Image

മുംബൈ ലഹരിക്കേസില്‍ ട്വിസ്റ്റ്; ഷാരൂഖ് ഖാനില്‍ നിന്ന് 18 കോടി തട്ടാന്‍ ശ്രമങ്ങള്‍ നടന്നു; സമീര്‍ വാങ്കഡെയ്‌ക്കും പങ്കെന്ന് ആരോപണം

Published on 24 October, 2021
മുംബൈ ലഹരിക്കേസില്‍ ട്വിസ്റ്റ്; ഷാരൂഖ് ഖാനില്‍ നിന്ന് 18 കോടി തട്ടാന്‍ ശ്രമങ്ങള്‍ നടന്നു; സമീര്‍ വാങ്കഡെയ്‌ക്കും പങ്കെന്ന് ആരോപണം
മുംബൈ : ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ വന്‍ ട്വിസ്റ്റ്. ഷാറൂഖ് ഖാനില്‍ നിന്ന് പണം തട്ടാനുള്ള ശ്രമങ്ങളാണ് നടന്നതെന്നും എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്‌ക്ക് ഇതില്‍ പങ്കുണ്ടെന്നും കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയ്ല്‍ ആരോപിച്ചു. കേസിലെ മറ്റൊരു സാക്ഷിയായ ഗോസാവിക്കും ഇതില്‍ പങ്കുണ്ടെന്നാണ് ആരോപണം. ഇവര്‍ക്കിടയില്‍ 18 കോടിയുടെ കൈക്കൂലി ഇടപാട് നടന്ന കാര്യവും തനിക്ക് അറിയാമെന്ന് പ്രഭാകര്‍ സെയ്ല്‍ പറഞ്ഞു.

കേസില്‍ സാക്ഷിപ്പട്ടികയിലുളള ഗോസാവിയുടെ ബോഡിഗാര്‍ഡാണ് പ്രഭാകര്‍ സെയ്ല്‍. ആഡംബര കപ്പലില്‍ നടന്ന റെയ്ഡില്‍ താന്‍ സാക്ഷിയല്ല. എന്നാല്‍ എന്‍സിബി ഓഫീസില്‍ വച്ച്‌ സമീര്‍ വാങ്കഡെ തന്നെ ഭീഷണിപ്പെടുത്തി. എന്‍സിബി ഓഫീസിനകത്ത് വച്ച്‌ കിരണ്‍ ഗോസാവിയെന്ന തന്റെ ബോസ് അധികാരത്തോടെയാണ് പെരുമാറിയിരുന്നത്. ആര്യന്‍ ഖാനെ കൊണ്ട് ആരെയൊക്കെയോ ഫോണില്‍ വിളിപ്പിക്കുന്ന വീഡിയോയും പ്രഭാകര്‍ പങ്കുവെച്ചിട്ടുണ്ട്.

ആര്യന്‍ ഖാന്റെ അറസ്റ്റിന് പിറ്റേന്ന് ഗോസാവി ഷാറൂഖ് ഖാന്റെ മാനേജരെ കാണാന്‍ പോയിരുന്നു. യാത്രയ്‌ക്കിടെ കാറില്‍ വെച്ച്‌ സാം ഡിസൂസയെന്ന ഒരാളുമായി ലഭിക്കാന്‍ പോവുന്ന പണത്തെക്കുറിച്ച്‌ സംസാരിക്കുന്നത് കേട്ടുവെന്ന് പ്രഭാകര്‍ പറയുന്നു. 25 കോടി ചോദിക്കാമെന്നും 18 കോടി കിട്ടുമെന്നുമാണ് ഇവര്‍ പറഞ്ഞത്. അതില്‍ 8 കോടി സമീര്‍ വാങ്കഡെയ്‌ക്ക് കൊടുക്കാമെന്നും സംസാരമുണ്ടായി. പിന്നീട് സാം ഡിസൂസയ്‌ക്ക് ഗോസാവി തന്ന 38 ലക്ഷം രൂപ കൊടുത്തുവെന്നും പ്രഭാകര്‍ പറഞ്ഞു.

ഇയാള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് എന്‍സിബിക്കെതിരായ വെളിപ്പെടുത്തലുകള്‍. സമീര്‍ വാങ്കഡെയില്‍ നിന്ന് തന്റെ ജീവനും ഭീഷണിയുണ്ടെന്നാണ് പ്രഭാകര്‍ പറയുന്നത്. ആഡംബര കപ്പലില്‍ റെയ്ഡ് നടന്ന ദിവസം നാടകീയ രംഗങ്ങള്‍ക്കാണ് താന്‍ സാക്ഷ്യംവഹിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

അതേസമയം ഇത്തരം ആരോപണങ്ങള്‍ എന്‍സിബി തള്ളി. കേസ് ഒത്തുതീര്‍ക്കാന്‍ പണം കൈമാറിയിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടാണ് പ്രതികള്‍ ജയിലില്‍ കിടക്കുന്നത് എന്നും ഇത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നും എന്‍സിബി ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക