കോഴിക്കോട്: നല്ല സിനിമകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ചലച്ചിത്രോത്സവങ്ങളുടെ പങ്ക് വളരെ ഏറെയാണ്. മലയാള സിനിമ ഇന്ന് മറ്റിതരഇന്ത്യന്‍ ഭാഷാചിത്രങ്ങളേക്കാള്‍ സാങ്കേതികാ മികവിലും കഥകയുടെ കാര്യത്തിലും സംവിധാനമികവിലും മുന്‍പന്തിയിലാണെന്ന് ടാഗോര്‍ഹാളില്‍ നടക്കുന്ന ദേശായ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്ത് മേയര്‍ എ.കെ.പ്രേമജം പറഞ്ഞു.
ചലച്ചിത്രോത്സവങ്ങള്‍ക്ക് വേണ്ടി കോഴിക്കോട് സ്ഥിരം വേദി ഒരുക്കുന്ന കാര്യം കോര്‍പ്പറേഷന്‍ ഗൗരവമായി പരിഗണിക്കുമെന്ന് മേയര്‍ പറഞ്ഞു.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി.രാജീവ് നാഥ് അദ്ധ്യക്ഷത വഹിച്ചു. മരാമത്ത് സ്ഥിരം സമിത ചെയര്‍മാന്‍ എം.മോഹനന്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എം.രാധാകൃഷ്ണന്‍, കൗണ്‍സിലര്‍ എം.ടി പത്മ, കൗണ്‍സിലര്‍ പി. കിഷന്‍ചന്ദ്, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ചെലവൂര്‍ വേണു ജനറല്‍ കണ്‍വീനര്‍ കെ.ജെ.തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
ഉദ്ഘാടന ദിവസം വേദിയില്‍ നാല് സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്. വീണ ബക്ഷി സംവിധാനം ചെയ്ത കോഫീന്‍ മേക്കര്‍(ഇംഗ്ലീഷ്), സലീല്‍ലാല്‍ അഹമ്മദ് സംവിധാനംചെയ്ത കള്‍ട്ടണ്‍ ടവേഴ്‌സ്(മലയാളം), ടി.കെ.സന്തോഷ് സംവിധാനം ചെയ്ത വിദൂഷകന്‍(മലയാളം), പി.ശേഷാദ്രി സംവിധാനം ചെയ്ത ഡിസംബര്‍ ഒന്ന്(കന്നട).
കോഴിക്കോട് കോര്‍പ്പറേഷനും , അശ്വനി, ബാങ്ക്‌മെന്‍സ് ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് അഞ്ച് നാള്‍ നീണ്ടു നില്‍ക്കുന്ന ചലച്ചിത്രോത്സവം നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട 19 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് ടാഗോര്‍ പരിസരത്ത് എ.വിന്‍സന്റ് പവലിയനില്‍ ചലച്ചിത്ര അക്കാദമി ഒരുക്കിയ പ്രേംനസീര്‍ സ്മരണയില്‍ ചിത്രപ്രദര്‍ശനം അക്കാദമി ചെയര്‍മാന്‍ രാജീവ് നാഥ് ഉദ്ഘാടനം ചെയ്തു.