
സെക്രട്ടറിയേറ്റിലെ മാധ്യമ നിയന്ത്രണങ്ങളെക്കുറിച്ച് പ്രതികരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സെക്രട്ടറിയേറ്റിൽ അമിതമായി ആളുകൾ കയറുന്നത് മൂലം വലിയ ബഹളമാണെന്നും പലപ്പോഴും ഔദ്യോഗിക കാര്യങ്ങൾ ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും മാധ്യമങ്ങൾക്ക് കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് പോലീസ് നടത്തുന്ന മയക്കുമരുന്ന് വേട്ടയായ ‘ഓപ്പറേഷൻ തൂഫാൻ’ വൻ വിജയമാണെന്നും ലഹരിയുടെ ഉറവിടം കണ്ടെത്താൻ പോലീസ് പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഹരി ഉപയോഗത്തെക്കുറിച്ചോ വിപണനത്തെക്കുറിച്ചോ വിവരം ലഭിച്ചാൽ മുഖം നോക്കാതെ കർശന നടപടിയുണ്ടാകുമെന്നും ഇതിനായി പൊതുജനങ്ങൾ പോലീസുമായി സഹകരിക്കണമെന്നും ആഭ്യന്തരമന്ത്രി അഭ്യർത്ഥിച്ചു.
സംസ്ഥാനത്തെ ജയിലുകളുടെ പ്രവർത്തനം വിലയിരുത്തിയ ശേഷം സമഗ്രമായ ജയിൽ പരിഷ്കരണങ്ങൾ നടപ്പിലാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. തടവുകാരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ കൂടുതൽ ഹൈസെക്യൂരിറ്റി ജയിലുകളും ഒരു പുതിയ സെൻട്രൽ ജയിലും സ്ഥാപിക്കേണ്ടതുണ്ട്. ജയിലുകളിലെ ഉദ്യോഗസ്ഥരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനൊപ്പം ജയിൽ മാനുവലും ചട്ടങ്ങളും പരിഷ്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ന്യായമായ പരോളുകൾ തടയില്ലെന്നും എന്നാൽ അന്യായമായ രീതിയിൽ ആർക്കും പരോൾ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി