Image

യേശുവിന്റെ അമ്മയായ മേരി ഇസ്ലാമിന്റെ കാഴ്ചപ്പാടില്‍

ജോസഫ് പടന്നമാക്കല്‍ Published on 21 August, 2014
യേശുവിന്റെ അമ്മയായ മേരി ഇസ്ലാമിന്റെ കാഴ്ചപ്പാടില്‍
യേശുവിന്റെ അമ്മയായ മേരിയ്ക്ക് വിശുദ്ധ ഖുറാന്‍ വളരെയധികം പവിത്രത കല്പ്പിച്ചിട്ടുണ്ട്. അറബിയില്‍ ആ പരിശുദ്ധയെ 'മിരിയാം' എന്നു വിളിക്കും. അവള്‍ യേശുവിന്റെ അമ്മയെന്നുപരി സമസ്തലോകത്തിനായുള്ള നന്മയുടെയും സത്യത്തിന്റെയും നീതിയുടെയും ഉറവിടം കൂടിയായിരുന്നു. സ്ത്രീകളില്‍ അനുഗ്രഹിക്കപ്പെട്ടവളായ അവള്‍ സകലജാതി സ്ത്രീകള്‍ക്കും മാതൃകയായിരുന്നു. ഉത്തമയും ധര്‍മ്മബോധമുള്ളവളുമായി മേരി വളര്‍ന്നു. മേരിയെ വാഴ്ത്തിക്കൊണ്ടുള്ള വിശുദ്ധ വചനങ്ങള്‍ ഖുറാനിലെ പത്തൊന്‍പതാം അദ്ധ്യായത്തില്‍ വിവരിച്ചിട്ടുണ്ട്. മേരിയുടെ പുത്രനായ യേശു ജനിക്കുന്നതിനു മുമ്പ് അനേക പ്രവാചകര്‍ ലോകത്തുനിന്നും കടന്നുപോയിരുന്നു. യേശുവിന്റെ അമ്മ സത്യത്തിന്റെ നിറകുടവും സ്ത്രീകളില്‍ വാഴ്ത്തപ്പെട്ടവളുമായിരുന്നു.അമ്മയും മകനുമൊന്നിച്ച് ഭക്ഷണം കഴിച്ചിരുന്നു. ദൈവം അവര്‍ക്ക് നിത്യവും പ്രവാചക ദൌത്യത്തിന്റെ അടയാളങ്ങള്‍ നല്കിയിരുന്നു. മേരിയെ ബൈബിളില്‍ ഉള്ളതിനേക്കാള്‍ കൂടുതലായി ഖുറാനില്‍ വിശേഷിപ്പിച്ചിട്ടുണ്ട്. സൂറായില്‍ യേശുവിന്റെ അമ്മയായ മേരിയെ അങ്ങേയറ്റം പൂജ്യതയായി ചിത്രീകരിച്ചിരിക്കുന്നതും കാണാം.

ഒരിക്കല്‍ അവളുടെ വീട്ടില്‍നിന്നും അങ്ങകലെ കിഴക്ക് ഏകയായി ധ്യാനിച്ചിരുന്ന സമയത്ത് ദൈവദൂതന്‍ അവള്‍ക്കുമാത്രം പ്രത്യക്ഷപ്പെട്ടു. വെട്ടിത്തിളങ്ങുന്ന ദൈവികപ്രഭയുള്ള മാലാഖയുടെ രൂപം കണ്ട് മേരിയുടെ കണ്ണഞ്ചിപ്പോയിരുന്നു. ഒരു പുരുക്ഷനായി അവതാരം പൂണ്ട പ്രകാശധാരയോടെ ദൈവദൂതന്‍ അവള്‍ക്കു മുമ്പില്‍ നിന്നു. അവളെ നമസ്‌ക്കരിച്ച് 'മേരി നിനക്ക് സ്വസ്തിയെന്നു പറഞ്ഞു. ദൂതന്റെ രൂപം കണ്ടു മേരി പറഞ്ഞു, 'ദൈവകൃപ നല്കുന്നവനായവനെ ഞാന്‍ അങ്ങില്‍ അഭയം തേടട്ടയോ! മാലാഖ പറഞ്ഞു, നീ ദൈവത്തെ ഭയപ്പെടുന്നുവെങ്കില്‍ അരുത്, എന്റെയടുത്ത് വരരുത്. ഞാന്‍ വെറും സന്ദേശവാഹകനായി വന്ന ദൈവദൂതന്‍ മാത്രം. ദൈവം നിന്നില്‍ പ്രസാദിച്ചിരിക്കുന്നു. നിന്റെ ഉദരത്തില്‍ ജനിക്കാനിരിക്കുന്ന നിനക്കു ലഭിക്കുന്ന സമ്മാനമായ പരിശുദ്ധ പുത്രനെപ്പറ്റി വിളംബരം ചെയ്യാന്‍ ഞാന്‍ വന്നതാണ്. അവള്‍ പറഞ്ഞു, 'പ്രഭോ എനിക്കെങ്ങനെ പുത്രനുണ്ടാകും. നാളിതുവരെ ഒരു പുരുഷനും എന്നെ സ്പര്‍ശിച്ചിട്ടില്ലല്ലോ. പരിശുദ്ധയായി ഞാന്‍ എന്റെ കന്യകാത്വം നിത്യം കാത്തു സൂക്ഷിക്കുന്നവളാണ്. മാലാഖ പറഞ്ഞൂ, 'അങ്ങനെയായിരിക്കട്ടെയെന്ന് ദൈവം പറയുന്നു', 'ദൈവത്തിന് അസാധ്യമായത് ഒന്നുമില്ലല്ലോ.നിന്നെ സര്‍വ്വശക്തനായ ദൈവം തെരഞ്ഞെടുത്തു കഴിഞ്ഞിരിക്കുന്നു. നിര്‍മ്മലവും പരിശുദ്ധയുമായി നീ എന്നും അറിയപ്പെടും. സര്‍വ്വജാതി സ്ത്രീ ജനങ്ങളിലും നിന്റെ നാമം അവരെക്കാളും ഉപരിയും പരിപാവനവുമായിരിക്കും. ദൈവമായ സൃഷ്ടികര്‍ത്താവിനെ നീ പൂജിക്കൂ. നിന്റെ പ്രാര്‍ത്ഥനയില്‍ അവനില്‍ സാഷ്ടാംഗം വീണ് വന്ദിക്കൂ. (3, 4243) മനസാ വാചാ കര്‍മ്മണാ ശുദ്ധിയുള്ള നിര്‍മ്മലമായ നിന്റെ മനസിനെ എന്നും കാത്തു സൂക്ഷിച്ച് സൃഷ്ടാവായ ദൈവത്തെ മാത്രം മനസ്സില്‍ ധ്യാനിക്കുക. നിന്റെ കന്യാകത്വത്തെ ഒരു പോറലുപോലുമേല്‍ക്കാതെ കാത്തുസൂക്ഷിച്ചവനായ ദൈവത്തെ എന്നും സ്തുതിക്കുക. പരിശുദ്ധമായ ആത്മാവ് നിന്നില്‍ നിറഞ്ഞിരിക്കുന്നു. മനുഷ്യജാതിക്കാകമാനം ജാതനാകുന്ന പുത്രന്‍ അടയാളമായിരിക്കുമെന്നും എഴുതപ്പെട്ടിട്ടുണ്ട്. നിനക്ക് ജനിക്കാന്‍ പോകുന്ന പുത്രന്‍ മനുഷ്യരുടെ അടയാളമായി, കരുണയുടെ വഴികാട്ടിയായി അധര്‍മ്മത്തിനെതിരായ പ്രവാചകനായി ദൈവം അയക്കുന്നവനാണ്'. ഖുറാനില്‍ പത്തൊമ്പതാം അധ്യായത്തില്‍ പതിനാറു മുതല്‍ ഇരുപത്തിയൊന്നു വരെയുള്ള വാക്യങ്ങളില്‍ ഈ സത്യം വിവരിച്ചിട്ടുണ്ട്.

സമൂഹത്തില്‍ മറ്റുള്ളവര്‍ക്ക് മാതൃകയായി മേരിയും കുടുംബവും ജീവിച്ചു. ഇമ്രാന്റെ മകളായ മേരി അവളുടെ പരിശുദ്ധിയും ചാരിത്രവും എന്നും കാത്തു സൂക്ഷിച്ചിരുന്നു. ദൈവത്തിന്റെ ശക്തിപ്രവാഹത്തില്‍ പരിശുദ്ധാത്മാവ് അവളില്‍ ആവഹിച്ചിരുന്നു. ജനിക്കാനിരിക്കുന്ന സത്യത്തിന്റെ പ്രകാശം അവള്‍ക്ക് വെളിപാടുകളില്‍ക്കൂടി നിത്യവും ലഭിക്കുന്നുണ്ടായിരുന്നു.

ഒരുവന്‍ അല്ലെങ്കില്‍ ഒരുവള്‍ ജനിക്കുമ്പോള്‍തന്നെ പ്രകൃതിയുടെ വികൃതിമൂലം കുറവുകളും പാപവും ഇസ്ലാമും കല്പ്പിക്കുന്നുണ്ട്. ജനിക്കുന്ന കുഞ്ഞിനെ ശാത്താന്‍ സ്പര്‍ശിക്കുന്നതുകൊണ്ടാണ് കുഞ്ഞ് കരയുന്നതെന്ന് ഇസ്ലാം വിശ്വസിക്കുന്നു. മേരിയും യേശുവും ജനിച്ചപ്പോള്‍ പ്രകൃതിപോലും അവരെ അനുഗ്രഹിച്ചിരുന്നു. അവര്‍ ജനിച്ചപ്പോള്‍ ശാത്താന്റെ കരങ്ങള്‍ സ്പര്‍ശിച്ചില്ലായിരുന്നു. ജനിച്ചസമയം മേരി കരഞ്ഞില്ല. പാപരഹിതനായ യേശുവും ജനിച്ചപ്പോള്‍ കരഞ്ഞില്ലായിരുന്നു. അവിടെയാണ് ഇസ്ലാമിക വിശുദ്ധഗ്രന്ഥങ്ങള്‍ മേരിയുടെ മഹത്വം പ്രകീര്‍ത്തിക്കുന്നത്. ആദാമിന്റെ ജന്മപാപം ജനിക്കുന്ന കുഞ്ഞുങ്ങളില്‍ തുടരുമെന്ന് ഇസ്ലാം വിശ്വസിക്കുന്നില്ല. അത് െ്രെകസ്തവ വിശ്വാസം മാത്രം. ഇസ്ലാമിക ഗ്രന്ഥമായ ഹാഡിത്തില്‍ പറഞ്ഞിട്ടുണ്ട്, 'ജനിക്കുന്ന ഓരോ കുഞ്ഞിനെയും ജനിച്ച നിമിഷത്തില്‍ തന്നെ പിശാച് സ്പര്‍ശിക്കും. ജനിക്കുന്ന കുഞ്ഞ് കരയുന്ന കാരണവും അതാണ്. മേരിയും മേരിയുടെ പുത്രനായ യേശുവും കുഞ്ഞായി ജനിച്ചപ്പോള്‍ കരഞ്ഞില്ല. ദൈവം മേരിയേയും മേരിയുടെ മകനായ യേശുവിനെയും പരിശൂദ്ധമായി ജനിപ്പിച്ചതുകൊണ്ട് പിശാച് അവരെ സ്പര്‍ശിച്ചില്ലായിരുന്നു. ഇസ്ലാമിക പാരമ്പര്യങ്ങളിലും വിശുദ്ധഗ്രന്ഥങ്ങളിലും മേരിയുടെ ജീവിതം വിസ്മയകരമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ദൈവിക പരിപാലന അവളോടൊപ്പം എന്നുമുണ്ടായിരുന്നു. കുഞ്ഞുനാള്‍ തൊട്ട് മേരി വളരുന്ന കാലങ്ങളിലെല്ലാം മാലഖാമാര്‍ അവളെ പരിപാലിക്കുകയും ദൈവത്തിന്റെ സന്ദേശം അവള്‍ക്ക് കൂടെകൂടെ ലഭിക്കുകയും ചെയ്തിരുന്നു.

ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്ന യേശുവിന്റെ വളര്‍ത്തുപിതാവ് ജോസഫിനെപ്പറ്റി ഖുറാനിലോ ഇസ്ലാമിന്റെ മറ്റേതെങ്കിലും വിശുദ്ധ ഗ്രന്ഥങ്ങളിലോ സൂചിപ്പിച്ചിട്ടില്ല. യേശു ജനിച്ച കാലിത്തൊഴുത്തോ ഹെറോദോസിന്റെ കല്പ്പനപ്രകാരം ബത് ലഹേമിലെക്കുള്ള ജോസഫിന്റെയും മേരിയുടെയും യാത്രയോ ഇസ്ലാമിന്റെ വിശുദ്ധഗ്രന്ഥങ്ങളില്‍ വിവരിച്ചിട്ടില്ല. ഇസ്ലാമിക വിശ്വാസപ്രകാരം മേരി ജനങ്ങളില്‍നിന്നും അകന്ന് എന്നും ധ്യാനനിരതയായിരുന്നുവെന്ന് പറയുന്നുണ്ട്. വിദൂരതയിലുള്ള ബത് ലേഹേമില്‍ നീണ്ടയൊരു യാത്രയ്ക്കുശേഷം ഒരു ഈത്തപ്പനയുടെ തണലില്‍ ഉണ്ണിയായ യേശുവിന് ജന്മം കൊടുത്തുവെന്നും പറയുന്നുണ്ട്. ഖുറാന്‍ പറയുന്നു, ആദ്യത്തെ മനുഷ്യനായ ആദം പുരുഷനോ സ്ത്രീയോയില്ലാതെ ജനിച്ചു. സ്വാഭാവിക അമ്മയോ അപ്പനോ ആദാമിന് ഉണ്ടായിരുന്നില്ല. അതുപോലെ യേശുവിന്റെ അത്ഭുതകരമായ ജനനത്തിലും പുരുഷനും സ്ത്രീയും പങ്കാളിയല്ല. ദൈവം അങ്ങനെയായിരിക്കട്ടെയെന്ന് കല്പ്പിച്ചു. യേശു ജനിച്ചു. ഇസ്ലാമില്‍ യേശു ദൈവപുത്രനായിട്ടല്ല ജനിച്ചത്. ആദാമിനെപ്പോലെ അത്ഭുതകരമായി യേശുവും ഉണ്ടായി. മണ്ണില്‍നിന്നും ആദമിനെ സൃഷ്ടിച്ചു, 'നീ' ആയിരിക്കട്ടെഎന്ന് ദൈവം അരുളി ചെയ്തു. അവന്‍ ആദമായി ജനിച്ചു. (3::9)

ഇസ്ലാമില്‍ മേരിയെ ഇമ്രാന്റെ മകളായും യേശുവിന്റെ അമ്മയായും അറിയുന്നു. സക്കറിയായുടെ വളര്‍ത്തുമകളായിരുന്നതുകൊണ്ട് അവള്‍ വളര്‍ന്നത് ദേവാലയത്തിലെ കര്‍മ്മാദികളില്‍ സേവനം ചെയ്തുകൊണ്ടായിരുന്നു. ദൈവം ആദാമിനേയും നോവായെയും അബ്രാഹാമിന്റെയും ഇമ്രാന്റെയും കുടുംബങ്ങളെയും തെരഞ്ഞെടുത്തവരായി ഖുറാനില്‍ പറയുന്നുണ്ട്. (ഖുറാന്‍ 3:31) ഇമറാന്റെ കുടുംബം അബ്രഹാമിന്റെ വംശാവലിയായിരുന്നു. അബ്രാഹാമിന്റെ കുടുംബം നോഹായുടെയും നോഹായുടെത് ആദമിന്റെയും വംശാവലിയായിരുന്നു. ഇമ്രാന്റെ കുടുംബത്തില്‍ അനേകം പേര്‍ ക്രിസ്ത്യന്‍ പാരമ്പര്യം ഉള്ളവരായിരുന്നു. സക്കറിയാ പ്രവാചകനും സ്‌നാപക യോഹന്നാനും യേശുവിന്റെ അമ്മ മേരിയും ഇമ്രാന്റെ വംശപരമ്പരയില്‍പ്പെട്ടവരായിരുന്നു.

'ഇമ്രാന്റെ മകള്‍ മേരി സ്ത്രീകളില്‍ ഉത്തമയാണെന്ന് പ്രവാചകന്‍ മൊഹമ്മദ് പറഞ്ഞിരുന്നത് ഞാന്‍ കേട്ടിട്ടുണ്ടെന്നു' ആലി അബു താലിബ് (അഹശ ശയി അയൗ ഠമഹശയ) രേഖപ്പെടുത്തിയിട്ടുണ്ട്. (ടമവലലവ അഹആൗസവമൃശ) മരിയം എന്ന വാക്കില്‍ അറബിയില്‍ അര്‍ത്ഥം ദൈവത്തിന്റെ ദാസിയെന്നാണ്. മേരി ജനിക്കുന്നതിനു മുമ്പുതന്നെ അവളുടെ അമ്മ അവളെ ദൈവത്തിന് സമര്‍പ്പിച്ചിരുന്നു. ബൈബിളില്‍ മേരിയുടെ ജനനത്തെപ്പറ്റി വ്യക്തമായി ഒരിടത്തും പറഞ്ഞിട്ടില്ല. എന്നാല്‍ ഖുറാനില്‍ ഉണ്ട്. ഇമ്രാന്റെ ഭാര്യ ഹന്നാ ജനിക്കാനിരിക്കുന്ന കൊച്ചിനെ ദൈവസേവനത്തിനായി അര്‍പ്പിച്ചിട്ടുണ്ടായിരുന്നു. ഇമ്രാന്റെ ഭാര്യയും മേരിയുടെ അമ്മയുമായ ഹന്നാ, സക്കറിയാപ്രവാചകന്റെ ഭാര്യയുടെ സഹോദരിയായിരുന്നു. ഹന്നായും അവരുടെ ഭര്‍ത്താവ് ഇമ്രാനും വിചാരിച്ചിരുന്നത് അവര്‍ക്കൊരിക്കലും കുട്ടികള്‍ ജനിക്കില്ലെന്നായിരുന്നു. ഒരിക്കല്‍ ഹന്നാ ദൈവത്തോട് ഒരു കുഞ്ഞിനായി യാജിച്ചു. ജെറുസലേമിലെ ദേവാലയത്തില്‍ തന്റെ കുഞ്ഞ് സേവനം ചെയ്തുകൊള്ളാമെന്നും ഹന്നാ ദൈവത്തിന് വാക്കു കൊടുത്തു. ദൈവം അവരുടെ വാക്കുകള്‍ കേട്ടു. ഹന്നാ ഗര്‍ഭിണിയായി. ഈ മംഗളവാര്‍ത്ത കേട്ടയുടന്‍ ഹന്നാ ദൈവത്തെ സാഷ്ടാംഗം നമസ്‌ക്കരിച്ചുകൊണ്ട് പറഞ്ഞു, 'എന്റെ പ്രിയപ്പെട്ടവനായ ദൈവമേ, ഞാന്‍ അവിടുത്തെ നമസ്‌ക്കരിക്കുന്നു. ഞാന്‍ പ്രതിജ്ഞ ചെയ്തതുപോലെ എന്റെ ഉദരത്തില്‍ വളരുന്ന കുഞ്ഞ് നിനക്കായി സേവനം ചെയ്യും. എന്നില്‍നിന്ന് എന്റെ വാഗ്ദാനങ്ങള്‍ അങ്ങ് സ്വീകരിച്ചാലും. സര്‍വ്വശക്തനായ ദൈവമേ അങ്ങ് ഞങ്ങളെ ശ്രവിക്കുന്നു, സര്‍വ്വതും അറിയുന്നവനും അങ്ങു മാത്രം.' (ഖുറാന്‍ 3:35).

ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ ഭൌതിക ജീവിതത്തില്‍നിന്നും മുക്തി കൊടുത്ത് ദൈവത്തിനായി നിയോഗിക്കപ്പെട്ടവളാകുവാന്‍ ഹന്നാ നിത്യവും പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. ജീവിതാനുഭവങ്ങളിലുള്ള സ്വാതന്ത്ര്യം മനുഷ്യരെല്ലാം ആഗ്രഹിക്കുന്നു. എന്നാല്‍ ഹന്നായുടെ വിശ്വാസം ഒരുവന്റെ സ്വാത്രന്ത്ര്യമെന്നത് സ്വയം ദൈവത്തിന് അര്‍പ്പിക്കുകയെന്നതായിരുന്നു. ജനിക്കാന്‍ പോവുന്ന കുഞ്ഞ് എല്ലാ മനുഷ്യരില്‍നിന്നും സ്വതന്ത്രയായിരിക്കണമെന്നും ഹന്നാ ആഗ്രഹിച്ചു. കുഞ്ഞ് മനുഷ്യരാരുടെയും അടിമയാകരുതെന്നും ദൈവത്തോട് അവര്‍ പ്രാര്‍ത്ഥിച്ചിരുന്നു. അലൗകികമായ ഒരു ജീവിതം കുഞ്ഞില്‍ അവര്‍ സ്വപ്നം കണ്ടു. ദൈവത്തിനടിമയായ ഒരു കുഞ്ഞിനെ മാത്രം അവര്‍ക്ക് മതിയായിരുന്നു. എന്നാല്‍ ഹന്നായുടെ ആഗ്രഹങ്ങള്‍ക്ക് വിപരീതമായി അവര്‍ ഒരു പെണ്കുഞ്ഞിനെ പ്രസവിച്ചു. പെണ്കുഞ്ഞ് പിറന്നുവെന്ന് അറിഞ്ഞയുടന്‍ ഹന്നാ ദൈവത്തോട് പ്രാര്‍ത്ഥിച്ചു, 'ദൈവമേ എനിയ്ക്ക് ജനിച്ചത് ഒരു പെണ്കുഞ്ഞാണ്. ദൈവത്തെ സേവിക്കാന്‍ ആണ്കുഞ്ഞുങ്ങളെപ്പോലെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് സാധിക്കില്ല.'

മേരിയെ സമയമായപ്പോള്‍ പരിപാലിക്കാന്‍ അനേകം പേര്‍ തയ്യാറായി വന്നിരുന്നു. കാരണം അവള്‍ ദൈവത്തിന്റെ പ്രിയദാസിയും നന്മനിറഞ്ഞവളുമായിരുന്നു. സക്കറിയാ പ്രവാചകന്റെ സംരക്ഷണയില്‍ ഇമ്രാന്റെ മകളായ മേരി ജീവിക്കണമെന്നായിരുന്നു ദൈവം നിശ്ച്ചയിച്ചിരുന്നത്. മേരി ജനിക്കുന്നതിനു മുമ്പുതന്നെ പിതാവ് ഇമ്രാന്‍ മരിച്ചുപോയിരുന്നു. ഹന്നായുടെ സഹോദരി ഭര്‍ത്താവായ സക്കറിയായുടെ സംരക്ഷണയില്‍ മേരി വളര്‍ന്നു. സക്കറിയാ ഹന്നായെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു. ജനിക്കാന്‍ പോവുന്ന കുഞ്ഞ് പെണ്ണായിരിക്കുമെന്നത് ദൈവനിശ്ചയമായിരുന്നുവെന്നും സക്കറിയാ ഹന്നായെ ഓര്‍മ്മപ്പെടുത്തിയിരുന്നു. 'ദൈവം ഇമ്രാന്റെ മകള്‍ മേരിയെ സ്വീകരിച്ചു. അവള്‍ക്ക് നന്മയുടെ വഴികള്‍ മാത്രം കാണിച്ചുകൊടുത്തു. സക്കറിയായുടെ സംരക്ഷണം അവള്‍ക്ക് നല്കി' (ഖുറാന്‍ 3:37) ദൈവത്തിന്റെ ആലയത്തില്‍ ദേവാലയശുശ്രുഷകളും പ്രാര്‍ത്ഥനയുമായി അവള്‍ സമയം ചെലവഴിച്ചു.

പ്രവാചകനായ സക്കറിയായും ദേവാലയത്തില്‍ സേവനം ചെയ്തിരുന്നു. അക്കാലത്തെ അറിവും വിവേകവുമുള്ള അദ്ദേഹം സ്വജനങ്ങളുടെ ഇടയില്‍ വളരെയേറെ പ്രസിദ്ധിയും മതിപ്പും സമ്പാദിച്ചിരുന്നു. ദൈവവചനങ്ങളെ നിത്യവും ദേവാലയത്തില്‍ വരുന്നവരെ പഠിപ്പിച്ചിരുന്നു. മേരിയ്ക്ക് ദൈവത്തില്‍ അര്‍പ്പിച്ച് പ്രാര്‍ത്ഥനയുമായി കഴിഞ്ഞുകൂടാന്‍ പാര്‍പ്പിടവും പണി ചെയ്തു കൊടുത്തിരുന്നു. രക്ഷാകര്‍ത്താവെന്ന നിലയില്‍ മേരിയെ സക്കറിയാ ദിനംപ്രതി സന്ദര്‍ശിച്ച് ദൈവികഗീതങ്ങള്‍ ഉപദേശിച്ചു കൊടുക്കുമായിരുന്നു. ഒരിയ്ക്കല്‍ അവളുടെ മുറിയില്‍ പഴവര്‍ഗതോട്ടത്തില്‍നിന്ന് പറിച്ചുകൊണ്ടുവന്ന മധുരമുള്ള പഴങ്ങള്‍ കണ്ടതില്‍ സക്കറിയായ്ക്ക് ആശ്ചര്യമുണ്ടായി. തണുപ്പുകാലങ്ങളില്‍ ശിശിരകാലത്തിലെ പഴവര്‍ഗങ്ങളും ശിശിരകാലങ്ങളില്‍ തണുപ്പുകാലങ്ങളിലെ പഴവര്‍ഗങ്ങളും അവളുടെ മുറിയില്‍ കാണപ്പെടുക സാധാരണമായിരുന്നുവെന്നും പറയുന്നു. 'എങ്ങനെയാണ് മോളെ ഈ പഴവര്‍ഗങ്ങള്‍ നിനക്ക് ലഭിച്ചതെന്ന് സക്കറിയാ ചോദിച്ചപ്പോള്‍ കരുണ നിറഞ്ഞവനായ ദൈവം എന്നെ പാലിച്ചുകൊണ്ട് തരുന്ന കായ്കനികളാണിതെന്നും മേരി ഉത്തരം നല്കി. (ഖുറാന്‍ 3:37) ദൈവത്തോടുള്ള മേരിയുടെ അമിതഭക്തി അവര്‍ണ്ണനീയമായിരുന്നു. അവളുടെ വിശ്വാസത്തിന് വെല്ലുവിളിയെന്നോണം പലപ്പോഴും പരീക്ഷണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.

മേരിയേയും യേശുവിനെയും ഇസ്ലാംജനത അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ടെങ്കിലും ക്രിസ്ത്യാനികളുടെ ത്രികാലതത്ത്വങ്ങളെ ഇസ്ലാം എതിര്‍ക്കുന്നു, യേശു ദൈവമാണെന്നുള്ള ക്രിസ്ത്യന്‍ ദൈവികശാസ്ത്രത്തെയും ഇസ്ലാം തള്ളിക്കളഞ്ഞിരിക്കുന്നു. യേശുവിനെയും മേരിയേയും ദൈവത്തെപ്പോലെ ആരാധിക്കാന്‍ ഇസ്ലാംമതം അനുവദിക്കില്ല. ഖുറാന്‍ പറയുന്നു, ദൈവം ഉണ്ട്, അത് ഏകദൈവമാണ്.അവന്‍ സകല സൃഷ്ടികളുടെയും സൃഷ്ടാവാണ്.നാഥനായ ഏകദൈവത്തെ വന്ദിക്കൂ. (ഖുറാന്‍ 6:102) പ്രവാചകരെ സ്‌നേഹിക്കണമെന്നുള്ളതും ഇസ്ലാമിക ധര്‍മ്മമാണ്. യേശുവിനും മേരിയ്ക്കും ഇസ്ലാമിക ധര്‍മ്മത്തില്‍ ശ്രേഷ്ഠമായ സ്ഥാനങ്ങളാണ് കല്പ്പിച്ചിട്ടുള്ളത്.

ബൈബിളിലും ഖുറാനിലും മേരിയെപ്പറ്റിയുള്ള പരാമര്‍ശങ്ങളില്‍ സാമ്യതകള്‍ ഉണ്ടെങ്കിലും മേരി ജോസഫിനെ വിവാഹം കഴിച്ചുവെന്നുള്ള ക്രിസ്തീയവിശ്വാസം ഇസ്ലാം പരിപൂര്‍ണ്ണമായും തള്ളിക്കളഞ്ഞിരിക്കുന്നു. യേശുവിനെ ഉദരത്തില്‍ വഹിച്ചുകൊണ്ട് നടക്കുന്ന മേരി പ്രസവകാലസമയം അടുക്കുംതോറും ചുറ്റുമുള്ള ജനങ്ങളെയും അവരുടെ കിംവദന്തികളെയും ഭയപ്പെട്ടിരുന്നു. മറ്റൊരു പുരുഷന്‍ അവളെ സ്പര്‍ശിച്ചിട്ടില്ലെന്ന് എങ്ങനെ വ്യക്തമാക്കുമെന്നും അവള്‍ക്കറിയില്ലായിരുന്നു. യേശു ജനിക്കാന്‍ സമയമായപ്പോള്‍ ജെറുസ്ലേമില്‍നിന്ന് ബെതലഹേമിലേക്ക് മേരി യാത്ര ചെയ്തു. ദൈവത്തിന്റെ വചനങ്ങള്‍ മേരിയില്‍ ഉരുവിടുന്നുവെങ്കിലും ഉറച്ച വിശ്വാസം അവളെ നയിച്ചിരുന്നുവെങ്കിലും യുവതിയായ മേരി അസ്വസ്തയായിരുന്നു. ഗബ്രിയേല്‍ ദൈവദൂതന്‍ മേരിയ്ക്ക് ആശ്വാസവും പ്രതീക്ഷകളും നല്കിക്കൊണ്ടിരുന്നു. ഗബ്രിയേല്‍ പറഞ്ഞു 'വാഴ്ത്തപ്പെട്ടവളായ മേരി ദൈവം നിനക്ക് വചനത്താല്‍ ഒരു പുത്രനെ തരുന്നു. മേരിയുടെ പുത്രന്‍ പ്രവാചകനായ യേശുവെന്നറിയപ്പെടും. അവന്‍ ലോകം മുഴുവന്‍ ബഹുമാനിതനായിരിക്കും. ദൈവത്തിന്റെ സാമിപ്യം അവനെന്നും ഉണ്ടാകും.' (ഖുറാന്‍ 3:45)

ഒരു പനമരത്തിന്റെ ചുവട്ടില്‍ വിശ്രമമെടുക്കവേ പ്രസവത്തിനായുള്ള കഠിനമായ വേദന മേരിയില്‍ അനുഭവപ്പെട്ടു. 'ഞാന്‍ ഇവിടെ മരിച്ചു വീഴുമോ, എന്നെ നയിക്കുന്നവന്‍ എനിക്ക് പ്രതീക്ഷ നല്‍കുന്നവന്‍ എന്തേ എന്നെ മറന്നുപോയോ' മേരി ദുഃഖംകൊണ്ടും വേദനകൊണ്ടും നിലവിളിച്ചുകൊണ്ടിരുന്നു. അവള്‍ ഒരു കുഞ്ഞിനെ പനമരത്തിന്റെ ചുവട്ടില്‍ പ്രസവിച്ചു. കുഞ്ഞ് ജനിച്ചയുടന്‍ അവള്‍ വളരെയേറെ ക്ഷീണിതയായിരുന്നു. ഭയവും ദുഖവും ഒരുപോലെ അവളില്‍ വേട്ടയാടിക്കൊണ്ടിരുന്നു. പെട്ടെന്ന് അവള്‍ക്കു മുമ്പില്‍ ദൈവികശബ്ദം കേട്ടു. 'മേരി നീ ദുഖിതയാവണ്ടാ, ദൈവം നിന്നില്‍ പ്രസാധിച്ച് അവിടുന്ന് നല്കിയ ശുദ്ധജലം നിറഞ്ഞ ഒരു നീരുറവ നിനക്കായി പൊട്ടിയൊഴുകുന്നത് നോക്കൂ. നിനക്കു കുടിക്കാന്‍, ദാഹം അകറ്റാന്‍ ദൈവം തന്നതാണ്. പനമരത്തിന്റെ ശിഖരങ്ങള്‍ കുലുക്കൂ, ഭക്ഷിക്കാന്‍ രുചിയുള്ള പഴം മരത്തില്‍നിന്ന് വീഴും. സന്തോഷത്തോടെ ദാഹജലവും കുടിച്ച് മരത്തിലെ പഴങ്ങളും തിന്ന് നിന്റെ ദൈവമായ കര്‍ത്താവിനെ വാഴ്ത്തൂ. പ്രസവത്തോടെ ക്ഷീണിതയായ മേരി മരം കുലുക്കാന്‍ ഭയപ്പെട്ടു. ദൈവം അവള്‍ക്ക് വെള്ളവും ഭക്ഷണവും കൊടുത്തുകൊണ്ടിരുന്നു.

ദൈവിക തേജസ് ഉള്‍ക്കൊള്ളുന്ന മേരിക്ക് പനമരം കുലുക്കേണ്ടി വന്നില്ല. അവളെ സംബന്ധിച്ച് അത് അസാധ്യമായിരുന്നു. പന കുലുക്കാന്‍ ശ്രമം നടത്തിയാല്‍ മതിയായിരുന്നു. ദൈവത്തിന്റെ വചനം അനുസരിച്ച് അവള്‍ പനമരം കുലുക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം ഭക്ഷിക്കാന്‍ രുചിയുള്ള 'പനമ്പഴം' അത്ഭുതകരമായി വീണുകൊണ്ടിരുന്നു. 'നീ പാനിയം കുടിച്ച് പഴവും തിന്ന് സന്തോഷവതിയാകൂ' വെന്ന് ദൈവം അവളെ സ്വാന്തനിപ്പിച്ചു. ജനിച്ച കുഞ്ഞിനെക്കൊണ്ട് അവള്ക്കിനി സ്വന്തം ഭവനത്തില്‍ പോവേണ്ടതായി ഉണ്ട്. കുടുംബത്തിലുള്ളവരെയും സ്വന്തപ്പെട്ടവരെയും അഭിമുഖീകരിക്കണം. തീര്‍ച്ചയായും അവള്‍ ജനത്തെ ഭയപ്പെട്ടിരുന്നു. ദൈവം അവളുടെ പരിഭവവും ഹിതവും അറിഞ്ഞിരുന്നു. ജനം ചോദ്യങ്ങള്‍ ചോദിച്ചാല്‍ ഒന്നും സംസാരിക്കാതെ നിശബ്ദയായിരിക്കണമെന്നും അവളോട് ദൈവം നിര്‍ദ്ദേശിച്ചു. ഒരു കുഞ്ഞിന്റെ അമ്മയായത് എങ്ങനെയെന്ന് മേരിക്ക് വിവരിക്കാന്‍ സാധിക്കുമായിരുന്നില്ല. അവള്‍ അവിവാഹിതയായിരുന്ന കന്യകയായിരുന്നതുകൊണ്ട് ചുറ്റുമുള്ള ജനം വിശ്വസിക്കുകയുമില്ലായിരുന്നു. ദൈവം കന്യകയായ മേരിയോട് പറഞ്ഞു, 'പരിശുദ്ധയായ മേരി ആരെയെങ്കിലും നീ കാണുന്നുവെങ്കില്‍ ദൈവത്തോടുള്ള പ്രതിജ്ഞയനുസരിച്ച് നീ നോമ്പിലാണ്, സംസാരിക്കാന്‍ പാടില്ലായെന്ന് പറയൂ.'

കുഞ്ഞിനേയും എടുത്തുകൊണ്ട് മേരി അവളുടെ ജനത്തിന്റെ സമീപം ചെന്നു. ജനം അവളെ കുറ്റപ്പെടുത്താന്‍ തുടങ്ങി. 'നീ പാരമ്പര്യമായ പേരും പെരുമയുമുള്ള നല്ലയൊരു കുടുംബത്തില്‍ ജനിച്ചിട്ടും നിന്റെ മാതാപിതാക്കള്‍ ഉത്തമരായിരുന്നിട്ടും നിനക്ക് എങ്ങനെ ഇത് സംഭവിച്ചൂവെന്ന്'കണ്ടുനിന്ന ജനം മാറിമാറി ചോദിച്ചു.

ദൈവം അവളോട് പ്രതികരിക്കാതെ നിശബ്ദയായിരിക്കാന്‍ കല്പ്പിച്ചിട്ടുള്ളതുകൊണ്ട് അവളതെല്ലാം കേട്ട് ജനത്തിനെ നോക്കി മൌനം പാലിച്ചു. അവള്‍ വഹിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ മാത്രം ചൂണ്ടികാണിച്ചു. മേരിയുടെ പുത്രനായ നവജാതന്‍ 'യേശു' ഉടന്‍ സംസാരിക്കാന്‍ തുടങ്ങി. അത് ദൈവത്തിന്റെ പ്രവാചകന്‍ എന്ന നിലയില്‍ ആദ്യത്തെ അത്ഭുതമായിരുന്നു. ദൈവത്തിന്റെ അനുവാദത്തോടെ യേശു പറഞ്ഞു, 'പ്രിയപ്പെട്ടവരേ ഞാന്‍ ദൈവത്തിന്റെ അടിമയാകുന്നു. അവന്‍ എനിക്ക് വചനങ്ങള്‍ തന്നിട്ടുണ്ട്. അവിടുത്തെ ഹിതമനുസരിച്ച് ഞാന്‍ നിങ്ങളുടെ പ്രവാചകനാണ്. അവന്‍ എന്നെ അനുഗ്രഹീതനാക്കിയിരിക്കുന്നു. എന്റെ അമ്മയോട് കര്‍ത്തവ്യപ്പെട്ട് ജീവിക്കാന്‍ ഞാന്‍ കടപ്പെട്ടവനാണ്. ഞാന്‍ വന്നത് ലോകത്ത് സമാധാനം കൈവരിക്കാനാണ്.എന്റെ മരണത്തിലും വീണ്ടും വരവിലും നിങ്ങള്‍ക്ക് സമാധാനം ഉളവാകും.'

ഖുറാനില്‍ മേരിയെ 'സിദ്ധാ' യെന്ന അര്‍ത്ഥത്തില്‍ സത്യവതിയായിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത്. സത്യം മാത്രം പ്രവര്‍ത്തന മണ്ഡലങ്ങളില്‍ സ്വീകരിച്ചിട്ടുള്ള നീതീമാന്മാരില്‍ നീതിമാന്മാര്‍ക്കേ ഇത്തരം സ്ഥാനങ്ങള്‍ കല്പ്പിക്കാറുള്ളൂ. അതിന്റെയര്‍ത്ഥം സ്വയം സത്യവതിയായി മറ്റുള്ളവരോടും ദൈവത്തോടും ഒരുപോലെ നീതി പുലര്‍ത്തണമെന്നുള്ളതാണ്. ദൈവഹിതം പൂര്‍ത്തിയാക്കുന്നതിനായി മേരി ഈ ലോകത്ത് ജനിച്ചു. ദൈവത്തിന് പരിപൂര്‍ണ്ണമായി കീഴ്‌പ്പെട്ട് അവള്‍ ജീവിച്ചു. അവള്‍ പരിശുദ്ധയും, നന്മനിറഞ്ഞവളും ദൈവത്തില്‍ സദാ ഭക്തയും കന്യകയും സ്ത്രീകളില്‍ തെരഞ്ഞെടുക്കപ്പെട്ടവളുമായിരുന്നു. ഇമ്രറാന്റെ മകളായ മേരി യേശുവിന്റെ അമ്മയെന്ന നിലയില്‍ സ്ത്രീകളില്‍ ഭാഗ്യവതിയും അനുഗ്രഹിക്കപ്പെട്ടവളുമാണ്.
യേശുവിന്റെ അമ്മയായ മേരി ഇസ്ലാമിന്റെ കാഴ്ചപ്പാടില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക