പാഴ് മുളം തണ്ടിലൂടെ തഴുകിവന്നൊരു തെന്നല്‍
പ്രാണന്റെ പാട്ടായി ഇന്നൂയെന്നെ തലോടികടന്നുപോയി.
പൗര്‍ണ്ണമി നിലാവത്തു കുളിരിന്നുകൂട്ടായി
പാരിജാതമലരും പൂത്തുവിടര്‍ന്നു ശോഭയേകി.
കിതാബിലൊളിപ്പിച്ച കവിതകളൊക്കെയും
കിന്നരഗാനമായി ചെഞ്ചുണ്ടില്‍ പൊഴിഞ്ഞുവീണു.
കാല്പനികത തന്‍ കിനാവില്‍ വന്നണഞ്ഞൊരു
കാമുകഹൃദയം തുടിച്ചു നടനമാടിയിന്നവള്‍ക്കായി.
ശിശിരം തന്ന കുളിരോര്‍മ്മകളെന്നില്‍
ശിഥിലമാക്കിയി തെന്നലില്‍ പരിലാളനങ്ങള്‍.
ശാന്തമായി തഴുകിത്തലോടിക്കടന്നുവന്നു
ശില്പചാരുത തോല്‍ക്കുന്ന മെയ്യഴകിയാം എന്‍ സഖി.
പ്രാണനില്‍ പടര്‍ന്നു വസന്തമായി
പ്രണയത്തില്‍ വിടര്‍ന്ന പാരിജാതമലരായിന്നവള്‍.
പ്രജ്ഞ തന്‍ പദലാളനങ്ങളെത്തിടാ തലങ്ങളില്‍
പ്രാവീണ്യം തീര്‍ക്കുന്നു പളുങ്കുകൊട്ടാരങ്ങള്‍,
പ്രാണന്റെ പ്രാണനാം എന്‍ സഖി നിനക്കായി പണിതിടുന്നു
പ്രേമസൗധങ്ങള്‍ എന്നെന്നും എന്‍ മനതാരില്‍.
വിനീത് വിശ്വദേവ്