Image

ട്രെയിനില്‍ നിന്നു കാണാതായ നവവധുവിനായി തെരച്ചില്‍; കാമുകനൊപ്പം മുങ്ങിയെന്നു സംശയം

Published on 11 January, 2012
ട്രെയിനില്‍ നിന്നു കാണാതായ നവവധുവിനായി തെരച്ചില്‍; കാമുകനൊപ്പം മുങ്ങിയെന്നു സംശയം
പയ്യന്നൂര്‍: അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യുന്നതിനിടയില്‍ ട്രെയിനില്‍നിന്നും നവവധുവിനെ കാണാതായ സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം വ്യാപകമാക്കി. ഇന്നലെ രാവിലെയാണ് മംഗലാപുരത്തേക്കുള്ള യാത്രയ്ക്കിടയില്‍ മാവേലി എക്‌സ്പ്രസില്‍ നിന്നും കര്‍ണാടക ധര്‍മസ്ഥല ബല്‍ത്തങ്ങാടിയില്‍ താമസിക്കുന്ന ആലുവ സ്വദേശിനി വി.പി. ബീനയുടെ മകള്‍ നിഷ (21) യെ കാണാതായത്. 

കാസര്‍ഗോഡ് സ്വദേശിയായ ഒരു യുവാവുമായി നിഷ നേരത്തെ സ്‌നേഹത്തിലായിരുന്നുവെന്ന സൂചനയെ തുടര്‍ന്ന് പോലീസ് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കംപ്യൂട്ടര്‍ വിദ്യാര്‍ഥിനിയായ നിഷയുടെ വിവാഹം കഴിഞ്ഞ നവംബറിലാണ് നടന്നത്. ധര്‍മസ്ഥലയിലെ സുരേഷാണ് ഭര്‍ത്താവ്. 

നിഷയുടെ ബാഗില്‍നിന്നും ലഭിച്ച ഡയറിയില്‍ കുറിച്ചുവച്ച മൊബൈല്‍ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ നമ്പര്‍ ചില യുവാക്കളുടേതാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇവരേയും പോലീസ് ചോദ്യം ചെയ്യും. ട്രെയിന്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ നിഷ ഇറങ്ങിപ്പോയതാണെന്ന നിഗമനത്തിലാണ് പോലീസ്. 

ബീനയും മകള്‍ നിഷയും ആലുവയിലുള്ള ബന്ധുവീട്ടില്‍പോയി തിരിച്ചു ധര്‍മസ്ഥലയിലേക്ക് പോവുകയായിരുന്നു. കൂടെ ബീനയുടെ സഹോദരി അംബികയുമുണ്ടായിരുന്നു. ട്രെയിന്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ ടോയ്‌ലറ്റില്‍ പോകണമെന്നു പറഞ്ഞാണ് നിഷ ഇവരുടെ ഇടയില്‍ നിന്നും എഴുന്നേറ്റുപോയത്. സമയം ഏറെ കഴിഞ്ഞിട്ടും നിഷ വരാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണു ടോയ്‌ലറ്റില്‍ ഇല്ലെന്നു മനസിലായത്. ഇതിനിടയില്‍ ട്രെയിന്‍ ചെറുവത്തൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തുകയും ചെയ്തു. 

ഉടന്‍ ബീനയും സഹോദരിയും ചെറുവത്തൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനിറങ്ങി തിരിച്ചു പയ്യന്നൂരിലേക്കുതന്നെ വന്ന് റെയില്‍വേ സ്റ്റേഷനിലും മറ്റും അന്വേഷണം നടത്തിയെങ്കിലും എവിടേയും കണെ്ടത്താനായില്ല. ഇതേതുടര്‍ന്നാണു പരാതിയുമായി പയ്യന്നൂര്‍ പോലീസിലെത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക