Image

അന്വേഷണവുമായി സഹകരിക്കുമെന്ന് ക്രിസ് ക്രിസ്റ്റി

Published on 14 January, 2014
അന്വേഷണവുമായി സഹകരിക്കുമെന്ന് ക്രിസ് ക്രിസ്റ്റി
ന്യൂജേഴ്‌സി: സാന്‍ഡി കൊടുങ്കാറ്റിനെത്തുടര്‍ന്നുണ്ടായ ദുരന്തം നേരിടുന്നതിനായി അനുവദിച്ച പണം വിനോദ സഞ്ചാര പരസ്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്ന ആരോപണത്തില്‍ നടത്തുന്ന അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്ന് ന്യൂജേഴ്‌സി ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റി. ഗവര്‍ണറെന്ന നിലയ്ക്ക് സംഭവിച്ച എല്ലാ നല്ലകാര്യങ്ങള്‍ക്കും മോശം കാര്യങ്ങള്‍ക്കും താന്‍ ഉത്തരവാദിയാണെന്ന് ക്രിസ്റ്റി പറഞ്ഞു. ജനങ്ങളില്‍ ഞങ്ങളിലര്‍പ്പിച്ച വിശ്വാസത്തെ തകര്‍ക്കുന്ന ആരോപണങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ഇത്തരം വിശ്വാസവഞ്ചനകള്‍ ആവര്‍ത്തിക്കപ്പെടില്ലെന്ന് ഉറപ്പുവരുത്താനുള്ള ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും ക്രിസ്റ്റി വ്യക്തമാക്കി.

പരസ്യ ഏജന്‍സിയായ സിഗ്മ ഗ്രൂപ്പാണ് ക്രിസ്റ്റി സര്‍ക്കാരിനെതിര ആരോപണം ഉയര്‍ത്തിയത്. ക്രിസ്റ്റിയും കുടുംബാംഗങ്ങളും അണിനിരക്കുന്ന കൊടുങ്കാറ്റിനേക്കാള്‍ ശക്തമാണ് ന്യൂജേഴ്‌സിയെന്ന പരസ്യക്യാംപെയിനുള്ള അവകാശം സ്വന്തമാക്കാനുള്ള സിഗ്മയുടെ ശ്രമം എതിരാളികളായ എംഡബ്ല്യുഡബ്ല്യു ഗ്രൂപ്പിന് മുന്നില്‍ പരാജയപ്പെട്ടിരുന്നു. 2.5 മില്യണ്‍ ഡോളറാണ് സിഗ്മ പരസ്യപ്രചാരണത്തിനായി സര്‍ക്കാരിന് മുന്നില്‍ ക്വാട്ട് ചെയ്ത തുക. എന്നാല്‍ 4.7മില്യണ്‍ ഡോളര്‍ ക്വാട്ട് ചെയ്ത എംഡബ്ല്യുഡബ്ല്യു ഗ്രൂപ്പിനാണ് പരസ്യപ്രചാരണത്തിനുള്ള അവകാശം ലഭിച്ചത്. 

ഇതാണ് വിവാദമായത്. ഇതിനുപുറമെ ക്രിസ്റ്റിയെ വീണ്ടും ഗവര്‍ണര്‍ സ്ഥാനത്തേക് മത്സരിക്കുന്നതില്‍ പിന്തുണക്കാതിരുന്ന മേയര്‍ക്ക് മാര്‍ഗതടസം സൃഷ്ടിക്കാനായി ജോര്‍ജ് വാഷിംഗ്ടണ്‍ പാലത്തില്‍ ഗതാഗത തടസമുണ്ടാക്കാനായി ക്രിസ്റ്റി സര്‍ക്കാരിലെ മുതിര്‍ന്ന അംഗങ്ങള്‍ നിര്‍ദേശം നല്‍കിയെന്ന ആരോപണവും സര്‍ക്കാര്‍ നേരിടുന്നുണ്ട്. അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിന് ശ്രമിക്കുന്നവരുടെ മുന്‍നിരയിലുള്ള വ്യക്തിയാണ് ക്രിസ്റ്റി.
അന്വേഷണവുമായി സഹകരിക്കുമെന്ന് ക്രിസ് ക്രിസ്റ്റി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക