
ഭോപ്പാൽ: മധ്യപ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. കോൺഗ്രസ് സ്ഥാനാർത്ഥി മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക തള്ളി. പത്രികയിൽ നിയമപരമായ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ബിജെപി ഉന്നയിച്ച ആക്ഷേപം അംഗീകരിച്ചാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടി. സ്ഥാനാർത്ഥി കേസ് വിവരങ്ങൾ മറച്ചുവെച്ചെന്നായിരുന്നു ബിജെപിയുടെ പരാതി.
സൂക്ഷ്മ പരിശോധനയിൽ മീനാക്ഷി നടരാജന്റെ പത്രിക തള്ളുകയായിരുന്നു. ഇതോടെ ബിജെപി സ്ഥാനാര്‍ഥി മഹേഷ് കേവട്ട് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. തെലങ്കാനയിൽ ഫയൽ ചെയ്ത ഒരു കേസിനെക്കുറിച്ചുള്ള വിവരങ്ങൾ കോൺഗ്രസ് സ്ഥാനാർത്ഥി മനപൂർവ്വം മറച്ചുവെച്ചുവെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ കോത്താരി റിട്ടേണിങ് ഓഫീസർക്ക് പരാതി നൽകുകയായിരുന്നു.