
ആണവായുധം നിർമിക്കാൻ വേണ്ടി സമ്പുഷ്ടമാക്കിയ യുറേനിയം വിട്ടു കൊടുക്കാൻ ഇറാൻ സന്നദ്ധത പ്രകടിപ്പിച്ചെന്നു റിപ്പോർട്ട്. മണിക്കൂറുകൾക്കുള്ളിൽ ഒപ്പിടുമെന്നു യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ ഞായറാഴ്ച്ച ഡൽഹിയിൽ പറഞ്ഞ യുഎസ്-ഇറാൻ സമാധാന കരാറിൽ സുപ്രധാന വ്യവസ്ഥയാവും ഇതെന്നു 'ന്യൂ യോർക്ക് ടൈംസ്' ആണ് പറയുന്നത്.
ഇറാനിൽ പരിശോധന നടത്തിയിട്ടുള്ള അന്താരാഷ്ട്ര ആണവ ഏജൻസിയുടെ വിലയിരുത്തൽ അവിടെ 60% വരെ ശുദ്ധമാക്കിയ 450 കിലോ യുറേനിയം ഉണ്ടെന്നാണ്. അതു മുഴുവൻ യുഎസ്-ഇസ്രയേലി ആക്രമണത്തിൽ പൊടിയായി എന്നാണ് യുഎസ് വിലയിരുത്തൽ. ആ 'പൊടി' ഇറാൻ കൈമാറണം എന്ന് പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടിരുന്നു.
സമ്പുഷ്ട യുറേനിയം നീക്കം ചെയ്യുന്നത് അത്യന്തം അപകടം പിടിച്ച പണിയാണ്. അതിനു യുഎസ് വിദഗ്ദ്ധരുടെ സഹായം വേണ്ടി വരാം. അതേപ്പറ്റി പിന്നീട് ചർച്ചയുണ്ടാവും.
യുറേനിയം വിട്ടുകൊടുക്കില്ല എന്നാണ് ഇറാൻ പരമാധികാരി ആയത്തൊള്ള മുജ്‌തബ ഖമേനായിയുടെ തീർപ്പെന്നു നേരത്തെ റിപ്പോർട്ട് വന്നിരുന്നു. എന്നാൽ വിട്ടുകൊടുക്കാൻ താൽക്കാലികമായെങ്കിലും വാക്കു കൊടുക്കണം എന്ന് യുഎസ് നിഷ്കർഷിച്ചു.
ഇസ്ഫഹാൻ നഗരത്തിൽ ഭൂഗർഭ കേന്ദ്രത്തിൽ സംഭരിച്ചിട്ടുണ്ടെന്നു കരുതപ്പെടുന്ന യുറേനിയം ഇറാൻ കൈമാറിയില്ലെങ്കിൽ അതു പിടിച്ചെടുക്കാൻ സൈനിക നടപടി ഉണ്ടാവുമെന്ന് യുഎസ് താക്കീതു നൽകിയിരുന്നു.
Iran to concede uranium stocks, says report