Image

മുല്ലപ്പെരിയാര്‍: തമിഴ്‌നാടുമായി ചര്‍ച്ച തുടരുന്നു, ആശങ്കപ്പെടേണ്ടതില്ലെന്ന് ചീഫ് സെക്രട്ടറി

Published on 25 October, 2021
മുല്ലപ്പെരിയാര്‍: തമിഴ്‌നാടുമായി ചര്‍ച്ച തുടരുന്നു, ആശങ്കപ്പെടേണ്ടതില്ലെന്ന് ചീഫ് സെക്രട്ടറി
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ലഭ്യമായ മഴയും നീരൊഴുക്കും കണക്കിലെടുത്ത് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ചീഫ് സെക്രട്ടറി വി.പി.ജോയ്. കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 16 മുതല്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ പ്രവര്‍ത്തനം മണിക്കൂര്‍ അടിസ്ഥാനത്തില്‍ വിലയിരുത്തുകയും തമിഴ്‌നാടുമായി ഉദ്യോഗസ്ഥ തലത്തിലും സര്‍ക്കാര്‍ തലത്തിലും ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു പുറമേ, ചീഫ് സെക്രട്ടറി തലത്തില്‍ കേന്ദ്ര ജല കമ്മിഷന്‍ ചെയര്‍മാന്‍, മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ചെയര്‍മാന്‍, തമിഴ്‌നാട് ചീഫ് സെക്രട്ടറി എന്നിവരോടും വിഷയത്തില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അടിയന്തരമായി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കത്തയച്ചു.

മഴ മൂലം മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ഒക്ടോബര്‍ 24ന് രാത്രി 9 മണിക്ക് 136.95 അടിയായി ഉയര്‍ന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി മുല്ലപ്പെരിയാറില്‍നിന്നും തമിഴ്‌നാട്ടിലേക്ക് ടണല്‍ വഴി കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് ഒക്ടോബര്‍ 16ന് 1300 ക്യുസെക്‌സ് എന്നത് ഒക്ടോബര്‍ 24ന് പൂര്‍ണ ശേഷിയായ 2200 ക്യുസെക്‌സിലേക്ക് ഉയര്‍ത്തി. സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി അധികജലം പുറത്തേക്ക് ഒഴുക്കേണ്ട സാഹചര്യമുണ്ടായാല്‍ 24 മണിക്കൂര്‍ മുന്‍പുതന്നെ അറിയിപ്പ് ലഭ്യമാക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ജലനിരപ്പ് 136 അടി എത്തിയപ്പോള്‍ തമിഴ്‌നാട് ഒന്നാം മുന്നറിയിപ്പ് സന്ദേശം ലഭ്യമാക്കി. സ്ഥിതിഗതികള്‍ തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ ആവശ്യമായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി 2018 ലെ ഇടക്കാല ഉത്തരവില്‍ കേരളത്തിലെ പ്രളയ സാഹചര്യം നിയന്ത്രിക്കുന്നതിനായി അണക്കെട്ടിലെ ജലനിരപ്പ് 139 അടിയിലേക്ക് ക്രമീകരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കുന്ന കേസിന്റെ ഭാഗമായി, 139 അടിയിലേക്ക് ജലനിരപ്പ് ക്രമീകരിക്കാനുള്ള ഉത്തരവിനായി അപേക്ഷ സമര്‍പ്പിക്കും. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക