Image

വര്‍ക്കി ചെയ്തതും വര്‍ക്കിയോട് ചെയ്തതും: ഡി. ബാബുപോള്‍

ഡി. ബാബുപോള്‍ Published on 01 May, 2013
 വര്‍ക്കി ചെയ്തതും വര്‍ക്കിയോട് ചെയ്തതും: ഡി. ബാബുപോള്‍
എം.പി. പോള്‍ അനുഗ്രഹിക്കുകയും മുണ്ടശ്ശേരി അപഹസിക്കുകയും വള്ളുവനാടന്‍ കുലപതിമാര്‍ അയിത്തം കല്‍പിക്കുകയും ചെയ്ത മുട്ടത്തുവര്‍ക്കി കഥാവശേഷനായി കാല്‍ നൂറ്റാണ്ടായിട്ടും തന്‍െറ കഥകളിലൂടെ ജീവിച്ചുകൊണ്ട് ഇപ്പറഞ്ഞ മൂന്ന് വീക്ഷണഭേദങ്ങളോടും നിര്‍മമത പാലിക്കുകയാണ് സുജനധര്‍മം എന്ന് പറയാതെ പറയുന്നു. മുട്ടത്തുവര്‍ക്കി ജീവിച്ചിരുന്നെങ്കില്‍ ഈയാഴ്ച നൂറ് വയസ്സ് ഉണ്ടാകുമായിരുന്നു.
പത്തറുപത്തഞ്ച് സംവത്സരങ്ങള്‍ക്കപ്പുറം അക്ഷരങ്ങള്‍ കൂട്ടിവായിക്കുന്നത് ഹരം പകരാന്‍ തുടങ്ങിയ ചെറുബാല്യത്തില്‍ വായിച്ചത് ബാലസാഹിത്യം എന്ന് ഇന്നറിയുന്ന ഇനം പുസ്തകങ്ങള്‍ ആയിരുന്നു. വടക്കന്‍ തിരുവിതാംകൂറില്‍ അതൊന്നും കിട്ടുമായിരുന്നില്ല. അച്ഛന്‍ തിരുവനന്തപുരത്ത് പോയി മടങ്ങുമ്പോള്‍ കുറെ പുസ്തകങ്ങള്‍ കൊണ്ടുവരും. മിക്കവാറും ക്രൈസ്തവ സാഹിത്യം: സാധുസുന്ദര്‍സിങ്ങിന്‍െറ ജീവചരിത്രം, മൂഡി പറഞ്ഞ കഥകള്‍, ഒരു റവ. എസ്. ആല്‍ഫ്രഡ് എഴുതിയ നോട്ടുബുക്കു വലുപ്പത്തില്‍ അച്ചടിച്ചിരുന്ന ‘മശിഹാകഥകള്‍’. പിന്നെ എന്നോ ദീര്‍ഘവീക്ഷണപടു ആയിരുന്ന മാത്യു എം. കുഴിവേലി ‘ബാലന്‍ പബ്ളിക്കേഷന്‍സ്’ ആരംഭിച്ചപ്പോള്‍ ‘സെക്കുലര്‍’ ബാലസാഹിത്യം കിട്ടാന്‍ തുടങ്ങി.
ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കുറുപ്പംപടി എന്ന നാല്‍ക്കവലയില്‍ ഒരു ചെറിയ വായനശാല തുടങ്ങി. ഒരുപലചരക്കുകടയുടെ മുകളില്‍. കുത്തനെ ഒരു ഗോവണി. ഒരു മുറിയില്‍ കാവനാടന്‍െറ മൃഗാശുപത്രി. രോഗികളെ അവിടെ പരിശോധിക്കാന്‍ കഴിയുമായിരുന്നില്ല. മരുന്നും കുഴലും ഒക്കെ വെക്കുന്ന ഇടം, അത്രതന്നെ. അതിനപ്പുറത്താണ് പുസ്തകശേഖരം. അരഭിത്തി കെട്ടിയ ഒരു വരാന്ത. അവിടെ പത്രങ്ങള്‍, വാരികകള്‍, ആകെ ഒരുബള്‍ബ്. അവധിക്കാലമായാല്‍ കോളജില്‍ പോയ ചേട്ടന്മാര്‍ വീരകഥകളുമായി വരും. ഞങ്ങള്‍ അദ്ഭുതത്തോടെ കേട്ടിരിക്കും. പിന്നെ നാട്ടിലെ നന്തനാര്‍. ഒരു നാരായണന്‍ നായര്‍. നായരമ്മാവന്‍ പട്ടാളത്തിലെ കഥകളാണ് പറയുന്നത്.
മുട്ടത്തുവര്‍ക്കിയെ പോലെതന്നെ സമകാലികര്‍ തിരസ്കരിച്ച, മലയാളം കണ്ട ഏറ്റവും മഹാനായ ശാസ്ത്രസാഹിത്യകാരന്‍ കെ. ഭാസ്കരന്‍ നായര്‍ എഴുതിയതൊക്കെ തേടിപ്പിടിച്ച് വായിക്കാന്‍ അധ്യാപകരും അച്ഛനും പ്രോത്സാഹിപ്പിച്ചു. എങ്കിലും കൈയില്‍ കിട്ടുന്നതൊക്കെ വായിക്കുക എന്നതായിരുന്നു രീതി. വായിച്ചതില്‍ പാതി മനസ്സിലായില്ല. ‘ശബ്ദങ്ങള്‍’ തെറിയാണ് എന്ന് വായിച്ച് വളരെ കഴിഞ്ഞാണ് ഗ്രഹിച്ചത്!
അങ്ങനെയിരിക്കെ ‘പാടാത്ത പൈങ്കിളി’ വായിച്ചു. തകഴിയുടെ ‘രണ്ടിടങ്ങഴി’ കുട്ടനാടന്‍ ജീവിതത്തെക്കുറിച്ച് പറഞ്ഞുതന്നതുപോലെ, ഉറൂബിന്‍െറ ‘ഉമ്മാച്ചു’ അപരിചിതമായിരുന്ന മറ്റൊരു ലോകത്തെക്കുറിച്ച് അറിയിച്ചതുപോലെ ഒരനുഭവമായി അത്. പിന്നെ ഇണ പ്രാവുകള്‍, മയിലാടും കുന്ന്. ഗദ്യകവിത പോലെ സുന്ദരമായ പദവിന്യാസം. അക്ഷരങ്ങള്‍ ചായക്കൂട്ടുകളാക്കി വരച്ചെടുത്ത അതിമനോഹര ചിത്രങ്ങള്‍.
പിന്നെ കോളജിലായി. ബുദ്ധിജീവി നാട്യങ്ങളില്‍നിന്ന് എന്നെപ്പോലൊരാള്‍ക്ക് മാറി നില്‍ക്കാനാവുമായിരുന്നില്ല. തിരുവനന്തപുരത്തെ കോഫി ഹൗസില്‍ കാഫ്കയെന്നും ജിബ്രാനെന്നും ടെന്നിസിവില്യംസ് എന്നും പറഞ്ഞ് സായാഹ്നങ്ങള്‍ അടയാളപ്പെടുത്തിയ എന്‍െറ തലമുറയിലെ വിദ്യാര്‍ഥികള്‍.
പത്തുനാല്‍പത് വയസ്സായി പിന്നെ ഒരു വര്‍ക്കിപ്പുസ്തകം വായിച്ചപ്പോള്‍. യാദൃച്ഛികമായി എന്‍െറ മുന്നില്‍വന്ന് വീഴുകയായിരുന്നു അത്. കൗമാര പ്രണയം ഒരു വിദൂരസ്മരണ ആയിക്കഴിഞ്ഞിരുന്നു. മകളുടെ പ്രണയം ഉത്കണ്ഠ ആയി മാറുന്നതിന് മുമ്പുള്ള ഒരിടവേളയിലാണ് പഴയ പുസ്തകങ്ങള്‍ക്കിടയില്‍ ‘പാടാത്ത പൈങ്കിളി, കണ്ടെത്തിയത്. വര്‍ക്കിയുടെ ലോകത്തേക്ക് മടങ്ങിയൊന്നുമില്ല. എങ്കിലും അപ്പോള്‍ എന്‍െറ ഹരമായിരുന്ന ഇര്‍വിങ് വാലസ് ഇംഗ്ളീഷിലെ മുട്ടത്തുവര്‍ക്കിയാണ് എന്ന് ആ പുനര്‍വായന എന്നെ ബോധ്യപ്പെടുത്തി. പില്‍ക്കാല നിരീക്ഷണങ്ങള്‍ വര്‍ക്കി ചെത്തിപ്പുഴയുടെ എം.ടിയും എം.ടി കൂടല്ലൂരിലെ മുട്ടത്തുവര്‍ക്കിയും ആണ് എന്ന് എനിക്ക് പറഞ്ഞുതന്നു. ഈ വാക്യം മൊഴിയരങ്ങുകളിലോ വാചകമേളകളിലോ പ്രത്യക്ഷപ്പെട്ട് കുഴപ്പം ഉണ്ടാക്കാന്‍ പോന്നതാണെന്നറിയുന്നതുകൊണ്ട് ഒട്ടും വൈകാതെ കൂട്ടിച്ചേര്‍ക്കട്ടെ, വര്‍ക്കിക്ക് ജ്ഞാനപീഠം കിട്ടണമായിരുന്നെന്നോ എം.ടി വര്‍ക്കിയോളമേ ഉള്ളൂ എന്നോ അല്ല ഞാന്‍ പറയുന്നത്. സ്പോക്കണ്‍ ഇംഗ്ളീഷിനെക്കുറിച്ച് പറഞ്ഞുവന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയെ ഉദാഹരണമാക്കി. ലേഖനം ഉമ്മന്‍ചാണ്ടിയുടെ ഇംഗ്ളീഷിനെക്കുറിച്ചാണ് എന്ന് കരുതിയവര്‍ക്ക് മന$പ്രയാസമായി. ഒരിക്കല്‍ ഏത് എഫാര്‍സീയെസുകാരനായാലും കൈക്ക് വിറയല്‍ തുടങ്ങും മുമ്പേ സര്‍ജറി അവസാനിപ്പിക്കണം, യേശുദാസായാലും സ്വരം നന്നായിരിക്കുമ്പോള്‍ ‘പാട്ട് നിര്‍ത്തണം’ എന്നെഴുതി. രണ്ടാംഭാഗം മാത്രം ആരോ ഉദ്ധരിച്ചു. ദാസ് പിന്നെ മിണ്ടിയിട്ടില്ല. ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയും മിണ്ടാതായി. ഇനി എം.ടി കൂടി പിണങ്ങരുതല്ലോ എന്ന് കരുതി വിശദീകരിച്ചതാണ്.
