അരിയ മൂക്കുത്തിക്കല്ലിൻ തിളക്കമെൻ
സ്മൃതി തലത്തിൽ തൊടുന്നോരീ നേരത്ത്,
നറു നിലാച്ചിരിയൊളിപ്പിച്ചു
നിഴലു പോലന്തി ചോക്കുന്നു
കവിളിലോരോ നുണക്കുഴിത്തെമ്പിലായ്
തലകുനിച്ചോരാ രാത്രിതൻ
കറുകറുത്ത മുടിക്കെട്ടിലങ്ങിങ്ങായ്
തെരുതെരെ തിളങ്ങുന്നു മിന്നലിൻ
ലഹരിയോലും വിരൽത്തുമ്പിനാൽ തൊടും
നനുനനുപ്പിൻ കിതപ്പും , ചിരികളും.
ഓർക്കതിന്നെനിക്കാവില്ല, ഓമലേ
മധുരമിറ്റും കിനാക്കൾ തൻ നീർത്തുള്ളി
കവിൾ തൊടുന്നേര മോരത്തു നിന്നോരാ
ചിര പരിചിതമാമൊരു പുഞ്ചിരി
മിഴികൾ തോർത്തുന്നു വെന്നറിഞ്ഞീടുമോ
അഴകു ലാളിച്ചോരാമേനി തെരുതെരെ
മുകരുമെന്റെ കിനാക്കളിൽ മാത്രമായ്
വഴിയിലോരോ മുകുളങ്ങളിൽ പോലും
മുഖകമലം വിടരുന്ന മാതിരി
ചിരി പടർത്തുന്നു ഹൃത്തടമന്നേരം
പകരുമാവോളമാനന്ദ ധാരകൾ.
ശ്രുതി മധുരമായ് പാടുന്ന പൂങ്കുയിൽ
കുരൽ വിളിപോൽ മധുരമാം നിൻ സ്വനം
തിരി തെളിഞ്ഞു നിൽക്കുമെൻ കോവിലിൻ
പടിയിലെപ്പോഴും മങ്ങാതെ, മായാതെ.