കൂട്ടില്ലാത്ത കുട്ടിയാണ്കവി
ക്ലാസിൽ ഒറ്റയ്ക്കൊരുബഞ്ചിൽ
അവനിരിക്കുന്നു
സൂത്രവാക്യത്തിൻ്റെ എളുപ്പവഴി
അവൻതേടാറില്ല
ഭാവനയുടെ നൂൽപ്പാലത്തിൽക്കയറി
ഏത് നരകത്തീയ്യിലൂടെയും അവൻ
നടക്കും!
കണക്കുമാഷ് നൽകിയ
ചൂരൽപ്പാടിൻ വടിയൊടിച്ച്
സന്ധ്യയിലേക്ക് ഇറങ്ങിനടക്കും
കളിമറന്നകുട്ടികൾ
മടുത്തും, മുഷിഞ്ഞും പുസ്തകപ്പുഴുക്ക -
ളായിഴയുമ്പോൾ
അവൻ,
മാനത്തേക്കുയർന്ന ഒരുപട്ടമായ്പറക്കും
പാടവും, പറമ്പും
മഴയും, പുഴയും
കാടും,കടലും
ആകാശവും, ഭൂമിയും
ചുരവും, താഴ് വരയും
അവധൂത ധാരയായി
ബോധമണ്ഡലത്തിൽ ചേക്കേറും
പൊരുന്നവെച്ചമുട്ടകൾ വിരിയുന്നതുപോലെ
അക്ഷരങ്ങളിൽവിരിഞ്ഞ വാക്കിൻപക്ഷികൾ
പുസ്തകത്താളിലേക്കു പറന്നിറങ്ങും