Image

ഐ.എസ്‌.ഐ.എസ്‌ ഇബിലീസുകളും ഭീകരനാടും (ജോസഫ്‌ പടന്നമാക്കല്‍)

Published on 12 May, 2015
ഐ.എസ്‌.ഐ.എസ്‌ ഇബിലീസുകളും ഭീകരനാടും (ജോസഫ്‌ പടന്നമാക്കല്‍)
ഇസ്ലാം മതത്തിന്റെ രണ്ടു വിഭാഗങ്ങളായ സുന്നികളും ഷിയാകളും തമ്മിലുള്ള പരസ്‌പര മത്സരങ്ങളും പോരാട്ടങ്ങളും പ്രവാചകന്റെ കാലശേഷം മുതല്‍ തുടങ്ങിയതാണ്‌. ഷിയാകള്‍ ലോക മുസ്ലിം ജനസംഖ്യയുടെ പതിമൂന്നു ശതമാനത്തോളം വരും. ഇറാന്‍, ഇറാക്ക്‌ എന്നീ രാജ്യങ്ങളില്‍ ഷിയാകളും പാക്കിസ്ഥാന്‍, ഇന്തോനേഷ്യ മുതലായ രാജ്യങ്ങളില്‍ സുന്നികളും ഭൂരിപക്ഷമായി വസിക്കുന്നു. പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ ചിന്തകള്‍ക്കനുകൂലമായ കലിഫായ്‌ക്ക്‌ വേണ്ടിയുള്ള മത്സരം മുസ്ലിം ലോകം മുഴുവന്‍ വ്യാപിച്ചിരുന്നു. അധികാരത്തിനുവേണ്ടി മുസ്ലിമുകള്‍ രണ്ടു വിഭാഗങ്ങളായി യുദ്ധങ്ങളും തുടങ്ങി. കര്‍ബാല യുദ്ധത്തില്‍ 'ഹുസൈന്‍ ഇബി ആലിയേയും' അദ്ദേഹത്തിന്‍റെ കുടുംബത്തെയും അന്നത്തെ ഭരണാധികാരിയായ ' കാലിഫാ ഉമയദ്‌ യസിദി വധിച്ചതുമുതല്‍ ആദിമ ഇസ്ലാമിക ലോകം രണ്ടു ചേരികളായി പരസ്‌പരം പോരാട്ടം തുടങ്ങി. ഖുറാനെ വിശുദ്ധ ഗ്രന്ഥമായി രണ്ടു കൂട്ടരും സ്വീകരിച്ചുവെങ്കിലും മറ്റൊരു വിശുദ്ധ ഗ്രന്ഥമായ 'ഹാഡിത്തിന്റെ' വിലയിരുത്തലില്‍ രണ്ടു വിഭാഗങ്ങള്‍ക്കും വ്യത്യസ്‌തങ്ങളായ അഭിപ്രായങ്ങളാണുള്ളത്‌. ഇന്നും ലോകം മുഴുവന്‍ സുന്നികളും ഷിയാകളും തമ്മില്‍ ആശയ സംഘട്ടനങ്ങളും മത്സരങ്ങളും അങ്കം വെട്ടുകളുമായി കഴിയുന്നു. ഇറാക്കിലേയും സിറിയായിലെയും യുദ്ധങ്ങളും ഐ.എസ്‌.ഐ.എസ്‌ സംഘടനയുടെ ആവീര്‍ഭാവവും ഷിയാ-സുന്നി ദ്വന്ദ യുദ്ധങ്ങളുടെ പ്രതിഫലനങ്ങളാണ്‌. പ്രവാചകന്‍ നബിയുടെ ഭാര്യ ഐഷയുടെ പിതാവ്‌ 'അബുബേക്കര്‍' പ്രവാചകന്റെ പിന്തുടര്‍ച്ചക്കാരനെന്നു സുന്നികള്‍ വിശ്വസിക്കുന്നു. പ്രവാചകനു ലഭിച്ച ദൈവത്തിന്റെ വെളിപാടുകൊണ്ട്‌ സ്വന്തം കസ്യനെയും മരുമകനെയും തുടര്‍ന്നുള്ള കാലീഫാമാരായി പ്രവാചകന്‍ നേരിട്ട്‌ തിരഞ്ഞെടുത്തുവെന്ന്‌ ഷിയാകളുടെ വിശ്വാസ പ്രമാണത്തിലും പറയുന്നു.

അല്‍ ഖ്വയ്‌ദ ഭീകരതയില്‍നിന്നും രൂപംകൊണ്ട ഐ.എസ്‌.ഐ.എസ്‌. ന്റെ സമീപ കാലത്തെ വളര്‍ച്ച അതിശീഘ്രമായിരുന്നു. ഇറാക്കിലും സിറിയായിലും വ്യാപിച്ചിരിക്കുന്ന ഇവരുടെ സംഘടനയുടെ ലക്ഷ്യം വര്‍ഷങ്ങളായുള്ള അമേരിക്കന്‍ ഇറാക്കി സൈന്യക കൂട്ടുകെട്ടിനെ തകര്‍ക്കുകയെന്നതാണ്‌. അനേക പാശ്ചാത്യ അമേരിക്കന്‍ പ്രതിഭകളെയും ജേര്‍ണലിസ്റ്റുകളെയും വധിച്ചതുവഴി ഈ ഭീകര സംഘടന ലോക മാധ്യമങ്ങളുടെ തലക്കെട്ടായി മാറിയിരിക്കുന്നു. ഒബാമ പറഞ്ഞതുപോലെ `ഗ്രാമങ്ങളും പട്ടണങ്ങളും തകര്‍ത്തുകൊണ്ട്‌, നിരായുധരും നിഷ്‌കളങ്കരുമായ സ്‌ത്രീകളടക്കമുള്ള ജനതയെ വധിച്ചുകൊണ്ട്‌ ഭീരുക്കളായ ഐ.എസ്‌ .ഐ.എസ്‌ അക്രമം അഴിച്ചു വിട്ടിരിക്കുകയാണ്‌. ഇവര്‍ വരുത്തിവെച്ച മുറിവുകള്‍ ഇന്നലെയുടെയും വര്‍ത്തമാന കാലത്തിന്റെയും നാളയുടെയും ഒരു ദൈവവും പൊറുക്കില്ല. ഓരോ ദിനവും കൊടും ഭീകരതയുടെ ചരിത്രം ആവര്‍ത്തിക്കുകയും ചെയ്യുന്നു.`

'ഐ.എസ്‌.ഐ എസ്‌' (ISIS) അഥവാ 'ഇസ്ലാമിക്ക്‌ സ്‌റ്റേറ്റ്‌ ഓഫ്‌ ഇറാക്കി ആന്‍ഡ്‌ ലെവന്റ്‌' ഇന്ന്‌ ലോകം അറിയപ്പെടുന്ന ഏറ്റവും വലിയ ഭീകര സംഘടനയായി മാറിയിരിക്കുന്നു. ഇറാക്കി യുദ്ധത്തിന്റെ ആരംഭകാലത്ത്‌ സ്ഥാപിതമായ ഈ സംഘടനയുടെ സ്ഥാപകന്‍ 'അബു മുസ്‌താബ്‌ സര്‍ക്കാവി'യാണ്‌. ലോകവാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്ന ഈ ഭീകര സംഘടന ആഗോള സമാധാനത്തിന്‌ ഭീക്ഷണിയായി തുടരുന്നു. ഇസ്ലാമിക്ക്‌ തത്ത്വങ്ങളിലധിഷ്ടിതമായ കാലിഫെറ്റ്‌ സാമ്രാജ്യം പടുത്തുയര്‍ത്തുകയെന്നതാണ്‌ ഇവരുടെ പരമമായ ലക്ഷ്യം. ആഗോളാതിര്‍ത്തികള്‍ കണക്കാക്കാതെ സിറിയായുടെ മെഡിറ്ററെനിയന്‍ തീരങ്ങള്‍ മുതല്‍ തെക്ക്‌ ബാഗ്‌ദാദ്‌ വരെ നൂറു കണക്കിന്‌ ചതുരശ്ര മൈലുകള്‍ വിസ്‌തൃതമായ ഭൂമികള്‍ 'ഐ.എസ്‌ .ഐ എസിന്റെ ' അധീനതയിലായി. ഷരിയാ നിയമങ്ങള്‍ നടപ്പാക്കാന്‍ 'ഐ.എസ്‌.ഐ. എസ്‌' ആഗ്രഹിക്കുന്നു. ഓയില്‍ ഉത്ഭാദനം, കള്ളക്കടത്ത്‌, സ്‌ത്രീകളെയും കുഞ്ഞുങ്ങളെയും തട്ടിക്കൊണ്ട്‌ പോകല്‍, മോഷ്ടിച്ച കലാ വസ്‌തുക്കള്‍ വില്‍ക്കുക, പരസ്യമായുള്ള അതിക്രൂരവും കഠിനവുമായ പിടിച്ചു പറികള്‍ എന്നിവകളാണ്‌ ഐ.എസ്‌.ഐ. എസിന്റെ പ്രധാന വരുമാന മാര്‍ഗം. സദാം ഹുസയിന്റെ കാലത്തു പട്ടാളത്തിലുണ്ടായിരുന്നവര്‍ ഇന്ന്‌ ഐ.എസ്‌.ഐ.എസിന്റെ ഭാഗമായി തീര്‍ന്നു. ഇവരുടെ നേതാവായ 'അബുബേക്കര്‍ അല്‌ ബാഗ്‌ദാദി', ബാഗ്‌ദാദ്‌ യൂണിവെഴ്‌സിറ്റിയില്‍ നിന്നും ഇസ്ലാമിക്ക്‌ സ്റ്റഡീസില്‍ ഡോക്‌റ്ററെറ്റ്‌ ബിരുദം നേടിയിട്ടുണ്ട്‌. അല്‍ ഖ്വയ്‌ദായില്‍ ബാഗ്‌ദാദി ചേരുന്നതിനു മുമ്പ്‌ ഇറാക്കിന്റെ തെക്കു ഭാഗത്തുള്ള പ്രോവിനസുകളില്‍ രാജ്യം പിടിച്ചെടുക്കാനുള്ള ഒരു ഭീകര സംഘടനയുണ്ടാക്കിയിരുന്നു.

ഐ എസ്‌ ഐ എസ്‌ ന്റെ ആശയ സംഘടനം 2004 മുതല്‍ ഇറാക്കിലെ അബു മുസാബ്‌ അല്‍ സര്‍ക്കാവി നയിച്ച സമരം മുതല്‍ കാണാം. അല്‍സര്‍ക്കാവി അതിനായി അല്‍ ഖ്വയ്‌ദാ സ്ഥാപകന്‍ ഒസാമാ ബിന്‍ ലാദനുമായി ഉടമ്പടിയുണ്ടാക്കി. രണ്ടു നദി തടങ്ങളിലെ രാജ്യങ്ങള്‍ തമ്മിലുള്ള സംഘടനയെന്നര്‍ത്ഥത്തില്‍ ടാന്‍സിം അല്‍ ഖ്വയ്‌ദാ ഫിബിലാദ്‌ അല്‌ രഫിദയ്‌ (ഠമി്വശാ അഹ ഝമലറമ ളശ ആശഹമറ മഹഞമളശറമ്യി) എന്ന പേരില്‍ ഒരു സംഘടന രൂപീകരിക്കുകയും ചെയ്‌തു. ഇറാക്കിലെ അല്‍ ഖ്വയ്‌ദായെന്നാണ്‌ പൊതുവെ ഈ സംഘടനയെ അറിയപ്പെട്ടിരുന്നത്‌.

തത്ത്വത്തില്‍ ഇറാക്കി അല്‍ ഖ്വയ്‌ദാ പ്രവാചകന്റെ കാലത്തുണ്ടായിരുന്നവരുടെയും അവരുടെ പിന്‍ഗാമികളുടെയും ആശയങ്ങളായിരുന്നു സ്വീകരിച്ചിരുന്നത്‌. ഇസ്ലാമിക്ക്‌ സ്‌റ്റേറ്റ്‌ അഥവാ കാലിഫൈറ്റ്‌ ആശയങ്ങള്‍ പ്രവാചകന്റെ കാലത്ത്‌ നടപ്പിലായിരുന്ന നിയമങ്ങളായിരുന്നു. ഏക ദൈവത്തില്‍ മാത്രമുള്ള വിശ്വാസത്തിന്‌ പ്രാധാന്യം നല്‌കുന്നു. ദൈവം മാത്രം സൃഷ്ടികര്‍ത്താവെന്നും മറ്റുള്ള വിശ്വാസികളെ അവിശ്വാസികളായും (കാഫിര്‍) കരുതിയിരുന്നു. ഖുറാനു പുറമേ അക്കാലത്തെ ആചാര നിയമങ്ങളടങ്ങിയ സുന്നായും വേദ ഗ്രന്ഥങ്ങളായി അംഗീകരിച്ചു. അതിലെ സാരാംശങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ കണക്കാക്കുകയും ചെയ്യുന്നു. ഒരു പ്രവാചകന്‍, ഏക ദൈവം, ദൈവം പല പേരുകളില്‍ അറിയപ്പെടുന്നുവെന്ന തത്വമാണ്‌ ഇവര്‍ സ്വീകരിച്ചിരിക്കുന്നത്‌. ബിംബാരാധാനക്കാര്‍ക്കെതിരെ ഈ സംഘടന യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു.

ഭീകര സംഘടനകള്‍ പൊതുവെ ക്ലിപ്‌തമല്ലാത്ത നയപരിപാടികള്‍ അനുവര്‍ത്തിക്കുന്നവരായിരിക്കും. അല്‍ ഖ്വയ്‌ദായിലെ സുന്നി ഭീകരതയില്‍ നിന്നാണ്‌ ഈ സംഘടന ഉദയം ചെയ്‌തത്‌. പ്രത്യേകിച്ച്‌ ഇറാക്കി അല്‍ ഖ്വയ്‌ദായില്‍നിന്ന്‌ വേര്‍പെട്ടവര്‍ വ്യക്തമായ ലക്ഷ്യമില്ലാതെ യോജിക്കുകയായിരുന്നു. ഇറാക്കിലെ അമേരിക്കന്‍ ആക്രമണശേഷം അബു മുസാബ്‌ അല്‍ സര്‍ക്കാവിയുടെ നേതൃത്വത്തില്‍ അനേക സ്‌പോടന പരമ്പരകളും ബോംബുകളും മനുഷ്യരെ തട്ടിക്കൊണ്ടു പോവലും തല വെട്ടല്‍ പ്രസ്ഥാനവും തുടര്‍ന്നുകൊണ്ടിരുന്നു. 2006ല്‍ ഇറാക്കി അല്‍ ഖ്വയ്‌ദാ സ്ഥാപിച്ച അബു മുസാബ്‌ അല്‍ സര്‍ക്കാവിയുടെ നേതൃത്വത്തില്‍ ഷിയാ ഭൂരിഭാഗത്തിനെതിരെ വിഭാഗീയ വര്‍ഗീയ യുദ്ധമാരംഭിച്ചു. 2006ല്‍ തന്നെ അമേരിക്കന്‍ ബോംബില്‍ അബു മൂസ്സാബ്‌ അല്‍ സര്‍ക്കാവി കൊല്ലപ്പെട്ടു. 2006 ജൂണ്‍ മാസത്തില്‍ അബൂ അയൂബ്‌ അല്‍ മസറി ഇറാക്കി അല്‍ ഖ്വയ്‌ദായുടെ നേതൃത്വം ഏറ്റെടുത്തു. 2006ഒക്ടോബര്‍ മാസം അബു അയൂബ്‌ അല്‍ മസാറി യുടെ നേതൃത്വത്തില്‍ പുതിയ സംഘടനയായ ഐ.എസ്‌.ഐ. സ്ഥാപിച്ചു. അബു ഒമര്‍ അല്‍ ബാഗ്‌ദാദിയെ നേതാവായി തെരഞ്ഞെടുത്തു. അബു ഒമര്‍ ബാഗ്‌ദാദിയും അബു അയൂബ്‌ അല്‍ മസാറിയും കൊല്ലപ്പെട്ടു. 2006ല്‍ അമേരിക്കയുടെ യുദ്ധവിമാനത്തില്‍ നിന്നും പതിച്ച ബോംബില്‍ അല്‍ സര്‍ക്കാവി കൊല്ലപ്പെട്ടശേഷം സംഘടനയുടെ നേതൃത്വം പരിചയ സമ്പന്നനായ ഭീകരന്‍ അബു ബേക്കര്‍ അല്‍ ബാഗ്‌ദാദി ഏറ്റെടുത്തു. ഒരിയ്‌ക്കല്‍ അയാള്‍ അമേരിക്കന്‍ കസ്റ്റഡിയിലായിരുന്നു.

2011ല്‍ സിറിയായില്‍ വിപ്ലവമുണ്ടായപ്പോള്‍ അല്‍ ഖ്വയ്‌ദാ സിറിയന്‍ അതിര്‍ത്തിയിലേക്ക്‌ നീങ്ങുകയും അവരുടെ ശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്‌തു. 2013ല്‍ ഐ.എസ്‌.ഐ സിറിയാ അല്‍ ഖ്വയ്‌ദായുമായി യോജിച്ചു. 2013ല്‍ സിറിയായിലെ വിപ്ലവകാരികളെയും അണിനിരത്തി ഐ.സി.ഐ.എസ്‌ സ്ഥാപിച്ചു. അന്നുതൊട്ട്‌ ഗ്രൂപ്പിനെ ഐ എസ്‌ ഐ ആന്‍ഡ്‌ ലെവന്റ്‌റ്‌ (ഐ എസ്‌.ഐഎസ്‌) എന്നറിയപ്പെടാന്‍ തുടങ്ങി. 2014ല്‍ അല്‍ ബാഗ്‌ദാദി ഇസ്ലാമിക്ക്‌ സ്‌റ്റേറ്റിന്റെ കാലിഫയായി സ്വയം പ്രഖ്യാപിച്ചു.

2014 മെയ്‌ മാസത്തില്‍ ഐ.എസ്‌.ഐ.എസ്‌. 140 സ്‌കൂള്‍ കുട്ടികളെ തട്ടിയെടുത്തു. സിറിയായില്‍ ഇസ്ലാമിക വിപ്ലവ തത്ത്വങ്ങള്‍ ബലമായി പഠിപ്പിച്ചു. 2014 മുതല്‍ തുടങ്ങിയ യുദ്ധക്കെടുതിയില്‍ വീടും നാടും വിട്ട്‌ പലായനം ചെയ്‌ത ഒരു മില്ല്യന്‍ ഇറാക്കി ജനത ഭവനരഹിതരായി അഭയാര്‍ത്ഥി ക്യാമ്പുകളില്‍ താമസിക്കുന്നുണ്ട്‌. 2014 ജൂണ്‍ ഒമ്പതാം തിയതി ഐ എസ്‌ ഐ എസ്‌ മൊസൂള്‍ എയര്‍പോര്‍ട്ട്‌ പിടിച്ചെടുത്തു. ടീവി. സ്‌റ്റേഷനുകളും സര്‍ക്കാര്‍ ഓഫീസുകളും അവരുടെ അധീനതയിലായി. ജയിലില്‍ കിടന്ന ആയിരം തടവുകാരെ മോചിപ്പിച്ചു. മൊസൂളിന്റെ നിയന്ത്രണം മുഴുവന്‍ കൈക്കലാക്കി മുന്നേറിക്കൊണ്ടിരുന്നു. 2014 ജൂണ്‍ ഇരുപത്തിയൊന്നാം തിയതി 'തികൃത്‌' പട്ടണത്തിന്റെ നിയന്ത്രണവും ഏറ്റെടുത്തു. സിറിയായുടെ അതിര്‍ത്തിയിലുള്ള 'അല്‌ക്കൊയാം' പട്ടണവും 'അല്‍ ഒമാര്‍' എന്ന സിറിയന്‍ ഓയില്‍ ഫീല്‍ഡും പിടിച്ചെടുത്തു. 75000 ബാറല്‍ ഓയില്‍ ദിവസേന അവിടെ ഉത്ഭാദിപ്പിക്കുന്നു. പിന്നീട്‌ 'ജോനാസ്‌' വിശുദ്ധ ഗോപുരം തകര്‍ത്തു. ഇറാക്കി ടൌണ്‍ 'സിഞ്ചാര്‍' തകര്‍ത്തുകൊണ്ട്‌ നൂറു കണക്കിന്‌ യാസിദി സ്‌ത്രീകളെയും പുരുഷന്മാരെയും കൊന്നു. .

അല്‍ ഖ്വയ്‌ദാ പരാജയപ്പെട്ടടത്തെല്ലാം ഐ എസ്‌ ഐ എസ്‌ നേട്ടങ്ങള്‍ കൊയ്‌തുകൊണ്ടിരിക്കുന്നു. സിറിയായിലും ഇറാക്കിലും ഇസ്ലാമിക്ക്‌ കാലിഫൈറ്റ്‌ സാമ്രാജ്യമാണ്‌ ഐ എസ്‌ ഐ എസ്‌ തീവ്ര മതവാദികള്‍ വിഭാവന ചെയ്യുന്നത്‌. അബു ബേക്കര്‍ അല്‍ ബാഗ്‌ദാദി, ഐ എസ്‌ ഐ എസിന്‍റെ നേതാവും കാലിഫ്‌ ഇബ്രാഹിമായും അറിയപ്പെടുന്നു. ബാഗ്‌ദാദിയുടെ ആദര്‍ശങ്ങളും നയപരിപാടികളുമാണ്‌ ഈ തീവ്ര സംഘടനയില്‍ നടപ്പാക്കിയിരിക്കുന്നത്‌. സ്വന്തം സംഘടനയെ നയിക്കാനുള്ള അസാമാന്യമായ കഴിവും ബാഗ്‌ദാദിയ്‌ക്കുണ്ട്‌. അല്‍ ഖ്വയ്‌ദായില്‍ മുമ്പ്‌ അംഗങ്ങളായിരുന്നവര്‍ ഇന്ന്‌ ഐ. എസ്‌. ഐ.എസ്‌. തീവ്ര മുന്നേറ്റത്തില്‍ പ്രവര്‍ത്തിക്കുന്നു. സലാഫി ജിഹാദികള്‍ അല്‍ ഖ്വയ്‌ദായ്‌ക്ക്‌ പകരമായി അതേ യാഥാസ്ഥിതിക മത ചിന്തകളോടെയാണ്‌ പോരാടുന്നത്‌. ഇവര്‍ വിജയിച്ചാല്‍ രാജ്യങ്ങളുടെ രാഷ്ട്രീയ ഭൂമിശാസ്‌ത്രം തന്നെ മാറ്റപ്പെടേണ്ടി വരും.

ഇറാക്കിലെ രണ്ടാമത്തെ വലിയ പട്ടണമായ മൊസൂളിന്റെ പതനവും മറ്റു സുന്നി മതവിഭാഗങ്ങള്‍ ഭൂരിപക്ഷമുള്ള പ്രദേശങ്ങള്‍ പിടിച്ചെടുക്കലും പിന്നീടുള്ള കൂട്ടക്കൊലകളും വാഷിംഗ്‌ണ്ടനെയും ബാഗ്‌ദാദിനെയും ഒരു പോലെ ഞെട്ടിച്ചിരുന്നു. ഐ എസ്‌ ഐ എസിന്റെ മുന്നേറ്റം പാശ്ചാത്യ രാജ്യങ്ങളെയും അസ്വസ്ഥരാക്കിക്കൊണ്ടിരുന്നു. ആഗോള സമാധാനത്തിനു വെല്ലുവിളിയായി ശക്തി പ്രാപിച്ച ഐ. എസ്‌. ഐ. എസ്‌ ഭീകര സംഘടനയെ തടഞ്ഞു നിര്‍ത്തേണ്ടത്‌ രാജ്യങ്ങളുടെ ആവശ്യമായും വന്നു. ഐ. എസ്‌ ഐ. എസിന്റെ മുന്നേറ്റത്തിനെതിരെ ഇറാക്കി പട്ടാളത്തിന്‌ ആത്മബലം കൊടുക്കാന്‍ അമേരിക്കാ മുന്നൂറു പട്ടാളക്കാരെക്കൂടി ഇറാക്കിലയച്ച്‌ സൈന്യബലം എണ്ണൂറാക്കി.

അമേരിക്കയുടെയും പാശ്ചാത്യ ലോകങ്ങളുടെയും കണക്കുകൂട്ടലില്‍ ഐ.സി.ഐ.എസിന്‌ 30000 ഭീകരരുണ്ടെന്നു കരുതുന്നു. കൂടാതെ ദേശീയ തലങ്ങളിലും ഗ്രാമീണ പ്രദേശങ്ങളിലും വസിക്കുന്ന അനേക ജനങ്ങള്‍ അവര്‍ക്ക്‌ പിന്തുണ നല്‌കിക്കൊണ്ടിരിക്കുന്നു. വിദേശത്തുനിന്നും അനേകമാളുകള്‍ പിന്തുണയുമായി ഐ.എസ്‌.ഐ. എസ്സില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഏകദേശം 90 രാജ്യങ്ങളില്‍ നിന്നായി 20000 യോദ്ധാക്കള്‍ ഇറാക്ക്‌ സിറിയാ മേഖലകളില്‍ ഐ.എസ്‌ ഐ എസിലുണ്ട്‌. പാശ്ചാത്യ നാടുകളില്‍ നിന്ന്‌ 3400 പേരും അമേരിക്കയില്‍ നിന്ന്‌ 150 പേരും ഐ.എസ്‌.ഐ.എസ്‌ സംഘടനയില്‍ യുദ്ധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു.

ഐ.എസ്‌ ഐ.എസ്‌ മിലിറ്റന്റ്‌ നേതാവ്‌ അല്‍ ബാഗ്‌ദാദി അമേരിക്കയെ ഭീക്ഷണിപ്പെടുത്തുന്നുവെങ്കിലും ബാഗ്‌ദാദിയുടെ ലക്ഷ്യം ഇറാക്ക്‌ സിറിയാ മേഖലകളില്‍ ദേശീയ ഭരണാധികാരം പിടിച്ചെടുക്കുകയെന്നതാണ്‌. ഇറാക്കിലും സിറിയായിലും പ്രവര്‍ത്തിക്കുന്ന വിദേശ മിലിറ്റന്റ്‌ കൂടുതല്‍ പേരും യുദ്ധ തന്ത്രങ്ങള്‍ പഠിച്ചവരാണ്‌. ആധുനിക ആയുധങ്ങള്‍ സമാഹരിച്ചുകൊണ്ട്‌ വിദേശ രാജ്യങ്ങളുടെ സഹായത്തോടെ ഭരിക്കുന്ന സര്‍ക്കാരിനെ വിപുലമായ തോതില്‍ ആക്രമിക്കാനും പദ്ധതിയിടുന്നുണ്ട്‌.

കഴിഞ്ഞ വര്‍ഷം 2014ല്‍ ഐ.എസ്‌.ഐ. എസ്‌ . യുദ്ധമുന്നണിയില്‍ തുടര്‍ച്ചയായി വിജയങ്ങള്‍ നേടിയിരുന്നു. ഇറാക്കി പട്ടാളത്തില്‍ കൂടുതലായുള്ളത്‌ സുന്നി മുസ്ലിമുകളടങ്ങിയ പട്ടാളമാണ്‌. ഐ.സി.ഐ. എസിനെതിരെ യുദ്ധം ചെയ്യുവാനുള്ള മനോവീര്യം സ്വന്തം സമുദായത്തിലുള്ള ഇറാക്കി സുന്നി പട്ടാളത്തിനില്ലായിരുന്നു. ഐ.സി.എസ്‌ നേടിയ നേട്ടങ്ങള്‍ കൂടുതലും സുന്നി മുസ്ലിമുകള്‍ താമസിക്കുന്ന പ്രദേശങ്ങളിലാണ്‌. ഇറാക്കി പട്ടാളം സ്ഥലവാസികളുടെ സഹകരണമില്ലായ്‌മ മൂലം അങ്ങനെയുള്ള പ്രദേശങ്ങളില്‍ കാര്യമായി പ്രതിരോധിച്ചില്ലായിരുന്നു. തന്മൂലം സുന്നി പ്രദേശങ്ങളില്‍ ഐ എസ്‌ ഐ എസിന്‌ അധികാരം സ്ഥാപിക്കാന്‍ സാധിച്ചു.

2014 സെപ്‌റ്റംബര്‍ മുതല്‍ അമേരിക്കാ സിറിയായില്‍ ബോംബിംഗ്‌ ശക്തമാക്കാന്‍ തുടങ്ങി. ദിനംപ്രതി തുടര്‍ച്ചയായി ഭീകരര്‍ക്കെതിരെ ബോംബിട്ടുകൊണ്ടിരിക്കുന്നു. ഐ. എസ്‌. ഐ.എസിന്റെ ശക്തി കേന്ദ്രങ്ങള്‍ പ്രതിരോധിക്കാന്‍ സാധിക്കാതെ 2015 ഫെബ്രുവരി മുതല്‍ അവര്‍ക്ക്‌ ഇറാക്കിന്റെമേല്‍ സ്വാധീനം കുറഞ്ഞു വരുന്നതായി അമേരിക്കന്‍ വക്താക്കള്‍ കണക്കാക്കുന്നു. 2015 ജനുവരിയില്‍ പാരിസിലുണ്ടായ ഭീകരാക്രമണത്തില്‍ പങ്കു ചേര്‍ന്നത്‌ അല്‍ ഖ്വയ്‌ദാ ഗ്രൂപ്പായിരുന്നെങ്കിലും ഐ.എസ്‌ ഐ .എസിലെ ഒരു ഭീകരനും അക്കൂടെയുണ്ടായിരുന്നു. പാരീസ്‌ സംഭവത്തിനു ശേഷം ഐ.എസ്‌ ഐ .എസിനെ പിന്തുണയ്‌ക്കുന്ന ഒരു ഒഹായോക്കാരനെ അമേരിക്കാ അറസ്റ്റു ചെയ്‌തു. യൂ എസിലെ പ്രധാന നഗരങ്ങളില്‍ അയാള്‍ക്ക്‌ ബോംബിടാന്‍ പദ്ധതികളുണ്ടായിരുന്നു. സിറിയായിലേക്കും ഇറാക്കിലേക്കും യാത്ര ചെയ്യുന്ന പാശ്ചാത്യ അമേരിക്കന്‍ പൌരന്മാരില്‍ അനേക ഐ.എസ്‌ ഐ അനുഭാവികളുള്ളതും ആശങ്കയ്‌ക്ക്‌ കാരണമാകുന്നു. വിദേശത്ത്‌ വിമാനം പറപ്പിക്കലും ബോംബു സ്‌പോടനത്തിലും യുദ്ധ പ്രാവിണ്യം നേടിയവര്‍ ഐ എസ്‌ ഐ യോടൊപ്പം പ്രവര്‍ത്തിക്കുന്നത്‌ പടിഞ്ഞാറന്‍ രാജ്യങ്ങളെയും അമേരിക്കയേയും നോട്ടമിട്ടുകൊണ്ടെന്നും ഐ എസ്‌ ഐ യെ വിലയിരുത്തുന്നവര്‍ ഭയപ്പെടുന്നു.

ക്രിസ്‌ത്യാനികള്‍ ഉള്‍പ്പടെ ന്യൂന പക്ഷങ്ങളോട്‌ ഐ എസ്‌.ഐ.എസ്‌ വളരെ ക്രൂരമായിട്ടാണ്‌ പെരുമാറുന്നത്‌. ന്യൂനപക്ഷങ്ങളില്‍പ്പെട്ട നൂറു കണക്കിന്‌ ജനങ്ങള്‍ മൃഗീയമായി കൊല്ലപ്പെട്ടു. അക്കൂടെ എണ്ണം തിട്ടപ്പെടുത്താന്‍ സാധിക്കാത്ത വിധം കൃസ്‌ ത്യാനികളും യെസിദികളുമുണ്ട്‌. സിര്‍ജാര്‍ മലയിടുക്കുകളില്‍ 40000 ത്തില്‍പ്പരം മനുഷ്യര്‍ കുറച്ചു ഭക്ഷണവും കഴിച്ച്‌ കുടുങ്ങി കിടന്നിരുന്നു. അവരുടെ സ്‌ത്രീകളെ അടിമകളായി വില്‍ക്കുകയും ബലാല്‍ സംഘത്തിനിരയാക്കുകയും ചെയ്‌തു. 2014 ആഗസ്റ്റില്‍ കുര്‍ഡീസ്‌ പട്ടാളം അവരെ രക്ഷപ്പെടുത്തി. നൂറ്റാണ്ടുകളായി അതാതു പ്രദേശങ്ങളില്‍ സ്വന്തം ഭവനങ്ങളില്‍ താമസിച്ചിരുന്നവരായ ഇവര്‍ അഭയാര്‍ത്ഥികളായി മറ്റു പ്രദേശങ്ങളിലേയ്‌ക്ക്‌ പലായനം ചെയ്യുന്നു. ഷിയാകളെ കൂടാതെ മത തീക്ഷ്‌ണതയോടെ ജീവിക്കാത്ത സ്വന്തം സമുദായം സുന്നികളെയും ഐ.എസ്‌. ഐ.എസ്‌ പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു. പൌരാണികവും വിശുദ്ധവുമായ പല പള്ളികളും ഭൂപ്രദേശങ്ങളും അവര്‍ നശിപ്പിച്ചു. അവിശ്വാസികളായ സ്‌ത്രീകളെ അടിമകളാക്കി ബലാല്‍ സംഘം ചെയ്യാനും ലൈംഗികമായി പീഡിപ്പിക്കാനും ഐ.സി.ഐ. എസ്‌ ലഘു ലേഖകള്‍ വിതരണം ചെയ്‌തുകൊണ്ടുമിരിക്കുന്നു.

2012 നവംബറില്‍ അമേരിക്കന്‍ വാര്‍ത്താ ലേഖകനായ 'ജെയിംസ്‌ ഫോളിയെ' ഗ്ലോബല്‍ പോസ്റ്റിനുവേണ്ടി വാര്‍ത്തകള്‍ റിപ്പൊര്‍ട്ട്‌ ചെയ്യുന്ന സമയം 'ഐ.എസ്‌.ഐ.എസ്‌' ഭീകരര്‍ തട്ടിക്കൊണ്ടുപോയി. തടവുകാരനായി ബന്ധിച്ച്‌ പിന്നീട്‌ വീഡിയോ ക്യാമറയുടെ മുമ്പില്‍ ലോകം കാണത്തക്ക വിധം വധിക്കുകയും ചെയ്‌തു. 2013 ജനുവരിവരെ ഫോളിയെ തട്ടിക്കൊണ്ടു പോയ വിവരം രഹസ്യാന്വേഷണ വകുപ്പ്‌ അതീവ രഹസ്യമായി വെച്ചിരുന്നു. ഫോളിയുടെ മാതാപിതാക്കള്‍ തങ്ങളുടെ മകന്റെ ജീവനുവേണ്ടി കേണപേക്ഷിച്ചിരുന്നു. അമേരിക്കന്‍ രഹസ്യവിഭാഗം ഫോളിയെ കണ്ടുപിടിക്കാന്‍ എല്ലാ വഴികളും ശ്രമിച്ചിട്ടും സാധിച്ചില്ല. 2014 ആഗസ്റ്റില്‍ അമേരിക്കാ ബോംബിട്ടു കഴിഞ്ഞാണ്‌ ക്യാമറായുടെ മുമ്പില്‍ വെച്ച്‌ ഭീകരര്‍ ഫോളിയെ വധിച്ചത്‌. പണം കൊണ്ട്‌ രക്ഷപ്പെടുത്താന്‍ ശ്രമിച്ചിട്ടും ഐ.എസ്‌ ഐ.എസ്‌. ഗൌരവപൂര്‍വം അത്‌ പരിഗണിച്ചില്ല.

ജെയിംസ്‌ ഫോളിയുടെ വധത്തിനു ശേഷം സ്റ്റീവന്‍ സോട്ട്‌ ലോവ്‌ (ടലേ്‌ലി ടീ േഘീള)േ എന്ന വാര്‍ത്താ ലേഖകനെയും ക്യാമറയുടെ മുമ്പില്‍ വെച്ചു വധിച്ചു. സോട്ട്‌ ലോവ്‌ ടൈം മാഗസിന്റെ റിപ്പോര്‍ട്ടറായി മിഡില്‍ ഈസ്റ്റ്‌ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചു വരുകയായിരുന്നു. 2013ല്‍ അദ്ദേഹം അപ്രത്യക്ഷ്യനായി. സോട്ട്‌ ലോവിന്റെ അമ്മ 'ഷെര്‍ലി' ഐ.എസ്‌.ഐ. എസ്‌ നേതാവ്‌ അല്‍ ബാഗ്‌ദാദിയോട്‌ മകനെ കൊല്ലല്ലേയെന്നു കേണപേക്ഷിച്ചിട്ടും കരുണയുണ്ടായില്ല. സോട്ട്‌ ലോവിനെ വധിച്ച വീഡിയോ കാണിച്ച ശേഷം മുട്ടു കുത്തി നില്‌ക്കുന്ന ഒരു ബ്രിട്ടീഷ്‌ പൗരനെ വധിക്കുന്ന രംഗമാണ്‌ കാണിക്കുന്നത്‌. ` ഒരു ഭീകരന്‍ അക്രോശിക്കുന്നത്‌ കേള്‍ക്കാം 'തിന്മയുടെ രാജ്യമായ അമേരിക്കയുമൊത്തു പ്രവര്‍ത്തിക്കുന്ന രാജ്യങ്ങള്‍ക്കും ഇസ്ലാമിക്ക്‌ സ്‌റ്റേറ്റിന്റെ ശത്രുക്കള്‍ക്കുമുള്ള അനുഭവ പാഠമാണിതെന്ന്‌ അറിയുക ; ഞങ്ങളുടെ ജനങ്ങളെ വെറുതെ വിടൂ!' ഭീകരരുടെ വാക്കുകള്‍ക്ക്‌ വിലകൊടുക്കാതെ അമേരിക്കന്‍ബോംബിംഗ്‌ തുടര്‍ന്നുകൊണ്ടിരുന്നു. മറ്റു പാശ്ചാത്യ റിപ്പോര്‍ട്ടര്‍മാരെയും ക്യാമറായുടെ മുമ്പില്‍ ഐ.എസ്‌.ഐ.എസ്‌ വധിക്കുന്ന രംഗം കാണിച്ചുകൊണ്ടിരുന്നു. ബ്രിട്ടീഷ്‌ പൌരന്‍ ഡേവിഡ്‌ ഹേന്‍സ്‌, അലന്‍ ഹെന്നിംഗ്‌, അമേരിക്കക്കാരന്‍ പീറ്റര്‍ കാസിംഗ്‌ എന്നിവര്‍ ക്യാമറയുടെ മുമ്പില്‍ മരണപ്പെട്ടവരാണ്‌. 2015 ആരംഭത്തില്‍ തടവിലാക്കപ്പെട്ട രണ്ടു ജപ്പാന്‍ പൌരന്മാരെയും വധിക്കുന്ന രംഗം വീഡിയോയിലുണ്ടായിരുന്നു. ഒരു ജോര്‍ദാനിയന്‍ പൈലറ്റിനെ ജീവനോടെ കത്തിക്കുന്ന രംഗവും കാണിക്കുന്നുണ്ട്‌.

26 വയസുള്ള അമേരിക്കന്‍ യുവതി കെയ്‌ലോ മുള്ളറും ഭീകരരുടെ കൈകളില്‍ മരണമടഞ്ഞു. അവരെങ്ങനെ മരിച്ചെന്ന്‌ വ്യക്തമല്ലെന്ന്‌ വൈറ്റ്‌ ഹൌസില്‍ നിന്നും ഫെബ്രുവരി ഇരുപത്തിയഞ്ചാം തിയതി അറിയിക്കുകയുണ്ടായി. ആതുര സേവനത്തില്‍ ആകൃഷ്ടയായി മുള്ളര്‍ മിഡില്‍ ഈസ്റ്റ്‌ രാജ്യങ്ങളില്‍ പാവങ്ങളുടെയിടയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ദുഖിതരും കഷ്ടപ്പെടുന്നവരുമൊത്ത്‌ സഹവസിച്ച്‌ പ്രവര്‍ത്തിക്കുകയെന്നത്‌ അവരുടെ ജീവിത ലക്ഷ്യമായിരുന്നു. 'താന്‍ വളര്‍ന്നത്‌ സുഭിഷിതമായ ഒരു രാജ്യത്തായിരുന്നെന്നും അതിനുള്ള അവസരം ജനിച്ചപ്പോള്‍മുതല്‍ ലഭിച്ചെന്നും ദൈവം തന്ന ഈ സൌഭാഗ്യത്തിന്മേല്‍ മറ്റുള്ളവരെ സഹായിച്ചും പരോപകാര പ്രവര്‍ത്തികള്‍ ചെയ്‌തും ജീവിതം ധന്യമാക്കുകയെന്നത്‌ തന്റെ നിയൊഗമാണെന്നും താന്‍ ജീവിക്കുന്ന കാലത്തോളം ചുറ്റുമുള്ളവരെ സ്‌നേഹിച്ചും തന്നാലാവുന്ന വിധം സഹായിച്ചും മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുകയെന്നത്‌ തന്റെ ജീവിത ലക്ഷ്യമാണെന്നും ' മുള്ളര്‍ കൂടെ കൂടെ പറയുമായിരുന്നു.

ഐ.എസ്‌.ഐ.എസ്‌ വക്താക്കള്‍ സംസാരിക്കുന്നത്‌ മനുഷ്യത്വമില്ലാത്ത ഫ്‌ലാറ്റ്‌ ഫോറങ്ങളില്‍ നിന്നാണ്‌. കിരാതയുഗത്തില്‍ നടപ്പിലായിരുന്ന മൃഗീയമായ വഴികള്‍ അവര്‍ തിരഞ്ഞെടുത്തിരിക്കുന്നു. 'ക്രിസ്‌ത്യാനികള്‍ മതം മാറുകയോ 'ജിസിയാ' നല്‌കുകയോ ഭവനങ്ങള്‍ ഉപേക്ഷിക്കുകയോ സ്വയം മരിക്കാന്‍ തയ്യാറാവുകയോ ചെയ്യുകയെന്ന്‌ ഐ.എസ്‌.ഐ യുടെ ആഹ്വാനവുമുണ്ട്‌. 'ജിസിയാ'യെന്നാല്‍ ആദിമ ഇസ്ലാമിക ഭരണ സംവിധാനത്തില്‍ ക്രിസ്‌ത്യാനികളുടെ സുരക്ഷിതത്വത്തിനും പള്ളികള്‍ സംരക്ഷിക്കുന്നതിനും വേണ്ടി ശേഖരിച്ചിരുന്ന ഫണ്ടായിരുന്നു. മൊസൂളിലെ 1800 വര്‍ഷം പഴക്കമുള്ള െ്രെകസ്‌തവ ദേവാലയം തല്ലി തകര്‍ത്തത്‌ വേദനാ ജനകവും ഖുറാനിലെ ഓരോ വചന തത്ത്വങ്ങള്‍ക്കു വിപരീതവുമാണ്‌. ഖുറാന്‍ 22:41 വാക്യത്തില്‍ 'മുസ്ലിമുകള്‍ ക്രിസ്‌ത്യാനികളുടെ പള്ളികളെ നാശനഷ്ടങ്ങളുണ്ടാകാതെ സംരക്ഷിക്കണമെന്ന്‌' പറഞ്ഞിട്ടുണ്ട്‌. ഇസ്ലാമിക ലോകമോ പ്രവാചകനോ ഇത്തരം മൃഗീയമായ മനുഷ്യവേട്ടകളെ അംഗീകരിക്കില്ല. വാസ്‌തവത്തില്‍ ഇസ്ലാമിക്ക്‌ സ്‌റ്റേറ്റ്‌ ഓഫ്‌ ഇറാക്ക്‌ ആന്‍ഡ്‌ സിറിയായെന്ന ഈ ഭീകര സംഘടന ലോകമാകമാനമുള്ള ഒന്നര ബില്ലിയന്‍ മുസ്ലിമുകള്‍ക്ക്‌ അപമാനകരമാണ്‌. കൃത്യമായി പറഞ്ഞാല്‍ ഇവരെ വെറിപിടിച്ച മനുഷ്യത്വം നശിച്ച കാട്ടാള മ്ലേച്ഛന്മാരെന്നു വിളിക്കാം.

https://youtu.be/bsRubIzUlaM
ഐ.എസ്‌.ഐ.എസ്‌ ഇബിലീസുകളും ഭീകരനാടും (ജോസഫ്‌ പടന്നമാക്കല്‍)ഐ.എസ്‌.ഐ.എസ്‌ ഇബിലീസുകളും ഭീകരനാടും (ജോസഫ്‌ പടന്നമാക്കല്‍)
Join WhatsApp News
പുലിക്കുട്ടി 2015-05-14 01:25:28
ജോസഫ് പടന്നമാക്കാൻ നിങ്ങളാണ് പുലി.  അന്തപ്പനും ചന്തപ്പനും വിധ്യാധാരനും ഒക്കെ ചത്തുപോയോ? ഒരുത്തനേം കണ്ടില്ലല്ലോ ഇവിടെ ഒരു കമന്റു ഇടാൻ. വെറും പേടിത്തൊണ്ടകൾ. ലോകത്ത് ആരെങ്കിലും മുസ്ലീമിനെ എന്തേലും പറഞ്ഞാൽ ഉടനെ അതെല്ലാം പ്രവാചക നിന്ദ. ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യരെ കൊന്നൊടുക്കുന്ന ഇവറ്റകൾ ആണ് യഥാർത്ഥത്തിൽ പ്രവാചക നിന്ദ കാണിക്കുന്നത്. ക്രിസ്ത്യാനിയോ ഹിന്ദുവോ ഒക്കെ ആയിരുന്നേൽ എഴുതാൻ അവരുടെ കൂടെ തന്നെ ആളുകൾ കാണും. പക്ഷെ എഴുതിയാൽ അത് 'പ്രവാചക നിന്ദ' ആയിപ്പോകും. പിന്നെ കൈവട്ട് , കാൽ വെട്ട് തലവെട്ടു ഇതൊക്കെയാണ് പണി. കഴുത്തിന് മേളിൽ തല വേണം എന്നുള്ളവർ ഒന്നും കണ്ടില്ല കേട്ടില്ല എന്ന് കരുതി പോകും.
കൂതറ 2015-05-14 07:15:11
എലി പുലിയുടെ വേഷത്തിൽ വന്നിരിക്കുകയാണ്. ഈ -മലയാളിയിൽ ഈയിടെയായി എലി, കടന്നൽ , കാട്ടാളർ ഇവരുടെ ഒക്കെ ശല്യം വളരെ കൂടുതലാണ്. എന്തായാലും അമേരിക്ക തീവ്രവാദികളായ ഐ സി സി നെ കയ്യ്കാര്യം ചെയ്യുന്നുണ്ടല്ലോ അതിന്റെ ഇടക്ക് ചാടി കടലാസ് പുലികൾ ബലിയാകണ്ട .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക