
മലപ്പുറം ആതവനാട് വെള്ളക്കെട്ടിലേക്ക് ലോറി മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തിൽ ക്ലീനർ മുസ്തഫ (45) മരിച്ചു. മേൽമുറി പൈക്കിനിപറമ്പ് കുന്നത്തൊടി സ്വദേശിയാണ് ഇദ്ദേഹം. ലോറി പൂർണ്ണമായും വെള്ളത്തിൽ മുങ്ങിപ്പോയതിനെത്തുടർന്ന് ഏഴ് മണിക്കൂർ നീണ്ട തീവ്രമായ തിരച്ചിലിനൊടുവിലാണ് മുസ്തഫയുടെ മൃതദേഹം ലോറിയുടെ ക്യാബിനുള്ളിൽ നിന്നും കണ്ടെത്തിയത്. അപകടം നടന്നയുടനെ വാഹനത്തിന്റെ ഡ്രൈവറായ ചട്ടിപ്പറമ്പ് ചെങ്ങോട്ടുർ സ്വദേശി ജാഫറിനെ രക്ഷപ്പെടുത്തിയിരുന്നു.
ഏറെ ദുഷ്കരമായ സാഹചര്യത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. വെള്ളക്കെട്ടിലേക്ക് മറിഞ്ഞ ലോറി പൂർണ്ണമായും കരയ്‌ക്കെത്തിച്ച ശേഷം, ഹൈഡ്രോളിക് കട്ടറുകൾ ഉപയോഗിച്ച് ക്യാബിൻ പൊളിച്ചുനീക്കിയാണ് ഉള്ളിൽ കുടുങ്ങിയ മൃതദേഹം പുറത്തെടുത്തത്. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.