
വാഷിങ്ടൺ: മിഡിൽ ഈസ്റ്റിൽ മാസങ്ങളായി തുടരുന്ന യുദ്ധത്തിന് താൽക്കാലിക ശമനം നൽകിക്കൊണ്ട് ഹോർമുസ് കടലിടുക്ക് തുറക്കാൻ അമേരിക്കയും ഇറാനും തത്വത്തിൽ ധാരണയിലെത്തിയതായി റിപ്പോർട്ട്. പാകിസ്താന്റെ മധ്യസ്ഥതയിൽ നടന്ന തീവ്രമായ ചർച്ചകൾക്കൊടുവിലാണ് ഇരുരാജ്യങ്ങളും 60 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ ധാരണാപത്രത്തിലേക്ക് അടുക്കുന്നത്. ഇറാൻ തങ്ങളുടെ കൈവശമുള്ള ഉയർന്ന അളവിൽ സമ്പുഷ്ടീകരിച്ച യൂറേനിയം ഒഴിവാക്കാമെന്ന് തത്വത്തിൽ സമ്മതിച്ചതായി മുതിർന്ന യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ, ഈ സാധ്യതാ കരാറിനെക്കുറിച്ചോ ചർച്ച ചെയ്യുന്ന വ്യവസ്ഥകളെക്കുറിച്ചോ ഇറാന്റെ ഭരണകൂട മാധ്യമങ്ങളോ ഔദ്യോഗിക വൃത്തങ്ങളോ ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല
ധാരണ പ്രകാരം, ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും, തങ്ങളുടെ ഉയർന്ന തോതിൽ സമ്പുഷ്ടീകരിച്ച യുറേനിയം നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും സമ്മതിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ആഗോള എണ്ണവ്യാപാരത്തിന് നിർണായകമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് അന്താരാഷ്ട്ര വിപണികൾക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.