Image

ആല (കവിത : രമ പിഷാരടി)

Published on 04 January, 2022
ആല (കവിത : രമ പിഷാരടി)

രാത്രിമഞ്ഞുമായ് വന്നു നീയെങ്കിലും

പേക്കിനാക്കള്‍ മറച്ചുവെന്നാകിലും

പാട്ടുപാടുവാന്‍ സന്തൂറുമായ് കടല്‍-

ക്കാറ്റ് മെല്ലെക്കടന്ന് വന്നെങ്കിലും

ലോകമെല്ലാം നിരാശപൂക്കുമ്പോഴും

കാതില്‍ മാര്‍ഗ്ഗഴി പാട്ടുപാടുമ്പോഴും

ഞാനുറഞ്ഞ് പോയ് പര്‍വ്വതങ്ങള്‍ തൊട്ട-

മേഘമായ് പിന്നെ നീര്‍മഴത്തുള്ളിയായ്

മണ്ണിലേയ്ക്ക് പുതഞ്ഞുവീഴുമ്പോഴും

കൈയിലുണ്ടായിരുന്നൊരു മണ്‍തരി

കൊല്ലുവാനും തടുക്കാനുമാവാതെ

കൊല്ലനാലയില്‍ തീപുകയ്ക്കുന്ന പോല്‍

രക്തമിറ്റും പകത്തുമ്പ് മായ്ക്കുവാന്‍

ശക്തിയില്ലാതെ നില്‍ക്കും പ്രപഞ്ചത്തില്‍

ഇത്തിരി പോന്ന ജീവന്റെ ഭിത്തിയില്‍

ചിത്രമൊന്ന് വരയ്ക്കുന്ന കാലമേ!

പാതിതീര്‍ന്നെന്ന് കണ്മിഴിക്കുമ്പോഴും

ലോകമൊന്നുണ്ടനന്തമാകാശാമായ്

ഭാരമെല്ലാം കുടഞ്ഞിട്ട് പ്രാണനില്‍

ജീവജന്യസ്വരം ചേര്‍ത്തുണര്‍ത്തവെ

കാട് പൂക്കുന്നു രാവ് നീന്തിക്കട-

ന്നോര്‍മ്മകള്‍ കോലമിട്ട് പോകും വഴി

ആലയില്‍ തീയിലെന്നും പഴുക്കുന്ന

ലോഹമെന്ന പോല്‍ രൂപങ്ങള്‍ മാറിലും

നോക്കിനില്‍ക്കവെ രക്തമിറ്റീടുന്ന

വാക്കുടഞ്ഞുപോം സ്‌നേഹസ്വപ്നങ്ങളില്‍

മോഹമേഘങ്ങള്‍ പട്ടങ്ങളായ് പറന്നാധി-

കൂട്ടുവാന്‍ വന്നു പോകുമ്പോഴും

കൈകളില്‍ നിന്നുതിര്‍ന്നു വീഴുന്നില്ല

മണ്ണിലെന്നോ വരച്ചിട്ടരൊക്ഷരം

എണ്ണമെല്ലാം മറന്ന് പോയെങ്കിലും

കണ്ണുനീരില്‍ കുതിര്‍ന്നതാണെങ്കിലും

മണ്ണെഴുത്തിന്റെ ഗന്ധം പുരണ്ടൊരീ-

മണ്‍കുടില്‍ കെട്ടിമേഞ്ഞെഴുതുന്നു ഞാന്‍..

 

രമ പിഷാരടി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക