ന്യൂഡല്‍ഹി: മൺസൂൺ സമ്മേളനത്തിന്റെ അവസാന ദിവസത്തെ ‘അക്രമാസക്തമായ പെരുമാറ്റത്തിന്റെ’ പേരിൽ എളമരം കരീം, ബിനോയ് വിശ്വം എന്നിവര്‍ അടക്കം 12 പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കില്ലെന്ന് രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു. സർക്കാർ നീക്കത്തെ വെങ്കയ്യ നായിഡു ന്യായീകരിച്ചതിനെ തുടർന്ന് പ്രതിപക്ഷം ബഹളം വെച്ച് സഭയിൽ നിന്നും ഇറങ്ങിപ്പോയി.
എം.പിമാർ ഖേദം പ്രകടിപ്പിക്കാത്തതിനാൽ സസ്പെൻഷൻ തുടരുമെന്നും സഭയില്‍ മോശമായി പെരുമാറിയവര്‍ തന്നെ പഠിപ്പിക്കാന്‍ വരേണ്ടെന്നും നായിഡു പറഞ്ഞു.
സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ കുറ്റം ചെയ്തവരാണെന്നും,കൂടുതല്‍ നടപടിക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കരുതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അപ്പീല്‍ താന്‍ പരിഗണിക്കുന്നില്ലെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി.
അതേസമയം എംപിമാര്‍ മാപ്പ് പറയില്ലെന്ന് ഖാര്‍ഗെ അറിയിച്ചു. എംപിമാരുടെ സസ്‌പെന്‍ഷന്‍ ചട്ടവിരുദ്ധമാണെന്നും, നടപടിക്ക് മുന്‍പ് സഭാനാഥന്‍ അംഗങ്ങളുടെ പേരെടുത്ത് പറഞ്ഞില്ലെന്നും ഖാര്‍ഗെ പറഞ്ഞു.
എംപിമാരായ ഫുലോ ദേവി നേതം, ഛായാ വര്‍മ്മ, റിപുണ്‍ ബോറ, രാജാമണി പട്ടേല്‍, സയ്യിദ് നാസര്‍ ഹുസൈന്‍, അഖിലേഷ് പ്രസാദ് സിംഗ്, എളമരം കരീം, ബിനോയ് വിശ്വം, ഡോളാ സെന്‍, ശാന്താ ഛേത്രി, പ്രിയങ്കാ ചതുര്‍വേദി, അനില്‍ ദേശായ് എന്നിവരെയാണ് ഇന്നലെ സസ്പെന്‍ഡ് ചെയ്തത്