
കോട്ടയം: മഹാത്മഗാന്ധി സർവകലാശാല സെനറ്റ് നിയമനങ്ങളിൽ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരണത്തോട് യോജിക്കില്ലെന്നും ഏത് തരത്തിലുള്ള കാവിവൽക്കരണം ഉണ്ടായാലും അതിനെ പ്രതിരോധിക്കുമെന്നും മന്ത്രി പറഞ്ഞു. ഇപ്പോൾ വിമർശനം ഉന്നയിക്കുന്നവർ അവരുടെ കാലത്ത് എന്താണ് നടന്നതെന്ന് ചിന്തിക്കണം. കേരളത്തിലെ സർവകലാശാലകളിൽ ഗവർണർ ഇടപെടുന്ന രീതി ആരംഭിച്ചത് ഇടതുമുന്നണി സർക്കാരിന്‍റെ കാലത്താണെന്ന് മന്ത്രി കുറ്റപ്പെടുത്തി.
"ഇപ്പോൾ വിമർശനം ഉന്നയിക്കുന്നവർ തങ്ങളുടെ ഭരണകാലത്ത് എന്താണ് നടന്നതെന്ന് ഓർക്കണം. കേരളത്തിലെ സർവകലാശാലകളിൽ ഗവർണർ ഇടപെടുന്ന രീതി ആരംഭിച്ചത് കഴിഞ്ഞ ഇടതു സർക്കാരിൻ്റെ കാലത്താണ്. അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന പിണറായി വിജയനും ഗവർണറും തമ്മിൽ നടന്ന ചർച്ചയിൽ ഒറ്റ ദിവസംകൊണ്ട് അതുവരെ ഉണ്ടായിരുന്ന പ്രശ്‌നങ്ങൾ അവസാനിപ്പിച്ചിരുന്നു" എന്ന് റോജി എം ജോൺ പറഞ്ഞു ഇതിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. പെട്ടന്ന് നടന്ന ചർച്ചകൾക്കൊണ്ട് അതുവരെ ഉണ്ടായിരുന്ന സമരം അവസാനിച്ചതിനെ അദ്ദേഹം ചോദ്യം ചെയ്‌തു. അടുത്ത സർക്കാർ അധികാരത്തിലെത്തിയപ്പോൾ വീണ്ടും സമരം ഇളക്കി വിടുന്നത് മോശമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.