Image

ആഡംബരങ്ങള്‍ ഉപേക്ഷിച്ച ഷിക്കാഗോ രൂപതയുടെ പുതിയ മെത്രാപോലീത്ത (ജോസഫ്‌ പടന്നമാക്കല്‍)

Published on 18 November, 2014
ആഡംബരങ്ങള്‍ ഉപേക്ഷിച്ച ഷിക്കാഗോ രൂപതയുടെ പുതിയ മെത്രാപോലീത്ത (ജോസഫ്‌ പടന്നമാക്കല്‍)
പുത്തനായ നവീകരണാശയങ്ങളുമായി വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഫ്രാന്‍സീസ്‌ മാര്‍പ്പായുടെ അതേ ജീവിതാനുഷ്ടാനങ്ങള്‍ സ്വീകരിച്ചിരിക്കുന്ന റെവ്‌. ബ്ലാസ്‌ ക്യൂപ്പിച്‌ (Blase Cupic) ഷിക്കാഗോ രൂപതയുടെ ആര്‍ച്ച്‌ ബിഷപ്പായി ചുമതലയെടുക്കുന്നത്‌ ചരിത്രപരമാണ്‌. 2.2 മില്ല്യന്‍ കത്തോലിക്കരുടെ ആദ്ധ്യാത്മിക നേതാവായി ഇനിമേല്‍ അദ്ദേഹം അറിയപ്പെടും. അമേരിക്കന്‍ ചരിത്രത്തില്‍ ഒരു ആര്‍ച്ച്‌ ബിഷപ്പിനെ മാര്‍പ്പാപ്പ നേരിട്ട്‌ നിയമിക്കുന്നതും ആദ്യ സംഭവമാണ്‌. അദ്ദേഹം യാഥാസ്ഥിതികനായ ഒരു ആര്‍ച്ച്‌ ബിഷപ്പാണെങ്കിലും സീറോമലബാര്‍ അഭിഷിക്തര്‍ക്കും അവരുടെ പുരോഹിതലോകത്തിനും ഈ ആദര്‍ശവാനില്‍നിന്ന്‌ അനേക കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കും. സഭയുടെ പണം ധൂര്‍ത്തടിക്കുന്ന അഭിഷിക്ത ലോകത്തിന്‌ 'റെവ. ബ്ലാസ്‌ ക്യൂപ്പിച്‌' ഒരു വെല്ലുവിളി തന്നെയാണ്‌. അദ്ദേഹം അടുത്ത മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള അമേരിക്കയില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ കൂടിയായിരിക്കും.

കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്കായി പൊരുതുന്ന ബിഷപ്പെന്ന നിലയില്‍ അദ്ദേഹം അമേരിക്കന്‍ ജനതയുടെ പ്രിയങ്കരനായ ആദ്ധ്യാത്മിക നേതാവും കൂടിയാണ്‌. നിര്‍മ്മലവും പരിശുദ്ധവും ലളിതവുമായ ജീവിതത്തില്‍ക്കൂടി കര്‍മ്മ നിരതനായി പ്രേഷിത ദൌത്യം നിര്‍വഹിക്കുന്ന ഈ ബിഷപ്പ്‌ തീര്‍ച്ചയായും ഷിക്കാഗോ രൂപതയ്‌ക്ക്‌ അഭിമാനിക്കാവുന്നതാണ്‌. സുറിയാനി കത്തോലിക്കരായ സഭാ പൌരന്മാര്‍ക്ക്‌ ക്രിസ്‌തുവിന്റെ പ്രേഷിത ചൈതന്യം ഉള്‍ക്കൊണ്ട ഇതുപോലെയുള്ള ഒരു അഭിഷിക്തനെ ചൂണ്ടി കാണിക്കാന്‍ സാധിക്കില്ല. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും അനധികൃതമായി കുടിയേറിവരായ മില്ല്യന്‍ കണക്കിന്‌ ജനങ്ങള്‍ രണ്ടും മൂന്നും തലമുറകളായി ഈ നാടിന്റെ മണ്ണില്‍ ജോലി ചെയ്യുന്നു. കുടിയേറ്റ നിയമങ്ങള്‍ക്കു ഭേദഗതി വരുത്തി ജനിച്ചു വീണ മണ്ണിന്റെ മക്കള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും പൌരാവകാശ നിയമങ്ങള്‍ പ്രാബല്യത്തിലാക്കാന്‍ അദ്ദേഹം പട പൊരുതുന്നു. 'ഇവര്‍ ഈ നാടിന്റെ മണ്ണില്‍ പണി ചെയ്യുന്നവരാണ്‌. ഈ രാജ്യത്തിന്റെ വളര്‍ച്ചയില്‍ പങ്കാളികളാകുകയും രാജ്യത്തിനു വേണ്ടി നികുതി കൊടുക്കുന്നവരുമാണ്‌. മാനുഷികമായ പരിഗണ ഇവര്‍ക്കും ഈ രാജ്യത്തിലെ മറ്റെല്ലാ പൌരന്മാരെപ്പോലെ ലഭിക്കണമെന്ന്‌ 'ആര്‍ച്ച്‌ ബിഷപ്പ്‌ ആവശ്യപ്പെടുന്നു.

'റെവ. ബ്ലാസ്‌ ക്യൂപ്പിച്‌' നെബ്രാസ്‌ക്കായില്‍ ബ്ലാസ്‌ മേരി കുടുംബത്തിലെ ഒമ്പതു മക്കളില്‍ ഒരാളായി വളര്‍ന്നൂ. മിനിസോട്ടായിലെ സെന്റ്‌. ജോണ്‍ വിയാന്നി സെമിനാരിയില്‍ പഠനം തുടങ്ങി. 1971ല്‍ ഫിലോസോഫിയില്‍ ബി.എ. ബിരുദമെടുത്തു. പിന്നീട്‌ റോമിലെ ഫൊന്തിഫിക്കല്‍ സെമിനാരിയില്‍ പഠിച്ച്‌ ദൈവ ശാസ്‌ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. 1975 ആഗസ്റ്റ്‌ പതിനാറാം തിയതി വൈദികപ്പട്ടമേറ്റ്‌ ഒമാഹായില്‍ സെന്റ്‌ .മാര്‍ഗരേറ്റ്‌ പള്ളിയില്‍ പാസ്റ്ററായി സേവനമാരംഭിച്ചു. 1978 വരെ അവിടെ സേവനം തുടര്‍ന്നു. പിന്നീട്‌ 1981വരെ യുവ ജന ആരാധനാലയ പ്രസ്ഥാനങ്ങളുമായി അനുബന്ധിച്ച സംഘനയുടെ ചെയര്‍മാനായി സ്ഥാനം തുടര്‍ന്നു. അതിനു ശേഷം വാഷിംഗ്‌ണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ മാസ്‌റ്റെഴ്‌സ്‌ ഡിഗ്രിയും പിന്നീട്‌ 1987ല്‍ തീയൊളജിയില്‍ പി.എച്‌.ഡി. യും നേടി. കുറേക്കാലം പുരോഹിതര്‍ക്ക്‌ പരിശീലനം കൊടുക്കുന്ന ഇന്‍സ്‌ട്രക്‌റ്ററായി ജോലി ചെയ്‌തു.

അദ്ധ്യാത്മികതയെ അദ്ദേഹം അധികാരത്തിന്റെ അടയാളമായി ഒരിക്കലും കണ്ടിട്ടില്ല. 14 മില്ല്യന്‍ ഡോളര്‍ വിലമതിക്കുന്ന പാരമ്പര്യമായി അനുവദിച്ചിരുന്ന അരമന വേണ്ടെന്നുവെച്ച്‌ അവിടെയുള്ള റെക്‌റ്ററിയിലെ വെറും സാധാരണ മുറിയില്‍ താമസിക്കാന്‍ നിശ്ചയിച്ചതും അദ്ദേഹത്തിന്‍റെ ലാളിത്യത്തിന്‌ തെളിവാണ്‌. ഫ്രാന്‍സീസ്‌ മാര്‍പ്പാപ്പയെപ്പോലെ ദരിദ്രരുമൊത്ത്‌ പ്രേഷിത വേല ചെയ്യുന്ന കീഴ്വഴക്കമാണ്‌ ഇദ്ദെഹത്തിനു മുണ്ടായിരുന്നത്‌. ആഡംബരമേറിയ കാറുകള്‍ രൂപതാധിപനെന്ന നിലയില്‍ അനുവദനീയമായിട്ടും വിശ്വാസികളുടെ പണം ദുരുപയോഗം ചെയ്യാന്‍ അദ്ദേഹമൊരിക്കലും ആഗ്രഹിച്ചിട്ടില്ല. സാധാരണക്കാരോടൊപ്പം ബസ്സിലും ട്രെയിനിലും യാത്ര ചെയ്യാനാണ്‌ എന്നും അദ്ദേഹത്തിനിഷ്ടമുണ്ടായിരുന്നത്‌. എത്ര ആള്‍ക്കൂട്ടത്തിലും ലൈന്‍ തെറ്റിക്കാതെ സാധാരണ യാത്രക്കാരോടൊപ്പം യാത്രാ ടിക്കറ്റ്‌ മേടിക്കാന്‍ ബസ്‌ ടെര്‍മിനലുകളിലും റയില്‍വേ സ്‌റ്റേഷനിലും ഈ അഭിഷിക്തനെ കാണാമായിരുന്നു. ആര്‍ച്ച്‌ ബിഷപ്പായി സ്ഥാനമേല്‍ക്കാന്‍ ഷിക്കാഗോയില്‍ സഞ്ചരിച്ചതും വിലകുറഞ്ഞ വിമാന ടിക്കറ്റിലായിരുന്നു. കടല്‍ ത്തീരത്തും മലയുടെ മുകളിലും തുറസായ സ്ഥലങ്ങളിലും യേശുവിന്റെ ശിക്ഷ്യന്മാര്‍ പ്രേഷിത പ്രവര്‍ത്തനത്തിനായി കാല്‍ നടയായി നടന്നിരുന്നു. ക്രിസ്‌തുവിന്റെ ആത്മീയ ചൈതന്യം ഉള്‍ക്കൊണ്ട്‌ സമൂഹത്തില്‍ കുബേരനോ ദരിദ്രനോ അധികാരത്തിലുള്ളവരോയെന്നു ഗൗനിക്കാതെ എല്ലാജനങ്ങളോടും തുല്യമായി പെരുമാറുന്ന ആര്‍ച്ച്‌ ബിഷപ്പ്‌ എന്തുകൊണ്ടും ഷിക്കാഗോ രൂപതയുടെ സാരഥ്യം വഹിക്കാന്‍ യോഗ്യനാണ്‌.

1998 ജൂലൈ ആറാം തിയതി 'ബ്ലാസ്‌ ക്യൂപ്പിച്‌ ' സൌത്ത്‌ ഡെക്കോട്ടായിലെ പതിനേഴാം ബിഷപ്പായി ജോണ്‍ പോള്‍ രണ്ടാമന്‍ നിയമിച്ചു. 2008ല്‍ അമേരിക്കയുടെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ഒബാമയുടെ മത്സരവേളയില്‍ ബിഷപ്പ്‌ ബ്ലാസ്‌ ക്യൂപ്പിചിന്‌ വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടായിരുന്നു. വര്‍ണ്ണവിവേചനതിരെ അദ്ദേഹം സ്വരം ഉയര്‍ത്തി സംസാരിച്ചിരുന്നു. അദ്ദേഹം പറഞ്ഞു, `അമേരിക്കയുടെ ചരിത്ര പ്രധാനമായ ഒരു തെരഞ്ഞെടുപ്പു വേളയില്‍ നമ്മുടെ രാജ്യത്തിന്റെ പ്രമുഖ പാര്‍ട്ടി നേതാവായി മത്സരിക്കുന്നത്‌ ഒരു ആഫ്രോ അമേരിക്കനാണ്‌. അത്‌ ചരിത്രം തിരുത്തിയെഴുതിയ ഒരു വസ്‌തുതയും കൂടിയാണ്‌. വരാനിരിക്കുന്ന തെരഞ്ഞെടുപ്പു ഫലം എന്തുതന്നെയെങ്കിലും കഴിഞ്ഞ കാലത്തിലെ വര്‍ണ്ണ വിവേചനത്തിന്റെ മുറിവുകള്‍ നമ്മുടെ രാജ്യം ഇല്ലാതാക്കുകയാണെന്നും നാം ഓര്‍ക്കണം. ചരിത്രത്തിലെന്നും കറുത്തവനും വെളുത്തവനും തമ്മിലുള്ള വ്യത്യാസം എന്നുമുണ്ടായിരുന്നു. എന്താണെങ്കിലും അമേരിക്കന്‍ മാധ്യമങ്ങള്‍ പറയുന്നതനുസരിച്ച്‌ പൌരന്മാര്‍ വോട്ടുകള്‍ രേഖപ്പെടുത്തുന്നത്‌ അഭികാമ്യമല്ല. നിറത്തിന്റെ അടിസ്ഥാനത്തില്‍ വോട്ടു രേഖപ്പെടുത്തുന്നത്‌ രാജ്യത്തിന്‌ സംഭവിച്ച അപജയങ്ങള്‍ കൂടുതല്‍ രൂക്ഷമാകാനെ സഹായിക്കുകയുള്ളൂ. അത്തരം വെല്ലുവിളികളെ തരണം ചെയ്യാന്‍ അമേരിക്കയും കത്തോലിക്കാ സഭയും വര്‍ണ്ണ വിവേചനം പാപവും നികൃഷ്ടവുമായി കരുതുന്നു. `

കാലത്തിനനുസരിച്ചുള്ള സഭയെ നയിക്കാന്‍ 'ബ്ലാസ്‌ ക്യൂപ്പിച്‌' എന്തുകൊണ്ടും യോഗ്യനായതുകൊണ്ടാണ്‌ അദ്ദേഹത്തെ അമേരിക്കയിലെ സമുന്നതമായ ഷിക്കാഗോ രൂപതയുടെ അധിപനായി നിയമിക്കാന്‍ വത്തിക്കാന്‍ തീരുമാനമെടുത്തതെന്നും കണക്കാക്കണം. .ഒരു രൂപതയില്‍ ബിഷപ്പിന്റെ ചുമതലകള്‍ കൃസ്‌തുവും സഭയുമായി ഐക്യ രൂപ്യമുണ്ടാക്കുകയെന്നതാണ്‌. സഭാ മാതാവിനെ പരിപാലിക്കുകയെന്നത്‌ ഒരു ബിഷപ്പിനെ സംബന്ധിച്ച്‌ ഭര്‍ത്താവിന്റെ ചുമതലകള്‍ വഹിക്കുന്നതിനു തുല്യമാണ്‌. സഭാ മാതാവിന്റെ ജോലികള്‍ നിര്‍വഹിക്കാന്‍ കഴിവും പ്രാപ്‌തിയുമുള്ള 'ബ്ലാസ്‌ ക്യൂപ്പിച്‌നെ ' മാര്‍പാപ്പാ നേരിട്ടു നിയമിച്ചത്‌ അമേരിക്കന്‍ സഭകളുടെമേല്‍ വത്തിക്കാന്റെ നിയന്ത്രണം കൂടുതല്‍ ബലവത്താക്കാനുമെന്ന്‌ നിരീക്ഷകര്‍ കരുതുന്നു. അഭിനവ ലോകത്തിന്റെ ചിന്താഗതികളുമായി സഭയെ ഉണര്‍ത്താന്‍ നീണ്ട കാലങ്ങള്‍ ഇനിയും കാത്തിരിക്കേണ്ടി വന്നേക്കാം. കഴിഞ്ഞ കാല മുറിവുകളുടെ പാടുകള്‍ മാറ്റി സഭാ മാതാവിന്റെ പ്രതിച്ഛായയ്‌ക്കുതന്നെ മാറ്റം വരേണ്ടതായുണ്ട്‌.അമേരിക്കന്‍ പുരോഹിതര്‍ ലോകത്തിന്റെ പുരോഗമനത്തെയും ചിന്താഗതികളെയും സംബന്ധിച്ച്‌ അറിവു നേടിയവരെങ്കിലും വിദേശ നാടുകളില്‍ സേവനം ചെയ്യുന്ന സീറോ മലബാര്‍ പുരോഹിതരുടെ മനസ്‌ ഇന്നും വളര്‍ന്നിട്ടില്ല . കാടിന്റെയും ഉള്‍നാടന്‍ മലകളുടെയും വയനാടന്‍ കാടന്‍ സംസ്‌ക്കാരത്തിന്റെയും ചിന്താ ഗതികള്‍ സഭാപൗരന്മാരെ അടിച്ചേല്‍പ്പിക്കാനും ഇവര്‍ ഒരുമ്പെടും. ആദ്യ മലയാളി കുടിയേറ്റക്കാരുടെ ഹൃദയ വിശാലതയെ മുതലെടുക്കാന്‍ നാട്ടില്‍നിന്നുമുള്ള പൌരാഹിത്യന്റെ ഒരു ചൂഷിതവര്‍ഗം യൂറോപ്പ്‌, അമേരിക്കാ ആസ്‌ട്രേലിയാ എന്നീ ഭൂഖണ്ഡങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്‌.

ഷിക്കാഗോ രൂപതയുടെ അദ്ധ്യാത്മിക നേതാവായി ബ്ലാസ്‌ ക്യൂപ്പിച്‌നെ ' മാര്‍പ്പാപ്പ നേരിട്ടു നിയമിച്ചതില്‍നിന്നും മനസിലാക്കേണ്ടത്‌ അമേരിക്കന്‍ സഭകളെ കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും സഭയായി നവീകരിക്കാന്‍ മാര്‍പ്പാപ്പാ ആഗ്രഹിക്കുന്നുവെന്നുള്ളതാണ്‌. ഫ്രാന്‍സീസ്‌ മാര്‍പ്പാപ്പയും 'ബ്ലാസ്‌ ക്യൂപ്പിചും ' തമ്മില്‍ പരസ്‌പ്പരം കണ്ടു മുട്ടിയിട്ടില്ല. തന്റെ പ്രേഷിത പ്രവര്‍ത്തനം സഭാ പൌരന്മാരുടെ പ്രശ്‌നങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും മുന്‍ഗണന നല്‌കിക്കൊണ്ടായിരിക്കുമെന്നും തന്റെ തെറ്റുകള്‍ എന്നും തനിക്കു വന്നുകൊണ്ടിരുന്നത്‌ താനെന്നും സ്വയം തീരുമാനങ്ങളെടുക്കുന്ന സമയങ്ങളിലായിരുന്നുവെന്നും അതിനൊരു മാറ്റം താന്‍ ആഗ്രഹിക്കുന്നുവെന്നും 'ബ്ലാസ്‌ ക്യൂപ്പിച്‌' പറഞ്ഞു. സ്വന്തം പ്രേഷിതപ്രവര്‍ത്തനങ്ങളില്‍ക്കൂടി യേശുവിന്റെ ചൈതന്യം സഭാമക്കളില്‍ വ്യാപിപ്പിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു.

ആര്‍ച്ച്‌ ബിഷപ്പ്‌ 'ബ്ലാസ്‌ ക്യൂപ്പിചിന്റെ ' മുമ്പില്‍ വെല്ലുവിളികള്‍ ധാരാളമുണ്ട്‌. കഴിഞ്ഞ കാലങ്ങളില്‍ സഭയ്‌ക്കേറ്റ അപമാനത്തില്‍നിന്നും കരകയറുക എളുപ്പമല്ല. പുരോഹിതരുടെ കുഞ്ഞുങ്ങളുടെ മേലുള്ള ലൈംഗികതയും പ്രകൃതി വിരുദ്ധ പീഡനങ്ങളും കൊണ്ട്‌ ഷിക്കാഗോ രൂപത തന്നെ പാപ്പരായിക്കൊണ്ടിരിക്കുന്നു. സ്‌കൂളുകള്‍ നടത്താനുള്ള ഫണ്ടില്ല. ലൈംഗിക കുറ്റക്കാരായ പുരോഹിതര്‍ക്കു വേണ്ടി മില്ല്യന്‍ കണക്കിന്‌ ഡോളര്‍ സഭ നിത്യേന ചെലവാക്കുന്നു. അനേക പള്ളികളും സ്‌കൂളുകളും അടച്ചു പൂട്ടി. പുതിയതായി ചുമതലകള്‍ വഹിക്കുന്ന ബിഷപ്പിനെ അഭിമുഖീകരിക്കുന്ന ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകമായ ഒരു ഫോര്‍മുലാ കണ്ടു പിടിച്ചേ തീരൂ.

കര്‍ദ്ദിനാള്‍ ജോര്‍ജ്‌ ഫ്രാന്‍സീസിന്റെ പിന്‍ഗാമിയായി 'ബ്ലാസ്‌ ക്യൂപ്പിച്‌ന്റെ സ്ഥാനാരോഹണം എന്തുകൊണ്ടും അദ്ദേഹത്തിനൊരു സ്വയം വെല്ലുവിളിയായിരിക്കും. ക്യാന്‍സര്‍ രോഗം മൂലം അനാരോഗ്യവാനായതുകൊണ്ടാണ്‌ കര്‍ദ്ദിനാള്‍ സഭാ ചുമതലകളില്‍നിന്ന്‌ സ്വയം സ്ഥാനത്യാഗം ചെയ്‌തത്‌. 1997മുതല്‍ കര്‍ദ്ദിനാള്‍ ജോസഫ്‌ ബര്‍ണാര്‍ഡിന്റെ പിന്‍ഗാമിയായി ഫ്രാന്‍സീസ്‌ ജോര്‍ജ്‌ ഷിക്കാഗോ രൂപതയുടെ കര്‍ദ്ദിനാള്‍ സ്ഥാനം അലങ്കരിച്ചിരുന്നു. തന്റെ പിന്‌ഗാമിയായ 'ബ്ലാസ്‌ ക്യൂപ്പിച്‌' സഭയുടെ അനേക സ്ഥാനമാനങ്ങള്‍ അലങ്കരിച്ചിട്ടുള്ള പരിചയ സമ്പന്നനായ ഒരു ബിഷപ്പാണ്‌. അദ്ദേഹം വാഷിംഗ്‌ണ്ടന്‍ സ്‌റ്റേറ്റിലെ സ്‌പോക്കെന്‍ എന്ന രൂപതയിലെ ബിഷപ്പായിരുന്നു. കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്കും പുരോഹിത ലൈംഗിക പീഡനകള്‍ക്കെതിരെയും ശബ്ദം ഉയര്‍ത്തുമെന്ന്‌ പറയുന്നുണ്ടെങ്കിലും ക്രിയാതമാകമായ പരിഹാരങ്ങളൊന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടില്ല.

'ബ്ലാസ്‌ ക്യൂപ്പിച്‌' ഇടവക ജനത്തോട്‌ ഇടപെടാനും പള്ളിയില്‍ വരുന്നവരെ സുസ്‌മെരവദനായി സ്വീകരിക്കാനും കൈകള്‍ കൊടുത്ത്‌ അവരുമായി കുശല വര്‍ത്തമാനങ്ങള്‍ പറയാനും കുടുംബ കാര്യങ്ങള്‍ സംസാരിക്കാനും എന്നും താല്‌പര്യം കാണിച്ചിരുന്നു. ബിഷപ്പായിരുന്ന കാലങ്ങളില്‍ നൂറു കണക്കിന്‌ ക്ലാസ്‌ മുറികള്‍ സന്ദര്‍ശിച്ച്‌ കുട്ടികളുടെ പഠന കാര്യങ്ങള്‍ക്കും മാര്‍ഗ നിര്‍ദ്ദെശങ്ങള്‍ നല്‌കാന്‍ ഉത്സാഹം കാണിച്ചിരുന്നു. ഷിക്കാഗോ രൂപതയില്‍ 17 ഹോസ്‌പ്പിറ്റലുകളും അഞ്ചു കോളെജുകളും രൂപതാ വകയായി യൂണിവേഴ്‌സിറ്റികളുമുണ്ട്‌. രൂപതയുടെ കീഴില്‍ 49000 വിദ്യാര്‍ത്ഥികളും പഠിക്കുന്നു. 'ബ്ലാസ്‌ ക്യൂപ്പിച്‌' നല്ലൊരു വിദ്യാഭ്യാസ ചിന്തകനുമാണ്‌. വിദ്യാര്‍ത്ഥികളോടും അദ്ധ്യാപകരോടും സാമൂഹികമായി ഇടപെടാനും അദ്ദേഹം സമയം കണ്ടെത്തുന്നു. വ്യക്തിപരമായി ഓരോരുത്തരുമായി ഇടപെടുന്നതു കാരണം ആദ്ധ്യാത്മിക നേതാവിനുപരി ജനം അദ്ദേഹത്തെ ഒരു സുഹൃത്തായും കാണുന്നു. ആത്മീയതയില്‍ മുഴുകിയിരിക്കുന്ന ഒരു ഗുരു അദ്ധ്യാത്മികാന്വേഷണമായി വരുന്ന ഓരോരുത്തരെയും മനസിലാക്കണമെന്ന്‌ 'ബ്ലാസ്‌ ക്യൂപ്പിച്‌' ചിന്തിക്കുന്നു. അവരുടെ ആശയങ്ങളും ഉള്‍ക്കൊള്ളണം.ഒരു വലിയ രൂപത വിജയകരമായി പ്രവര്‍ത്തിക്കണമെങ്കില്‍ പൂര്‍ണ്ണമായും സഭാ പൌരന്മാരുടെ സഹായം വേണമെന്നും അദ്ദേഹം കൂടെ കൂടെ പറയാറുണ്ട്‌.

1885 തൊട്ട്‌ തന്റെ മുന്‍ഗാമികള്‍ താമസിച്ചിരുന്ന അരമന ഷിക്കാഗോയുടെ പോഷ്‌ സ്ഥലത്ത്‌ ഏകദേശം രണ്ടേക്കര്‍ സ്ഥലത്ത്‌ സ്ഥിതി ചെയ്യുന്നു. ആഡംഭരത്തില്‍ ജീവിക്കാനുള്ള എല്ലാ വിധ സൌകര്യങ്ങളുണ്ടായിട്ടും അതെല്ലാം അദ്ദേഹം വേണ്ടെന്നു വെക്കുകയാണ്‌ ചെയ്‌തത്‌. മുപ്പതു മുറികളുള്ള വിക്‌റ്റൊറിയന്‍ ഭവനം വിറ്റിട്ട്‌ രൂപതാ വക അടച്ചു പൂട്ടി കിടക്കുന്ന സ്‌കൂളുകള്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാനാണ്‌ അദ്ദേഹം പദ്ധതിയിടുന്നത്‌. ചരിത്രപരമായ ഒരു മെത്രാസന അരമനയാണ്‌ ഷിക്കാഗോ രൂപതയ്‌ക്കുള്ളതെങ്കിലും ചരിത്ര വസ്‌തുതകള്‍ നല്ലവണ്ണം മനസിലാക്കിയിട്ടാണ്‌ അദ്ദേഹം ആഡംബരം നിറഞ്ഞ ഒരു വസതി വേണ്ടന്നു വെച്ച്‌ കത്തീഡ്രലിന്‌ സമീപമുള്ള ഒരു ചെറിയ റെക്‌റ്ററിയില്‍ താമസിക്കാന്‍ തീരുമാനിച്ചത്‌. പള്ളിക്കു സമീപമുള്ള റെക്‌റ്ററിയിലെ താമസം കുര്‍ബാനകള്‍ അര്‍പ്പിക്കാന്‍ കൂടുതല്‍ സൗകര്യ പ്രദവുമായിരിക്കും. 14.3 മില്ല്യന്‍ ഡോളര്‍ ആ കെട്ടിടത്തിന്‌ വിലമതിക്കുന്നുണ്ട്‌. അരമനയോടു ചേര്‍ന്ന്‌ വിശാലമായ ഹാളോടു കൂടിയ ഏകദേശം 3800 ചതുരശ്ര മൈല്‍ വിസ്‌തൃതിയേറിയ മറ്റൊരു കെട്ടിടവും ഉണ്ട്‌. അവിടെ കന്യാസ്‌ത്രികള്‍ താമസിക്കുന്നു. ഭാവിയില്‍ രൂപതവക സെമിനാറുകളും മറ്റു പരിപാടികളും നടത്താന്‍ ആ കെട്ടിടം ഉപയോഗപ്പെടുത്താനും പദ്ധതിയിടുന്നു.

2013ല്‍ ഫ്രാന്‍സീസ്‌ മാര്‍പ്പാപ്പാ ആഗോള സഭയുടെ പരിപാലകനായ നാള്‍മുതല്‍ പുരോഹിതര്‍ ലളിതജീവിതം നയിക്കണമെന്ന്‌ ആഹ്വാനം ചെയ്‌തുകൊണ്ടിരിക്കുന്നു. ദാരിദവ്രതം അനുഷ്ടിക്കണമെന്ന പുരോഹിത വ്രതം ഇന്ന്‌ വെറും കാപട്യമായി മാറിയിരിക്കുന്നു. സഭയെ മുറിവേല്‍പ്പിച്ചുകൊണ്ട്‌ സഭാ പൗരന്മാരെ ചൂഷണം ചെയ്‌തുകൊണ്ട്‌ ഇന്ന്‌ ഭൂരി ഭാഗം പുരോഹിതരും ധനികരായി ജീവിക്കുന്നു. പുരോഹിതര്‍ എളിമയും ദരിദ്രരോട്‌ കരുണയും സ്‌നേഹവുമുള്ള വരായിരിക്കണമെന്നു മാര്‍പ്പാപ്പാ കഴിഞ്ഞ ആഗസ്റ്റില്‍ ഏഷ്യന്‍ കത്തോലിക്കരോടായി പറയുകയുണ്ടായി.

ഷിക്കാഗോ മെത്രാപോലീത്തന്‍ പള്ളിയുടെ പാരമ്പര്യമനുസരിച്ച്‌ ആഗതനായ പുതിയ ബിഷപ്പ്‌ 'ഹോളി നെയിം'കത്തീഡ്രലിന്റെ കവാടത്തിലുള്ള പ്രധാന വാതിലില്‍ മൂന്നു പ്രാവിശ്യം കൊട്ടുവടികൊണ്ട്‌ മുട്ടിയശേഷം പള്ളിയുടെ മദുബായിലേക്ക്‌ പ്രവേശിച്ചത്‌ ഒരു ചരിത്രമുഹൂര്‍ത്തമായിരുന്നു. അദ്ദേഹത്തിന്‍റെ സ്വപ്‌നങ്ങളും പ്രതീക്ഷകളും ഇനി രൂപതയും പരിസരങ്ങളും സംബന്ധിച്ചായിരിക്കും. അമേരിക്കയിലെ മൂന്നാമത്തെ വലിയ രൂപതയുടെ ചുമതലകള്‍ സ്വീകരിച്ചു കഴിഞ്ഞു. ഇടവകയിലെ കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങള്‍, തെരുവുകളിലെ ഗുണ്ടാവിളയാട്ടം, മയക്കു മരുന്നുകളുടെ ഉപഭോഗം, എന്നിങ്ങനെ അശാന്തിയുടെ രൂക്ഷമായ അന്തരീക്ഷങ്ങള്‍ രൂപതാതിര്‍ത്തികളില്‍ നിത്യ സംഭവങ്ങളാണ്‌. പട്ടണത്തില്‍ പുതിയതായി ചുമതലയെടുക്കുന്ന ഒമ്പതാമത്തെ ഈ മെത്രാ പോലീത്തായ്‌ക്ക്‌ വെല്ലുവിളികള്‍ ധാരാളമുണ്ട്‌. കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്കായുള്ള മുറവിളിയ്‌ക്ക്‌ താല്‌ക്കാലികമായി പ്രാധാന്യം കല്‌പ്പിക്കുന്നില്ലെങ്കിലും 'ബ്ലാസ്‌ ക്യൂപ്പിച്‌' ന്റെ അജണ്ടയിലുണ്ട്‌. ദാരിദ്ര്യത്തില്‍ കഴിയുന്നവരുടെയും അടിസ്ഥാന ജീവിത സൌകര്യങ്ങളില്ലാത്തവരുടെയും പ്രശ്‌നങ്ങളാണ്‌ അദ്ദേഹത്തെ കൂടുതലായും അലട്ടുന്നത്‌. രൂപതയിലെ അനേകര്‍ കുടുംബ പരിപാലനത്തിനായി ഓരോ ദിനവും കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും സഹിക്കുന്നു. യുവാക്കള്‍ക്ക്‌ സ്വപ്‌നമില്ലാതായിരിക്കുന്നു. ആശകളും അറ്റുപോയി. നാളയുടെ പ്രതീക്ഷകളും ഒട്ടുമില്ലാതായിരിക്കുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ പുതിയ മെത്രാ പോലീത്താ കൂടെ കൂടെ ഓര്‍മ്മിപ്പിക്കാറുണ്ട്‌ . ഇനിയുള്ള കാലങ്ങളിലെ സാമൂഹിക അസമത്വങ്ങളെ ഇല്ലാതാക്കാന്‍ തന്റെ കര്‍മ്മ ചക്രങ്ങള്‍ തിരിക്കാനും അദ്ദേഹം സ്വപ്‌നം കാണുന്നു.

ഫ്രാന്‍സീസ്‌ മാര്‍പ്പായുടെ വീക്ഷണത്തിലും സമയം പാഴാക്കാതെ സഭ പാവങ്ങള്‍ക്കായി പ്രവര്‍ത്തിക്കണമെന്നുള്ളതാണ്‌. സഭയെ കാരുണ്യത്തിന്റെയും ദീന ദയാലുതയുടെയും ഹൃദയവിശാലതയുടെതുമായി പരിവര്‍ത്തന വിധേയമാക്കാന്‍ അദ്ദേഹവും ആഗ്രഹിക്കുന്നു. ലാളിത്യവും മനുഷ്യത്വവും ഫ്രാന്‍സീസ്‌ മാര്‍പ്പായില്‍ നിറഞ്ഞിരിപ്പുണ്ടെങ്കിലും മാറ്റത്തിന്റെതായ ഒരു വിപ്ലവ ധ്വനിയാണ്‌ മാര്‍പ്പാപ്പ എന്നും മുഴക്കാറുള്ളത്‌. മാര്‍പ്പാപ്പായുടെ വിപ്ലവ ചൈതന്യം മുഴുവനായി ഉള്‍ക്കൊണ്ട ഷിക്കാഗോ രൂപതയിലെ പുതിയ മെത്രാ പോലീത്തായുടെ നിയമനം അമേരിക്കന്‍ സഭകളുടെ നവീകരണ മുന്നേറ്റമായും കരുതുന്നു. സഭയില്‍തന്നെ വിപ്ലവ കൊടുങ്കാറ്റ്‌ തുടങ്ങിയതും ആശ്വാസകരമാണ്‌.

മെത്രാ പോലീത്തായുടെ സ്ഥാനാരോഹണ ചടങ്ങില്‍ സമൂഹത്തിന്റെ നാനാ തുറകളിലുള്ളവരും മത രാഷ്ട്രീയ നേതാക്കന്‍മാരും സംബന്ധിച്ചിരുന്നു. ഗവര്‍ണ്ണര്‍ പാറ്റ്‌ ക്വീന്‍, മേയര്‍ ഇമ്മാനുവേല്‍, ഷിക്കാഗോ പോലീസ്‌ സൂപ്രണ്ടന്റ്‌ ഗാരി മക്കാര്‍ത്തി മുതലായവരുടെ സാന്നിദ്ധ്യം അദ്ദേഹത്തിന്‍റെ പ്രേഷിതജോലിയിലേക്കുള്ള യാത്രയ്‌ക്ക്‌ തുടക്കം കുറിച്ചു. ഷിക്കാഗോയുടെ ചരിത്രത്തില്‍ ഒരു മുന്‍ഗാമി ജീവിച്ചിരിക്കെ മെത്രപോലീത്തായുടെ ചുമതലകള്‍ കൈകൊള്ളൂന്നതും ആദ്യത്തെ സംഭവമാണ്‌. സ്ഥാനമേറ്റ അദ്ദേഹത്തിന്‍റെ പ്രസംഗം ജന ഹൃദയങ്ങളെ സ്‌പര്‍ശിക്കുന്നതായിരുന്നു. അദ്ദേഹം പറഞ്ഞു,` പ്രസിദ്ധരായ അനേക പ്രതിഭകളെ സൃഷ്ടിച്ച നഗരമാണ്‌ ഷിക്കാഗോ. മദ്ധ്യ യൂറോപ്പിലെ മനുഷ്യ ഹൃദയങ്ങളില്‍ അലിഞ്ഞുചേര്‍ന്ന മൂല്യങ്ങള്‍ ഇവിടെയുള്ള ഭൂരിഭാഗം ജനങ്ങളിലുമുണ്ട്‌. ഭയമില്ലാതെ ഏതു അഗ്‌നി ജ്വാലയില്‍ക്കൂടിയും അസ്ഥിമാടങ്ങളുടെ മുകളിലും സധൈര്യം സഞ്ചരിച്ച ഒരു ചരിത്രമാണ്‌ ഷിക്കാഗോയ്‌ക്കുള്ളത്‌. എന്റെ ആദ്ധ്യാത്മിക വളര്‍ച്ചയില്‍ സ്വപ്‌നം കണ്ടിരുന്ന മാതാപിതാക്കള്‍ ഇന്ന്‌ ജീവിച്ചിരിപ്പില്ല. ഈ മുഹൂര്‍ത്തത്തില്‍ അവര്‍ ഉണ്ടായിരുന്നെങ്കിലെന്ന്‌ ഞാന്‍ ആശിച്ചു പോവുന്നു. എങ്കിലിന്ന്‌ എന്റെ പിതാവിന്റെ അഭിമാന മുഹൂര്‍ത്തമാകുമായിരുന്നു. എന്റെ പ്രിയപ്പെട്ട അമ്മ ഈ സ്ഥാനാരോഹണം സത്യമെന്നും വിശ്വസിക്കുമായിരുന്നു`.
ആഡംബരങ്ങള്‍ ഉപേക്ഷിച്ച ഷിക്കാഗോ രൂപതയുടെ പുതിയ മെത്രാപോലീത്ത (ജോസഫ്‌ പടന്നമാക്കല്‍)ആഡംബരങ്ങള്‍ ഉപേക്ഷിച്ച ഷിക്കാഗോ രൂപതയുടെ പുതിയ മെത്രാപോലീത്ത (ജോസഫ്‌ പടന്നമാക്കല്‍)ആഡംബരങ്ങള്‍ ഉപേക്ഷിച്ച ഷിക്കാഗോ രൂപതയുടെ പുതിയ മെത്രാപോലീത്ത (ജോസഫ്‌ പടന്നമാക്കല്‍)ആഡംബരങ്ങള്‍ ഉപേക്ഷിച്ച ഷിക്കാഗോ രൂപതയുടെ പുതിയ മെത്രാപോലീത്ത (ജോസഫ്‌ പടന്നമാക്കല്‍)ആഡംബരങ്ങള്‍ ഉപേക്ഷിച്ച ഷിക്കാഗോ രൂപതയുടെ പുതിയ മെത്രാപോലീത്ത (ജോസഫ്‌ പടന്നമാക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക