സംഭാവനകള്‍ കൂമ്പാരമാകുമ്പോള്‍ പരിപാടി ഗംഭീരമാകുമെന്നാണ് പറച്ചില്‍. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഗംഭീരമായപ്പോള്‍ പാര്‍ട്ടികളിലേയ്ക്ക് സംഭാവനകള്‍ കൂമ്പാരമായി ഒഴുകിയെത്തി. പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പു കമ്മീഷന് കൊടുത്ത കണക്ക് പ്രകാരം കേരളത്തില്‍ ഏറ്റവുമധികം സംഭാവന ലഭിച്ചത് ഭരണ കക്ഷിയായ സിപിഎമ്മിനാണ്. 58 കോടിരൂപയാണ് സിപിഎമ്മിന് ലഭിച്ചത്. കോണ്‍ഗ്രസിന് 39 കോടി കിട്ടിയപ്പോള്‍ ബിജെപിക്ക് എട്ട് കോടിയാണ് സംഭാവനയായി ലഭിച്ചത്.
കിട്ടിയ തുകയില്‍ സിപിഎം പരസ്യത്തിന് 17 കോടി രൂപ ചെലവാക്കിയപ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കിയത് 4 കോടി 21 ലക്ഷം രൂപയാണ് പോസ്റ്ററുകള്‍ക്ക് 89 ലക്ഷം ചെലവായി. ഇതില്‍ ബേപ്പൂരില്‍ മത്സരിച്ച മുഹമ്മദ് റിയാസിനാണ് ഏറ്റവുമധികം നല്‍കിയത് അത് 22 ലക്ഷം രൂപയാണ്.
കോണ്‍ഗ്രസ് കിട്ടിയ 39 കോടിയില്‍ 23 കോടി 33 ലക്ഷം രൂപ പ്രചാരണതത്തിന് ഉപയോഗിച്ചു. രാഹുലിന്റേയും പ്രിയങ്കയുടേയും ഹെലികോപ്ടര്‍, വിമാന യാത്രകള്‍ക്ക് മാത്രം 2.5 കോടി രൂപാ ചിലവായി. സ്ഥാനാര്‍ത്ഥികള്‍ക്ക് 11 കോടി 56 ലക്ഷം രൂപ നല്‍കി. ഘടകകക്ഷികള്‍ക്ക് 2 കോടി 65 ലക്ഷം രൂപ നല്‍കിയപ്പോള്‍ പരസ്യത്തിനായി 16 കോടി രൂപ ചെലവഴിച്ചു.
ബിജെപി 15 ലക്ഷം വീതമാണ് എ ക്ലാസ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കായി ബിജെപി നല്‍കിയത്. രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച അധ്യക്ഷന്‍ കെ സുരേന്ദ്രന് പാര്‍ട്ടി നല്‍കിയത് 40 ലക്ഷമാണ്. സ്ഥാനാര്‍ത്ഥികള്‍ക്ക് ആകെ നല്‍കിയത് 9 കോടി 18 ലക്ഷം രൂപയാണ്. വിമാന യാത്രക്കും ഹെലികോപ്റ്റര്‍ യാത്രക്കും മാത്രം ചെലവായത് രണ്ടേ മുക്കാല്‍ കോടി രൂപയുമാണ്. ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളില്‍ യോഗി ആദിത്യനാഥ് വന്ന് പോയതിന് 25 ലക്ഷം രൂപയായി. മൂന്ന് റാലികളില്‍ പങ്കെടുത്ത മോദിക്ക് വേണ്ടി ചെലവായത് 43 ലക്ഷം രൂപയുമാണ്.