
ബാബറി മസ്ജിദിന്റെയോ ബാബർ ചക്രവർത്തിയുടെയോ പേരിൽ പുതിയ പള്ളികൾ നിർമ്മിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വെള്ളിയാഴ്ച ഹർജി പരിഗണിക്കാൻ വിസമ്മതിച്ചത്. കോടതിയുടെ നിലപാട് വ്യക്തമായതോടെ ഹർജിക്കാരൻ പരാതി പിൻവലിച്ചു.
പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ബാബറി മസ്ജിദിന്റെ പകർപ്പ് നിർമ്മിക്കുമെന്ന സസ്‌പെൻഷനിലായ തൃണമൂൽ കോൺഗ്രസ് എംഎൽഎ ഹുമയൂൺ കബീറിന്റെ പ്രഖ്യാപനമാണ് ഹർജിക്ക് ആധാരമായത്.
ബാബറിനെയോ ബാബറി മസ്ജിദിനെയോ അനുസ്മരിപ്പിക്കുന്ന വിധത്തിൽ മതപരമായ നിർമ്മിതികൾക്കും നാമകരണങ്ങൾക്കും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിരോധനം ഏർപ്പെടുത്തണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം.