ടാമ്പാ, ഫ്ലോറിഡ: ഫോമായുടെ മിഡ് ടെം ജനറൽ ബോഡി യോഗത്തിൽ പ്രതീക്ഷയിലധികം അംഗങ്ങൾ പങ്കെടുത്തു. സെഫ്‌നർ സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡിയിൽ പ്രസിഡന്റ് അനിയൻ ജോർജ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി. ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോ. ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ വേദിയിൽ ഉപവിഷ്ടരായിരുന്നു. ജോ. സെക്രട്ടറി ജോസ് മണക്കാട്ട് ബിസിനസ് മീറ്റുമായി ബന്ധപ്പെട്ട് കേരളത്തിലാണ്.
ഭരണഘടനാ ഭേദഗതിയും കംപ്ലയൻസ് കമ്മിറ്റി ഇലക്ഷനുമായിരുന്നു പ്രധാന അജണ്ട എങ്കിലും ആഴക്കടൽ വിവാദവുമായി ബന്ധപ്പട്ട് സസ്പെൻഡ് ചെയ്യപ്പെട്ട മുൻ ജനറൽ സെക്രട്ടറി ജോസ് എബ്രഹാമിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച ചര്ച്ച രണ്ട് മണിക്കൂർ നീണ്ടു. സസ്പെൻഡ് ചെയ്യപ്പെട്ടയാൾക്ക് ജനറൽ ബോഡിയിൽ പങ്കെടുക്കാമോ എന്ന് സംശയം ഉയർന്നുവെങ്കിലും പങ്കെടുക്കാൻ അനുമതി നൽകുകയായിരുന്നു.
അര മണിക്കൂറോളം ജോസ് എബ്രഹാം തന്റെ ഭാഗം ന്യായീകരിച്ചു സംസാരിച്ചു. തുടർന്ന് ചർച്ച നീണ്ടു. ജോസ് എബ്രഹാമിനെ തിരിച്ചെടുക്കാൻ താല്പര്യമുള്ളവർ കൈ പൊക്കുക എന്ന് അധ്യക്ഷൻ പറഞ്ഞപ്പോൾ എല്ലാവരും തന്നെ കൈ പൊക്കി. ഫലത്തിൽ അതൊരു ഏകകണ്ടേനയുള്ള തീരുമാനമായി. ജോസ് എബ്രഹാമിനെ അനുകൂലിക്കുന്നവർ സജീവമായി രംഗത്തു വന്നു.
ഭരണഘടനാ ഭേദഗതിയെപ്പറ്റിയുള്ള ചർച്ച കാര്യമായി മുന്നേറിയില്ല. തുടക്കത്തിലേ പലവിധ എതിരഭിപ്രായങ്ങൾ വന്നു. പ്രത്യേകിച്ച് ദേശീയ ഭാരവാഹികളാകുന്നവർ നേരത്തെ ഏതെങ്കിലും സ്ഥാനം വഹിച്ചവരായിരിക്കണമെന്ന് നിർദേശത്തോടായിരുന്നു എതിർപ്പ്. ഇത് മുൻപ് തള്ളിക്കളഞ്ഞതായിരുന്നുവെന്ന് ചിലർ ചൂണ്ടിക്കാട്ടി.
ഇ-മലയാളിയിൽ ഭേദഗതികളെപ്പറ്റി വാർത്ത വന്നതും ചിലർ ചോദ്യം ചെയ്തു. എന്തായാലും സെക്രട്ടറിക്കു ലെറ്റർ പാഡ് വേണമെന്നു തുടങ്ങിയ ചില ചെറിയ കാര്യങ്ങൾ ഒഴിച്ചാൽ മറ്റു ഭേദഗതികൾ കാങ്കുനിൽ നടക്കുന്ന ജനറൽ ബോഡിയിലേക്കു വിട്ടു.
അൻപതിലേറെ പേജുള്ള ഭരണഘടനയും ഭേദഗതിയും നേരത്തെ തന്നെ സംഘടനയുടെ എല്ലാ തട്ടിലും ചർച്ചക്ക് അയക്കാതിരുന്നതാകാം ഈ എതിർപിന് കാരണമെന്ന് പലരും ചൂണ്ടിക്കാട്ടി.
കംപ്ലയൻസ് കമ്മിറ്റിയിലേക്ക് അഞ്ചു പേരെ തെരഞ്ഞെടുക്കാനുള്ള നടപടികളും കാങ്കുൻ ജനറൽ ബോഡിക്കു വിട്ടു. ആറു പേരാണ് മത്സരത്തിന് ഫ്ലോറിൽ നിന്ന് വന്നത്. അതിൽ ജോസി കുരിശുങ്കൽ പിന്നീട് പിന്മാറി.