Image

മോദി ഒരു കൈ കൊണ്ട് ഇന്ത്യന്‍ ഭരണഘടനയുടെ വേരറുക്കുന്നു: സക്കറിയ

Published on 14 October, 2015
മോദി ഒരു കൈ കൊണ്ട് ഇന്ത്യന്‍ ഭരണഘടനയുടെ വേരറുക്കുന്നു: സക്കറിയ

തിരുവനന്തപുരം: അലക്കിത്തേച്ച ഒരു കൈ കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അംബേദ്കറുടെ സ്മാരകം അനാവരണം ചെയ്യുമ്പോള്‍ മറ്റൊരു കരാളഹസ്തം കൊണ്ട് അംബേദ്കര്‍ രൂപകല്‍പ്പന ചെയ്ത ഭരണഘടനയുടെ വേരറുക്കുകയാണെന്ന് എഴുത്തുകാരന്‍ സക്കറിയ. ബി.ജെ.പിയുടെയും സംഘപരിവാരത്തിന്റെയും മുഖ്യപ്രതിയോഗി ഇന്ത്യന്‍ ഭരണഘടനയാണെന്നും സക്കറിയ പ്രസ്താവനയില്‍ പറഞ്ഞു. 
അതേസമയം, പുരസ്‌കാരങ്ങള്‍ എഴുത്തുകാരുടെ കമ്മിറ്റികളാണു നല്‍കുന്നതെന്നും ഫാസിസത്തെ പ്രതിരോധിക്കാന്‍ പുരസ്‌കാരങ്ങളെ മുന്‍നിര്‍ത്തേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു. പുരസ്‌കാരം തിരിച്ചു നല്‍കുന്നതിലേറെ, വര്‍ഗ്ഗീയതകള്‍ക്കും ഫാസിസങ്ങള്‍ക്കുമെതിരെ നിലനിര്‍ത്തിപോന്നിട്ടുള്ള നിലപാടുകള്‍ എഴുത്തിലൂടെയും വാക്കിലൂടെയും തുടര്‍ന്നു പോരാടാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് സക്കറിയ പറയുന്നു. എഴുത്തുകാരുടെ ഇടയിലും വര്‍ഗ്ഗീയ ഫാസിസത്തിനൊപ്പം നിര്‍ല്ലജ്ജം അണിനിരക്കുന്നവരുണ്ട്. കേരളത്തില്‍ തന്നെ എതയെത്ര പേര്‍. ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ തന്നാലാവും വിധം വര്‍ഗ്ഗീയതയ്ക്കും വിവിധ ഫാസിസങ്ങള്‍ക്കും എതിരെ നിലകൊള്ളാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എഴുത്തുകാര്‍ മാത്രമല്ല, എല്ലാ ഇന്ത്യക്കാരും അപകടത്തിലാണ് എന്നതാണ് വാസ്തവം. ആ ഓര്‍മ്മയോടെ നമുക്ക് ഈ ഭീകരാവസ്ഥയെ നേരിടാമെന്നു പറഞ്ഞാണ് സക്കറിയ പ്രസ്താവന അവസാനിപ്പിക്കുന്നത്.
സക്കറിയയയുടെ പ്രസ്താവനയുടെ പൂര്‍ണരൂപം
നരേന്ദ്ര മോദിയുടെയും സംഘപരിവാരത്തിന്റെയും വര്‍ഗ്ഗീയ ഫാസിസത്തിനെതിരെ വ്യാപകമായ എതിര്‍പ്പ് പടരുകയാണ്. ഇന്ത്യന്‍ രാഷ്ട്രീയപാര്‍ട്ടികളും ഭരണകൂടങ്ങളും പൊതുവായി ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് സ്വഭാവം പങ്കുവെക്കുന്നുണ്ട്. എന്നാല്‍ അതിനേക്കാള്‍ ആയിരമായിരം മടങ്ങ് വിഷം പൂണ്ട ഒരു വര്‍ഗ്ഗീയ കാളകൂടമാണ് സംഘപരിവാരവും ബി.ജെ.പിയും ഇന്ത്യന്‍ ജനതയുടെ തലയ്ക്കു മീതേ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയാണ് സംഘപരിവാരത്തിന്റെ മുഖ്യപ്രതിയോഗി. അതാണ് അതിന്റെ ഹിറ്റ്‌ലര്‍  മുസ്സോളിനി സ്വപ്നങ്ങളുടെ വഴിമുടക്കി. നരേന്ദ്ര മോദി അലക്കി തേച്ച ഒരു കൈകൊണ്ട് അംബേദ്ക്കറുടെ സ്മാരകം അനാവരണം ചെയ്യുമ്പോള്‍, മറ്റൊരു കരാളഹസ്തം കൊണ്ട് അംബേദ്ക്കര്‍ രൂപകല്‍പ്പന ചെയ്തത ഭരണഘടനയുടെയും, പ്രത്യേകിച്ച് അതില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന മതസ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം തുടങ്ങിയ ജനാധിപത്യമൂല്യങ്ങളുടെയും വേരറുക്കുകയാണ്. 
ഈയിടെ സംഘപരിവാരത്തിന്റെ ഉന്നതാദ്ധ്യക്ഷന്‍ താനറിയാതെ ഹൃദയം തുറന്ന്, അധഃസ്ഥിതരുടെ സംവരണം അവസാനിപ്പിക്കാന്‍ കാലമായി എന്ന് പറഞ്ഞത് ഭരണഘടനയെപ്പറ്റിയുള്ള ഈ ഫാസിസ്റ്റ് വിമ്മിട്ടത്തിന്റെ മുഖങ്ങളിലൊന്നാണ്. സത്യം പറഞ്ഞതിന് അദ്ദേഹത്തെ നമുക്ക് അനുമോദിക്കാം. കല്‍ബുര്‍ഗിയെയും പന്‍സാരയെയും ധബോല്‍ക്കറെയും സംഘപരിവാരത്തിന്റെ ഉപോല്‍പ്പന്ന സംവിധാനങ്ങളുടെ കൊലയാളികള്‍ നിര്‍ഭയം വധിച്ചപ്പോഴും, പശുമാംസം കഴിച്ചു എന്നാരോപിച്ച് ഒരു ഇന്ത്യന്‍ വായുസേനേ ഉദ്യോഗസ്ഥന്റെ പിതാവിനെ സംഘപരിവാരാംഗങ്ങള്‍ അടിച്ചുകൊന്നപ്പോളും നരേന്ദ്രമോദി എന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഗംഭീരമായ മൗനം ലോകമെങ്ങും മാറ്റൊലിക്കൊള്ളുകയായിരുന്നു. 
സാരമില്ല. നരേന്ദ്ര മോദിക്ക് മറ്റൊന്നും ചെയ്യാനാവില്ല തന്നെ. അദ്ദേഹം താന്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കാറുള്ളതുപോലെ, ആദ്യം ഒരു ആര്‍.എസ്.എസ്. പ്രവര്‍ത്തകനും രണ്ടാമത് ഇന്ത്യയുടെ പ്രധാനമന്ത്രിയുമാണ്. അതുകൊണ്ട് അദ്ദേഹത്തോട് നമുക്ക് ക്ഷമിക്കാം.
