Image

കെ-റെയില്‍: ഡിപിആര്‍ തട്ടിക്കൂട്ടിയത്; ജപ്പാനില്‍നിന്ന് ലോണ്‍ വാങ്ങാനുള്ള തന്ത്രമെന്ന് പ്രതിപക്ഷ നേതാവ്

Published on 15 January, 2022
 കെ-റെയില്‍: ഡിപിആര്‍ തട്ടിക്കൂട്ടിയത്; ജപ്പാനില്‍നിന്ന് ലോണ്‍ വാങ്ങാനുള്ള തന്ത്രമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കെ- റെയിലിന്റെ ഡി.പി.ആര്‍ തട്ടിക്കൂട്ടിയതെന്നും കുത്യമായ സര്‍വേ പോലും നടക്കാത്തതാണെന്നും  പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഡാറ്റ തിരിമറികള്‍ നടത്തി ജപ്പാനില്‍ നിന്ന് ലോണ്‍ വാങ്ങാനുള്ള തന്ത്രമാണിത്. പ്രതിപക്ഷം ഉയര്‍ത്തിയ ഒരു ചോദ്യങ്ങള്‍ക്ക് പോലും ഇതില്‍ മറുപടിയില്ല. ഡി.പി.ആര്‍ പുറത്തുവന്നത് പ്രതിപക്ഷം നടത്തിയ ഇടപെടലുകളുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.


64000 കോടി രൂപയേ ആവു എന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്. ദിനംപ്രതി 80000 യാത്രക്കാര്‍ ഉണ്ടാവുമെന്നാണ് പറയുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ നഗരങ്ങളായ അഹമ്മദാബാദിനും മുംബൈക്കും ഇടയിലുള്ള ബുള്ളറ്റ് ട്രെയിനില്‍ അവര്‍ പ്രതീക്ഷിക്കുന്നത് 30000 യാത്രക്കാരെയാണ്. ആ സാഹചര്യത്തിലാണ് ഇവിടെ 80000 യാത്രക്കാര്‍ ഉണ്ടാവുമെന്ന് പറയുന്നത്. കൃത്യമായ സര്‍വേകള്‍ പോലും ഇതിനായി നടത്തിയിട്ടില്ല. ഡാറ്റ തിരിമറികള്‍ നടത്തി ജപ്പാനില്‍ നിന്ന് ലോണ്‍ വാങ്ങാനുള്ള തന്ത്രമാണിത്.  

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിനില്‍ പാറ കൊണ്ടുവരും എന്നാണ് പറഞ്ഞിരുന്നത്. എത്ര പാറ ഇത്തരത്തില്‍ കൊണ്ടുവരാന്‍ സാധിക്കും. എന്തുമാത്രം പ്രകൃതി വിഭവങ്ങള്‍ ഇതില്‍ ഉപയോഗിക്കണം. ഡി.പി.ആറില്‍ ഇതിനൊക്കെയുള്ള മറുപടി ഉണ്ടാവണ്ടേ. ഈ കെ-റെയില്‍ പണിതുയര്‍ത്താന്‍ എത്ര ടണ്‍ കല്ലും മണ്ണും വേണം എന്നെല്ലാം ഡി.പി.ആറിലുണ്ടോ. പിന്നെ എന്ത് ഡി.പി.ആര്‍ ആണ് പുറത്തിറക്കിയത്. അതാണ് തട്ടിക്കൂട്ടിയ ഡി.പി.ആര്‍ എന്നു പറഞ്ഞത്. 


ആരും അറിയാന്‍ പാടില്ലാത്ത രഹസ്യമാണ് ഡി.പി.ആറിലുള്ളത് എന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ ആ രഹസ്യങ്ങള്‍ക്ക് എന്ത് സംഭവിച്ചു. പുറത്ത് കാണിക്കാന്‍ പറ്റാത്ത ഡി.പി.ആറാണ് ഇതെന്ന് അറിയാവുന്നത് കൊണ്ടാണ് സര്‍ക്കാര്‍ ഇങ്ങനെ പറഞ്ഞിരുന്നത്. ഇപ്പോള്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് പുറത്തുവിട്ടത്. ഡി.പി.ആര്‍ പുറത്തുവന്നത് പ്രതിപക്ഷത്തിന്റെ ഇടപെടലിന്റെ വിജയമാണ്. ബാക്കി കാര്യങ്ങള്‍ ഡി.പി.ആര്‍ വിശദമായി പഠിച്ചതിന് ശേഷം പറയാമെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക