Image

ഗ്രൗണ്ട്‌ സീറോയിലെ കണ്ണീര്‍ച്ചാലുകള്‍

Published on 12 September, 2011
ഗ്രൗണ്ട്‌ സീറോയിലെ കണ്ണീര്‍ച്ചാലുകള്‍

കാലത്തിന്റെ കവിളിലൂടെ ഒഴുകുന്ന കണ്ണീര്‍ച്ചാലുകള്‍ പോലെ രണ്ടു ജലപാതങ്ങള്‍. ചരിത്രത്തിന്റെ ഗതിമാറ്റിയ ദുരന്തഭൂവില്‍ മൂവായിരത്തോളം മനുഷ്യരുടെ നിലവിളിയായി ആഴത്തിലേക്കു നിപതിക്കുന്ന പ്രവാഹം. പത്തുവര്‍ഷമായിട്ട്‌ നിലയ്‌ക്കാത്ത ദു:ഖത്തിന്‌ സ്‌മാരകം.

വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ടവറുകള്‍ തകര്‍ന്നുവീണ സ്ഥാനത്ത്‌ സ്‌മാരകമായി ഒരേക്കര്‍ വീതം വിസ്‌തീര്‍ണ്ണമുള്ള ആഴത്തിലുള്ള വെള്ളച്ചാട്ടം. മധ്യത്തിലായി നഷ്‌ടപ്പെട്ട ടവറുകളെ അനുസ്‌മരിപ്പിക്കുന്ന ശൂന്യത. ചുറ്റിലും വെള്ള ഓക്ക്‌ മരങ്ങള്‍ തണല്‍വിരിച്ച ഉദ്യാനം.

ദുരന്തത്തിന്റെ ആഴവും പരപ്പും ഉള്‍ക്കൊള്ളുന്ന സ്‌മാരകം- പത്താം വാര്‍ഷികം പ്രമാണിച്ച്‌ തുറന്ന 9/11 മെമ്മോറിയല്‍ സന്ദര്‍ശിച്ച കുടുംബാംഗങ്ങള്‍ പറയുന്നു. റിഫ്‌ളക്‌ടിംഗ്‌ പൂളുകള്‍ക്ക്‌ ചുറ്റിലുമായി പിത്തളയില്‍ മരിച്ചുവീണവരുടെ പേരുകള്‍ കൊത്തിവെച്ചിരുന്നു. ഒട്ടേറെ ഇന്ത്യന്‍ പേരുകള്‍ക്കിടയില്‍ മൂന്നു മലയാളികളുടെ പേരും ജോസഫ്‌ മത്തായി, ഡോ. സ്‌നേഹ ആന്‍ ഫിലിപ്പ്‌, വത്സ രാജു എന്നിവര്‍.

ഇതാദ്യമായാണ്‌ ഡോ. റോണ്‍ ലീബര്‍മാന്‍ ഗ്രൗണ്ട്‌ സീറോ സന്ദര്‍ശിക്കുന്നത്‌. പത്താം വാര്‍ഷികം പ്രമാണിച്ച്‌ കാലിഫോര്‍ണിയയില്‍ നിന്ന്‌ എത്തിയതാണ്‌. ഡോ. സ്‌നേഹയുടെ പേര്‌ കൊത്തിവെച്ചിരിക്കുന്ന സൗത്ത്‌ പൂളിലെ പാനലിന്‌ മുന്നില്‍ ലീബര്‍മാനും, സ്‌നേഹയുടെ അമ്മ അന്‍സു, സഹോദന്മാരായ അശ്വിന്‍, കെവിന്‍ എന്നിവരും ഏറെ നേരം പ്രാര്‍ത്ഥനാനിരതരായി നിന്നു. കൈയില്‍ കൊണ്ടുവന്ന പുഷ്‌പങ്ങള്‍ അവിടെ അര്‍പ്പിച്ചു.

കെവിന്‍ എല്ലാവര്‍ഷവും ഗ്രൗണ്ട്‌ സീറോ സന്ദര്‍ശിക്കാറുണ്ടെങ്കിലും അശ്വിനും അന്‍സുവും ഏതാനും പ്രാവശ്യമേ വന്നിട്ടുള്ളൂ. എന്തായാലും സ്‌മാരകം അര്‍ഹിക്കുന്ന ഗാംഭീര്യമുള്ളതായി അവര്‍ പറഞ്ഞു.

നോര്‍ത്ത്‌ ടവറിന്റെ നൂറ്റിനാലാം നിലയില്‍ കാന്റര്‍ ഫിറ്റ്‌സ്‌ജെറാള്‍ഡ്  ഓഫീസില്‍ ജോലി ചെയ്തിരുന്ന ബല്ലാ ഫുകാന്റെ (24) അമ്മ ഇന്ദിരയും അത്‌ ശരിവെച്ചു. ന്യൂജേഴ്‌സിയില്‍ താമസിച്ചിരുന്ന ബല്ലാ, ഹ്യൂമന്‍ റിസോഴ്‌സ്‌ വിഭാഗത്തില്‍ ഉദ്യോഗസ്ഥയായിരുന്നു. ഇന്ദിരയുടെ മൂന്നു പുത്രിമാരില്‍ ഇളയ ആള്‍.

കാന്റര്‍ ഫിറ്റജെറാള്‍ഡില്‍ തന്നെ ഉദ്യോഗസ്ഥയായിരുന്ന മനിക നരുളയുടെ (22) പിതാവ്‌ ബല്‍ദേവും മൂത്ത സഹോദരിയും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ഒരുപറ്റം പേര്‍ ആദരാഞ്‌ജലി അര്‍പ്പിക്കാനെത്തി. പുത്രിയുടെ ഓര്‍മ്മയില്‍ മറ്റെല്ലാം മറന്ന പിതാവ്‌ റിഫ്‌ളക്‌ടിംഗ്‌ പൂളുകളും ചുറ്റുപാടുമെല്ലാം മറന്നു. മുന്നില്‍ മനികയുടെ പേരും പിന്നില്‍ മനിക
യുടെ മനോഹരമായ മുഖവും പ്രിന്റ്‌ചെയ്‌ത ടീ ഷര്‍ച്ചും ധരിച്ച്‌ വന്ന അവര്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചു.

ന്യൂജേഴ്‌സിയില്‍ നിന്നുവന്ന വസന്ത വേളാമുരി ഭര്‍ത്താവ്‌ ശങ്കര വേളാമുരിയുടെ ഓര്‍മ്മയില്‍ ഏറെ നേരം പ്രാര്‍ത്ഥനാനിരതയായി നിന്നു. ന്യൂയോര്‍ക്ക്‌ ടാക്‌സേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉദ്യോഗസ്ഥനായിരുന്നു ശങ്കര വേളാമുരി. വസന്തയുടെ തേങ്ങല്‍ കേട്ട്‌ സഹായാഭ്യര്‍ത്ഥനയുമായി മറ്റുള്ളവര്‍ എത്തി.

പതിവിന്‌ വിപരീതമായി ഒരു പിക്‌നിക്കിന്റെ പ്രതീതിയാണ്‌ ഗ്രൗണ്ട്‌ സീറോയില്‍ കണ്ടത്‌. മുമ്പൊക്കെ അടുത്ത ബന്ധുക്കള്‍ കണ്ണീരോടെ വന്ന സ്ഥാനത്ത്‌ ഇത്തവണ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ഏറെ പേര്‍ എത്തി. പത്തുവര്‍ഷം കഴിഞ്ഞപ്പോള്‍ ദു:ഖത്തിനു തേയ്‌മാനം വന്നിരിക്കുന്നു.

വേള്‍ഡ്‌ ട്രേഡ്‌ സെന്ററില്‍ മരിച്ചവര്‍ക്കു പുറമെ പെന്റഗണ്‍, പെന്‍സില്‍വേനിയയിലെ ഷാങ്ക്‌സ്‌വില്‍ എന്നിവിടങ്ങളില്‍ മരിച്ചവരുടേയും, 1993-ലെ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണത്തില്‍ മരിച്ചവരുടേയും പേരുകള്‍ കൊത്തിവെച്ചിട്ടുണ്ട്‌. സെപ്‌റ്റംബര്‍ 12 മുതല്‍ സന്ദര്‍ശകര്‍ക്കായി മെമ്മോറിയല്‍ തുറന്നുകൊടുക്കും. എന്നാല്‍ ഇതോടൊപ്പമുള്ള മ്യൂസിയം അടുത്തവര്‍ഷമേ തുറക്കൂ.

 

മെമ്മോറിയല്‍ എന്തുകൊണ്ടും കാണേണ്ട ദൃശ്യംതന്നെ. ഭൂമിയിലെ മിക്കവാറും എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ മരിച്ചിവീണ മണ്ണാണത്‌. അത്തരമൊരു സ്ഥലം ലോകത്ത്‌ വെറെ ഒരിടത്തുമില്ല.

മെമ്മോറിയല്‍ തുറന്നതിനു പുറമെ പുതിയ ടവറുകളുടെ പണി തകൃതിയായി നടക്കുന്നു. ടവര്‍ ഒന്ന്‌ 81 നില പിന്നിട്ടു. 104 നിലകള്‍ ഉയരുമ്പോള്‍ ന്യൂയോര്‍ക്കിലെ ഏറ്റവും വലിയ ടവറായിരിക്കും. പഴയ ടവറിന്‌ 110 നില ഉണ്ടായിരുന്നു.

ടവറുകളില്‍ വിമാനം വന്നിടിച്ചതിന്റേയും ടവറുകള്‍ തകര്‍ന്ന്‌ വീണതിന്റേയും ഓര്‍മ്മയ്‌ക്കായി നാലു തവണ മൗനം ആചരിച്ചു. നമ്മുടെ അയല്‍ക്കാരും, ബന്ധുക്കളും, ഭാര്യമാരും, മക്കളും, മാതാപിതാക്കളുമാണ്‌ ഇവിടെ മരിച്ചുവീണത്‌-- ചടങ്ങുകള്‍ക്ക്‌ തുടക്കംകുറിച്ച ന്യൂയോര്‍ക്ക്‌ മേയര്‍ മൈക്ക്‌ ബ്ലൂം ബര്‍ഗ്‌ പറഞ്ഞു.

പ്രസിഡന്റ്‌ ബറാക്‌ ഒബാമ, ഫസ്റ്റ്‌ ലേഡി മിഷേല്‍ ഒബാമ, മുന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ഡബ്ല്യൂ. ബുഷ്‌ തുടങ്ങിയവര്‍ ചടങ്ങിന്‌ ഗാംഭീര്യം പകര്‍ന്നു.

ഭീകരാക്രമണമുണ്ടാകുമെന്ന ഭീഷണി മൂലം കനത്ത സുരക്ഷാ സംവിധാനമായിരുന്നു. യുദ്ധ വിമാനങ്ങളും ആകാശത്ത്‌ പറക്കുന്നുണ്ടായിരുന്നു. സുരക്ഷ ശക്തിപ്പെടുത്തിയതോടെ ചടങ്ങിന്‌ ആളുകള്‍ കുറഞ്ഞു.

വിമാനം വന്നിടിച്ച 8.46 -ന്‌ ആദ്യത്തെ മണി മുഴങ്ങി. ഒരു മിനിറ്റ്‌ നിശബ്‌ദത. 9.03-ന്‌ രണ്ടാമത്തെ വിമാനം വന്നിടിച്ചതിന്റെ ഓര്‍മ്മ.

പ്രസിഡന്റ്‌ ഒബാമ നാല്‍പ്പത്തിയാറാം സങ്കീര്‍ത്തനം വായിച്ചു. ദൈവം നമ്മുടെ സങ്കേതമാകുന്നു.......എന്നു തുടങ്ങിയ ഭാഗം. ജോര്‍ജ്‌ ബുഷ്‌ ഏബ്രഹാം ലിങ്കന്റെ കത്താണ്‌ വായിച്ചത്‌. സിവില്‍ വാറില്‍ അഞ്ചു മക്കളെ നഷ്‌ടപ്പെട്ട അമ്മയ്‌ക്ക്‌ എഴുതിയ കത്തായിരുന്നു അത്‌.

പെന്റഗണില്‍ 9.37-ന്‌ മൗനം ആചരിച്ചു. ഷാങ്ക്‌സ്‌ വില്ലില്‍ ഫ്‌ളൈറ്റ്‌ 93 വീണത്‌ അനുസ്‌മരിച്ചു 10.03 ന്‌ മൗനം ആചരിച്ചു.

പെന്റഗണിലെ ചടങ്ങുകള്‍ക്ക്‌ വൈസ്‌ പ്രസിഡന്റ്‌ ജോ ബൈഡന്‍, ഡിഫന്‍സ്‌ സെക്രട്ടറി ലിയോണ്‍ പാനറ്റ എന്നിവര്‍ നേതൃത്വം നല്‍കി. ഇറാഖ്‌- അഫ്‌ഗാന്‍ യുദ്ധത്തില്‍ 4478 സൈനീകര്‍ മരിക്കുകയും 40,000 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തതായി ബൈഡന്‍ ചൂണ്ടിക്കാട്ടി.  

see also in emalayalee special:

ഡോ. സ്‌നേഹ ഫിലിപ്പ്‌: ഒരു കടംകഥ പോലെ മാഞ്ഞുപോയ നക്ഷത്രം 

മഹാദുരന്തത്തിന്റെ സാക്ഷിയായി കെവിന്‍ 

വേര്‍പാടിന്റെ ദുഖവും പേറി വത്സ രാജുവിന്റെ കുടുംബാംഗങ്ങള്‍

9/11 ദശാബ്ദിയില്‍ ഒരമ്മയുടെ തീരാഭാരം  

ഗ്രൗണ്ട്‌ സീറോയിലെ കണ്ണീര്‍ച്ചാലുകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക