Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ബുധനാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 20 October, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ബുധനാഴ്ച (ജോബിന്‍സ്)
കുറ്റ്യാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവത്തില്‍ നാല് പേര്‍ പിടിയിലായി. കായക്കൊടി സ്വദേശികളായ മൂന്നു പേരും കുറ്റ്യാടി സ്വദേശിയുമാണ് പിടിയിലയത്. പ്രതികളെ നാദാപുരം എ.എസ്.പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്. ഈ മാസം മൂന്നിനാണ് കേസിനാസപ്ദമായ സംഭവം നടക്കുന്നത്. 
********************************
ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ നാല് കര്‍ഷകരടക്കം എട്ടു പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ തത്സ്ഥിതി റിപ്പോര്‍ട്ട് വൈകിപ്പിച്ചതില്‍ പോലീസിന് രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. ഇന്ന് പുലര്‍ച്ചെ ഒരു മണിവരെ റിപ്പോര്‍ട്ടിനു വേണ്ടി കാത്തിരുന്നുവെന്നും അന്വേഷണത്തില്‍ കാലതാമസം പാടില്ലെന്നും
 ചീഫ് ജസ്റ്റീസ്  എന്‍.വി രമണ പറഞ്ഞു.
*****************************
രാജ്യം ഭരിച്ച മുന്‍കാല കോണ്‍ഗ്രസ് സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിക്കെതിരെ സംസാരിക്കാനുള്ള ഇച്ഛാശക്തി കഴിഞ്ഞ കാല സര്‍ക്കാരുകള്‍ക്ക് ഇല്ലയിരുന്നുവെന്നും മുന്‍ സര്‍ക്കാരുകളെ നയിച്ചിരുന്നവര്‍ അഴിമതിയില്‍ പങ്കാളികളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
*******************************
ആഡംബര കപ്പലിലെ ലഹരി വിരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന് ജാമ്യമില്ല. ബോളിവുഡ് സൂപ്പര്‍ താരം ഷാരുഖ് ഖാന്റെ മകന്‍ ആര്യന് ഇതോടെ മുംബൈ ആര്‍തര്‍റോഡ് ജയിലില്‍ ഇനിയും തുടരേണ്ടിവരും. ആര്യന് ജാമ്യം നല്‍കിയാല്‍ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന് കോടതി വിലയിരുത്തി.
*******************************
ഉത്തരാഖണ്ഡില്‍ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണ്ണം 47 ആയി. ഇവരില്‍ 28 പേര്‍ നൈനിറ്റാള്‍ ജില്ലയിലാണ് നിരവധി പേര്‍ മണ്ണിനടിയില്‍ പെട്ടുകിടക്കുന്നുവെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം. അതുകൊണ്ടുതന്നെ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. നിരവധി പേരെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. 
********************************
കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് ബിജെപി വാക് പോര് തുടരുന്നതിനിടെ കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രംഗത്ത്. രാഹുല്‍ഗാന്ധി മയക്കുമരുന്നിനടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണെന്നാണ് കര്‍ണ്ണാടക ബിജെപി അധ്യക്ഷന്‍ നളീന്‍ കുമാര്‍ കട്ടീല്‍ ആക്ഷേപിച്ചത്. ഇത് ചില പത്രങ്ങളില്‍ വന്നതാണെന്നും രാഹുലിന് ഒരു പാര്‍ട്ടിയെ നയിക്കാനൊന്നും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസ്താവനയ്‌ക്കെതിര ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും രംഗത്ത് വന്നു.
*********************************
പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും കോണ്‍ഗ്രസ് പുറത്താക്കിയ മുതിര്‍ന്ന നേതാവ് അമരീന്ദര്‍ സിംഗ് കടുത്ത തീരുമാനത്തിലേയ്ക്ക്. പുതിയ പാര്‍ട്ടി രൂപീകരണത്തിനുള്ള നടപടികളുമായി അമരീന്ദര്‍ മുന്നോട്ട് പോവുകയാണ്. കര്‍ഷക സമരം ഒത്തു തീര്‍പ്പായാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍  ബിജെപിയുമായി സഖ്യമാവാം എന്നതാണ് അമരീന്ദറിന്റെ നിലപാട്.
****************************
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ പൊലീസ് വീണ്ടും തടഞ്ഞു. ഒരുമാസത്തിനിടെ രണ്ടാം തവണയാണ് പൊലീസ് പ്രിയങ്കയെ തടഞ്ഞുനിര്‍ത്തുന്നത്. ആഗ്രയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച യുവാവിന്റെ വീട്ടുകാരെ സന്ദര്‍ശിക്കാന്‍ പുറപ്പെടുകയായിരുന്നു പ്രിയങ്ക. ലഖ്നൗ-ആഗ്ര എക്സ്പ്രസ് വേയില്‍ പ്രിയങ്കയുടെ വാഹന വ്യൂഹത്തെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
**************************
ചന്ദ്രിക കള്ളപ്പണ കേസില്‍ ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈന്‍ അലി തങ്ങളുടെ  മൊഴി എന്‍ഫോഴ്‌സ്‌മെന്റ് രേഖപ്പെടുത്തി. കൊച്ചിയിലെ ഇഡി ഓഫീസിലായിരുന്നു മൊഴിയെടുക്കല്‍. ഇന്ന് ഉച്ചയോടെയാണ് മുഈന്‍ അലി തങ്ങള്‍ കൊച്ചി ഇഡി ഓഫീസില്‍ ഹാജരായത്. ചന്ദ്രിക പത്രത്തിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ശിഹാബ് തങ്ങള്‍ ചുമതലപ്പെടുത്തിയിരുന്നത് മുഈന്‍ അലി തങ്ങളെയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക