Image

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് തുകകള്‍ വര്‍ദ്ധിപ്പിച്ചു; മികച്ച ചിത്രത്തിന്റെ സംവിധായകനും മികച്ച സംവിധായകനും രണ്ട് ലക്ഷം

Published on 13 May, 2015
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് തുകകള്‍ വര്‍ദ്ധിപ്പിച്ചു; മികച്ച ചിത്രത്തിന്റെ സംവിധായകനും മികച്ച സംവിധായകനും രണ്ട് ലക്ഷം
തിരുവനന്തപുരം: മികച്ച ചിത്രത്തിന്റെ സംവിധായകനും മികച്ച സംവിധായകനുമുള്ള അവാര്‍ഡ് തുക രണ്ട് ലക്ഷമായി ഉയര്‍ത്തുന്നതടക്കം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് തുകകള്‍ വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മികച്ച ഹാസ്യനടന്‍, കുട്ടികളുടെ ചിത്രത്തിന്റെ മികച്ച സംവിധായകന്‍ എന്നീ പുരസ്‌കാരങ്ങള്‍ ഒഴിവാക്കും. മികച്ച നടനും നടിക്കുമുള്ള അവാര്‍ഡ് തുക ഒരു ലക്ഷം വീതമായി ഉയര്‍ത്തി. അവാര്‍ഡ് നിയമാവലിയിലും ഭേദഗതി വരുത്തി.

മികച്ച രണ്ടാമത്തെ നടനും രണ്ടാമത്തെ നടിയും എന്നത് ഇനിമുതല്‍ സ്വഭാവനടനും സ്വഭാവ നടിയുമായിരിക്കും. മികച്ച ബാലതാരത്തിന് ആണ്‍, പെണ്‍ വിഭാഗത്തില്‍ പ്രത്യേകം അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തും. ഏതെങ്കിലും മൂലകഥയെ അധികരിച്ച് സ്വതന്ത്രാവിഷ്‌കാരം നിര്‍വ്വഹിക്കുന്ന സിനിമയ്ക്കുള്ള തിരക്കഥയ്ക്കും മികച്ച ലൈവ് സൗണ്ട്, മികച്ച ശബ്ദ ഡിസൈന്‍ എന്നിവയ്ക്കും പുതുതായി അവാര്‍ഡ് ഏര്‍പ്പെടുത്തും. ഇവയ്‌ക്കെല്ലാം 50,000രൂപ വീതമാണ് തുക. ഷോര്‍ട്ട് ഫിക്ഷന്‍, ഡോക്യുമെന്ററി ഫിലിം വിഭാഗങ്ങളെ ഒഴിവാക്കും.

മന്ത്രിസഭാ തീരുമാനത്തിന്റെ ഉത്തരവ് ഇന്നിറങ്ങും. തുടര്‍ന്ന് നാളെ പുതിയ ചലച്ചിത്ര അവാര്‍ഡിനുള്ള വിജ്ഞാപനം ചലച്ചിത്ര അക്കാഡമി പുറപ്പെടുവിക്കും.

അംഗീകരിച്ച മറ്റ് പ്രധാന നിര്‍ദ്ദേശങ്ങള്‍
മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന് 1,50,000 രൂപ
മികച്ച കുട്ടികളുടെ ചിത്രത്തിന്റെ സംവിധായകന് 1,00,000 രൂപ
മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ നിര്‍മ്മാതാവിന് 1,50,000 രൂപ

മികച്ച കഥാകൃത്ത്, മികച്ച ക്യാമറാമാന്‍, മികച്ച തിരക്കഥാകൃത്ത്, മികച്ച ഗാനരചയിതാവ്, മികച്ച സംഗീത സംവിധായകന്‍, മികച്ച പശ്ചാത്തല സംഗീത സംവിധായകന്‍, മികച്ച പിന്നണിഗായകന്‍, മികച്ച പിന്നണിഗായിക, മികച്ച എഡിറ്റര്‍, മികച്ച കാലാസംവിധായകന്‍, മികച്ച ശബ്ദ മിശ്രണം, മികച്ച പ്രോസസിങ് ലാബ്  കളറിസ്റ്റ്, മികച്ച മേക്കപ്മാന്‍, മികച്ച വസ്ത്രാലങ്കാരം, മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആണ്‍ പെണ്‍, മികച്ച നൃത്ത സംവിധായകന്‍ എന്നിവര്‍ക്ക് 50,000രൂപ വീതം.

ജനപ്രീതിയും കലാമേന്മയും ഉള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാര്‍ഡ്  നിര്‍മാതാവിനും സംവിധായകനും ഒരു ലക്ഷം രൂപ വീതം
മികച്ച നവാഗത സംവിധായകന് ഒരു ലക്ഷം രൂപ.

ചലച്ചിത്ര അവാര്‍ഡ്:ജൂറി തീരുമാനം ചോദ്യം ചെയ്യില്ലെന്ന് സത്യവാങ്മൂലം നല്‍കണം
ഇനിമുതല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനുള്ള അപേക്ഷയ്‌ക്കൊപ്പം വിധിനിര്‍ണ്ണയ സമിതിയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യില്ലെന്ന് സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം 100 രൂപ മുദ്രപത്രത്തില്‍ നിശ്ചിത ഫോറത്തില്‍ നല്‍കണം. ഇതുള്‍പ്പെടെ അവാര്‍ഡ് നിയമാവലി ഭേദഗതികള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. ചലച്ചിത്രകലയുടെ ഏതെങ്കിലും വിഭാഗത്തില്‍ മികച്ച വൈഭവം കാഴ്ചവെയ്ക്കുന്ന ചിത്രത്തിനോ വ്യക്തിക്കോ അന്‍പതിനായിരം രൂപയുടെ പ്രത്യേക ക്യാഷ് അവാര്‍ഡ് ഫലകവും സര്‍ട്ടിഫിക്കറ്റും ശുപാര്‍ശചെയ്യാന്‍ ജൂറിക്ക് വിവേചനാധികാരമുണ്ടാകും.
ചലച്ചിത്രങ്ങള്‍ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ഓപ്പണ്‍ ഡി.സി.പി.യിലോ ഹാര്‍ഡ് ഡിസ്‌കിലോ സമര്‍പ്പിക്കണം. ഇത് അവാര്‍ഡ് സ്‌ക്രീനിങ്ങിനുവേണ്ടി എത്ര തവണയും പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന രീതിയിലായിരിക്കണം. സാങ്കേതിക കാരണങ്ങളാലോ കെ.ഡി.എം. ലോക്ക് മൂലമോ പ്രദര്‍ശിപ്പിക്കാനാകാതെ വന്നാല്‍ ചിത്രം പരിഗണിക്കപ്പെടാതെ പോകുന്നതിന്റെ ഉത്തരവാദിത്വം നിര്‍മാതാവിനായിരിക്കും.
നിര്‍മ്മാതാവ് അപേക്ഷയോടൊപ്പം സംസ്ഥാന ചലച്ചിത്ര അക്കാഡമി സെക്രട്ടറിയുടെ പേരില്‍ എടുത്ത 5000 രൂപയുടെ ക്രോസ്ഡ് ഡിമാന്‍ഡ് ഡ്ര്ര്രാഫ് അപേക്ഷാഫീസായി ഹാജരാക്കണം. അവാര്‍ഡുകള്‍ നല്കുന്നത് അപേക്ഷാഫോറത്തില്‍ സൂചിപ്പിച്ചിട്ടുള്ള ആളുകള്‍ക്കായിരിക്കും. അപേക്ഷാഫോറത്തില്‍ തെറ്റ് പറ്റിയാല്‍ അവാര്‍ഡ് പ്രഖ്യാപനത്തിന് മുമ്പ് 100 രൂപ മുദ്രപത്രത്തില്‍ അക്കാഡമി സെക്രട്ടറിയെ രേഖാമൂലം അറിയിക്കണം. പ്രഖ്യാപനത്തിന് ശേഷം മാറ്റങ്ങള്‍ അനുവദിക്കില്ല.

ജഡ്ജിങ് കമ്മിറ്റിയില്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ പത്ത് അംഗങ്ങള്‍ ഉണ്ടാവും. അംഗങ്ങളില്‍ 80 ശതമാനം പേര്‍ മലയാളം അറിയാവുന്നവരാകണം. മൂന്ന് പേരെങ്കിലും ചലച്ചിത്രസംവിധായകരും 3 പേര്‍ ടെക്‌നീഷ്യന്‍സും ആയിരിക്കണം. സമിതിയില്‍ മെമ്പര്‍സെക്രട്ടറിയായ ചലച്ചിത്ര അക്കാഡമി സെക്രട്ടറിക്ക് വോട്ടവകാശമുണ്ടാവില്ല. ചിത്രങ്ങളുടെ എണ്ണം 40 കഴിഞ്ഞാല്‍ ജൂറി ചെയര്‍മാന് രണ്ടോ മൂന്നോ സബ്കമ്മിറ്റികള്‍ രൂപീകരിച്ച് പ്രാഥമിക തിരഞ്ഞെടുപ്പ് നടത്താം. ഓരോ സബ് കമ്മിറ്റിയിലും ഒരു സംവിധായകനും ഒരു ടെക്‌നീഷ്യനും നിര്‍ബന്ധമായുമുണ്ടാവണം. അന്തിമ വിധിനിര്‍ണയത്തിന് ഈ സബ്കമ്മിറ്റികള്‍ക്കെല്ലാമായി നിര്‍ദ്ദേശിക്കാവുന്ന ചിത്രങ്ങളുടെ എണ്ണം പരമാവധി 21 ആണ്.

ജൂറി ചെയര്‍മാനോ അഞ്ച് പേരില്‍ കുറയാത്ത അംഗങ്ങള്‍ക്കോ സബ് കമ്മിറ്റികള്‍ ഒഴിവാക്കിയ ചിത്രത്തെ അന്തിമവിധിനിര്‍ണയത്തിന് തിരിച്ചു വിളിക്കാം. 21 ചിത്രങ്ങള്‍ക്കു പുറമേയായിരിക്കും ഇവ. അന്തിമവിധിനിര്‍ണയത്തിന് തിരഞ്ഞെടുക്കപ്പെട്ട സിനിമകളെല്ലാം വീണ്ടും സമിതി കാണണം. അന്തിമ വിധിനിര്‍ണയ പ്രിവ്യൂവിനുള്ള ക്വാറം അക്കാദമി സെക്രട്ടറി ഉള്‍പ്പെടെ എട്ട് ആയിരിക്കും. വിധിനിര്‍ണയസമിതിയുടെ അവസാന മീറ്റിങ്ങിനുള്ള ക്വാറവും ഇതുതന്നെ.
അവാര്‍ഡിനുള്ള അപേക്ഷകള്‍ ക്ഷണിച്ചുള്ള വിജ്ഞാപനം രണ്ട് മലയാള പത്രങ്ങളിലും ഒരു ഇംഗ്ലീഷ് പത്രത്തിലും പരസ്യത്തിലൂടെയും അക്കാഡമി വെബ്‌സൈറ്റിലൂടെയും പത്രക്കുറിപ്പിലൂടെയും പ്രസിദ്ധപ്പെടുത്തും. ജൂറിമാരുടെ മുന്നില്‍ നിരവധി തവണ പ്രദര്‍ശിപ്പിക്കുന്നതിനുള്ള അനുമതി സഹിതം ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ഓപ്പണ്‍ ഡി.സി.പിയിലോ ഓപ്പണ്‍ ഹാര്‍ഡ് ഡിസ്‌കിലോ സിനിമയുടെ ഒരു കോപ്പി അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം.

http://news.keralakaumudi.com/news.php?nid=6b4a6521a04b440b919fbd5de34f5b09
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക