൂടാ. ഇനി ഞാന്‍ നിങ്ങളോട്‌ ആവശ്യപ്പെടുന്നത്‌ രാജ്യത്തിന്റെ നിലനില്‌പ്പ്‌ കാത്തു രക്ഷിക്കാന്‍ രക്തവും കഠിനാദ്ധ്വാനവുമാണ്‌.`

ഹിറ്റ്‌ലറിന്റെ പട്ടാളം വാതില്‍ക്കല്‍ വന്നു നില്‍ക്കുമ്പോള്‍ ശരിയായ തീരുമാനങ്ങളെടുക്കാന്‍ സാധിക്കാതെ റഷ്യയുടെ ഭാവി ത്രാസില്‍ തൂങ്ങുകയായിരുന്നു. നാസികളില്‍നിന്നും വിജയം നേടാന്‍ സ്റ്റലിന്‍ മില്ലിന്‍ കണക്കിന്‌ ജനങ്ങളെയും പട്ടാളക്കാരെയും കുരുതി കൊടുത്തു. 1941ല്‍ ജര്‍മ്മന്‍ പട്ടാളം രാജ്യം മുഴുവന്‍ പട്ടാള വിളയാട്ടം നടത്തുന്ന കാലം. 1941 ഡിസംബറില്‍ പട്ടാളം മോസ്‌ക്കൊയ്‌ക്ക്‌ അടുത്ത്‌ എത്തിയിരുന്നു. സ്റ്റലിന്‍ പട്ടണം ഉപേക്ഷിക്കാതെ മോസ്‌ക്കോയില്‍ തന്നെ താമസിച്ചു. എന്തു വില കൊണ്ടുത്തെങ്കിലും വിജയം നേടുമെന്ന ഉറച്ച വിശ്വാസത്തോടെ തീരുമാനങ്ങള്‍ എടുത്തുകൊണ്ടിരുന്നു. സ്റ്റലിന്‍ ഗാര്‍ഡില്‍ നടന്ന യുദ്ധം റഷ്യയെ സംബന്ധിച്ചുളള നിര്‍ണ്ണായകമായ ഒരു വഴിത്തിരിവായിരുന്നു. സ്റ്റലിന്റെ പട്ടാളക്കാര്‍ മോസ്‌ക്കോയില്‍ പ്രതിരോധത്തിനായി നില്‌ക്കെ ഹിറ്റ്‌ലര്‍ ആക്രമിച്ചു. ആരും പുറകോട്ടോരടി വെയ്‌ക്കരുതെന്നു സ്റ്റാലിന്‍ പട്ടാളക്കാര്‍ക്ക്‌ മുന്നറിയിപ്പ്‌ കൊടുത്തിരുന്നു. ഒരു മില്ലിയന്‍ ആള്‍ക്കാരെയാണ്‌ ഈ യുദ്ധത്തില്‍ നഷ്ടപ്പെട്ടത്‌. എങ്കിലും 1943ല്‍ നാസികളെ റഷ്യാ പരാജയപ്പെടുത്തി. സ്റ്റലിന്റെ പട്ടാളക്കാര്‍ അവരെ ബര്‍ലിന്‍ വരെ പിന്തിരീപ്പിച്ചു.

ജര്‍മ്മനിയെ പരാജയപ്പെടുത്തിയതില്‍ സ്റ്റലിനു നിര്‍ണ്ണായകമായ പങ്കുണ്ട്‌. സോവിയറ്റ്‌ യൂണിയന്‌ കിഴക്കേ യൂറോപ്പിന്റെയും വിവിധ ഭാഗങ്ങള്‍ കൈവശപ്പെടുത്താന്‍ കഴിഞ്ഞു. കിഴക്കേ ബെര്‍ലിനും സോവിയറ്റ്‌ യൂണിയന്റെ കൈവശമായി. യുദ്ധകാലത്ത്‌ സഖ്യ കക്ഷികളായിരുന്ന ബ്രിട്ടനും അമേരിക്കയും യുദ്ധം കഴിഞ്ഞപ്പോള്‍ എതിര്‍ രാജ്യങ്ങളായി മാറി. ബര്‍ലിന്റെ നിയന്ത്രണത്തിനായി സഖ്യ കഷികളുടെ നിയന്ത്രണത്തിലായ പശ്ചിമ ബെര്‍ലിനിലെയ്‌ക്കുള്ള കവാടം റഷ്യാ മതിലുകള്‍ കൊണ്ട്‌ അടച്ചു. പശ്ചിമ ജര്‍മ്മനിയില്‍ കുടുങ്ങിയ അമേരിക്കക്കാര്‍ക്ക്‌ ഭക്ഷണം പതിനൊന്നു മാസത്തോളം വിമാനങ്ങള്‍ വഴി വിതരണം ചെയ്യേണ്ടി വന്നു. 1949 ആഗസ്റ്റില്‍ സോവിയറ്റ്‌ യൂണിയന്‍ ആദ്യത്തെ ആറ്റം ബോംബു പരീക്ഷിച്ചു.

സ്റ്റലിന്റെ അവസാന കാലങ്ങളില്‍ അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരെ വിശ്വസിച്ചിരുന്നില്ല. അവരെ പാര്‍ട്ടിയില്‍ ഇല്ലാതാക്കാന്‍ സ്റ്റലിന്‍ സര്‍വ്വവിധ നീചമാര്‍ഗങ്ങളും സ്വീകരിക്കുമായിരുന്നു. 1953 മാര്‍ച്ച്‌ അഞ്ചാംതിയതി അമിതമായ മദ്യം കഴിച്ച സ്റ്റലിന്‍ ഹൃദയാഘാതം വന്നു മരിച്ചു. അനേകായിരങ്ങള്‍ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിച്ചു. ഫ്യൂഡല്‍ സാമ്പത്തിക ശാസ്‌ത്രത്തില്‍ നിന്നും റഷ്യയെ വ്യവസായ സാമ്രാജ്യമാക്കിയതിലും ഹിറ്റ്‌ലറെ തോല്‌പ്പിച്ചതിലും സ്റ്റലിന്‍ പങ്കു വഹിച്ചുവെങ്കിലും മില്ല്യന്‍ കണക്കിന്‌ ജനം ഈ ഏകാധിപതിയുടെ മരണത്തില്‍ സന്തോഷിക്കുകയും ചെയ്‌തു. സ്റ്റലിന്റെ മരണശേഷം അധികാരത്തില്‍ വന്ന ക്രൂഷ്‌ചേവ്‌ സ്റ്റലിനെ തള്ളി പറയുകയും റഷ്യന്‍ ചരിത്രത്തില്‍ രക്തപങ്കിലമായ ക്രൂരതയുടെ ഇതിഹാസമാക്കുകയും ചെയ്‌തു.

(തുടരും)
ജോസഫ്‌ സ്റ്റാലിനും റഷ്യയുടെ ഭീകര ഭരണവും (റഷ്യന്‍ ചരിത്രം ഒരു പഠനം-ലേഖനം 7: ജോസഫ്‌ പടന്നമാക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക