
ന്യൂഡല്‍ഹി: പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത പിബി തീരുമാനത്തിന് കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം. പിണാറായി വിജയനെതിരേയും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമെതിരേയും കേന്ദ്ര കമ്മിറ്റിയില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നു. ഇത് തള്ളിക്കൊണ്ടാണ് പിണറായി വിജയനെ പ്രതിപക്ഷനേതാവാക്കിയുള്ള തീരുമാനം അംഗീകരിച്ചത്.
പാര്‍ട്ടിയെ ജനപ്രിയമാക്കി മാറ്റണമെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റിയുടെ നിര്‍ദേശം. ജനങ്ങള്‍ക്ക് സ്വീകാര്യതയുള്ള നേതാക്കള്‍ പാര്‍ട്ടി നിലപാട് പറയണമെന്നും സര്‍ഗാത്മകമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കണമെന്നും കേന്ദ്ര കമ്മിറ്റിയില്‍ നിർദേശം ഉയർന്നു. കെ.കെ. ശൈലജയും കെ. രാധാകൃഷ്ണനുമാണ് ജന സ്വീകാര്യതയുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങളെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
അതേസമയം, കേരളത്തിലെ തോല്‍വിയില്‍ സംസ്ഥാന നേതൃത്വം നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്ര കമ്മറ്റിയും പോളിറ്റ് ബ്യൂറോയും തള്ളിയിരുന്നു. താഴെ തട്ടിലാണ് പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നും കീഴ്ഘടകങ്ങളിലെ പ്രശ്‌നങ്ങള്‍ കൃത്യമായി തന്നെ വിലയിരുത്തേണ്ടതാണെന്നും കേന്ദ്ര കമ്മറ്റി വിലയിരുത്തി.