Image

മുത്തിയമ്മ. (കവിത: ജോസഫ്‌ നമ്പിമഠം)

Published on 13 July, 2015
മുത്തിയമ്മ. (കവിത: ജോസഫ്‌ നമ്പിമഠം)
ഒന്ന്‌
ആരാന്റെയുമ്മറത്തിണ്ണയില്‍
കാലും നീട്ടിയിരിക്കുന്നു
പഴന്‌പാ പോലൊരു മുത്തിയമ്മ
പത്തായംപോയിട്ടും,പടിപ്പുരവീണിട്ടും
കട്ടിലു പോയിട്ടും,കണവന്‍ ചത്തിട്ടും
ആരാന്റെയുമ്മറത്തിണ്ണയില്‍
കാലും നീട്ടിയിരിക്കുന്നു
ഉറിപോലെ കാതുള്ള മുത്തിയമ്മ

മുലകളിടിഞ്ഞിട്ടും, മൂക്കുത്തി പോയിട്ടും
മാന്‌പൂകൊഴിഞ്ഞിട്ടും, മക്കളു പോയിട്ടും
ഉഴക്കരിയില്ലാഞ്ഞിട്ടും, ഉറക്കംവരാഞ്ഞിട്ടും
ആരാന്റെയുമ്മറത്തിണ്ണയില്‍
കാലും നീട്ടിയിരിക്കുന്നു
മരവുരി പോലൊരു മുത്തിയമ്മ
ഊഞ്ഞാലു മുലയുള്ള മുത്തിയമ്മ

കണ്ണ്‌ കാണാഞ്ഞിട്ടും, ചെവി കേള്‍ക്കാഞ്ഞിട്ടും
വെറ്റിലയില്ലാഞ്ഞിട്ടും, പുകയിലയില്ലാഞ്ഞിട്ടും
ജരകള്‍ ചൊറിഞ്ഞിട്ടും, പേനരിച്ചിട്ടും
ആരാന്റെയുമ്മറത്തിണ്ണയില്‍
കാലും നീട്ടിയിരിക്കുന്നു
പഴമുറം പോലൊരു മുത്തിയമ്മ
മരയുരല്‍ പോലൊരു മുത്തിയമ്മ

പഴയൊരു ചെല്ലത്തില്‍
ഇല്ലാത്ത വെറ്റില തപ്പുന്നു
ഇല്ലാത്ത ചുണ്ണാന്‌പു തപ്പുന്നു
വെയിലു കാഞ്ഞിരിക്കുന്നു
വെറുംവാ ചവയ്‌ ക്കുന്നു
ആരെയോ നോക്കി, ദൂരേക്കു നോക്കി
ആരാന്റെയുമ്മറത്തിണ്ണയില്‍
കാലും നീട്ടിയിരിക്കുന്നു
പഴന്തുണിക്കെട്ടു പോലൊരു മുത്തിയമ്മ
മുത്തിക്കുരങ്ങു പോലൊരു മുത്തിയമ്മ

രണ്ട്‌
പെരുമഴ പെയ്‌തൊരു മൂവന്തിയില്‍
ആരാന്റെ തിണ്ണേന്നാട്ടിയോടിച്ചപ്പോള്‍
പോക്കിരിപ്പിള്ളേരു കല്ലെറിഞ്ഞപ്പോള്‍
ആല്‍മരപ്പൊത്തിലൊളിച്ചു മുത്തി
ഇടിമിന്നല്‍ കത്തി ജ്വലിച്ചു നിന്നു
പെരുമഴ കുത്തിയൊഴുകി വന്നു
കോടക്കാറ്റങ്ങു വീശിയടിച്ചു

തീവണ്ടിച്ചക്രം കേറിയ പോലുള്ള
കിഴുത്തക്കാലണക്കാതുകള്‍
കാറ്റിലാടി, വിറച്ചുകൊണ്ടങ്ങിനെ...
കല്ലേറ്‌ കൊണ്ടുള്ള മുറിവില്‍ നിന്നു
ചോരയൊലിച്ചു കൊണ്ടങ്ങിനെ...
കീറച്ചാക്കു പുതച്ചു കൊണ്ടങ്ങിനെ
കീറ തലയിണ തിന്നു കൊണ്ടങ്ങിനെ...

വാളു പിടിച്ചു ചിലങ്ക കെട്ടിയ കോമരം
പോലുറഞ്ഞു തുള്ളി മുത്തിയമ്മ
കാരിരിന്‌പിന്‍ കാതല്‍ പൊലെ
ജ്വലിച്ചുനിന്നു മുത്തിയമ്മ
വിളഞ്ഞ ചൂരല്‍ വള്ളിപോലെ
വളഞ്ഞു നിന്നു മുത്തിയമ്മ

ആയിരം ചുവടു വെച്ചാടി മുത്തിയമ്മ
മുല പറിച്ചെറിഞ്ഞു പുരമെരിച്ചു
തുള്ളിയാടി മുത്തിയമ്മ
മലകള്‍ വിറച്ചൊതുങ്ങി നിന്നു
മാമരങ്ങളാടിയുലഞ്ഞു

മഴ കെട്ടടങ്ങി, കലി കെട്ടടങ്ങി
അഴിഞ്ഞ മുടിയുമായാല്‍മരപ്പൊത്തി
ലുറങ്ങാന്‍ കിടന്ന മുത്തിയില്‍
ആല്‍മരം കുടിയേറിയെന്നു ചിലര്‍

പഴന്‌പാട്ടുകള്‍ പാടിയിരുന്നു മുത്തിയമ്മ
പഴങ്കഥകള്‍ പറഞ്ഞിരുന്നു മുത്തിയമ്മ
പുള്ളോര്‍ക്കുടം കൊണ്ടു പാടി
വില്ലടിച്ചു പാടിയാടി....
അറിവിന്റെ നിറവായ്‌
നിറഞ്ഞു നിന്നു മുത്തിയമ്മ
കനിവിന്റെ ഉറവായ്‌
വിളങ്ങി നിന്നു മുത്തിയമ്മ

പിന്നെയൊരുനാളാല്‍മരത്തിന്റെ
പടിഞ്ഞാറെ പൊത്തിലുറങ്ങാന്‍
കിടന്ന മുത്തി, കിഴക്കേ പൊത്തിലൂടെ
പുറത്തുവന്നുദയസൂര്യനെപ്പോല്‍
പിന്നെ, വായുവായി, കാറ്റായി...
എങ്ങോ പോയി മറഞ്ഞു.
മുത്തിയമ്മ എങ്ങോട്ടാണ്‌ പോയത്‌?

മൂന്ന്‌
ഹരിശ്രീ കുറിച്ച നാവില്‍
ആദ്യാക്ഷരിയായി കണ്ടെന്ന്‌
ഒരുബാലന്‍.
പാലക്കാടന്‍ പനന്‌പട്ടകളില്‍
കാറ്റായി വീശുന്നുണ്ടെന്നു
ഒരു ഖസാക്കു കാരന്‍.

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍
കൊറന്‌പിയമ്മയായി കണ്ടെന്നു
മുകുന്ദന്‍.
വെള്ളിയാങ്കല്ലില്‍, ഒരു തുന്‌പിയായി
പറക്കുന്നുണ്ടെന്ന്‌
ഒരു വിനോദ സഞ്ചാരി.

ചട്ടയും മുണ്ടുമുടുത്ത
മീനച്ചിലാറായി കണ്ടെന്നു
അരുന്ധതി.
ക്രീറ്റിലെ, ഒരു തെരുവില്‍
തെണ്ടി നടക്കുന്നത്‌ കണ്ടെന്ന്‌
കസാന്‍ ദി സാക്കിസ്‌.

മക്കോണ്ടയുടെ ഏകാന്തതയില്‍
മിന്നാമിനുങ്ങായി കണ്ടെന്നു
മാര്‍ക്കേസ്‌.
ആയിരം രാവുകളുടെ കഥ പറയുന്ന
സൂതഗണത്തില്‍ കണ്ടെന്ന്‌
ഒരമേരിക്കന്‍ പടയാളിയുടെ
ഈമെയില്‍ സന്ദേശം.

സാക്ഷ്യങ്ങള്‍...
സത്യമാകാം പൊളിയാകാം
സത്യത്തിന്റെ തിരുമുറിവില്‍
സംശയത്തിന്റെ ചൂണ്ടുവിരല്‍ ആഴ്‌ ത്തി
വിശ്വസ്സിക്കുന്ന സെന്റ്‌ തോമസ്‌ ആകാനും
ഭ്രമ ഭാവനകളുടെ സെര്‍വാന്റസ്‌ ആകാനും
വിഡ്‌ഢികളുടെ ക്വിക്‌സ്സോട്ട്‌ ആകാനും
ആര്‍ക്കും സ്വാതന്ത്ര്യം ഉണ്ടല്ലോ.

(2006 ലെ ഫൊക്കാന സാഹിത്യ അവാര്‍ഡ്‌ ലഭിച്ച കവിത)
മുത്തിയമ്മ. (കവിത: ജോസഫ്‌ നമ്പിമഠം)
Join WhatsApp News
വായനക്കാരൻ 2015-07-13 18:51:45
എവിടെത്തിരിഞ്ഞു ഞാൻ നോക്കുമ്പോഴും
അവിടൊക്കെയോരോരോ മുത്തിയമ്മ
വെറ്റില പോലുള്ള ഐഫോണിന്മേൽ
ചുണ്ണാമ്പു തേക്കുന്ന മുത്തിയമ്മ.



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക