തിരുവനന്തപുരം: ആഡംബര കാര്‍ ഇറക്കുമതിയിലൂടെ 500 കോടിയോളം രൂപയുടെ
നികുതിവെട്ടിപ്പ് ആരോപിക്കപ്പെട്ടിട്ടുള്ള അലക്‌സ് സി ജോസഫിനെ കോഫെപോസ
ഉപദേശക സമിതിക്കു മുന്നില്‍ ഹാജരാക്കി. കൊഫെപോസ നിയമപ്രകാരമുള്ള കരുതല്‍
തടങ്കല്‍ നീട്ടണമെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്
ആവശ്യപ്പെട്ടു. ന്യൂഡല്‍ഹിയില്‍ നിന്നുള്ള പ്രമുഖ അഭിഭാഷകര്‍
അലക്‌സിനുവേണ്ടി ഹാജരായി. അലക്‌സിനെതിരായ തെളിവുകള്‍ ഡി.ആര്‍.ഐ സമിതിക്ക്
സമര്‍പ്പിച്ചു.
30 ലക്ഷം മുതല്‍ ഒന്നേകാല്‍ കോടിരൂപ വരെ വിലമതിക്കുന്ന വമ്പന്‍കാറുകളാണ്
അലക്‌സ് ഇവിടത്തെ സമ്പന്നര്‍ക്ക് വേണ്ടി ഇറക്കുമതി ചെയ്തിരുന്നത്.
ഉപയോഗിച്ച കാറുകള്‍ എന്ന വ്യാജേനയാണ് അലക്‌സ് കൊച്ചി ഉള്‍പ്പെടെയുള്ള
തുറമുഖങ്ങള്‍ വഴി നാനൂറോളം ആഡംബര കാറുകള്‍ ഇറക്കുമതി ചെയ്തത്. വിവിധ
മേഖലകളിലുള്ള പ്രമുഖര്‍ക്ക് വേണ്ടിയാണ് ഉന്നത സ്വാധീനങ്ങളുള്ള അലക്‌സ്
കാറുകള്‍ ഇറക്കുമതി ചെയ്തിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
അന്വേഷണ ഏജന്‍സികളെ കബളിപ്പിച്ച് രക്ഷപ്പെടാനായി വെവ്വേറെ പേരുകളില്‍
മൂന്ന് പാസ്‌പോര്‍ട്ടുകള്‍ ഇയാള്‍ക്ക് ഉണ്ടായിരുന്നു. പാസ്‌പോര്‍ട്ടിലെ
ഫോട്ടോകള്‍ഒന്നാണ്. അബി ജോണ്‍ എന്ന പേരിലെടുത്ത കള്ളപാസ്‌പോര്‍ട്ട്
ഉപയോഗിച്ചാണ് വിദേശയാത്ര നടത്തിയതെന്നാണ് അധികൃതര്‍ക്ക് ലഭിച്ചിരിക്കുന്ന
വിവരം. ചൈന, സിംഗപ്പൂര്‍ തുടങ്ങിയ വിവിധ രാജ്യങ്ങള്‍ ഇയാള്‍
സന്ദര്‍ശിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്.