മുട്ടത്തുവര്‍ക്കി മലയാളത്തിനും മലയാളിയുടെ വായനശീലത്തിനും നല്‍കിയ സംഭാവന നാം തിരിച്ചറിയാതിരിക്കരുത്. വായന അന്യമാകുമായിരുന്ന ഒരു വലിയ വിഭാഗത്തെ വായനയുടെ ലോകത്തേക്ക് ആകര്‍ഷിച്ചത് വര്‍ക്കിയുടെ രചനകളാണ്. സാഹിത്യത്തിലെ തമ്പുരാക്കന്മാരുടെ ലോകം ആയിരുന്നില്ല വര്‍ക്കി വര്‍ക്ക്ഷോപ് ആക്കിയത് എന്നതുകൊണ്ട് വര്‍ക്കി എഴുതിയത് സാഹിത്യം അല്ലാതാവുകയില്ല താനും. ആകെ ഒരു ചെറുകഥക്കുള്ള കോപ്പുമായി നൂറ്റമ്പത് പുസ്തകങ്ങള്‍ എഴുതിക്കളഞ്ഞു എന്നൊക്കെ പരിഹസിക്കുന്നവര്‍ മുന്‍വിധികളുടെ തടവുകാരാണ്. മനുഷ്യജീവിതത്തിലാകെ ഒരു ചെറുകഥക്കുള്ള കോപ്പേ ഉള്ളൂ ഒന്നോര്‍ത്താല്‍. കാളിദാസനും ഷേക്സ്പിയറും എഴുതിയതില്‍നിന്ന് കഥാപാത്രങ്ങളെയും വിശദാംശങ്ങളെയും ഒഴിവാക്കി പഴയ സിനിമാ നോട്ടീസുകളിലെ പോലെ കഥാസാരം എഴുതി നോക്കിയാല്‍ ഇപ്പറഞ്ഞതിന്‍െറ അര്‍ഥം മനസ്സിലാകും.
വര്‍ക്കിയുടെ രചനകളില്‍ സുവ്യക്തമായി കാണുന്ന മൂല്യബോധം ആദരവ് അര്‍ഹിക്കുന്നുണ്ട് എന്നും പറയണം. ആണും പെണ്ണും അടുത്താലുടനെ കാമവികാരം ഉണരണം എന്ന് വര്‍ക്കി നിര്‍ബന്ധിക്കാത്തതുകൊണ്ട് അത് ഫോര്‍മുലാ നോവലുകളില്‍നിന്ന് വിഭിന്നമാവുകയാണ് എന്നിരിക്കെ വര്‍ക്കിയന്‍ രചനകളെ ഫോര്‍മുലക്കഥകളായി ഇകഴ്ത്തുന്നത് യുക്തിരഹിതമാണ്.
വര്‍ക്കി ജനിച്ചത് വള്ളുവനാട്ടിലും വര്‍ക്കിയുടെ രചനകളില്‍ മഷി പുരണ്ടത് മാതൃഭൂമിയിലും ആയിരുന്നെങ്കില്‍ വര്‍ക്കി എങ്ങനെ വിലയിരുത്തപ്പെടുമായിരുന്നു എന്നാലോചിക്കാന്‍ രസമുണ്ട്. അതുകൊണ്ടൊന്നും വര്‍ക്കി ഉറൂബോ എം.ടിയോ ആകുമായിരുന്നില്ല. അല്ല, വര്‍ക്കി എന്തിന് ഉറൂബ് ആവണം? ഓരോരുവന് ഓരോരോ ഇടം. എങ്കിലും വര്‍ക്കിയുടെ സാഹിത്യം പിഎച്ച്.ഡിക്ക് ഗവേഷണ വിഷയം ആവുകയെങ്കിലും ചെയ്തേനെ എന്ന് പറയാതെ വയ്യതാനും. മുട്ടത്തുവര്‍ക്കി എന്ന മഹാനായ കഥാകാരനെ നിഷ്പക്ഷമായി വിലയിരുത്താന്‍ നാം ഇനിയും ശ്രമിച്ചിട്ടില്ല എന്നത് സങ്കടം തന്നെ.
http://www.madhyamam.com/news/223490/130501
Join WhatsApp News
Joy Neriamparampil 2013-05-01 05:51:23
I remember you you are son inlaw of
 great  P.C .Cheriyan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക