Image

ഫിഫ ബാലണ്‍ ഡി'ഓര്‍ പുരസ്‌കാരം മെസ്സിക്ക്‌

Published on 10 January, 2012
ഫിഫ ബാലണ്‍ ഡി'ഓര്‍ പുരസ്‌കാരം മെസ്സിക്ക്‌
സൂറിച്ച്: 2011ലെ മികച്ച ലോക ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ബാലണ്‍ ഡി'ഓര്‍ അവാര്‍ഡിന് സ്പാനിഷ് ടീം ബാഴ്‌സലോണയുടെ അര്‍ജന്റീനക്കാരനായ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സി അര്‍ഹനായി.

തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് മെസ്സി ഈ അവാര്‍ഡിന് അര്‍ഹനാവുന്നത്. ഫ്രഞ്ച് താരം മിഷേല്‍ പ്ലാറ്റീനിക്കുശേഷം ഹാട്രിക് നേട്ടം കൈവരിക്കുന്ന ആദ്യ താരമെന്ന ബഹുമതിയും മെസ്സി ഇതോടെ സ്വന്തമാക്കി. 1983 മുതല്‍ തുടര്‍ച്ചയായി മൂന്നുവര്‍ഷമാണ് പ്ലാറ്റീനി മികച്ച ലോക ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടത്.ജപ്പാനെ കന്നി വനിതാ ഫുട്‌ബോള്‍ കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഹൊമാരെ സാവയാണ് ഫിഫയുടെ മികച്ച വനിതാ താരം.

സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണയ്ക്കുവേണ്ടി കാഴ്ചവെച്ച മികച്ച പ്രകടനമാണ് മെസ്സിയെ ഫിഫ ബാലണ്‍ ഡി'ഓറിന് അര്‍ഹനാക്കിയത്. ബാഴ്‌സയ്ക്ക് സ്പാനിഷ് ലീഗും ചാമ്പ്യന്‍സ് ലീഗും യൂറോപ്യന്‍ സൂപ്പര്‍ കപ്പും ലോക ക്ലബ് കപ്പും സമ്മാനിക്കുന്നതില്‍ മെസ്സി നിസ്തുലമായ പങ്കുവഹിച്ചിരുന്നു. ബാഴ്‌സലോണയ്്ക്കു വേണ്ടി എക്കാലവും മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും ജന്മനാടായ അര്‍ജന്റീനയ്ക്കു വേണ്ടി വേണ്ടപോലെ തിളങ്ങാന്‍ കഴിയുന്നില്ല എന്നതു മാത്രമാണ് മെസ്സിക്കെതിരെ ഉയര്‍ന്ന ഒരേയൊരു ന്യൂനത.

സ്പാനിഷ് ലീഗ് മുന്‍ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസുകാരനായ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയും സ്പാനിഷ് ലീഗ് ചാമ്പ്യന്മാരായ ബാഴ്‌സലോണയില്‍ തന്റെ കൂട്ടാളിയായ സാവി ഹെര്‍ണാണ്ടസിനെയും മറികടന്നാണ് മെസ്സി മികച്ച ലോകതാരമായി തിരഞ്ഞെടുക്കപ്പെട്ടത്. അന്താരാഷ്ട്ര ഫുട്‌ബോള്‍ ടീമുകളുടെ പരിശീലകരും ക്യാപ്റ്റന്മാരും ഫുട്‌ബോള്‍ കളിയെഴുത്തുകാരും ചേര്‍ന്നാണ് മികച്ച് ഫുട്‌ബോള്‍ താരത്തെ തിരഞ്ഞെടുത്തത്. മെസ്സിക്ക് 47.88 ശതമാനം വോട്ടു കിട്ടിയപ്പോള്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും (21.6%) സാവിയും (9.23%) ബഹുദൂരം പിന്നിലായി. വനിതാ വിഭാഗത്തില്‍ ബ്രസീലിന്റെ മാര്‍ത്തയെയും അമേരിക്കയുടെ അബ്ബി വാംബാക്കിനെയും പിന്നിലാക്കിയാണ് ജപ്പാന്‍കാരി ഹൊമാരി സാവ മികച്ച താരമായത്.

മികച്ച ഗോളിനുള്ള ഫിഫ പുഷ്‌കാസ് അവാര്‍ഡ് -നെയ്മര്‍ (ബ്രസീല്‍). ഒറ്റയ്ക്കുള്ള മുന്നേറ്റത്തില്‍ നെയ്മര്‍ നേടിയ ഈ ഗോളിലാണ് ബ്രസീലിയന്‍ ലീഗില്‍ സാന്റോസ് ഫ്ലമംഗോയെ മറികടന്നത്(5-4). പുരുഷ ടീമിന്റെ മികച്ച പരിശീലകനായി ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ബാഴ്‌സലോണയുടെ കോച്ച് പെപ് ഗാര്‍ഡിയോള തിരഞ്ഞെടുക്കപ്പെട്ടു. ജപ്പാനെ ലോക വനിതാ ഫുട്‌ബോള്‍ കിരീടത്തിലേക്ക് നയിച്ച പരിശീലകന്‍ നോറിയോ സസാക്കിയാണ് മികച്ച വനിതാ ഫുട്‌ബോള്‍ പരിശീലകന്‍. 2011ലെ ഫെയര്‍ പ്ലേ അവാര്‍ഡ് ജാപ്പനീസ് ഫുട്‌ബോള്‍ അസോസിയേഷനാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ 19 വട്ടം ലീഗ് കിരീടത്തിലേക്ക് നയിച്ച സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ ഫിഫ പ്രസിഡണ്ട്‌സ് അവാര്‍ഡിന് അര്‍ഹനായി. ഫിഫയുടെ ഫിഫ്‌പ്രോ ലോക ഇലവന്‍: ഇകേര്‍ കസ്സീയസ്(ഗോളി, സ്‌പെയിന്‍-റയല്‍ മാഡ്രിഡ്), ഡാനി ആല്‍വ്‌സ്(ബ്രസീല്‍-ബാഴ്‌സലോണ), ജെറാര്‍ഡ് പീക്വെ(സ്‌പെയിന്‍-ബാഴ്‌സലോണ), സെര്‍ജിയോ റാമോസ്(സ്‌പെയിന്‍-റയല്‍ മാഡ്രിഡ്), നെമാന്‍ജ വിദിച്ച്(സെര്‍ബിയ-മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), ആന്ദ്രെ ഇനിയേസ്റ്റ(സ്‌പെയിന്‍-ബാഴ്‌സലോണ), സാബി അലോണ്‍സോ(സ്‌പെയിന്‍-റയല്‍ മാന്ര്രഡിഡ്), സാവി(സ്‌പെയിന്‍-ബാഴ്‌സലോണ), ലയണല്‍ മെസ്സി(അര്‍ജന്റീന-ബാഴ്‌സലോണ), ക്രിസ്റ്റിയാനോ റൊണാള്‍ഡോ(പോര്‍ച്ചുഗല്‍-റയല്‍ മാഡ്രിഡ്), വെയ്ന്‍ റൂണി(ഇംഗ്ലണ്ട്-മാഞ്ചസ്റ്റര്‍ യുണൈറ്റഡ്).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക