കുറഞ്ഞത് 17 രാജ്യങ്ങളിൽ ഒമിക്രോണിന്റെ സാന്നിധ്യം കണ്ടെത്തി. ഫ്രാൻസിൽ രോഗം സ്ഥിരീകരിച്ച 53 കാരൻ രണ്ടാഴ്ച മുൻപ് ദക്ഷിണാഫ്രിക്ക സന്ദർശിച്ചിരുന്നു. ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതിരുന്ന ഇയാളുമായി സമ്പർക്കത്തിലായ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അടക്കം ആറുപേർ ഐസൊലേഷനിലാണ്.
അതിർത്തികൾ പൂർണമായി അടയ്ക്കുന്നതുൾപ്പെടെ ഏറ്റവും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ജപ്പാനിലും ഒരു ഒമിക്രോൺ കേസ് ചൊവ്വാഴ്‌ച സ്ഥിരീകരിച്ചു .മുപ്പത്തിനടുത്ത് പ്രായമുള്ള പൂർണമായി വാക്സിൻ സ്വീകരിച്ച നമീബിയൻ ഡിപ്ലോമാറ്റിനാണ് രോഗം പിടിപ്പെട്ടിരിക്കുന്നത്. ഇയാൾ ഏത് വാക്സിനായിരുന്നു സ്വീകരിച്ചിരുന്നതെന്ന കാര്യം പുറത്തുവിട്ടിട്ടില്ല.അതേസമയം, യു കെയിൽ ഒമിക്രോൺ കേസുകളുടെ എണ്ണം 14 ആയി ഉയർന്നു,സ്കോട്ലൻഡിൽ 9 കേസുകൾ റിപ്പോർട്ട് ചെയ്തു.
ഗുരുതരമായ രോഗാവസ്ഥയിലേക്ക് ഒമിക്രോൺ ആളുകളെ എത്തിക്കുമോ എന്ന് ഇനിയും അറിയാൻ സാധിച്ചിട്ടില്ല.
ഓസ്‌ട്രേലിയയിൽ ആറാമത് ഒരു കേസ് കൂടി സ്ഥിരീകരിച്ചു. ഖത്തറിൽ നിന്നെത്തിയ വാക്സിനേഷൻ പൂർത്തീകരിച്ച വ്യക്തിക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്ക സന്ദശിച്ചിരുന്ന ഇയാൾക്കൊപ്പം വിമാനത്തിൽ യാത്രചെയ്ത രണ്ട് വ്യക്തികൾക്കും രോഗം സ്ഥിരീകരിച്ചു.
ജർമനിയിൽ ഒമിക്രോണിന്റെ സാന്നിധ്യം ആദ്യമായി തിരിച്ചറിഞ്ഞ വ്യക്തി മറ്റു രാജ്യങ്ങളിലൊന്നും യാത്ര നടത്തിയിട്ടില്ലെന്നത് ആശങ്കയുളവാക്കുന്നു.
അമേരിക്കയും കാനഡയും ഉൾപ്പെടെ 69 രാജ്യങ്ങൾ ഇതിനോടകം ഒമിക്രോൺ വ്യാപനം തടയാൻ യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.