കഴിഞ്ഞ വർഷത്തെ മികച്ച മലയ ചിത്രത്തിനുള്ള അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ, സന്തോഷം കൊണ്ട് വീർപ്പു മുട്ടിയ രണ്ടു മലയാളികൾ കാനഡയിലെ എഡ്മൺറ്റോണിൽ ആയിരുന്നു - പോയ വർഷത്തെ ഏറ്റവും മികച്ച ചിത്രമായി തെരഞ്ഞെടുക്കപെട്ട ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ നിർമ്മിച്ച ഡിജോ അഗസ്റ്റിനും വിഷ്ണു രാജനും. ജോമോന് ജേക്കബ്, സജിന് എസ് രാജ് എന്നിവരോടൊപ്പം ഇവർ നിർമ്മിച്ച മഹത്തായ ഭാരതീയ അടുക്കള നിരൂപക പ്രശംസയോടൊപ്പം, ഏറെ പ്രേക്ഷക ശ്രദ്ധയും നേടിയ ചിത്രമാണ്. അടുക്കളയിൽ നിലനിൽക്കുന്ന പ്രകടമായ ലിംഗ വിവേചനത്തിന്റെ തുറന്നുകാണിക്കലായിരുന്നു ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ.
കാനഡയിൽ എത്തിയതുകൊണ്ടാണ് സിനിമ നിർമാണം പോലുള്ള സംരഭങ്ങളിൽ തങ്ങൾക്കു പങ്കെടുക്കാനായതെന്നു ഡിജോ പറഞ്ഞു. സാമ്പത്തീക വിജയം നേടിയ ഈ ചിത്രത്തിന്റെ നിർമ്മാണ അനുഭവം ഇനിയും ചിത്രങ്ങൾ നിർമ്മിക്കാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നു അവർ സൂചിപ്പിച്ചു. ഇരുവരും ശ്രദ്ധേയമായ ഹൃസ്വ സിനിമകൾ നിർമ്മിക്കുകയും, സംവിധാനം ചെയ്യുകയും, അതിൽ അഭിനയിക്കുയ്ക്കയും ചെയ്തീട്ടുണ്ട്. മലയാള സിനിമയിൽ, ഇനിയങ്ങോട്ട് കാനഡയിൽ നിന്നുൾപ്പെടെയുള്ള പ്രവാസിമലയാളികൾ നിർണായകമായ സംഭാവന ചെയ്യുമെന്നതിന്റെ ആദ്യ സൂചനയാണ് മികച്ച സിനിമക്ക് ലഭിച്ച ഈ അവാർഡ്.