സാഹിത്യ അക്കാദമി ഇന്ത്യയില്‍ എഴുത്തുകാര്‍ക്കായി നിലകൊള്ളുന്ന ഒരേയൊരു സ്വയം ഭരണസ്ഥാപനമാണ്. അതിന്റെ എല്ലാ കുറ്റങ്ങളും കുറവുകളും നന്മകളും മനസ്സിലാക്കുന്ന ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ പറഞ്ഞുകൊള്ളട്ടെ. അക്കാദമിയുടെ നടത്തിപ്പ് ഭരണകൂടങ്ങള്‍ (ഖജനാവില്‍നിന്ന് ജനങ്ങളുടെ പണമെടുത്ത്) നല്‍കുന്ന ധനം കൊണ്ടാണെങ്കിലും, അതിന് ആരംഭത്തിലെ നല്‍കപ്പെട്ടതും ഭരണകൂടത്തില്‍നിന്ന് വ്യത്യസ്തമായതുമായ ഒരു സ്വതന്ത്രാവസ്ഥ നിലനിന്നുപോന്നിട്ടുണ്ട്. അക്കാദമിയുടെ തലപ്പത്തെത്തുന്ന എഴുത്തുകാരും, എഴുത്തുകാര്‍ പൊതുവിലും  ആ സ്വാതന്ത്ര്യത്തെ ഇന്ത്യന്‍ ജനതയ്ക്കും ജനാധിപത്യ  മതേതരത്വ മൂല്യങ്ങള്‍ക്കും വേണ്ടിയുള്ള ഒരു ആയുധമായി ഉപയോഗിച്ചിട്ടുണ്ടോ എന്നത് മറ്റൊരു കാര്യം. ഇന്ത്യന്‍ എഴുത്തുകാര്‍ പൊതുവില്‍ പിന്‍വാങ്ങല്‍  ശീലക്കാരാണ്. എന്തുകൊണ്ടാണെന്ന് ആര്‍ക്കറിയാം?
എല്ലാ രാഷ്ട്രീയ  സാമൂഹികപ്രശ്‌നങ്ങളിലും സാഹിത്യ അക്കാദമി ഇടപെട്ടേണ്ടതില്ല. അങ്ങനെ വ്യവസ്ഥപ്പെടുത്തിയിട്ടുമില്ല. പക്ഷെ, എഴുത്തുകാരും ബുദ്ധിജീവികളും  അതും വയോവൃദ്ധന്മാര്‍  കൊല്ലപ്പെട്ടപ്പോള്‍ അക്കാദമി ദുഃഖത്തിന്റെയും എതിര്‍പ്പിന്റെയും ശബ്ദം ഉടന്‍ ഉയര്‍ത്തേണ്ടതായിരുന്നു. അത് ചെയ്യാതിരുന്നതിന്റെ കുറ്റം അക്കാദമിയുടെതു തന്നെയാണ്. നരേന്ദ്ര മോദിയുടെതു പോലുമല്ല. മിണ്ടിപ്പോകരുത് എന്ന് മോദി ഭരണകൂടം അക്കാദമിയോട് ആവശ്യപ്പെട്ടതായി ഇതുവരെ അറിവില്ല. 
അതേസമയം എഴുത്തുകാരുടെ ഇടയിലും വര്‍ഗ്ഗീയ ഫാസിസത്തിനൊപ്പം നിര്‍ല്ലജ്ജം അണിനിരക്കുന്നവര്‍ എത്രപേര്‍. കേരളത്തില്‍ തന്നെ എതയെത്ര പേര്‍. ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ ഞാന്‍ എന്നാലാവും വിധം വര്‍ഗ്ഗീയതയ്ക്കും വിവിധ ഫാസിസങ്ങള്‍ക്കും എതിരെ നിലകൊള്ളാന്‍ ശ്രമിച്ചിട്ടുണ്ട്. എഴുത്തുകാര്‍ വര്‍ഗ്ഗീയ ഫാസിസത്തിന്റെ മേച്ചില്‍ സ്ഥലങ്ങളില്‍ മേയുന്നതിനെ വിമര്‍ശിക്കുകയും അതിന് ധാരാളം ശകാരം കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇനിയും ഇവയെല്ലാം തുടരും.
പുരസ്‌കാരം തിരിച്ചു നല്‍കുകയും അക്കാദമി സ്ഥാനങ്ങളില്‍നിന്ന് രാജിവയ്ക്കുകയും ചെയ്ത എഴുത്തുകാരോട് ഞാന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. അവരുടെ പ്രവൃത്തിയും വാക്കും ഇന്ത്യ ഇന്ന് അനുഭവിക്കുന്ന ഫാസിസ്റ്റ് ഭീഷണിയിലേക്ക് ലോകശ്രദ്ധ തിരിക്കാന്‍ സഹായിച്ചു. എനിക്ക് രാജിവയ്ക്കാന്‍ അക്കാദമികളില്‍ പദവിയൊന്നുമില്ല. പുരസ്‌ക്കാരം തിരിച്ചു നല്‍കാനും സന്തോഷമാണ്. പക്ഷെ അതിലൊരു സാമാന്യനീതിയുടെ പ്രശ്‌നം ഞാന്‍ കാണുന്നു. സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍  ആവര്‍ത്തിക്കട്ടെ, അവയുടെ എല്ലാ കുറ്റങ്ങളോടും കുറവുകളോടും കൂടി  എഴുത്തുകാര്‍ എഴുത്തുകാര്‍ക്ക് നല്‍കിയവയാണ്. ഭരണകൂടങ്ങളുടെ കൈകടത്തല്‍ അവയില്‍ നാമമാത്രമാണ്. എനിക്ക് കേരള  കേന്ദ്ര അക്കാദമി പുരസ്‌ക്കാരങ്ങള്‍ തന്നത് അതത് സമയത്തുണ്ടായിരുന്ന എഴുത്തുകാരുടെ കമ്മിറ്റികളാണ്. ഞാനും അത്തരം കമ്മറ്റിയില്‍ പങ്കെടുത്തിട്ടുണ്ട്. എഴുത്തുകാര്‍ തമ്മിലുള്ള സാധാരണ കുശുകുശുക്കലുകളും മുറുമുറുക്കലുകളുമല്ലാതെ ബാഹ്യമായ ഒരിടപെടലും അവിടെ ഉണ്ടായിട്ടില്ല. പുരസ്‌കാരത്തുക ജനങ്ങളുടെ കീശയില്‍ നിന്ന് സര്‍ക്കാര്‍ എടുത്തതാണ്. അതിനാല്‍ ജനങ്ങള്‍ മനസ്സിലാക്കിയാലും ഇല്ലെങ്കിലും അവരുടെ സംഭാവന കൊണ്ടാണ് അക്കാദമികളും പുരസ്‌കാരങ്ങളും നിലനില്‍ക്കുന്നത്. 
അങ്ങനെ ആലോചിക്കുമ്പോള്‍, എന്നില്‍ വിശ്വാസമര്‍പ്പിച്ച് പുരസ്‌കാരം നല്‍കിയ എഴുത്തുകാരുടെ സമൂഹത്തെയും അതിന് പിന്നിലെ നിശ്ശബ്ദ പൗരസമൂഹത്തെയും, മോദി ഭരണകൂടത്തിന്റെ ഫാസിസ്റ്റ് നയങ്ങളോടുള്ള എന്റെ പ്രതിഷേധമറിയിക്കുവാന്‍ മുന്‍നിര്‍ത്തേണ്ടതില്ല എന്നു തോന്നു ന്നു. മാത്രമല്ല, അക്കാദമികള്‍ ഭരണകൂടത്തിന്റെ ഭാഗമാണ് എന്നൊരു തെറ്റിദ്ധാരണയ്ക്കിടം കൊടുക്കാതിരിക്കേണ്ടതുണ്ട്. എന്റെ ഈ വ്യക്തിപരമായ അഭിപ്രായത്തിന്റെ അര്‍ത്ഥം പുരസ്‌കാരം തിരിച്ചു നല്‍കിയ സുഹൃത്തുക്കള്‍ തെറ്റു ചെയ്തുവെന്നല്ല. മറിച്ച് അവരുടെ പ്രതികരണം മോദിയും സംഘപരിവാറും ചേര്‍ന്ന് ഇന്ത്യയ്ക്കു നേരേ ഓങ്ങുന്ന വര്‍ഗ്ഗീയ ഫാസിസഖഡ്ഗത്തെ ജനങ്ങള്‍ക്ക് കുറേക്കൂടി വ്യക്തമായി ചൂണ്ടിക്കാണിക്കാന്‍ സഹായിച്ചു എന്നുതന്നെയാണ്.
പുരസ്‌കാരം തിരിച്ചു നല്‍കുന്നതിലേറെ, വര്‍ഗ്ഗീയതകള്‍ക്കും ഫാസിസങ്ങള്‍ക്കുമെതിരെ നിലനിര്‍ത്തിപോന്നിട്ടുള്ള നിലപാടുകള്‍ എഴുത്തിലൂടെയും വാക്കിലൂടെയും തുടര്‍ന്നു പോരാടാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. എഴുത്തുകാര്‍ മാത്രമല്ല, എല്ലാ ഇന്ത്യക്കാരും അപകടത്തിലാണ് എന്നതാണ് വാസ്തവം. ആ ഓര്‍മ്മയോടെ നമുക്ക് ഈ ഭീകരാവസ്ഥയെ നേരിടാം.

Join WhatsApp News
വിദ്യാധരൻ 2015-10-14 13:21:40
"പുരസ്കാരം തിരിച്ചു നല്കുന്നതിലേറെ വർഗ്ഗീയതക്കും ഫാസിസത്തിനും എതിരെ എടുത്ത നിലപാടുകൾ തുടരാനാണ് താൻ ശ്രമിക്കുന്നതെന്ന് സഖറിയാ "

ഇദ്ദേഹം അമേരിക്കയിലെ എഴുത്ത്കാരെപ്പോലെ, കക്ഷത്തിൽ ഇരിക്കുന്നത് പോകുകയും അരുത് ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കുകയും വേണം എന്ന ചിന്താഗതിക്കാരനാണ്. അല്ലെങ്കിൽ കയ്യാലപ്പുറത്തെ തേങ്ങ 

"അക്കാദമിയുടെ തലപ്പത്ത് എത്തുന്ന എഴുത്തുകാരും എഴുത്തുകാർ പൊതുവിലും ആ സ്വാതന്ത്ര്യത്തെ ഇന്ത്യൻ ജനതക്കും ജനാതിപത്യ മതേതരത്വ മൂല്യങ്ങൾക്കും വേണ്ടിയുള്ള ഒരു ആയുധമായി ഉപയോഗിച്ചിട്ടുണ്ടോ എന്നത് മറ്റൊരു കാര്യം"

ഇത്രയുമൊക്കെ ആദർശം വച്ച് പുലർത്തുന്ന സഖറിയ എന്തുകൊണ്ടാണ് കേരളത്തിലെ പാരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി നിരന്തരം പോരാടുന്ന സുഗതകുമാരിയുടെ കഴച്ചപ്പാടിതിരെ കോലാഹലം ഉണ്ടാക്കുന്നതെന്ന് മനസിലാകുന്നില്ല .  സാധാരണ അമേരിക്കയിൽ വന്നു പോയി കഴിയുമ്പോളാണ് ബഹളം.  ഒരു പക്ഷെ മൂല്യങ്ങൾക്കൊന്നും വലിയ വില കല്പ്പിക്കാത്ത അമേരിക്കയിലെ എഴുത്തുകാരുമായുള്ള സഹവാസത്തിൽ നിന്നുണ്ടായ ദുഷിച്ച സ്വഭാവം ആയിരിക്കാം 
zachariah fan 2015-10-14 13:41:24
വിദ്യാധരനു സഖറിയയെ പണ്ടെ കണ്ടു കൂടാ. പരിസ്ഥിതി സ്‌നേഹത്തിനു പിന്നില്‍ വര്‍ഗീയ ലക്ഷ്യങ്ങള്‍ ഇല്ലെന്നുറപ്പാണോ?
പരിസ്ഥിതിയെപറ്റി പറയുന ടീച്ചര്‍ മനുഷ്യനെപറ്റിയും ഇന്നു തകര്‍ച നേരിടൂന്ന സ്വാതന്ത്യത്തെപറ്റിയും എന്തു കൊണ്ടു മിണ്ടുന്നില്ല? അതോ അതോന്നും പ്രധാനമല്ലെന്നോ? അറിഞ്ഞൊ അറിയാതെയൊ ടീച്ചര്‍തുണക്കുന്നത് ആരെയെന്നു വ്യക്തം.
സക്കറിയ എന്നും ഫാസിസത്തെ എതിര്‍ക്കുന്ന എഴുത്തുകാരാനാണു. ആറന്മുള എയര്‍പൊര്‍ട് സംബന്ദിച്ചു അദ്ധേഹഠിനു സ്വന്തം നിലപാടുണ്ട്. അതും വളരുന്ന ഫാസിസവും തമ്മില്‍ എന്തു ബന്ധം?
വായനക്കാരൻ 2015-10-14 17:02:01
എന്തെക്കൊയെയോ തെറ്റിദ്ധാരണകളുടെ ഫലമായി സക്കറിയ എന്തുപറഞ്ഞാലും കാടടച്ചു വെടിവക്കുകയാണു വിദ്യാധരൻ.
വെടി വാസു 2015-10-14 18:59:27
വിദ്യാധരൻ ചുമ്മാ കാട്ടിലോട്ടു വെടിവേച്ചതെയുള്ളൂ രണ്ടവന്മാരാ പുറത്തു ചാടിയത്. വായനക്കാരനും, സ്ക്കറിയഫാനും (അമേരിക്കയിൽ സക്കറിയ വരുമ്പോൾ ഇദ്ദേഹം കാറ്റ് വീശികൊടുക്കുന്നതെന്നു തോന്നുന്നു) വിദ്യാധരന്റെ വെടി കൊള്ളാം. 

നിഷ്പക്ഷന്‍ 2015-10-14 20:00:48
സക്കറിയ പറഞ്ഞതിനോട് യോജിക്കുന്നു. വിദ്യാധരന് പണ്ടേ ചിലരോടൊക്കെ ഇഷ്ടക്കേടാണ്... ആരു പറഞ്ഞു എന്ന് നോക്കാതെ എന്ത് പറഞ്ഞു എന്ന് നോക്കി പ്രതികരിക്കൂ....
വിദ്യാധരൻ 2015-10-15 07:25:32
എന്തോ  തെറ്റ്ധാരണകൊണ്ടും ഇഷ്ടക്കേടുകൊണ്ടും   ഞാൻ എന്തൊക്കൊയോ  സക്കറിയാ എന്ന എഴുത്തുകാരാനെക്കുറിച്ച് വിളിച്ചു പറയുന്നു എന്ന് വായനക്കാരനും നിഷ്പക്ഷനും പറയുന്നു.  സക്കറിയായെക്കുറിച്ച് പ്രത്യേക ഇഷ്ടം തോന്നാൻ തക്കവണ്ണം, ക്യാനഡായിലെ മലയാള സാഹിത്യകാരനെപ്പോലെ തോളത്തു കയ്യ് ഇട്ടും അമേരിക്കയിലെ ചില സാഹിത്യകാരന്മാരെപ്പോലെ മദ്യ ബന്ധങ്ങൾ ഒന്നും എനിക്കില്ല.  ഒരെഴുത്തുകാരൻ എന്ന നിലയിലും യാഥാസ്ഥിതിക വിശ്വസങ്ങളെ പൊളിച്ചു ഇളക്കി പുരോഹിത വർഗ്ഗത്തിന്റ്റ് ളോഹയും ആൾദൈവത്തിന്റെ (പേര് എഴുതാൻ ധൈര്യം ഇല്ലഞ്ഞിട്ടല്ല അതെഴുതിയാൽ ഒരു പക്ഷെ പത്രാതിപർ ഇടുമോ എന്നുള്ള സംശയംകൊണ്ടാണ് ) മുഖം മൂടി വലിച്ചുകീറാൻ ധൈര്യം കാണിച്ച വ്യക്തി എന്ന നിലക്കും എനിക്ക് അദ്ദേഹത്തോട് മതിപ്പുണ്ടായിരുന്നു.   വായനക്കാരൻ പറയുന്നതുപോലെ ഈ സാഹിത്യകാരനെക്കുരിച്ചുള്ള എന്റെ  തെറ്റ് ധാരണ തുടങ്ങിയത് അദ്ദേഹത്തിൻറെ , ആറുമുള വിമാന താവളം ആ നാടിന്റെ വികസനത്തിന് അത്യാവശ്യം ആണെന്നുള്ള മുറവിളിയോട് കൂടിയാണ്.  സുഗതകുമാരി എന്ന കവയിത്രിയുടെ കവിതകളെ അനുധാവനം ചെയ്യുന്നവർക്കറിയാം പ്രകൃതിയെ സംരക്ഷിക്കണം എന്നുള്ള അവരുടെ വാദം ഇന്നോ ഇന്നലെയോ തുടങ്ങിയ്തല്ലന്നു. അത് സക്കറിയായിക്കും അറിയാം.  ആറുമുള വിമാനത്താവളം എന്ന ആശയം, അമേരിക്ക, ഗൾഫു തുടങ്ങി വിദേശത്തു താമസിക്കുന്ന ഒരു കൂട്ടരുടെ മുൻപിൻ ചിന്ത ഇല്ലാത്തെ സ്വാർത്ഥ താത്‌പര്യത്തിന്റെ വിത്താണ്.  ആറുമുള , ലോകം എമ്പാടും ബലാൽസംഗം ചെയ്യപ്പെടുന്ന പ്രകൃതിയുടെ കേരളത്തിലെ പ്രതീകവും.  മണൽ വാരിയും, പ്ലാസ്റ്റിക്ക് കൂടുകൾ വലിച്ചെറിഞ്ഞും ഭക്തിയുടെ പേരിലും പമ്പ, ഗംഗാ തുടങ്ങിയ പുണ്യനദികൾ മലീമസമാക്കിയപ്പോൾ അധർമ്മത്തിനും അനീതിക്കും എതിരെ പോരാടിയിരുന്ന ഈ ആദൃശ ധീരരായ ഏഴുത്തുകാരൻ  എവിടെയായിരുന്നു?   കുറെ കവിതയും കഥയും എഴുതി പുരസ്കാരം വാങ്ങിയും കുറെനാളത്തേക്ക് സാഹിത്യകാരനായോ സാഹിത്യക്കരിയായോ വിളങ്ങിയെന്നിരിക്കും. പക്ഷെ പ്രബുദ്ധരായ വായനക്കാരന്റെ മനസ്സിൽ സ്ഥാനം നേടണമെങ്കിൽ അത് ആ എഴുത്തുകാരന്റെ അചപലമായ ജീവിതത്തോടുള്ള കാഴച്ച്പ്പടിനെ ആശ്രയിച്ചിരിക്കും.
'മല ഇളകിലും മഹാജനനാം മനമിളക' എന്നാണല്ലോ ആപ്തവാക്ക്യം.  പക്ഷെ എന്ത് ചെയ്യാം സാഹിത്യവൃത്തിയിൽ യാതൊരു തത്വദീക്ഷയും ഇല്ലാത്ത അമേരിക്കയിലെ ചില എഴുത്തുകാരുടെ കയ്യിലെ ചട്ടുകം  സക്കറിയായെപോലുള്ളവർ തരം താഴുന്നത് കാണുമ്പോൾ വളരെ ദുഖം തോന്നുന്നു. ഞാൻ എതിർക്കുന്നത്  സക്കറിയ എന്ന വ്യക്തിയെ അല്ല. ധീരനായ ഒരെഴുത്തുകാരൻ,  കണ്ണാടികൂടുകളിൽ ഇരുന്നു മദ്യലഹരിയിൽ സാഹിത്യ വൃത്തി നടത്തുന്ന ഒരു പറ്റം പൊങ്ങച്ചക്കാരുടെ കയ്യിലെ കാലാൾപ്പാവയായി തീരുന്നത് കാണുമ്പോൾ ഉണ്ടാകുന്ന സഹതാപമാണ്.  

'സ്നേഹിക്കയില്ല ഞാൻ നോവും എൻ ആത്മാവിനെ 
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തേയും'  എന്ന വയലാറിന്റെ കവിത മനസ്സിന് ചാഞ്ചാട്ടം ഉണ്ടാകുമ്പോൾ സക്കറിയായും അദ്ദേഹത്തെ വഴിപിഴപ്പിക്കാൻ ശ്രമിക്കുന്നവരും മദ്യം കഴിക്കാതെ ഉരുവിടെണ്ടാതാണ്.   
zachariah fan 2015-10-15 10:07:18
സുഗതകുമാരി പറയുന്നു അറന്മുള വലിയ ദ്രോഹമാണെന്നു. സക്കറിയ പറയുന്നു ആവശ്യമെന്നു. ആരെ വിശ്വസിക്കണം? രണ്ടാളും തലയെടുപ്പുള്ള സാഹിത്യകാരന്മാര്‍. ഓരോരുത്തര്‍ക്കും ഓരോ വിശ്വാസം. ആറന്മുളക്കെതിരെ സുഗതകുമാരി ആരുടെ കൂടെയാണു കൂടിയത്? ഇന്ത്യയെ, ഇന്ത്യ അല്ലാതാക്കാന്‍ ആഗ്രഹിക്കുന്ന ഭീകര ശക്തികളുടെ കൂടെ. അതില്‍ നിന്നു നമുക്കു പലതും മനസിലാക്കാം. ചില്ലുമേടയിലിരുന്നാണു അവര്‍ പരിസ്ഥിതിയെപറ്റി പറയുന്നത്. ഇടുക്കിയിലും വയനാട്ടിലുമുള്ള പട്ടിണിപ്പാവങ്ങളെ കണ്ടാല്‍ അങ്ങനെ പറയില്ല. അവിടെയൊക്കെ സമ്പന്നരാണെന്നും കുടിയേറ്റം എന്തോ ദുരുദ്ദേശത്തൊടെയായിരുന്നുവെന്നുമുള്ള തെറ്റിദ്ധാരണകളില്‍ നിന്നുള്ള എതിര്‍പ്പ്. കേരലത്തിലെ എറ്റവും ദരിദ്ര ജില്ലകളാണു ഇതു രണ്ടും. എന്തായാലും പരിസ്ഥിതിയെപറ്റി പറയും മുന്‍പ് ഇന്ത്യയെപറ്റി പറയാന്‍ സമയമായി. മതത്തിന്റെ വ്രുത്തികെട്ട വേലിക്കെട്ടുകള്‍ ഇന്ത്യയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന കരാള ശക്തികള്‍ക്കെതിരെ അവര്‍ മിണ്ടട്ടെ. അപ്പോള്‍ അവര്‍ എവിടെ നില്‍ക്കുന്നു എന്നു മനസിലാക്കാം. അതു പറയാതെ പരിസ്ഥിതിയെപറ്റി മാത്രം പറഞ്ഞാല്‍ അവരെ മുഖവിലക്കെടുക്കാന്‍ വിഷമമാകും അതു പോലെ തന്നെ വിമാനത്താവളം വന്നാല്‍ പൈത്രുകം പോകും എന്നത് ഒരു കൂട്ടരുടെ ധാരണ മാത്രം. 700 ഏക്കര്‍ ഭൂമിയിലാനോ പൈത്രുകം? ഇതൊരു വിശ്വാസം മാത്രം.
John Varghese 2015-10-15 10:25:43
സാഹിത്യകാരന്മാർക്കു പുരസ്കാര ഭ്രമം കൂടുമ്പോൾ അതിന്റെ ലക്ഷണം അവർക്ക് സാമൂഹ്യ പ്രതിബദ്ധതയും കടപ്പാടും ഒക്കെ നഷ്ടപ്പെട്ട് ഭൗതിക വസ്തുക്കളോട് ഭ്രമം കൂടുന്നു എന്നാണു.  ആ പ്രവണത സാഹിത്യ പ്രസ്ഥാനത്തെ നശിപ്പിക്കും.  ശ്രീ. വിദ്യാധരന്റെ നിരീക്ഷണങ്ങൾ കഴമ്പുള്ളതാണ്.  ഇന്നത്തെ പല എഴുത്തുകാരും ചെറിയ ഒരു കാറ്റടിച്ചാൽ ആടുന്നവരാണ്. അത്തരക്കാർ സമൂഹത്തിന്റെ അപകടകരമായ പോക്കിന്റെ വേഗത കൂട്ടുന്നവരാണ്.  അത്തരക്കാരാായവരുടെ ഒരു സങ്കേതമാണ് അമേരിക്ക.  സക്കറിയായെപോലുള്ളവർ ഇവരുമായി കൂട്ടുകെട്ടുന്നത് ശരിയല്ല.  ഇത്തിരി ദൂരം ഇടുന്നത് നല്ലതാണു.  'വളവിൽ തിരിവ് അപകടം പതിയിരിക്കുന്നു' എന്ന ചൂണ്ടു പലക ഈ സന്ദർഭത്തിലും കൊണ്ട് നാട്ടാം.  കേരളത്തിൽ നിന്ന് അമേരിക്കയിലേക്ക് സന്ദർശനത്തിന് വരുന്ന സാഹിത്യ കാർന്മാർക്കു വായിക്കാൻ 
bijuny 2015-10-15 10:52:33
Dear fan, please find out along WITH whom Sugatha Kumari is fighting AGAINST the Vizinjam project? She is supporting the priests and bishops and the majority Xtian coastal community against this so called BJP supported Vizinjam project. So please don't say she is vargeeya vadi , because she is figthing to preserve the nature and Aranmula
വിദ്യാധരൻ 2015-10-15 11:20:23
നിഷ്പക്ഷൻ പറഞ്ഞതുപോലെ ആരു പറഞ്ഞു എന്ന് നോക്കാതെ എന്ത് പറഞ്ഞു എന്നതിന്റെ അടിസ്ഥാനത്തിൽ, അല്ലെങ്കിൽ അതിന്റെ പിന്നിലെ ആന്തരോദ്ദേശ്യം എന്താണെന്നു മനസിലാക്കാൻ ശ്രമിക്കാം.  സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്നു എന്ന് പറയുന്നതുപോലെ 'തലയെടുപ്പുള്ള' സാഹിത്യകാരന്മാരെ കാണുമ്പൊൾ ചിന്തിക്കാനുള്ള കഴിവ് നഷ്ടപ്പെടാതെ, അചഞ്ചലമായ നമ്മുളുടെ വിശ്വാസങ്ങളിൽ അടിയുറച്ചു നിന്ന് പ്രകൃതിയുടെയും മനുഷ്യ സംസ്കാരത്തിന്റെയും കാവൽക്കാർ ആയിരിക്കേണ്ട, നിങ്ങൾ പറയുന്ന,  ഈ 'തലയെടുപ്പുള്ള നിരുത്തരവാദികൾ നടത്തുന്ന പ്രസ്താവനകളെ വില ഇരുത്താം.  പ്രകൃതി, മനുഷ്യൻ മറ്റു ജീവജാലങ്ങളും അടങ്ങിയ ഈ പ്രപഞ്ചത്തിൽ നിന്നാണ് സാഹിത്യം പിറക്കുന്നത്‌.  പ്രകൃതിക്കുണ്ടാകുന്ന നാശം,  മനുഷ്യന്റെ നിലനില്പ്പിനെ ഇളക്കുന്ന ചെയ്തികൾ, ജീവജാലങ്ങൾക്കുണ്ടാകുന്ന നാശം എല്ലാം തന്നെ ഒരു സാഹിത്യകാരന്റെയും, കവിയുടെയും നാശം തന്നെയാണ്. പ്രകൃതിയുടെ ആത്മാവ് തെങ്ങിയാൽ, മനുഷ്യന്റെ ആത്മാവ് തേങ്ങിയാൽ,  ഒരു മൃഗത്തിന്റെ ആത്മാവ് തെങ്ങിയാൽ ഒരു സാഹിത്യകാരനും കവിക്കും ആ തേങ്ങലുകൾ കേൾക്കാൻ കഴിയും.   കേരളത്തിലെ ജനങ്ങൾക്കും അവിടുത്തെ നേതാക്കൾക്കും പ്രകൃതിയോ അതിന്റെ നാശമോ ഒന്നും പ്രശനമല്ല.  മാലിന്യ കൂമ്പാരത്തിൽ കേരളം ഭാരത്തത്തിന്റെ ഭൂപടത്തിൽ നിന്ന് മാഞ്ഞുപോയാലും അതും അവർക്ക് പ്രശ്നമല്ല.  സുഗതകുമാരിയിൽ ഞാൻ ഒരു പ്രകൃതി സ്നേഹിയെ, മനുഷ്യ സ്നേഹിയെ ജീവജാലങ്ങളെ സ്നേഹിക്കുന്ന ഒരു കവയിത്രിയെ കാണുന്നു എന്നാൽ സക്കറിയാ ധൈര്യം ചോർന്നു പഴയ തല എടുപ്പുന്റേയും പ്രതാപത്തിന്റേയും തണലിൽ നിന്ന്, ചില സാഹിത്യ കീടങ്ങളുടെ കൂടെ ചേർന്ന് എന്തൊക്കൊയൊ വിഡ്ഢിത്വം പുലമ്പുന്നു.  സുഗതകുമാരിയുടെ ശബ്ദത്തിൽ ഇന്ന് ആഗോളതലത്തിൽ ഈ പ്രപഞ്ചത്തിനു സംഭവിച്ചുകൊണ്ടിരിക്കുന്ന നാശത്തെയും, വരാൻ പോകുന്ന തലമുറ നേരിടേണ്ട ദുരന്തത്തെയും കുറിച്ചുള്ള ആകുലതയുടെ തേങ്ങലുകളും ഉത്‌ക്കണ്ഡയും കേൾക്കുന്നു .
zachariah fan 2015-10-15 16:52:55
I have no problem with Sugathakumari or her fights. But speaking only of parsthithi and aligning with fanatics cannot be taken lightly. Where does she stand as regards India and its democracy and freedoms? What is the biggest threat to the country? Do we want a jjihadi India?
People have different opinions about aranmula or vizhinjam. In vizhinjam, the only problem is about the compensation for those who will be displaced.
വിദ്യാധരൻ 2015-10-15 20:03:14
ഭൗതിക സുഖം മുത്തിക്കുടിക്കുന്ന അമേരിക്കൻ മലയാളികളും എഴുത്തുകാരും, അതിന്റെ ലഹരിയിൽ  പലപ്പോഴും അവർ ജനിച്ച നാടും കടന്നുപോന്ന മാർഗ്ഗങ്ങളും മറന്നു പോകാറുണ്ട്. അവരെ അതൊന്നു ഓർമ്മപ്പെടുത്താൻ വേണ്ടിയായിരിക്കും സുഗതകുമാരി 1978 ൽ അമേരിക്കയിലെ മലയാളികൾക്ക് ഒരു കത്തയച്ചത്. അന്ന് മലയാളിയുടെ സംസ്കാരം ഇത്രക്കും തരംതാണിട്ടില്ലായിരുന്നു. പിന്നീട് ഉണ്ടായ കുടിയേറ്റത്തിൽ ധാരാളം ഊത്തകൾ കടന്നു വരികയും പച്ച ഡോളറിന്റെ ബലത്തിൽ എന്തും വിലക്ക് വാങ്ങാമെന്നുള്ള ധാരണയും കടന്നു കൂടിയത്.  ബുദ്ധിയില്ലെങ്കിലും വിദ്യാഭ്യാസം ഇല്ലെങ്കിലും  ബുദ്ധിജീവിയായി അഭിനയിക്കാൻ പറ്റിയ ഒരു മേഖലയാണ് സാഹിത്യം എന്ന് അവർ തിരിച്ചറിഞ്ഞു.  അവര് തന്നെ 'ഓട്ടീര് പറ്റിക്കൽ ' പത്രം ആരംഭിക്കുകയും സാഹിത്യ മേഖല കയ്യേറ്റം ചെയ്യുകയും ചെയുതു. ഒഴുക്കുള്ള നദിയിലെ തടിപ്പുറത്ത് കയറി ഇരുന്ന തടി മുന്നൊട്ടൊഴുകാൻ കാരണം എന്ന് ചിന്തിച്ച തവളയെപ്പോലെ 'ഞാനാണ് അമേരിക്കയിലെ സാഹിത്യത്തിന്റെ പിന്നിലെ വളർച്ചക്ക് കാരണം' എന്ന് അവർ പുലമ്പാൻ തുടങ്ങി.  ജീവിതത്തിൽ നിന്ന് ആത്മാർഥയും ലാളിത്യവും നഷട്ടപെട്ട ഇവരിലേക്ക് അവരുടെ ശ്രദ്ധ തിരിച്ചുവിടാനായിരിക്കും ഒരു പക്ഷെ അന്ന് ആ കവിത എഴുതെയെതിങ്കിലും ഇന്നും അതിനു പ്രസക്തിയുണ്ട്.  സ്വന്തം ദേശത്തെ വിദേശത്തിരുന്നുകൊണ്ട് വികസനത്തിന്റെ പേരിൽ നശിപ്പിക്കാൻ ശ്രമിക്കുന്ന ഈ പുതു പണക്കാരായ കവികളും സാംസ്കാരിക നായകന്മാരും വായിക്കാൻ വേണ്ടി ഞാൻ ഇവിടെ സുഗതകുമാരിയുടെ ആ കവിത കുറിക്കട്ടെ 

അമേരിക്കയിലെ മലയാളികൾക്ക് ഒരു കത്ത് 
                  സുഗതകുമാരി 

ആഴിക്കുമപ്പുറത്തൈശ്വര്യലക്ഷിതൻ 
ആകാശചുംമ്പികൾ മിന്നുമാ ഭുമിയിൽ 
ഇമ്മലനാടിന്റെ ദാരിദ്ര്യതപ്തമാം 
നൻമടിത്തട്ട് വന്നെത്തിയ കൂട്ടരേ 
ഏതു പരിഷ്ക്കാരമോടിയിലും, നവ്യ 
ഭോഗലഹരികൾ നീട്ടും സുഖത്തിലും 
നിങ്ങൾ മുഴുകിലും, ഞാനറിയുന്നിതെ 
നിങ്ങൾതന്നുല്ലിലൊരേകാകിയാം ശിശു 
ഇന്നുമുറങ്ങാതിരിക്കുന്നു, മൂകമാ-
യിന്നും കുരുന്നു കരങ്ങൾ നീട്ടുന്നിതെ 
ഒന്നര ചുറ്റിക്കുളി കഴിഞ്ഞീറനാം 
നൻമുടിതുമ്പിൽ തുളസീദലവുമായി 
നെറ്റിയിൽ ചന്ദനം തൊട്ടു കരം കൂപ്പി 
നിൽക്കുമോരമ്മയെ തേടി നേരല്ലയോ?  (ചിലർ പറയും ഇത് ആർ എസ് എസ് ക്കാരന്റെ അമ്മയാണെന്ന് )
ചിറ്റുചൂടുള്ള ചമ്പാവരിക്കഞ്ഞിയും 
പര്പ്പടവും കണ്ണി മാങ്ങയും കിണ്ണത്തിലി-
ത്തിരിയമ്മ വിളമ്പിത്തരികിലെ -
ന്നിപ്പോഴും ഓർത്തുപോകുന്നു നേരല്ലയോ?
കാറുകൾ മുട്ടിയൊഴുകുമീ 
രാജപഥത്തിൽ പൊടുന്നനെയെന്നപോൽ 
മുന്നിൽ കുടമണി മുട്ടി കിലുങ്ങിടും 
ഖിന്നമൊരു കാളവണ്ടിയും ചെമ്മണ്ണും
തിങ്ങി നിറഞ്ഞ നടപ്പാതയും, കണ്ണ്‍ 
പൊങ്ങുന്നിടത്തൊക്കെയോമനപ്പീലികൾ 
തിങ്ങുന്ന  തെങ്ങിന്റെ പച്ച തിരകളും 
വന്നു നിറഞ്ഞുപോകുന്നു നേരല്ലയോ?
എന്നുമഴിയാത്ത കെട്ടിതു നമ്മളെ 
യൊന്നാക്കിടുന്ന മഹാസ്നേഹ ശ്രിംഖല 
ഉള്ളിന്റെ ഉള്ളിൽ  ഗൃഹാതുരത്വം പേറി -
ലല്ലിലിൽ താഴാതുയർന്ന ശിരസ്സുമായി 
തങ്ങൾക്കഭിമാതമായ പണികളിൽ 
മുങ്ങിയധ്വാനിച്ചു ബുദ്ധിയാൽ മെയ്യിനാൽ 
മായപോൽ സർവ്വ സുഖങ്ങളും നൽകുമാ 
ഡോളറിന്നൈശ്വര്യ സാമ്രാജ്യവേദിയിൽ
സ്വന്തമാം കാലിൽ നിവർന്നു നിന്നും സ്വീയ -
മന്തസ്സിയന്നും വസിക്കും സഹജരെ,
നിങ്ങളെച്ചൊല്ലിയഭിമാനമേലുമീ-
യമ്മ ദരിദ്രയാണാർത്തയാണെങ്കിലും 
മക്കൾ സുഖമായി കഴിയുന്നുവെന്നതെ 
ദുഃഖമാറ്റുന്നതീയാർദ്രമാം ജീവനിൽ 

ഒരു വീര്യം പോയ എഴുത്തുകാരൻ 2015-10-15 20:14:12
ചുണയുള്ളവന്മാരാരും  ഇല്ലേടാ ഇവിടെ വിദ്യാധരനെപ്പിടിച്ചു കെട്ടാൻ?
നിഷ്പക്ഷന്‍ 2015-10-15 21:09:10
പ്രിയ വിദ്യാധരാ..ഇവിടെ നാം ചര്‍ച്ച ചെയ്ത വിഷയം ഒന്ന്, വിദ്യാധരന്‍ ഏറ്റുപിടിച്ച വിഷയം മറ്റൊന്ന്. ഈ ലോകത്തില്‍ ചര്‍ച്ച ചെയ്യാന്‍ വിഷയങ്ങള്‍ ഏറെ... ഏതെങ്കിലും ഒന്നിനെക്കുറിച്ച് പറയുമ്പോള്‍ അതിനെ കുറിച്ച് പറയുന്നതല്ലേ അഭികാമ്യം? നാട്ടില്‍ ഏറെ ബുദ്ധിജീവി,സാഹിത്യ,മനുഷ്യ സ്നേഹികള്‍ ഉണ്ടെങ്കിലും പലപ്പോഴും അവരുടെ ചുണ്ടുകളും പേനകളും ചലിക്കുന്നത് നിഷ്പക്ഷമായിട്ടല്ല!! അവര്‍ക്കും പല പല താല്‍പ്പര്യങ്ങളും കടപ്പാടുകളും ഉള്ളത് പോലെ....ഇവിടെ സക്കറിയ ഇന്ത്യന്‍ ജനാധിപത്യം ഇന്ന് നേരിടുന്ന വെല്ലുവിളിയെ കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ വിചാരിച്ചത് ഒരാളെങ്കിലും മുമ്പോട്ട്‌ വന്നല്ലോ എന്നാണ്. അപ്പോള്‍ മറ്റു പല കാര്യങ്ങളും എടുത്തിട്ട് വിഷയം മാറ്റി മറിക്കുന്നത് ഞാന്‍ മുന്‍ പറഞ്ഞ ബുദ്ധിജീവികളുടെ ഗണത്തിലേക്ക് വിദ്യാധരനെ കൊണ്ടെത്തിക്കുകയേ ഉള്ളൂ....

Sugathapremi 2015-10-15 22:34:13
എന്തതിശ യ മേ.  ഞാൻ എടുത്തു വായിച്ചതേ ഉള്ളൂ 
അമ്പലമണി എന്നാ സമാഹാരം 
അതിൽ ഈ കവിത കണ്ടു ചിരിച്ചതെ ഉള്ളൂ
അപ്പോഴേക്കും ഇവിടെ കണ്ടു.
ഞാൻ അമേരിയിൽ ആരുമല്ല 
ഒന്നും പറയാൻ വിവരവും ഇല്ല 
എങ്കിലും ഒന്ന് മാത്രം വിദ്യാധരനെ 
പറഞ്ഞു വിടല്ലേ . എന്തെങ്കിലും 
മനസ്സിന് രസമായി ആ സഹൃദയൻ എഴുതി വെക്കട്ടെ 
ആരുമാല്ലാ ത്തോ രക്ക് വായിച്ചു രസിക്കാലോ 
Observer 2015-10-15 23:12:25
99 percent of the views expressed by Vidhydharan I agree. Also I agree 99 percent of the views expressed by Zachariah I agree. Both Vidhyadharan & Zahariah's views make sense and forward looking. In Zacharahs, case one he was against Aranmula airport and now he is for Airport, it is nonsense. Zachariah was for that movie star Chacko, that case his opinion was on wrong side. He is always praisning the so called Sahithya thozilali, walk, receive express serious opinion etc. Whether Zakaria or Vidhyadharan we have to take each case by case. All in all they both are good thinkers and writers.
വിദ്യാധരൻ 2015-10-16 06:47:33
ഇല്ല നിഷ്പ്ക്ഷാ ഞാൻ വിഷയത്തിൽ നിന്ന് മാറിയിട്ടില്ല.  വിഷയത്തിൽ നിന്നും മാറിക്കൊണ്ടിരിക്കുന്ന സഖറിയാ എന്ന എഴുത്തുകാരനും,  ആ മാറ്റങ്ങൾക്ക് കാരണമായി വർത്തിക്കുന്ന അമേരിക്കയിലെ ചാഞ്ചാട്ടക്കാരായ സാഹിത്യകാരന്മാരായി അഭിനയിക്കുന്നവരുമാണ് എന്റെ വിഷയം. സാഹിത്യം മനുഷ്യരും, ജന്തുക്കളും, സസ്യവർഗ്ഗവും അടങ്ങിയ പ്രകൃതിയുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.  ഒരോ സാഹിത്യകാരും  കവിയും ഈ പ്രകൃതിയുടെ സംരക്ഷകരാണ് സംഹാരകരല്ല.  പ്രകൃതിയുടെ വേരറക്കുന്നതിൽ കുഴപ്പമില്ല പക്ഷെ ഇന്ത്യൻ ഭരണഘടനയുടെ വേരറക്കുന്നത് കാണുമ്പോൾ സക്കറിയാ എന്ന ഈ ആദൃശ വാദിയുടെ രക്തം തിളച്ചു കയറുന്നു. ഭരണഘടന തിരുത്തി എഴുതാം അല്ലങ്കിൽ അതിന്റെ വേരറക്കുന്നവരെ തിരഞ്ഞെടുപ്പിലൂടെ പരാജയപ്പെടുത്താം.  പക്ഷെ ഒരിക്കൽ നശിപ്പിക്കപ്പെടുന്ന പ്രകൃതിയെ പുനർസൃഷ്ടിക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സക്കറിയയുടെ ഈ നിലപാട് അദ്ദേഹത്തിൻറെ അസ്ഥിരമായ മനസ്സിന്റെ അവസ്ഥയെ എടുത്തു കാണിക്കുന്നു.  എന്നെ സംബന്ധിച്ചടത്തോളം ആറുമുള എന്ന മനോഹരമായ ഭൂപ്രദേശം ഇന്ന് ലോകത്തെമ്പോടും  അധിക്ഷേപിക്കപ്പെടുന്ന ഭൂ പ്രദേശത്തിന്റെ പ്രതീകമാണ്. സുഗതകുമാരി പ്രകൃതിയുടെ സംരക്ഷകരായ സാഹിത്യകാരുടെ പ്രതിനിധിയും.  സുഗത്കുമാരിയിൽ ഒരു യഥാർത്ഥ സാഹിത്യകാരിയിൽ കാണേണ്ട സ്ഥായിയാ ഭാവം കാണുന്നു സക്കറിയായിൽ  അമേരിക്കയിൽ പൊങ്ങച്ച സാഹിത്യക്കാരുടെ സ്വാധീനത്തിൽ പെട്ട് ആടുന്ന അസ്ഥിര മാനസനെ കാണുന്നു.  ആദൃശത്തിന്റെ പേരിൽ ചില സാഹിത്യ പ്രതിഭകൾ അവരുടെ പുരസ്കാരം വലിച്ചെറിയാൻ തയാറാകുമ്പോൾ, അമേരിക്കയിലെ  ചില 'അവാർഡു -പൊന്നാട' സാഹിത്യകാരന്മാർ പറയുന്നതുപോലെ സക്കറിയായും പറയുന്നു കിട്ടിയ പുരസ്ക്കാരം കളയണ്ട അത് മുറുകെ പിടിച്ചുകൊണ്ട് ഭാരതത്തിന്റെ ജനാധിപത്യത്തെക്കുറിച്ചോ ഭരണഘടനയെക്കുറി ച്ചോ അവസരോചിതമായി വിളിച്ചു പറഞ്ഞുകൊള്ളുക എന്ന്.  ഇത് ഞാൻ വായിച്ചറിഞ്ഞ സക്കറിയ അല്ല. അമേരിക്കയിലെ ചില ദുഷിച്ച സാഹിത്യ വർഗ്ഗത്തിന്റെ കൂട്ടുകെട്ടിൽ ഇളകുന്ന സാഹിത്യകാരനാണ്.  അമേരിക്കയിൽ സാഹിത്യകാരന്മാരുടെ ലേബലിൽ നിന്ന് ആറുമുളയേയും ആ നാടിന്റെ പ്രകൃതിയേയും വിറ്റ് കാശ്, പേര്, പെരുമ കൂടാതെ, ഈ നാശം എല്ലാം സൃഷ്ടിച്ചു ചാകുമ്പോൾ കുഴിമാടത്തിന്റെ മുകളിൽ ' ഈ നാടിന്റെ വികസന പിതാവ് ഇവിടെ അന്തി ഉറങ്ങുന്നു' എന്ന് ഒരു സ്മാരകശിലയും വയ്ക്കാൻ സ്വപനം കണ്ടു നടക്കുന്ന  ഒരു കൂട്ടം ഉണ്ടെന്നുള്ളത് ആത്തരക്കാരുടെ ലേഖനങ്ങളിൽ നിന്ന് മാന്യ വായനക്കാർ വായിച്ചരിഞ്ഞിട്ടുല്ലതാണല്ലോ ? ഇല്ലെങ്കിൽ ഈ-മലയാളിയുടെ എഴുത്തുകാർ എന്ന വിഭാഗത്തിൽ പോയി ഓരോത്തരുടെ എഴുത്തുകൾ പരിശോധിച്ചാൽ മതി..  

ഞാൻ വിഷയം മാറ്റാനല്ല സുഗതകുമാരിയുടെ കവിത എഴുതിയത് നേരെമറിച്ച് പ്രകൃതിയെ (മനുഷ്യൻ, ജന്തു, സസ്യം ) സ്നേഹിക്കുന്ന ഒരു കവയത്രിയുടെ ഹൃദയത്തിൽ കുടികൊള്ളുന്ന സ്നേഹത്തെ കാണിക്കുന്നതാണ്  കവിത .  ആ കവിതയിലൂടെ പരോക്ഷമായി കവയിത്രി നമ്മളെ ഓർമിപ്പിക്കുന്നത്‌  ഐഹികഭോഗാസ്‌ക്തിയിൽ മനുഷ്യവർഗ്ഗത്തിന്റെ നിലനില്ല്പ്പിന് കാരണഭൂതമായി നില്ക്കുന്ന,  ചെറിയ വസ്തുക്കളെ അവഗനിക്കരുതെന്നാണ് .   

ഡോളറിന്നൈശ്വര്യ സാമ്രാജ്യവേദിയിൽ
സ്വന്തമാം കാലിൽ നിവർന്നു നിന്നും സ്വീയ -
മന്തസ്സിയന്നും വസിക്കും സഹജരെ,
നിങ്ങളെച്ചൊല്ലിയഭിമാനമേലുമീ-
യമ്മ ദരിദ്രയാണാർത്തയാണെങ്കിലും 
മക്കൾ സുഖമായി കഴിയുന്നുവെന്നതെ 
ദുഃഖമാറ്റുന്നതീയാർദ്രമാം ജീവനിൽ 

പ്രകൃതിയുടെ സംരക്ഷകാരായി മാറേണ്ട സാഹിത്യകാർ ഇന്ന് തിരിയുന്നത് 'മക്കളുടെ സുഖത്തിൽ മാത്രം മനസ്സും ശരീരവും ഉറപ്പിച്ചു വച്ചിരിക്കുന്ന പ്രകൃതി എന്ന മാതാവിലേക്കാണ്. അവളെ കൊന്നു കുറച്ചു കൂടി ഡോളറും പേരും പെരുമയും കിട്ടുമെങ്കിൽ അതാണ്‌ അവർക്കാവശ്യം.  സക്കറിയ എന്ന നല്ല എഴുത്തുകാരൻ അമേരിക്കയിലെ ഒരു ദൂഷിത വര്ഗ്ഗത്തിന്റെ വലയിൽ പെട്ടിരിക്കുന്നു.  ഇല്ല ഞാൻ മാറിയിട്ടില്ല നിഷ്പക്ഷാ .

zachariah Fan 2015-10-16 07:14:52
ഇന്ത്യയില്‍ ഫാസിസം വളരുന്നത് പ്രശ്‌നമല്ല. ആറന്മുളയിലെ 700 ഏക്കര്‍ ഭൂമിയാണു പ്രശ്‌നം.
ദാദ്രിയില്‍ മനുഷ്യനെ കൊന്നത് പ്രശ്‌നമല്ല. പശുവിന്റെ സംരക്ഷണമാണു പ്രധാനം. ജനക്കൂൂട്ടം നിയമം കയ്യിലെടുത്ത് സഹ പൗരന്മാരെ കൊല്ലുന്നത് കുഴപ്പമില്ല.
ഇതൊന്നും ശരിയല്ല വിദ്യാധരാ. പരിസ്ഥിതിയെപറ്റി മാത്രം പറയുമ്പോള്‍ അതിലും വലിയ കാര്യങ്ങള്‍ മറക്കുന്നു. ആ മൗനം വാചാലമായ അര്‍ഥം നല്‍കുന്നു. വിദ്യാധരനും സുഗതകുമാരിയുമൊക്കെ എവിടെ നില്‍ക്കുന്നു എന്നു വ്യക്തമാകുന്നു.
മനുഷ്യനില്ലെങ്കില്‍ എന്തു പരിസ്ഥിതി? അതോ മനുഷ്യര്‍ വേണ്ടേ? നോവുമാത്മാവിനെ സ്‌നേഹിക്കാത്ത പരിസ്ഥിതി വാദം ഒരു വരട്ടു തത്വശാസ്ത്രമാണു.
ഇടുക്കിയിലും വയനാട്ടിലുമൊക്കെ കുടിയേറിയവര്‍ എന്തോ സുഖവാസത്തിനു പോയ പോലെയാണു വിരല്‍ ചൂണ്ടുന്നത്. ജീവിക്കാന്‍ വേണ്ടി പോയ പാവം ജനങ്ങളെയാണു കാടെവിടെ മക്കളെ എന്നു ചോദിച്ചു കവയിത്രി അധിക്ഷേപിക്കുന്നത്. അവിടത്തെ ദരിദ്രാവസ്ഥ പോയി കാണൂ.
VFA (Vidyaadhara Fan Association ) 2015-10-16 07:26:35
എടോ സക്കറിയാ കാറ്റാടി - വിദ്യാധരൻ ഇത്രയും വ്യക്തമായി എഴുതിയിട്ട് തന്റെ തലമണ്ടയിൽ കയറുന്നില്ല എന്ന് പറഞ്ഞാൽ എന്ത് ചെയ്യും. കാലത്തെ വെള്ളം അടിച്ചിട്ട് വിവരക്കേട് പറയാതെ.  താൻ ആ സക്കറിയാ ഭഗവാന്റെ പടം മാറ്റിവച്ചു സുഗതകുമാരി ദേവിയുടെ പടം വച്ച് പൂജ തുടങ്ങു. തലക്കുള്ളിൽ വിവരം വയ്ക്കും. 

വിക്രമൻ 2015-10-16 12:46:11
എടൊ ഒബ്സേർവറെ താൻ എവിടെയെങ്കിലും ഒന്ന് കുത്തിയിരിക്കു . ഒന്നുകിൽ വിദ്യാധരന്റെ കൂടെ അല്ലെങ്കിൽ സക്കറിയയുടെ കൂടെ. ഇത് തൊണ്ണൂറ്റി ഒൻപത് ശതമാനം വിദ്യാധരൻ പറയുന്നതും ശരി തൊണ്ണൂറ്റി ഒൻപത് സക്കറിയാ പറയുന്നതും ശരി. കൂട്ടി നോക്കുമ്പോൾ അറിയാം 198 % ആണെന്ന്. നാലും മൂന്നും പത്താന്നു പരയുനവന്മാരെ അഭിപ്രായം പറയാൻ വന്നിരിക്കുന്നത്.  എന്തൊരു ലോകം?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക