Image

പാലക്കാട് മംഗലം ഡാം പരിസരത്തും പെരിന്തല്‍മണ്ണയിലും ഉരുള്‍പൊട്ടല്‍; വയനാടും മലപ്പുറത്തും കനത്ത മഴ; തൃശൂരില്‍ റെഡ് അലര്‍ട്ട്

Published on 20 October, 2021
പാലക്കാട് മംഗലം ഡാം പരിസരത്തും പെരിന്തല്‍മണ്ണയിലും ഉരുള്‍പൊട്ടല്‍; വയനാടും മലപ്പുറത്തും കനത്ത മഴ; തൃശൂരില്‍ റെഡ് അലര്‍ട്ട്

പാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് മലപ്പുറത്തും പാലക്കാടും ഉരുള്‍പൊട്ടല്‍. പാലക്കാട് മംഗലം ഡാം പരിസരത്ത് രണ്ടിടങ്ങളിലും മലപ്പുറം പെരിന്തല്‍മണ്ണയിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്. രണ്ടിടത്തും ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. മംഗലം ഡാം പരിസരത്ത് വി.ആര്‍.ടിയിലും, ഓടത്തോടിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്. 50ഓളം കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റി പാര്‍പ്പിച്ചു. മലവെള്ള പാച്ചിലില്‍ വെള്ളം കുത്തിയൊലിച്ച് എത്തിയെങ്കിലും ആര്‍ക്കും സാരമായ പരിക്കുകളില്ല. 


അപകട ഭീഷണി മുന്‍നിര്‍ത്തി  കഴിഞ്ഞ ദിവസങ്ങളില്‍ സ്ഥലത്തെ കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി താമസിക്കുന്നതിന് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇത് വലിയ അപകടം ഒഴിവാക്കുന്നതിന് സഹായിച്ചു. പ്രദേശത്ത് മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെടുകയും വീടുകളില്‍ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. സമീപ പ്രദേശത്തെ 
40 കുടുംബങ്ങളെ അടുത്തുള്ള വി.ആര്‍.ടി പള്ളിയിലേക്ക് മാറ്റിയിട്ടുണ്ട്. കിഴക്കഞ്ചേരി 1 വില്ലേജിലെ പാലക്കുഴി മലയോരത്തെ കല്‍ക്കുഴി, പി.സി.എ, വിലങ്ങുംപാറ എന്നിവിടങ്ങളിലെ 16 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു വരികയാണ്.


മലപ്പുറം പെരിന്തല്‍മണ്ണയില്‍ താഴെക്കോടാണ് ഉരുള്‍പൊട്ടലുണ്ടായത്. മംഗലം ഡാം പരിസരത്ത് നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ട സാഹചര്യമില്ല. പള്ളികളും ഓഡിറ്റോറിയങ്ങളും സജ്ജമാക്കിയിട്ടുണ്ട്. നിലവില്‍ ആളുകള്‍ സമീപത്തെ ബന്ധുവീട്ടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. പെരിന്തല്‍മണ്ണയില്‍ 60 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 

തൃശ്ശൂരില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഡാമുകള്‍ക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പെരിങ്ങല്‍ക്കുത്ത്, പീച്ചി, ഷോളയാര്‍ ഡാമുകള്‍ക്കാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സമീപവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. വയനാടും മലപ്പുറത്തും കനത്ത മഴ പെയ്യുന്നുണ്ട്. വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ കടകളില്‍ വെള്ളം കയറി. മലപ്പുറം വഴിക്കടവ് രണ്ടാംപാടത്ത് അത്തിത്തോട് കരകവിഞ്ഞ് വീടുകളില്‍ വെള്ളം കയറി. നാടുകാണി-വഴിക്കടവ് റോഡില്‍ രാത്രികാല യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി.


സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂന്ന് ജില്ലകലില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂര്‍ സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യത. 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നതിനാല്‍ ജാഗ്രത നിര്‍ദേശം നല്‍കി. കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലകലിലും ശക്തമായ മഴ പെയ്യുന്നുണ്ട്. കനത്ത മഴയെ തുടര്‍ന്ന് കോട്ടയം പൂഞ്ഞാറില്‍ രണ്ടിടത്ത് മഞ്ഞിടിച്ചിലുണ്ടായി. മംഗളഗിരി മുപ്പതേക്കര്‍ എന്നീ പ്രദേശങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക