
ഡൽഹി: പാക് അധീന കശ്മീരിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ 30 പേർ കൊല്ലപ്പെട്ടതായ വാർത്തകൾക്കിടെ പാക്കിസ്ഥാനെതിരെ ശക്തമായ വിമർശനവുമായി ഇന്ത്യ. പാക്കിസ്ഥാന്റെ തെറ്റായ നടപടികൾക്കും അതിക്രമങ്ങൾക്കും അന്താരാഷ്ട്ര സമൂഹം അവരെ മറുപടി പറയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
'ഈ സാഹചര്യത്തിൽ പാക്കിസ്ഥാനിൽ നിന്ന് വ്യാജവാർത്തകളും വീഡിയോകളും നിരന്തരമായി പ്രചരിപ്പിക്കുന്ന ഒരു രീതിയാണ് ഞങ്ങൾ കാണുന്നത്. സ്വന്തം പരാജയങ്ങൾ മറച്ചുവെക്കാനും മനുഷ്യാവകാശ ലംഘനങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുമുള്ള പാക്കിസ്ഥാന്റെ നിരാശാജനകമായ ശ്രമമാണിത്", വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
"പാക് അധീന കശ്മീരിൽ ക്രൂരമായ പൊലീസ് അതിക്രമങ്ങൾ നടക്കുന്നതായും, ഇതിൽ നിരവധി പേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്. പാക്കിസ്ഥാന്റെ തെറ്റായ പ്രവൃത്തികൾക്കും അതിക്രമങ്ങൾക്കും അന്താരാഷ്ട്ര സമൂഹം അവരെ മറുപടി പറയിക്കുമെന്ന് പ്രതീക്ഷിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.