Image

മില്ലേനിയം മാര്യേജ്: (കഥ, പെരുങ്കടവിള വിൻസൻറ്‌)

Published on 23 October, 2021
 മില്ലേനിയം മാര്യേജ്: (കഥ, പെരുങ്കടവിള വിൻസൻറ്‌)

കസവു കരയുള്ള പുതുമുണ്ടും കൈമുട്ടുവരെ മടക്കിവച്ച വെള്ള കോട്ടൺ ഷർട്ടും ധരിച്ച് രാജീവൻ തീയിതളുകൾ വിരിയുന്ന നിലവിളക്കിനരികിൽ ചെറുചിരിയോടെ ഇരുന്നു. ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ടു് ഹാൾ തിങ്ങി നിറഞ്ഞിരുന്നു. തന്ത്രിയുടെ മന്ത്രോച്ചാരണങ്ങളോ പക്കമേളക്കാരുടെ വാദ്യസംഗീതമോ ആരും കേൾക്കുന്നുണ്ടായിരുന്നില്ല. അതൊക്കെ ഒരനുഷ്ടാനം പോലെ അങ്ങനെ തുടർന്നു. പെൺകുട്ടികൾ കൂടി നിന്ന് രാജീവന് മാർക്കിട്ടു.' വലിയ കുഴപ്പമില്ല. ഒന്നുമില്ലെങ്കിലും ഹൈറ്റുണ്ട്' ഇത് പറഞ്ഞ് അവർ പരസ്പരം നുള്ളുകയും ചിരിക്കുകയും ചെയ്തു.
      അന്നേരം ഒരുക്ക മുറിയുടെ വാതിൽ തുറന്നു. എല്ലോറയിലെ ഒരു ശില്പത്തിന് ജീവൻ വച്ചിട്ടെന്ന പോലെ നയന മണ്ഡപത്തിലേക്ക് നടന്നു. നവവധുവിന് അവശ്യം വേണ്ട നാണത്തിൻ്റെ മേലുടുപ്പ് ഊരിയെറിഞ്ഞ് വിശ്വസുന്ദരിയെ അരക്കെട്ടുകൊണ്ട് തിരയിളക്കി തോല്പിച്ചുകൊണ്ടു് ആ രതി ശില്‌പം വാസ്തവത്തിൽ കതിർമണ്ഡപത്തിലേക്ക് പരിജനങ്ങൾക്കൊപ്പം ഒഴുകുകയായിരുന്നു.
ചെറുപ്പക്കാർ നവവധു എന്ന പരിഗണനപോലും നല്കാതെ അവളെ തുറിച്ചു നോക്കി. ഇവളെ സ്വന്തമാക്കാൻ പോകുന്ന രാജീവനോട് അവർക്ക് അസൂയ തോന്നി. എന്നാൽ രാജീവൻ ഈ സമയം ഇങ്ങനെ ചിന്തിച്ചു: 'സുനന്ദ തനിയെ ഒഴിഞ്ഞു പോയത് നന്നായി. എങ്ങനെ നോക്കിയാലും നയന സുനന്ദയെക്കാൾ ഒരുപടി മുന്നിൽ തന്നെ. മാറിടത്തിന് മുഴുപ്പ്, അരക്കെട്ടിനൊതുക്കം, പിൻഭാഗത്തിന് വിരിവ് - അവന്  നയനയെ നുകരാൻ ധൃതിയായി.
അതിനിടെ രാജീവൻ്റെ മനസിൽ പഴയ പ്രണയകഥയുടെ ലാസ്റ്റ്സീൻ തെളിഞ്ഞു. ശിവൻകോവിലിന് പുറകുവശത്തെ ഇലഞ്ഞിമരച്ചോട്ടിൽ രാജീവൻ്റെ മാറിൽ ചാരി സുനന്ദ നില്കുന്നു. മുകളിൽ പോക്കുവെയിലിൽ തിളങ്ങുന്ന ഇലഞ്ഞിപ്പൂക്കൾ. മുമ്പിൽ ഇലഞ്ഞിയുടെ നീണ്ട നിഴൽ.
  ' നല്ലൊരു ആലോചന വന്നിരിക്കുന്നു. ഗൾഫ് റിറ്റേൺഡ്. വീട്ടുകാർ നിർബന്ധിക്കുന്നു. ഞാനെന്തു ചെയ്യണം രാജീവ് ?' അവൾ അവൻ്റെ കണ്ണുകളിലേക്ക് നോക്കി. ഉദ്വേഗവും, അസ്വസ്ഥതയും അവളുടെ ഉള്ളിൽ പിടയുന്നത് അവനറിഞ്ഞു.
   'വീട്ടുകാരുടെ കാര്യം വിട്. നിനക്കവനെ ഇഷ്ടമാണോ ?അത് പറ.' രാജീവൻ തിരക്കി
അവൾ ഒന്നും മിണ്ടിയില്ല. അവന് മനസിലായി, അവൾക്ക് ഗൾഫനെ ഇഷ്ടപ്പെട്ടു എന്ന്. രാജീവൻ്റെ വീട്ടുകാർ നയനയുടെ കാര്യത്തിൽ നിർബന്ധിച്ചു കൊണ്ടിരുന്ന സമയമായിരുന്നു അത്. കാര്യങ്ങൾ നയപരമായി തീർക്കേണ്ടതുണ്ട് എന്ന് മനസിലോർത്ത് അവൻ പറഞ്ഞു: 'നീയൊന്ന് സമാധാനിക്ക്. ഏതിനും വഴിയുണ്ടാവും.'
 രാജീവൻ അവളുടെ മിഴികളിലെ നീല ജലാശയത്തിലേക്ക് നോക്കി. അവിടെ അസ്വസ്ഥതയുടെ തിരയടങ്ങിയിരുന്നില്ല. 'നീ വാ. നമുക്കാ മരച്ചുവട്ടിലിരുന്ന് ചിന്തിക്കാം'
സുനന്ദ മടിച്ചു. 
'പേടിക്കണ്ട. നിനക്കിഷ്ടമില്ലാത്ത ഒരു തീരുമാനവും ഞാൻ എടുക്കില്ല'.
രാജീവൻ ചിരിച്ചു. ഇപ്പോൾ നീലജലാശയത്തിലെ അസ്വസ്ഥതയുടെ തിരയടങ്ങി. കൺകോണുകളിൽ രതിപ്പരൽമീനുകൾ നീന്തി വന്ന് പുളയാൻ തുടങ്ങി. 
രാജീവൻ്റെ കാര്യശേഷി അവൾക്കിഷ്ടമായി. കാര്യമറിഞ്ഞ് സാധാ കാമുകനെപ്പോലെ രാജീവൻ കണ്ണിൽക്കൂടി പെടുക്കാൻ തുടങ്ങിയില്ലല്ലോ. ഇങ്ങനെ ചിന്തിച്ചു കൊണ്ടു് അവൾ രാജീവൻ്റെ പിന്നാലെ ചെന്നു.
 മരച്ചുവട്ടിൽ ഇരുന്ന് അവർ അനുരജ്ഞന ചർച്ച തുടങ്ങി. അധരം നുകർന്നും, അനുബന്ധ ലീലകളിൽ നീരാടിയും ചർച്ച തുടരവെ, അസ്തമയസൂര്യൻ്റെ കിരണങ്ങൾ അവളുടെ ജിമിക്കിയുടെ ഞാഴ്ത്തിൽ വന്നിരുന്ന് സ്വർണ്ണത്തിന് തിളക്കമേകി. കൂടണയാൻ അതുവഴി പറന്നുപോയ ഒരു കുഞ്ഞാറ്റക്കിളി 'കൊച്ചു കളളീ ' എന്ന് വിളിച്ചു കളിയാക്കിക്കൊണ്ടു് കിഴക്കോട്ട് പറന്നു പോയി. പുറകുവശത്ത് കടിച്ചു തൂങ്ങിക്കിടന്ന കരിയിലകളെ തൂത്തു കളഞ്ഞശേഷം, ഒരു പ്രശ്നം രമ്യമായി അവസാനിച്ചതിലെ ആനന്ദത്തോടുകൂടി മരച്ചോട്ടിൽ നിന്നു.
  ' നിൻ്റെ പ്രശ്നമൊക്കെ തീർന്നില്ലേ ? പൊയ്ക്കാ. ചെന്ന് ഗൾഫനെ കെട്ടിയ്ക്കോ.' നെറ്റിയിലെ പളുങ്കുമണികൾ കുടഞ്ഞു കളഞ്ഞു കൊണ്ട് രാജീവൻ പറഞ്ഞു. സുനന്ദ നാണം പൊതിഞ്ഞ ചെറുചിരിയോടെ നടന്നു മറഞ്ഞു. ആ ചിത്രം രാജീവൻ്റെ കണ്ണിന് മുമ്പിൽ ഇപ്പോഴുമുണ്ട്.
    കതിർമണ്ഡപത്തിൽ അരികിലിരുന്ന നയന തഞ്ചത്തിൽ രാജീവനെ ഒന്നു നോക്കി. 'താൻ വന്നതും ഇരുന്നതും ഒന്നും ഇഷ്ടൻ അറിഞ്ഞിട്ടില്ല. കള്ളൻ ഏതോ സ്വപ്ന  ലോകത്തിലാണ്.'നയന ചിന്തിച്ചു.' നഗരനടുവിൽ 2500 sq.ft മാളിക. പുതിയ സിയാസ് സിഗ്മ, 101 പവൻ ആഭരണം രാജീവൻ മതിമറന്നു പോകാൻ പിന്നെന്തു വേണം ?'
തന്നെക്കുറിച്ച് ചിന്തിച്ചപ്പോൾ അവൾക്ക് സ്വയം മതിപ്പു തോന്നി. കണ്ണാടിയിൽ സ്വന്തം രൂപ ലാവണ്യം എത്രയോ തവണ നോക്കി നിന്നിരിക്കുന്നു.'എടീ നിന്നെ സാരിക്കടയിലെ കണ്ണാടിക്കൂട്ടിൽ നിർത്താൻ കൊളളാം. നല്ല ഫിഗറല്ലേ.' തൻ്റെ ശരീരവടിവു കണ്ട്  ഹേമലത ഒരിക്കൽ പറഞ്ഞതും അവൾ ഓർത്തു.
    ഓർമ്മകളിൽ നിന്നും തിരികെ വന്ന നയന രാജീവനെ ചെറുതായൊന്ന് നുള്ളി. 'ഉറങ്ങാതെ ' അവൾ ശബ്ദം താഴ്ത്തി മന്ത്രിച്ചു.
   രാജിവൻ ഇലഞ്ഞിച്ചോട്ടിൽ നിന്നും തിരികെ വന്നു. മുഖത്ത് പൗഡറിനു മീതെ ചിരി തേച്ച് അവൻ ഇരുന്നു.
'കല്യാണം കഴിഞ്ഞാൽ വൈകാതെ നയനക്ക് അമേരിക്കയിലേക്ക് മടങ്ങിപ്പോകണം' എന്ന് അച്ഛൻ പറയുമ്പോഴും ഇയാൾക്ക് ഇതേ ഇരിപ്പായിരുന്നു. നയന ഓർത്തു. അന്നേരം മ്ലാനത പരന്നത് രാജീവൻ്റെ അച്ഛൻ്റെ മുഖത്തായിരുന്നു. അത് കണ്ട് നയനയുടെ അച്ഛൻ പറഞ്ഞു: ' ഒരു വർഷത്തിനുള്ളിൽ രാജീവനും വിസ ശരിയാക്കാവുന്നതേയുള്ളൂ.
  ഏവരുടെയും ശ്രദ്ധ കതിർമണ്ഡപത്തിലേയ്ക്ക് ആകർഷിച്ചുകൊണ്ട് വാദ്യം മുറുകി. മേളക്കാർ ഫോമിലായി. തന്ത്രിയുടെ ചുണ്ടുകൾ ധൃതഗതിയിലുള്ള മന്ത്രോച്ചാരണത്താൽ പ്രകമ്പനം കൊണ്ടു. താലിചാർത്തുന്നതു കാണാൻ ബന്ധുക്കൾ തിക്കിത്തിരക്കി. ഫോട്ടോക്കാരും, വീഡിയോക്കാരും ഓടി നടന്നു.
രാജീവനെ അണിയിക്കാൻ പുഷ്പഹാരം കൈയ്യിൽ വാങ്ങുന്നനേരം നയനയുടെ അടിവയറ്റിൽക്കിടന്ന് ഒരു അമേരിക്കൻ ഭ്രൂണം പിടഞ്ഞു പ്രതിഷേധിച്ചു. നയനയ്ക്ക് ദേഷ്യം വന്നു. 
' അടങ്ങിക്കെടന്നോ പണ്ടാരം. അവിടെയെത്തിയിട്ടു വേണം നിന്നെ.........' നയന പല്ലുകടിച്ചു. പേടിച്ച കുഞ്ഞു ഭ്രൂണം പ്ലാസൻ്റയുടെ ആഴങ്ങളിലേയ്ക്ക് മുങ്ങാംകുഴിയിട്ടു.
നയന സമാധാനത്തോടെ രാജീവനെ ഹാരമണിയിച്ചു. താലിചാർത്താൻ കഴുത്തു കാണിച്ചു കൊടുത്തു. പിന്നെ വീഡിയോയുടെ വെളിച്ചത്തിന് നൃത്തം ചെയ്യാൻ മുഖം വച്ചു കൊടുത്തു.
                  .......
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക