തിരുവനന്തപുരം: സീരിയല്‍ നടി പ്ലസ് ടു വിദ്യാര്‍ഥിനിയായ ശില്‍പ(19)യുടെ മരണം
സംബന്ധിച്ച ദുരൂഹത തുടരുന്നു. ശില്‍പ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും
മാതാപിതാക്കള്‍ പറയുന്നു. ഇതേത്തുടര്‍ന്നു ശില്‍പയുടെ സുഹൃത്തുക്കളെ ചോദ്യം
ചെയ്യുകയാണെന്നു കരമന പൊലീസ് അറിയിച്ചു.
ശനിയാഴ്‌ച വൈകിട്ടു കരമനയാറ്റിലെ
മരുതൂര്‍കടവില്‍നിന്നാണു പെണ്‍കുട്ടിയുടെ ജഡം കിട്ടിയത്. സംഭവദിവസം ഉച്ചയ്‌ക്കു
12.30നു കാട്ടാക്കട സ്വദേശിയായ പെണ്‍കുട്ടി ശില്‍പയെ വീട്ടില്‍നിന്നു
കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ചടങ്ങുകളില്‍ ആതിഥേയരാകുന്ന ജോലിക്ക് ഇരുവരും
കൂടി പോകാറുണ്ടായിരുന്നു. ബാലരാമപുരത്ത് ഒരു വീട്ടിലെ ചടങ്ങിനെന്നു പറഞ്ഞാണു
കൊണ്ടുപോയതെന്നു മാതാപിതാക്കള്‍ പറഞ്ഞു. പിന്നീടു മകളെ ഫോണില്‍ ലഭിക്കാതെ
വന്നപ്പോള്‍ 3.30ന് ഈ പെണ്‍കുട്ടിയെ വിളിച്ചെന്നും ശില്‍പ പിണങ്ങിപ്പോയെന്നാണു
മറുപടി കിട്ടിയതെന്നും ശില്‍പയുടെ പിതാവു ഷാജി പറഞ്ഞു. ലോക്ക്
ചെയ്‌തിരിക്കുന്നതിനാല്‍ ശില്‍പയുടെ ഫോണ്‍ എടുക്കാന്‍ കഴിയുന്നില്ലെന്നും പിന്നീട്
ഈ പെണ്‍കുട്ടി വിളിച്ചറിയിച്ചു. 4.30ന് ഈ പെണ്‍കുട്ടി വീട്ടിലെത്തി ശില്‍പയ്‌ക്കു
കൊടുക്കാനുള്ള ബാക്കി തുകയെന്നു പറഞ്ഞു 300 രൂപ ഏല്‍പ്പിച്ചു ധൃതിയില്‍
മടങ്ങിയത്രേ.
ശില്‍പ വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്നു വീണ്ടും ഈ
പെണ്‍കുട്ടിയെ വിളിച്ചപ്പോള്‍, ഒരു സുഹൃത്തിനൊപ്പമാണെന്നും അവിടെ വിളിച്ചപ്പോള്‍,
പിണങ്ങി ഇറങ്ങിപ്പോയെന്നും പരസ്‌പരവിരുദ്ധ മറുപടികളാണു ലഭിച്ചതെന്നു മാതാവ് സുമ
പറഞ്ഞു. പിന്നീട് ഇവരെയൊന്നും ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. രാത്രി
പത്തോടെയാണു ശില്‍പയുടെ ജഡം കണ്ടെത്തുന്നത്. ബാലരാമപുരത്തെ പരിപാടിക്കിടയില്‍
ശില്‍പയ്‌ക്ക് എന്തോ ദുരന്തം സംഭവിച്ചെന്നാണ് ഇവര്‍ സംശയിക്കുന്നത്. ഞായറാഴ്‌ച
തമിഴ്‌നാട്ടില്‍ ഗാനമേളയ്‌ക്കു പോകാനായി ശില്‍പ വസ്‌ത്രങ്ങളല്ലാം ഒരുക്കിവച്ച്
ഉല്‍സാഹത്തിലായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു.