Image

കൊക്കയാറില്‍ തിരച്ചില്‍ തുടരുന്നു; സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 19 ആയി

Published on 17 October, 2021
 കൊക്കയാറില്‍  തിരച്ചില്‍ തുടരുന്നു; സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 19 ആയി
 കോട്ടയം: സംസ്ഥാനത്ത് ഇന്നലെയും ഇന്നുമായി മഴക്കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 19 ആയി.  കനത്ത മഴയില്‍ ഉരുള്‍പൊട്ടലുണ്ടായ കോട്ടയം കൂട്ടിക്കലില്‍ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഉരുള്‍പൊട്ടലില്‍ മരിച്ച പത്തുപേരുടെയും മലവെള്ളപാച്ചിലില്‍ മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതോടെ തെരച്ചില്‍ അവസാനിപ്പിച്ചു. 

കണ്ടെത്തിയതില്‍ കാവാലി ഒട്ടലാങ്കല്‍ മാര്‍ട്ടിന്‍, മക്കളായ,സ്നേഹ, സാന്ദ്ര ,ഇതേ പഞ്ചായത്തിലെ പ്ലാപ്പള്ളിയില്‍ മുണ്ടകശേരി റോഷ്നി, സരസമ്മ മോഹനന്‍, സോണിയ, മകന്‍ അലന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. മാര്‍ട്ടിന്റെ ഭാര്യ, അമ്മ, മകള്‍ എന്നിവരുടെ മൃതദേഹം ഇന്നലെത്തന്നെ കണ്ടെത്തിയിരുന്നു. ഇവര്‍ക്കു പുറമേ ഏന്തയാറില്‍ പിക്കപ്പ് ഓടിക്കുന്ന ഷാലിത്ത് ഓലിക്കല്‍, കൂവപ്പള്ളിയില്‍ നിന്ന് രാജമ്മ എന്നിവരുടെ മൃതദേഹവും കണ്ടെത്തി. ഇവര്‍ ഒഴുക്കില്‍പ്പെട്ടതാണെന്നാണ് വിവരം. 

അതേസമയം, ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ ഇവി‌ടെ കണ്ടെത്തി. അഫ്‍ന ഫൈസല്‍ (8), അഫിയാന്‍ ഫൈസല്‍ (4), അംന (7) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പുതഞ്ഞുകിടന്ന മണ്ണ് ജെ സി ബി ഉപയോഗിച്ച്‌ നീക്കി പരിശോധിക്കുന്നതിന് ഇടയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇനി അഞ്ചുപേരെയാണ് ഇവിടെ കണ്ടെത്താനുള്ളത്.

 അടിഞ്ഞുകിടക്കുന്ന കൂറ്റന്‍ പാറകളും മരങ്ങളും രക്ഷാപ്രവര്‍ത്തനത്തിന്റെ വേഗം കുറയ്ക്കുന്നുണ്ട്. ഒഴിക്കില്‍പ്പെട്ട് കാണാതായ ആന്‍സി എന്ന വീട്ടമ്മയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ പത്തൊമ്ബത് പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

പെരുവന്താനം നിര്‍മലഗിരിയില്‍ മലവെള്ളപാച്ചിലില്‍ കാണാതായ വടശ്ശേരിയില്‍ ജോജോയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. വീടിന് സമീപത്തെ മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനിടെയാണ് ജോജോ മലവെള്ളപാച്ചിലില്‍പ്പെട്ടത്. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

റവന്യൂമന്ത്രി കെ.രാജന്റെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം ദുരന്തമേഖലകള്‍ സന്ദര്‍ശിച്ച്‌ രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതി വിലയിരുത്തി.   

ഇന്ന് പകല്‍ സമയത്ത് മഴ കുറഞ്ഞ് നിന്നത് രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കി. മണ്ണില്‍ പെട്ടുപോയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്താനായത്. എന്നാല്‍ ഉച്ചകഴിഞ്ഞതോടെ മഴയ്ക്കുള്ള ലക്ഷണങ്ങളാണ് പ്രദേശത്തുള്ളത്.

കോട്ടയം-ഇടുക്കി ജില്ലകളെ വേര്‍തിരിക്കുന്ന പുല്ലകയാറിന് സമീപ പ്രദേശങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായിരിക്കുന്നത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക