ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷത്തെയും ഈ വര്‍ഷത്തെയും ജ്ഞാനപീഠ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
കഴിഞ്ഞ വർഷത്തെ ജ്ഞാനപീഠ പുരസ്‌കാരത്തിന് അസമീസ് സാഹിത്യകാരന്‍ നീല്‍മണി ഫൂക്കന്‍ അര്‍ഹനായി.
ഈ വര്‍ഷത്തെ ജ്ഞാനപീഠം കൊങ്കണി സാഹിത്യകാരന്‍ ദാമോദര്‍ മോസോക്കാണ്.
അസം സാഹിത്യത്തിലെ സിംബോളിക് കവിയായി അറിയപ്പെടുന്നയാളാണ് നീല്‍മണി ഫൂക്കന്‍. സൂര്യ ഹേനു നമി ആഹേ ഈ നൊടിയേദി, ഗുലാപി ജമുര്‍ ലഗ്‌ന, കോബിത തുടങ്ങി ശ്രദ്ധേയമായ നിരവധി രചനകള്‍ നീൽമണി ഫൂക്കന്‍റേതായി പുറത്തുവന്നിട്ടുണ്ട്. കവിതാ സമാഹരമായ കോബിത 1981ല്‍ അസം സാഹിത്യ അക്കാദമി അവാഡിന് അർഹമായി. സാഹിത്യ, വിദ്യാഭ്യാസ രംഗങ്ങളിൽ നൽകിയ സമഗ്ര സംഭാവന കണക്കിലെടുത്ത് 1990ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. 2002-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പും നേടി.
ഗോവന്‍ ചെറുകഥാകൃത്തും നോവലിസ്റ്റുമായ ദാമോദർ മോസോയുടെ കാർമോലിൻ എന്ന നോവലിന് സാഹിത്യ അക്കാദമി അവാർഡും സുനാമി സൈമൺ എന്ന നോവലിന് കൊങ്കണി സാഹിത്യ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമിയുടെ എക്‌സിക്യൂട്ടീവ് ബോർഡ്, ജനറൽ കൗൺസിൽ, ഫിനാൻസ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഗാഥൺ, സാഗ്രണ, റുമാദ് ഫുൾ, സപൻ മോഗി, സൂനാമി സൈമൺ, സൂദ്, കാർമേലിൻ, ചിത്തരങ്ങി എന്നിവയാണ് പ്രധാന കൃതികൾ.