Image

ശ്രീലക്ഷ്മിയുടേത് ഉപദേശകരുടെ വാക്കുകള്‍ -ഷോണ്‍ ജോര്‍ജ്

Published on 30 July, 2015
ശ്രീലക്ഷ്മിയുടേത് ഉപദേശകരുടെ വാക്കുകള്‍ -ഷോണ്‍ ജോര്‍ജ്
കോട്ടയം: ശ്രീലക്ഷ്മി തനിക്കെതിരെ നടത്തുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ഉപദേശകരാണെന്ന് നടന്‍ ജഗതിയുടെ മരുമകന്‍ ഷോണ്‍ ജോര്‍ജ്. ജഗതിയെ കാണുന്നതിന് താന്‍ തടസ്സം നിന്നുവെന്ന് പറയുന്നത് തെറ്റാണ്. ജഗതിക്ക് അപകടം നടന്നയുടന്‍ ശ്രീലക്ഷ്മി ആശുപത്രിയില്‍ വന്നപ്പോള്‍ കാണാന്‍ സൗകര്യം നല്‍കിയിരുന്നു. ഐ.സി.യുവില്‍ സന്ദര്‍ശനം നിഷേധിച്ചെങ്കില്‍ അതിന് താന്‍ ഉത്തരവാദിയല്ല, അനുമതി നല്‍കേണ്ടത് ആശുപത്രി അധികൃതരാണ്. പിന്നീട് മൂന്നു വര്‍ഷത്തിനുള്ളില്‍ ഒരു പ്രാവശ്യംപോലും കാണാന്‍ അവര്‍ ശ്രമിച്ചിട്ടില്ല. ഹൈകോടതിയില്‍നിന്ന് തനിക്ക് നോട്ടീസ് കിട്ടിയപ്പോഴാണ് ഇക്കാര്യം താനറിയുന്നത്.

വീട്ടില്‍ വന്ന് ഇവര്‍ ജഗതിയെ കാണുന്നതില്‍ തനിക്ക് താല്‍പര്യമില്ല. ജഗതിക്ക് മറ്റൊരു മകള്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ ഹൃദയാഘാതം ഉണ്ടായ ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും മാനസികാവസ്ഥ പരിഗണിച്ചേ തനിക്ക് തീരുമാനമെടുക്കാനാവൂ. ശ്രീലക്ഷ്മിക്കും അമ്മക്കും ജീവിക്കാനുള്ള സാമ്പത്തിക സാഹചര്യമുണ്ടോയെന്ന് താന്‍ അന്വേഷിച്ചപ്പോള്‍ രണ്ടു കുടുംബത്തിനും ഒരു പോലെ ജഗതി സ്വത്ത് നല്‍കിയിരുന്നതായി അറിയാന്‍ കഴിഞ്ഞു.
ഈരാറ്റുപേട്ടയിലെ പൊതുപരിപാടി സ്ഥലത്ത് ശ്രീലക്ഷ്മി എത്തുമെന്ന് അറിയില്ലായിരുന്നു. തടയാന്‍ ഗുണ്ടകളെയിറക്കിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. പരിപാടി അലങ്കോലപ്പെട്ടെങ്കിലും ശ്രീലക്ഷ്മിക്ക് നേട്ടമുണ്ടായി. ഇതില്‍നിന്ന് കിട്ടിയ പബ്‌ളിസിറ്റിയെ തുടര്‍ന്ന് നാലു സിനിമകളില്‍ ചാന്‍സ് കിട്ടി. ഫേസ്ബുക്കില്‍ പതിനായിരത്തിലധികം ആരാധകരെയും കിട്ടി.

എന്നാല്‍, മക്കള്‍ സിനിമയില്‍ അഭിനയിക്കുന്നതിന് ജഗതി എതിരാണെന്ന് ഷോണ്‍ പറഞ്ഞു. പാര്‍വതിക്ക് മുമ്പ് അവസരം കിട്ടിയപ്പോള്‍ ജഗതി അനുവദിച്ചിരുന്നില്ല. മകന്‍ രാജ്കുമാര്‍ സിനിമയില്‍ അഭിനയിക്കുന്ന കാര്യം താന്‍ ജഗതിയോട് പറഞ്ഞപ്പോള്‍ വേണ്ടെന്നായിരുന്നു അദ്ദേഹം ആംഗ്യത്തിലൂടെ അറിയിച്ചത്. ശ്രീലക്ഷ്മി കഴിഞ്ഞ ദിവസം ഒരു ചാനലില്‍ നടത്തിയ അഭിമുഖം ജഗതി കണ്ടെന്നും പലപ്പോഴും അനിഷ്ടം പ്രകടിപ്പിച്ചെന്നും ഷോണ്‍ പറഞ്ഞു.
http://www.madhyamam.com/news/364058/150730
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക