Image

രാമായണാമൃതപാനം (വാസുദേവ്‌ പുളിക്കല്‍)

Published on 08 August, 2015
രാമായണാമൃതപാനം (വാസുദേവ്‌ പുളിക്കല്‍)
രാക്ഷസരാജാവായ രാവണനെ നിഗ്രഹിച്ച്‌ സീതയെ മോചിപ്പിച്ച രാമന്റെ വീരഗാഥ എന്നതിലുമുപരി രാമായണം അതിന്റെ അര്‍ത്ഥം ഉള്‍ക്കൊണ്ടുകൊണ്ട്‌ വായിക്കുന്നവരെ നേര്‍വഴിയിലേക്ക്‌ നയിക്കാന്‍ സഹായിക്കുന്ന നിരവധി സന്ദേശങ്ങള്‍ അടങ്ങിയിരിക്കുന്ന ഒരു സ്‌നേഹഗീതവും ആത്മപ്രകാശനത്തിന്‌ സഹായിക്കുന്ന തത്വസംഹിതയുമാണ്‌. രാമായണത്തിലെ നായകനായ രാമന്‍ സ്‌നേഹത്തിന്റേയും ധര്‍മ്മപരിപാലനത്തിന്റേയും ഭാഷ സംസാരിക്കുന്ന ഉത്തമപുരുഷനാണ്‌. തനിക്കു മാത്രമല്ല സീതയ്‌ക്കു പോലും വല്‍ക്കലം നല്‍കി കാട്ടിലേക്കയച്ച കൈകേയിയോടു പോലും രാമന്‌ വിരോധമില്ല. സ്‌നേഹം മാത്രമേയുള്ളൂ. പിതാവിനു വേണ്ടി രാജപദവി ഉപേക്ഷിച്ച്‌ കാട്ടില്‍ പോയ രാമന്റെ മഹാമനസ്‌ക്കതയ്‌ക്കും പിതൃസ്‌നേഹത്തിനും അതിരുകളില്ല. സാഹോദര്യ സ്‌നേഹം തുളുമ്പി നില്‍ക്കുന്നതും രാമായണത്തിലുടനീളം കാണാം. സഹോദരനു വേണ്ടി സകലതും ഉഴിഞ്ഞു വെച്ച ത്യാഗിയാണ്‌ ലക്ഷ്‌മണനെങ്കില്‍, രാമന്റെ പാദുകം സിംഹാസനത്തില്‍ വെച്ച്‌ പതിനാലു വര്‍ഷം രാജ്യം സംരക്ഷിച്ച്‌ രാമന്‌ തിരിച്ചേല്‍പ്പിച്ച ഭരതന്‍ നിസ്വാര്‍ത്ഥതയുടേയും സേവനതല്‍പരതയുടേയും പ്രതീകമാണ്‌. യുദ്ധത്തില്‍ ലക്ഷ്‌മണന്‍ മോഹാലസ്യപ്പെട്ടു വീഴുമ്പോള്‍ രാമന്‍ അനുഭവിക്കുന്ന ഹൃദയ വേദന വര്‍ണ്ണിക്കാന്‍ വാക്കുകളില്ല. സൂര്യനടുത്തേക്ക്‌ പറന്നുയര്‍ന്നപ്പോള്‍ അനുജനെ (ജഡായു) ചിറകുകള്‍ക്കടിയില്‍ വെച്ച്‌ സൂര്യതാപത്തില്‍ നിന്ന്‌ രക്ഷിച്ചപ്പോള്‍ സ്വന്തം ചിറകുകള്‍ കരിഞ്ഞ്‌ നിലം പതിച്ച സമ്പാദിയുടെ കഥ രാമായണത്തില്‍ വായിക്കുന്നു. പാതിവൃത്യത്തിന്റേയും സ്വഭാവ നൈര്‍മ്മല്യത്തിന്റേയും ഭര്‍ത്തൃസ്‌നേഹത്തിന്റേയും പര്യായമാണ്‌ സീതയെങ്കില്‍ മകനില്‍ കര്‍ത്തവ്യബോധം വേരുറപ്പിക്കുന്ന മാതൃഭാവത്തിന്റെ മാതൃകയായി സുമിത്രയും നീതിന്യായത്തിന്റെ പ്രതിനിധിയായി മണ്ഡോദരിയും നിലകൊള്ളുന്നു. ജീവിതത്തില്‍ ഉണ്ടാകുന്ന പ്രതികൂല സാഹചര്യങ്ങളെ എങ്ങനെ തരണം ചെയ്യാമെന്ന്‌ കാണിച്ചു തരുന്ന ഹനുമാന്‍ രാമന്റെ പ്രശംസക്കും അനുഗ്രഹത്തിനും പാത്രമാകുന്നു. സീതയുടേയും രാമന്റേയും മാത്രം ദുഃഖകഥയല്ല രാമായണം. ദശരഥന്‍, താര, മണ്ഡോദരി എന്നിവരുടെ ദുഃഖഗീതികള്‍ സൂക്ഷ്‌മമായി പരിശോധിച്ചാല്‍ സ്‌നേഹത്തിന്റേയും സാന്ത്വനത്തിന്റേയും ഇഴകള്‍ രാമായണത്തില്‍ നീണ്ടു കിടക്കുന്നത്‌ കാണാന്‍ കഴിയും. ദുഃഖിക്കുന്ന മനസ്സുകള്‍ക്ക്‌ രാമായണം നല്‍കുന്ന സാന്ത്വനം കുറച്ചൊന്നുമല്ല. കരളിന്‌ കാമലാരി പോലെയാണ്‌ മനസ്സിന്‌ രാമായണം.

രാമന്‍ സീതയെ വനത്തിലേക്ക്‌ കൂടെ കൊണ്ടു പോകാന്‍ വിസമ്മതം പ്രകടിപ്പിക്കുമ്പോള്‍, `ഭര്‍ത്തൃപാദശുശ്രാഷാവൃതം മുടക്കായ്‌ക മേ, വല്ലഭോച്‌ഛിഷ്‌ടം എനിക്കമൃതോപമം' എന്നും ലങ്കയില്‍ നിന്ന്‌ സീതയെ തന്റെ കൈവെള്ളയില്‍ വെച്ച്‌ രാമസന്നിധിയില്‍ എത്തിക്കാമെന്ന്‌ പറയുന്ന ഹനുമാനോട്‌, `ഒരു നിശി രഹസികൊണ്ടുപോയാലതു മല്‍ പ്രാണനാഥ കീര്‍ത്തിക്കു പോരാ ദൃഢം' എന്നും ഉള്ള സീതയുടെ വാക്കുകളും

അഗ്രജന്‍ തന്നെ പരിപാലിച്ചെപ്പൊഴു-
മഗ്രേ നടന്നുകൊള്ളേണം പിരിയാതെ,
രാമനെ നിത്യം ദശരഥനെന്നുള്ളി-
ലാമോദമോടു നിരൂപിച്ചു കൊള്ളണം.
എന്നെ ജനകാത്മജയെന്നുറച്ചു കൊള്‍
പിന്നെയയോദ്ധ്യയെന്നോര്‍ത്തീടടവിയെ

എന്ന്‌ വനവാസത്തില്‍ രാമനെ അനുഗമിക്കുന്ന ലക്ഷ്‌മണന്‌ സുമിത്ര നല്‍കുന്ന ഉപദേശവും ഒരു ഭാര്യയായും അമ്മയായും സ്‌ത്രീകള്‍ക്ക്‌ അനുകരിക്കാന്‍ വിധം ശ്രേഷ്‌ഠമാണ്‌. ഏഷണിക്കാരിയായ കൈകേയിയുടെ മനസ്സില്‍ സ്വാര്‍ത്ഥതയുടെ വിത്തു പാകിയ മന്ദരയും, മന്ദരയുടെ ഏഷണിക്കു വഴങ്ങി മകനുവേണ്ടി രാജ്യം കൈവശപ്പെടുത്തി ദുഷ്‌ടമാനസയായി സ്വന്തം ഭര്‍ത്താവിനെ ദുഃഖത്തിലാഴ്‌ത്തുകയും അദ്ദേഹത്തെ മരണത്തിലെത്തിക്കുകയും ചെയ്‌ത നിഷ്‌ഠുരയായ കൈകേയിയും മറു വശത്ത്‌. ഇങ്ങനെയുള്ള കഥാപാത്രങ്ങളിലൂടെ വായനക്കാര്‍ക്ക്‌ നന്മയും തിന്മയും തിരിച്ചറിഞ്ഞ്‌ മാതൃകാപരമായ ജീവിതം നയിക്കാനുള്ള പ്രേരണ ലഭിക്കുന്നു.

വാല്‍മീകി രാമായണം രചിക്കുന്നത്‌ മദ്ധ്യേഷ്യയില്‍ നിന്ന്‌ വന്ന ആര്യന്മാര്‍ സിന്ധുനദീതടം ആര്യവര്‍ത്തമാക്കി മാറ്റിയ കാലഘട്ടത്തിലാണ്‌. ഭാരതത്തിന്റെ മണ്ണിന്റെ മക്കളായ ദ്രാവിഡരെ അമര്‍ത്തിക്കൊണ്ട്‌ ആര്യന്മാര്‍ അവരുടെ സംസ്‌കാരം ഭാരതത്തില്‍ വ്യാപിപ്പിക്കുന്നതുനു മുമ്പ്‌ മഹത്തായ ഒരു സംസ്‌കാരം അതായത്‌ ദ്രാവിഡ സംസ്‌കാരം ഭാരതത്തില്‍ നിലനിന്നിരുന്നു എന്നും ശിവന്‍ ആ സംസ്‌കാരത്തിലെ ആരാധനാമൂര്‍ത്തിയായിരുന്നു എന്നും ചരിത്രം തെളിയിക്കുന്നു. ജനകന്റേയും സീതയുടേയും സംസ്‌കാരമതാണ്‌. രാമന്റേത്‌ വൈഷ്‌ണവ സംസ്‌കാരവും. കുടിയേറ്റക്കാരായ ആര്യന്മാര്‍ ഭാരതത്തില്‍ അവരുടെ ആധിപത്യം സ്‌ഥാപിക്കുന്നതിനു വേണ്ടി ദ്രാവിഡരുമായി പൊരുതിക്കൊണ്ടിരുന്നു. വൈഷ്‌ണവരും ശൈവരും തമ്മിലൂള്ള സംഘര്‍ഷം കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്ത്‌ വാല്‍മീകി രണ്ടു സംസ്‌കാരങ്ങളേയും സമന്വയിപ്പിക്കാന്‍ ശ്രമിച്ചു. വൈഷ്‌ണവ സംസകാരത്തിലെ രാമനും ഭാരതത്തിന്റെ തനതായ സംസ്‌കാരത്തിലെ സീതയും ഭാര്യാഭര്‍ത്താക്കന്മാരായി. ഒരു മിശ്രവിവാഹം. മിശ്രവിവാഹത്തില്‍ ഭേദചിന്തകള്‍ക്ക്‌ സ്‌ഥാനമില്ല, സ്‌നേഹബന്ധങ്ങള്‍ക്കാണ്‌ പ്രാധാന്യം. ആര്യ-ദ്രാവിഡ സംസ്‌കാരങ്ങള്‍ സംയോജിപ്പിച്ച്‌ ഭേദചിന്തകളില്ലാത്ത സ്‌നേഹബന്ധത്തിലൂടെ സമൂഹത്തില്‍ സമാധാനം സ്‌ഥാപിക്കാനുള്ള വാല്‍മീകിയുടെ ആശയഗതി നമുക്ക്‌ രാമായണത്തില്‍ നിന്ന്‌ വായിച്ചെടുക്കാന്‍ സാധിക്കും. ഇക്കാലത്ത്‌ ജാതിയുടേയും മതത്തിന്റേയും പേരില്‍ പടവെട്ടിക്കൊണ്ടിരിക്കുന്നവര്‍ക്കുള്ള മഹത്തായ സ്‌നേഹ സന്ദേശം വാല്‍മീകി യുഗങ്ങള്‍ക്ക്‌ മുമ്പ്‌ നല്‍കിക്കഴിഞ്ഞു. എന്നാല്‍ അത്‌ മനസ്സിലാക്കുന്നവര്‍ ചുരുക്കം. വിവാഹത്തിന്റെ കാര്യത്തില്‍ രാമായണം ഭാരതീയരെ സ്വാധീനിച്ചിരിക്കുന്നതായി കാണാന്‍ കഴിയും. വിക്ലൊടിക്ല്‌ സീതയെ രാമന്‍ സ്വന്തമാക്കിയെങ്കിലും ജനകന്‍ സീതയെ രാമന്റെ കൂടെ അയക്കുന്നില്ല. അയോദ്ധ്യയില്‍ നിന്ന്‌ രാജപരിവാരങ്ങളെ വരുത്തി അഗ്നിസാക്ഷിയായി മംഗല്യകര്‍മ്മം നിര്‍വ്വഹിക്കുന്നു. അതോടൊപ്പം ജനകന്റെ മൂന്നു പെണ്‍കുട്ടികളെ ദശരഥന്റെ മൂന്ന്‌ ആണ്‍മക്കളെക്കൊണ്ട്‌ വിവാഹം കഴിപ്പിക്കാനുള്ള ആലോചനയിലൂടെ ഒരു അറൈഞ്ച്‌ഡ്‌്‌ മാരിയേജിന്റെ രംഗമൊരുക്കി. പിന്നെ ജനകന്‍ നല്‍കുന്ന ധനം സ്‌ത്രീധനത്തിന്റെ സ്‌ഥാനത്ത്‌ നില്‍ക്കുന്നു. ഭാരതീയര്‍ക്ക്‌ അറൈഞ്ച്‌ഡ്‌ മാരിയേജിന്റെയും സ്ര്‌തീധനത്തിന്റേയും ആശയം നല്‍കിയത്‌ രാമായണമായിരിക്കണം.

ധനുര്‍ധരനാണ്‌ രാമന്‍. രാമായണത്തിന്റെ നാന്ദി ശ്ശോകമെന്ന്‌ കരുതപ്പെടുന്ന `മാ നിഷാദാ'' വാല്‍മീകി രചിച്ചതും ധനുര്‍ധരനായ ഒരു നിഷാദന്റെ ശരമേറ്റ്‌ പിടയുന്ന ഇണപ്പക്ഷിളില്‍ ഒന്നിനെ കണ്ടിട്ടാണ്‌. ആ രംഗം കണ്ടപ്പോള്‍ വാല്‍മീകിയുടെ ഹൃദയത്തില്‍ ഉണ്ടായത്‌ ദുഃഖം, അനുകമ്പ, സ്‌നേഹം, കാരുണ്യം, വെറുപ്പ്‌, വിദ്വേഷം തുടങ്ങിയ വികാരങ്ങളാണ്‌. നീ സല്‍ഗതി പ്രാപിക്കുകയില്ല എന്ന്‌ വാല്‍മീകി നിഷാദനെ അപലപിച്ചു. രാമനും ശരമെയ്‌ത്‌ എത്രയോ പേരെ വധിക്ലിരിക്കുന്നു. അതുകൊണ്ട്‌ രാമനും അപലപിക്കപ്പെടേണ്ടതല്ലേ എന്ന്‌ ചോദിച്ചേക്കാം. പക്ഷെ, ജീവിതം ലോകോദ്ധാരണത്തിനു വേണ്ടി ഉഴിഞ്ഞു വച്ച്‌ യാഗകര്‍മ്മാദികളില്‍ മുഴുകിയിരുന്ന മുനിമാരേയും മറ്റും ഉപദ്രവിച്ച്‌ ലോകക്ഷേമത്തിന്‌ തടസ്സം വരുത്തിക്കൊണ്ടിരുന്ന രാക്ഷസന്മാരെ ഉന്മൂലനം ചെയ്‌തത്‌ ധര്‍മ്മപരിപാലനത്തിന്റെ ഭാഗമായിരുന്നു എന്ന ന്യായീകരണം രാമന്റെ ഹിംസക്കു പിന്നിലുണ്ട്‌. വാല്‍മീകിയുടെ ആദ്യശ്ശോകത്തില്‍ തന്നെ മനുഷ്യജീവിതത്തില്‍ ഉണ്ടാകുന്ന വ്യത്യസ്‌ഥ ഭാവവികാരങ്ങള്‍ മുദ്രണം ചെയ്‌തിട്ടുണ്ട്‌. ഒരു വശത്ത്‌ നിഷാദന്റെ ക്രൂരതയോടുള്ള വെറുപ്പും വിദ്വേഷവും മറു വശത്ത്‌ ജീവ വര്‍ഗ്ഗത്തോടുള്ള സ്‌നേഹവും കാരുണ്യവും. നമ്മുടെ ദൈനദ്ദിന ജീവിതത്തിലും ഇത്തരം അനുഭവങ്ങളുണ്ടാകാം. ഞെട്ടിപ്പിക്കുന്ന ക്രൂരകൃത്യങ്ങളെ പറ്റി കേള്‍ക്കുമ്പോള്‍ എങ്ങനെ മനുഷ്യര്‍ക്ക്‌ ഇത്ര നിഷ്‌ഠൂരമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന്‌ ചിന്തിച്ച്‌ വിഷമിക്കുന്ന എത്രയോ മനുഷ്യസ്‌നേഹികളുണ്ട്‌. മറ്റുള്ളവരുടെ വികാരങ്ങള്‍ക്ക്‌ വില കല്‍പ്പിക്കാതെ സ്വന്തം താല്‍പര്യം സംരക്ഷിക്കുന്നതിനു വേണ്ടി ഈ ലോകത്തില്‍ കോടിക്കണക്കിന്‌ നിഷാദന്മാര്‍ ക്രുരകൃത്യങ്ങള്‍ ചെയ്‌തുകൊണ്ടിരിക്കുമ്പോള്‍ അതിനിടയില്‍ സ്‌നേഹത്തിന്റെ മഹിമ പാടി നടക്കുന്ന അപുര്‍വ്വം ചിലരെങ്കുലുമുണ്ടെന്ന്‌ വാല്‍മീകി നമ്മെ അനുസ്‌മരിപ്പിക്കുന്നു. നിഷാദന്മാര്‍ പല രൂപത്തിലും വേഷത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടുന്നുണ്ട്‌. സനാതധര്‍മ്മം ഭാരതത്തില്‍ പ്രകീര്‍ത്തിക്കപ്പെടുന്നുണ്ടെങ്കിലും സനാതനമല്ലാത്ത എത്രയോ കാര്യങ്ങളാണ്‌ മനുഷ്യമനസ്സില്‍ അടിഞ്ഞു കൂടിക്കിടക്കുന്നത്‌. എല്ലാം മനസ്സാണെന്നും അതുകൊണ്ട്‌ മനസ്സിനെ ഉയര്‍ത്തി പുഷ്‌ടിപ്പെടുത്തണമെന്നും പ്രസംഗിക്കുന്നവര്‍ സ്വന്തം മനസ്സിന്റെ അധഃപതനത്തെ കുറിച്ച്‌ ചിന്തിക്കുന്നുണ്ടോ? അതിന്‌ സാധിക്കണമെങ്കില്‍ തന്റെ വാക്കിലും പ്രവൃത്തിയിലും ആത്മതത്വവും സ്‌നേഹത്താല്‍ ആവരണം ചെയ്യപ്പെട്ട ആത്മാര്‍ത്ഥതയും ഊടും പാവുമായിരിക്കണം. ആ അവസ്‌ഥയില്‍ നിന്നു കൊണ്ടാണ്‌ വാല്‍മീകിയും വ്യാസനും മറ്റും മനസ്സിനെ പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ സാധിക്കണമെങ്കില്‍ ആദ്ധ്യാത്മികതയുടെ ഔന്നത്യത്തില്‍ എത്തണമെന്ന്‌ പറയുന്നത്‌. എന്നാല്‍, ആദ്ധ്യാത്മിക ചിന്തയിക്ലാതെ ലൗകികതിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ മറ്റുള്ളവരുടെ മനസ്സിന്റെ ഉദ്ധാരണത്തെ പറ്റി പ്രസംഗിക്കുന്നത്‌ ഒരു തരം ആത്മവഞ്ചനയാണ്‌. അതു കേള്‍ക്കുമ്പോള്‍ ശ്രോതാക്കളുടെ ചുണ്ടില്‍ ഊറുന്ന പുഞ്ചിരിയുടെ അര്‍ത്ഥം പ്രഭാഷകന്‍ അറിയുന്നുണ്ടാവുമോ എന്തോ?
നിഷാദന്റെ ശരമേറ്റ ക്രൗഞ്ചത്തെ പോലെ ഒരു പ്രജയില്‍ നിന്ന്‌ രാമനേറ്റ അപവാദശരമാണ്‌ സീതയുടെ വിധി നിര്‍ണ്ണയിക്ലത്‌. സീതയെ കാട്ടില്‍ ഉപേക്ഷിച്ചത്‌ നിഷ്‌ഠുരമായെന്ന്‌ ഒറ്റ നോട്ടത്തില്‍ തോന്നാം. പക്ഷെ, രാമന്‍ രാജാവാണ്‌. ധര്‍മ്മപരിപലാനം രാജധര്‍മ്മമാണ്‌. അവിടെ സ്വാര്‍ത്ഥതക്ക്‌ സ്‌ഥാനമില്ല. രാജധര്‍മ്മം മാത്രമേ രാമന്‍ ചെയ്‌തിട്ടുള്ളു.

അപവാദം പേടിച്ചു തന്നെ ഞാന്‍ ചെയേ്‌തന്‍
കുറ്റമില്ലിവള്‍ക്കെന്നറിയായ്‌കയല്ലയല്ലോ.

സീതയെ ഉപേക്ഷിച്ചതിലുള്ള രാമന്റെ ഹൃദയമിടിപ്പ്‌ നമുക്ക്‌ മനസ്സിലാക്കാന്‍ സാധിക്കും. ഇണയെ നഷ്‌ടപ്പെട്ട ക്രൗഞ്ചത്തെ പോലെ രാമനും അനുഭവിക്കേണ്ടി വന്നത്‌ കടുത്ത വിരഹ വേദനയാണ്‌. ബഹുഭാര്യാത്വം രാജാക്കന്മാരുടെ ഇടയില്‍ നില നിന്നിരുന്നെങ്കിലും ഏകപത്‌നി വൃതത്തില്‍ രാമന്‍ ഉറച്ചു നിന്നു. അത്‌ രാമന്റെ മഹത്വം. ഇന്നത്തെ പുരുഷന്മാര്‍ രാമനെ അനുകരിച്ച്‌ ഏകപത്‌നി വൃതം അനുഷ്‌ഠിച്ചിരുന്നെങ്കില്‍ അവരില്‍ നിന്ന്‌ ലോകജനതയെത്തന്നെ നാണിപ്പിക്കുന്ന സ്ര്‌തീ പീഡനവും ധാര്‍ഷ്‌ട്യവും അസന്മാര്‍ഗ്ഗികത്വവും ഉണ്ടാകുമായിരുന്നില്ല. പുരുഷന്മാരെല്ലാം സ്വന്തം മനസ്സാക്ഷിയോട്‌ നീതി പുലര്‍ത്തിയിരുന്നെങ്കില്‍ ഈ ലോകം എന്നേ നാന്നാകുമായിരുന്നു.

ശരമേറ്റ്‌ പിടയുന്ന ക്രൗഞ്ചത്തെ കണ്ടപ്പോള്‍ വാല്‍മീകിയുടെ ഹൃദയം കാരുണ്യം കൊണ്ട്‌ നിറഞ്ഞതിനുള്ള കാരണം ജീവജാലങ്ങളില്‍ പരിലസിക്കുന്ന ആത്മപ്രകാശത്തെ പറ്റിയുള്ള വാല്‍മീകിയുടെ ജ്‌ഞാനമാണെന്ന്‌ നിഷാദന്‍ അറിയുന്നില്ല ഇവിടെ അജ്‌ഞാനത്തിന്റെ പ്രതീകമായി നിഷാദനും ജ്‌ഞാനത്തിന്റെ പ്രതീകമായി വാല്‍മീകിയും നില്‍ക്കുന്നു. നിഷാദനെപ്പോലുള്ളവര്‍ കര്‍മ്മത്തില്‍ കുടുങ്ങിക്കിടന്ന്‌ ലൗകിക സുഖഭോഗങ്ങളെ പറ്റി മാത്രം ചിന്തിക്കുന്നവരാണ്‌. സ്വന്തം ആവശ്യങ്ങളുടെ നിറവേറ്റലിനു വേണ്ടി ഈശ്വരചിന്തയില്ലാതെ കര്‍മ്മങ്ങളില്‍ മുഴുകിയിരിക്കുന്നവര്‍ക്ക്‌ ശാശ്വതമായ സായൂജ്യം ലഭിക്കുകയില്ല എന്ന്‌ വാല്‍മീകി നിഷാദശാപത്തിലൂടെ നമ്മേ അനുസ്‌മരിപ്പിക്കുന്നു. നമ്മള്‍ സുഖമായി ജീവിതം നയിച്ചുകൊണ്ടിരിക്കുമ്പോഴായിരിക്കും അനിഷ്‌ഠ സംഭവങ്ങള്‍ നമ്മുടെ ജീവിതത്തെ മാറ്റി മറിക്കുന്നത്‌. ജീവിതത്തിന്റെ ഗതിയെ നിയന്ത്രിക്കുന്ന ഒരു അദൃശ്യ ശക്‌തിയുണ്ട്‌. അതാണ്‌ ദൈവം. ആര്‍ക്കും തടുക്കാനാത്തതാണ്‌ ദൈവവിധി. സീതയും രാമനും എല്ലാം ആ വിധിക്ക്‌ വിധേയരായി. എല്ലാം ഉപേക്ഷിച്ച്‌്‌ സീതക്ക്‌ തിരോധാനം ചെയ്യേണ്ടി വന്നു.

ഇന്നിനി മഹാജനമറിയുമാറു സത്യം
ധന്യയാമിവള്‍ ചെയ്‌തിടട്ടപവാദം തീര്‍പ്പാന്‍

എന്ന രാമന്റെ വാക്കുകള്‍ കേട്ടപ്പോള്‍ സീത ഒന്നു ഞെട്ടിക്കാണും. സ്‌ത്രീകളുടെ അഭിമാനം കാത്തു രക്ഷിക്കുന്ന സീത കൊട്ടാരത്തിലേക്ക്‌ മടങ്ങി വരാന്‍ കൂട്ടാക്കുന്നിക്ല എന്നാണ്‌ ആധുനിക സ്‌ത്രീകളുടെ പ്രതിനിധിയായി ആശാന്റെ `ചിന്തവിഷ്‌ടയായ സീത'യിലെ സീത പറയുന്നത്‌.

അരുതെന്തിയീ! വീണ്ടുമെത്തി ഞാന്‍,
തിരുമുമ്പില്‍ തെളിവേകി ദേവിയായ്‌,
മരുവീടണമെന്ന്‌ മന്നവന്‍
കരുതുന്നോ? ശരി! പാവയോയിവള്‍

എന്നാല്‍, രാമായണത്തിലെ സീതയുടെ അവസാന വാക്കുകള്‍ ആരുടേയും ഹൃദയത്തില്‍ തട്ടുന്നതാണ്‌. സ്വയം അഗ്നി പരീക്ഷയിലൂടെ തന്റെ പാതിവൃത്യം തെളിയിച്ച സീതയെ വീണ്ടും സംശയത്തിന്റെ പ്രതിക്കുട്ടില്‍ നിര്‍ത്തിയപ്പോള്‍, സീതയുടെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ ഭര്‍ത്താവിനെ ദൈവതുല്യം കണക്കാക്കുന്ന സീത ഹൃദയവേദനയോടെ പറഞ്ഞു,

സത്യം ഞാന്‍ ചൊല്ലീടുന്നതെല്ലാവരും കേട്ടുകൊള്‍വിന്‍
ഭര്‍ത്താവു തന്നെയൊഴിഞ്ഞന്യ പുരുഷന്മാരെ
ച്ചിത്തത്തില്‍ കാംക്ഷിച്ചിതില്ലേകദാ മാതാവേ ഞാന്‍
സത്യമിതെങ്കില്‍ മമ നല്‍കീടനുഗ്രഹം
സത്യമാതാവേ! സകലാധാരഭൂതേ നാഥേ!

ആദികാലം മുതലുള്ള ഭാരതീയ സംസ്‌കാരത്തിന്റെ മഹനീയതയില്‍ ജീവിച്ചു പോന്ന സീതയുടെ പ്രശംസനീയമായ സ്വഭാവ വൈശിഷ്‌ട്യമാണ്‌ ഇവിടെ പ്രകടമാകുന്നത്‌. കളങ്കമില്ലാത്ത സീതയുടെ പാതിവൃത്യവും സ്വഭാവ നൈര്‍മ്മല്യവും സംശയക്കപ്പെടേണ്ടതില്ല. സീതയെ ഭൂമിദേവി അനുഗ്രഹിച്ചു, പിന്നെ എല്ലാവരേയും ദുഃഖത്തിലാഴ്‌ത്തിക്കൊണ്ട്‌ സീത മറയുന്ന രംഗമാണ്‌.

തല്‍ക്ഷണേ സിംഹാസനാഗതയായ്‌ ഭൂമി പിളര്‍-
ന്നക്ഷിണാദരം സീത തന്നെയെടുത്തുടന്‍
സ്‌നേഹം ദിവ്യരൂപം കൈക്കൊണ്ടു ധരാദേവി
രത്‌നസിംഹാസനെ വച്ചാശു കീഴ്‌പ്പോട്ടു പോയാള്‍

സീതയെ യാഗഭൂമി ഉഴുതുകൊണ്ടിരുന്നാപ്പോള്‍ ഉഴവുചാലില്‍ നിന്ന്‌ ലഭിച്ചതായാണ്‌ ജനകന്‍ പറയുന്നത്‌. അതുകൊണ്ട്‌ സീതോല്‌പത്തിയും സീതയുടെ തിരോധാനവും പ്രതീകാത്മകമായി വേണം കണക്കാക്കാന്‍.
താന്‍ സത്യമാണെന്ന്‌ തെളിയിക്ലു കൊണ്ട്‌, ഭാരതീയരുടെ കണ്ണുകള്‍ നനച്ചു കൊണ്ട്‌ സീത വിടവാങ്ങി. സീതാദുഃഖത്തെ പറ്റി പറയുമ്പോള്‍ ഇന്നും ഭാരതീയരുടെ ശബ്‌ദത്തിന്‌ പതര്‍ച്ചയുണ്ടാകും. പൂജാര്‍ഹമായ സീതയുടെ പാതിവൃത്യാവൃതം അനുകരിക്കുന്നതില്‍ ഭാരതീയ സ്ര്‌തികള്‍ അഭിമാനം കൊള്ളുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക