
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂതരുടെ ഹനൂക്ക ആഘോഷത്തിനിടെയുണ്ടായ ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി അപലപിച്ചു. ഇരകളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, ഓസ്‌ട്രേലിയക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. എക്‌സ് (X) സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു മോദിയുടെ പ്രതികരണം. ഭീകരവാദത്തോട് ഇന്ത്യക്ക് "പൂജ്യം സഹിഷ്ണുതയാണ് (Zero Tolerance)" എന്നും, ദുഃഖകരമായ ഈ വേളയിൽ ഓസ്‌ട്രേലിയൻ ജനതയ്‌ക്കൊപ്പം ഇന്ത്യ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ആക്രമണത്തെ ശക്തമായി അപലപിച്ചു. "ഭീകരതയുടെ ഹീനമായ പ്രവൃത്തി" എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും എല്ലാ പിന്തുണയും അറിയിച്ചു.
ആയിരത്തിലധികം ആളുകൾ പങ്കെടുത്ത "ചാനുക്ക ബൈ ദ സീ" (Chanukah by the Sea) എന്ന പരിപാടിക്കിടെയാണ് വെടിവയ്പ്പ് നടന്നത്. ഈ സംഭവം പിന്നീട് അധികൃതർ ഭീകരാക്രമണമായി പ്രഖ്യാപിച്ചു. ആക്രമണത്തിൽ 11 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ രണ്ട് അക്രമികളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾ കസ്റ്റഡിയിലാവുകയും ചെയ്തിട്ടുണ്ട്. ജൂതസമൂഹത്തെ ലക്ഷ്യമിട്ടുള്ള ആക്രമണമാണിതെന്ന് ഓസ്‌ട്രേലിയൻ നേതാക്കൾ വിലയിരുത്തി. സംഘർഷത്തിനിടെ ധീരമായി ഇടപെട്ട് തോക്കുധാരികളിൽ ഒരാളെ നിരായുധനാക്കി ജീവൻ രക്ഷിച്ച സാധാരണക്കാരൻ്റെ നടപടിയെ ഓസ്‌ട്രേലിയൻ നേതാക്കൾ പ്രശംസിക്കുകയും ചെയ്തു.
English summary:
Sydney Shooting; Modi: 'India Has Zero Tolerance Towards Terrorism'; Jaishankar: 'Heinous Act of Terror'; India Pledges Solidarity.