Image

നെടുമുടി വേണുവിന്റെ ഓര്‍മ്മയില്‍ മമ്മൂട്ടിയുടെ കുറിപ്പ്

ജോബിന്‍സ് Published on 12 October, 2021
നെടുമുടി വേണുവിന്റെ ഓര്‍മ്മയില്‍ മമ്മൂട്ടിയുടെ കുറിപ്പ്
മലയാളത്തിന്‍രെ പ്രിയ  നടന്‍ നെടുമുടി വേണുവിന്റെ ഒര്‍മ്മകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് സൂപ്പര്‍ താരം മമ്മൂട്ടി. ഇരുവരുമൊന്നിച്ചുള്ള താമസവും യാത്രകളും എല്ലാം കുറിപ്പില്‍ മമ്മൂട്ടി തുറന്നെഴുതിയിരിക്കുന്നു . നെടുമുടി വേണുവുമായി തനിക്ക് വാക്കുകള്‍ കൊണട് വിവരിക്കാനാവാത്ത ബന്ധമാണ് ഉള്ളതെന്നാണ് മമ്മൂട്ടി പറയുന്നത്. 

ഇന്നലെ രാത്രി പത്തരയോടെ നെടുമുടി വേണുവിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി മമ്മൂട്ടി ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. 

മമ്മൂട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

കോമരം എന്ന സിനിമയുടെ ഷൂട്ടിങ്ങിലാണ് ഞങ്ങളാദ്യം പരിചയപ്പെടുന്നത്.എണ്‍പത്തൊന്നിലാണത്. അത് ദീര്‍ഘമായ ഒരു സൗഹൃദത്തിന്റെ ആരംഭമായിരുന്നു, 
മദ്രാസില്‍ ഒരുമിച്ചുള്ള താമസം.  രഞ്ജിത് ഹോട്ടലിലായിരുന്നു ആദ്യം .പിന്നെ വുഡ്‌ലാന്റ് സ് ഹോട്ടലിലേക്ക് .അതിനു ശേഷം വുഡ്‌ലാന്‍സിന്റെ കോട്ടജിലേക്ക് . എണ്‍പത്തഞ്ചു വരെ ഈ സഹവാസം തുടര്‍ന്നു .അദ്ദേഹവുമായിട്ടുള്ള സൗഹൃദത്തില്‍ നിന്ന് എനിക്ക് ഒരു പാട് അനുഭവങ്ങള്‍ ഓര്‍ക്കാനുണ്ട്. പുതിയ കാഴ്ചകളിലേക്ക്, അറിവുകളിലേക്ക്, ലോകങ്ങളിലേക്ക് എനിക്ക് വാതില്‍ തുറന്നു തന്നത് വേണുവാണ്. തിരുവരങ്ങ് നാടകങ്ങള്‍, സംഗീതം, നാടന്‍ കലാരൂപങ്ങള്‍, കഥകളിയും കൂടിയാട്ടവും പോലുള്ള രംഗകലകള്‍, അതിന്റെ ആട്ട പ്രകാരങ്ങള്‍ ആരംഗത്തെ ആചാര്യന്മാര്‍! അങ്ങനെ നിരവധി ഞാനറിയാത്ത വിഷയങ്ങളിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി.
വേണുവിനോടൊത്തുള്ള ആ കാലം വിരസത എന്തെന്ന് ഞാനറിഞ്ഞിട്ടില്ല. എന്നും എപ്പോഴുമെന്ന പോലെ എന്തെങ്കിലുമൊരു പുതിയ കാര്യം പറയാനുണ്ടാവും വേണുവിന്.എനിക്കാവട്ടെ  അത്തരത്തില്‍ പെട്ട ഒരു കാര്യവും വേണുവിനോട് പറയാനുണ്ടായിരുന്നില്ല. കോളജിലേയും മറ്റും കൊച്ചു കൊച്ചു കാര്യങ്ങള്‍ മാത്രം. അക്കാലത്ത് രൂപപ്പെട്ട ആ സൗഹൃദം വളരെ ഗാഢമായൊരു സ്‌നേഹബന്ധമായി മാറി. എണ്‍പത്തിരണ്ടില്‍ ഏറ്റവും നല്ല നടനുള്ള സംസ്ഥാന അവാര്‍ഡ് വേണുവിനും സഹനടനുള്ള അവാര്‍ഡ് എനിക്കുമായിരുന്നു. ഞങ്ങള്‍ രണ്ടു പേരും ഒരുമിച്ച് തിരുവനന്തപുരത്ത് പോയി അവാര്‍ഡ് വാങ്ങിച്ച് തിരിച്ച് എറണാകുളത്ത് വന്ന് പ്രാതല്‍ കഴിച്ച് തൃശൂരിലേക്ക് 'രചന' യുടെ ഷൂട്ടിങിനു പോയത് ഇന്നുമോര്‍ക്കുന്നു.
മദിരാശിയിലെ താമസക്കാലമായിരുന്നു ഏറ്റവും ഊഷ്മളമായ കാലമെന്ന് ഞാനോര്‍ക്കാറുണ്ട്, എനിക്കങ്ങനെ തോന്നാറുണ്ട്.
ഒരു പാട് സിനിമകള്‍ അക്കാലത്ത് മദ്രാസില്‍ തുടര്‍ച്ചയായി ഉണ്ടായിരുന്നു. 83,84 കാലത്ത് മാസക്കണക്കിന് ഒരേ മുറിയില്‍ ഞങ്ങള്‍ ഒരുമിച്ചു തുടര്‍ച്ചയായി താമസിച്ചിട്ടുണ്ട്. അക്കാലത്ത് രണ്ടാം ഞായറാഴ്ചയാണ് ഒരവധി കിട്ടുക മദ്രാസിലെ ഷൂട്ടിംഗില്‍. എന്നാല്‍ നാട്ടിലേക്കു പോവാന്‍ പറ്റില്ല. ഒരു പകല്‍ മാത്രമാണ് അവധി. ആ ദിവസം ഒരു സൈക്കിള്‍ റിക്ഷക്കാരനെ ദിവസ വാടകയ്ക്ക് വിളിച്ച് രാവിലെ ഞങ്ങള്‍ ഇറങ്ങും. ചെറിയ ഷോപ്പിങ്ങുകള്‍, ഒരു മലയാളി ഹോട്ടലില്‍ നിന്ന് കേരള വിഭവങ്ങള്‍ കൂട്ടി  മൂക്കുമുട്ടെ ഭക്ഷണം .പിന്നെ മാറ്റിനിയും സെക്കന്റ് ഷോയും കഴിഞ്ഞേ മുറിയില്‍ തിരിച്ചെത്തു. ഇന്നതോര്‍ക്കുമ്പോള്‍ എനിക്കു തന്നെ അത്ഭുതം തോന്നാറുണ്ട്. അന്ന് ഞങ്ങള്‍ രണ്ടു പേരും അറിയപ്പെടുന്ന നടന്മാരാണ്.നാട്ടിലാണെങ്കില്‍ അങ്ങനെ ഒരു സൈക്കിള്‍ റിക്ഷയില്‍ യാത്ര ചെയ്യാന്‍ പറ്റില്ല. പക്ഷെ, മദ്രാസില്‍ അവിടവിടെ കണ്ടുമുട്ടുന്ന മലയാളികളൊഴികെ ആരും കാര്യമായി ഞങ്ങളെ അറിയുന്നവരില്ല. സുഖമായി സൈക്കിള്‍ റിക്ഷയില്‍ നഗരം ചുറ്റാം.
ഒരു മുറിയിലാണ് ഞങ്ങള്‍ അന്ന് താമസിച്ചിരുന്നതെങ്കിലും പരസ്പരം കാണാത്ത ദിവസങ്ങള്‍ വളരെ ഉണ്ടാവും. ഉറക്കത്തിലും ഷൂട്ടിങ്ങിലും പെട്ടു പോവുന്ന കാരണമാണത്.
എന്നെ പുലര്‍ച്ചെ വിളിച്ചുണര്‍ത്താന്‍ വന്ന ഒരു പ്രൊഡക്ഷന്‍ മാനേജരെ വേണു ഒരിക്കല്‍ ചീത്ത പറഞ്ഞു.
രണ്ടു മൂന്നു സിനിമകളില്‍ ഒരേ സമയത്ത് അഭിനയിച്ചുകൊണ്ടിരുന്ന കാലമാണ്. എന്നെ വിളിക്കാന്‍ വന്ന പ്രൊഡക്ഷന്‍ മാനേജര്‍ക്ക് തലേ ദിവസം ഞാന്‍ രാത്രി മുഴുവനും സെറ്റിലായിരുവെന്ന് അറിയാല്ലായിരുന്നു. ഞാന്‍  വന്ന് കിടന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. ആ പ്രൊഡക്ഷന്‍ മാനേജര്‍ വളരെ വിഷമത്തോടെ എന്നോട് വേണുവിനെപ്പറ്റി പരാതി പറഞ്ഞു.
ഉച്ചക്ക് ബ്രേക് സമയത്ത് ഭക്ഷണം കഴിച്ച് ചിലപ്പോള്‍ കിട്ടിയ സ്ഥലത്ത് ന്യൂസ് പേപ്പറോ മറ്റോ വിരിച്ച് കിടക്കും. അല്‍പം കഴിഞ്ഞ് അവിടെവെയിലു വന്നെന്നിരിക്കും.വേണു എന്നെയെടുത്ത് തണലിലേക്ക് കിടത്തിയിട്ടുണ്ട് പലപ്പോഴും.
ഒരു ദിവസം ഉച്ചനേരത്ത് കിടക്കാന്‍ കിട്ടിയത് ഒരു പാറയുടെ മുകള്‍ ഭാഗമായിരുന്നു. ഉണര്‍ന്നപ്പോള്‍ ഞാന്‍ ഒരു കാറിന്റെ പിന്‍സീറ്റിലാണ് കിടക്കുന്നത്. എന്നെ എടുത്ത് അങ്ങോട്ട് കാറിലേക്ക് കിടത്തിയത് വേണുവായിരുന്നു. അന്ന് എന്നെ പൊക്കിയെടുക്കാനുള്ള ആരോഗ്യം വേണുവിനുണ്ട്.ഞാനന്ന് ഇത്രയൊന്നും ഭാരവുമില്ല.
എന്റെ കുട്ടൂകാരനായി 
ചേട്ടനായി
അച്ഛനായി
അമ്മാവനായി
അങ്ങനെ ഒരു പാടു കഥാപാത്രങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. ആ കഥാപാത്രങ്ങളുടെ അപ്പുറത്തേക്ക് എനിക്കദ്ദേഹം എല്ലാമെല്ലാമായിരുന്നു.
കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധം ഞങ്ങളുടെ സ്വന്തം ജീവിതത്തിലേക്കും ബാധിച്ച പോലതോന്നിയിട്ടുണ്ടെനിക്ക്.
ഈ കഴിഞ്ഞ ജന്മദിനത്തിനും എനിക്ക് ആശംസാ സന്ദേശമയച്ചിരുന്നു.
ഒരുപാടു അമിട്ടുകള്‍ പൊട്ടി വിരിഞ്ഞ വെടിക്കെട്ടാല്‍ ശബ്ദമുഖരിതമായിരുന്നല്ലോ കഴിഞ്ഞ ജന്മദിനം.
ആ ആലഭാരങ്ങള്‍ക്കിടയിലും
ഞാന്‍ കൊച്ചു കൈത്തിരിയുടെ പ്രകാശം ഹൃദയത്തില്‍ ഏറ്റു വാങ്ങി. എന്നും ആ വെളിച്ചമെന്റെ വഴികാട്ടിയായിരുന്നു. 
ഞാന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കന്ന രണ്ടു സിനിമയിലും ( ഭീഷ്മപര്‍വ്വം, പുഴു) വേണു എന്റെ കൂടെ അഭിനയിക്കുന്നുണ്ട്.
ഇത്തവണയും ജന്മദിനത്തിന് സുശീലമ്മയുടെ കോടി മുണ്ടും കത്തും ഉണ്ടായിരുന്നു.അതു പോലെ എന്നെ ഓര്‍ക്കുകയും അനിയനെപ്പോലെ കരുതിക്കൊണ്ട് നടക്കുകയും ചെയ്തിരുന്ന എന്റെ ജ്യേഷ്ഠനാണ്  വഴികാട്ടിയായ സുഹൃത്താണ്
ശാസിച്ച അമ്മാവനാണ്.
ഒരുപാടു സ്‌നേഹിച്ച അച്ഛനാണ്.
അതിനപ്പുറത്ത് എനിക്കു വാക്കുകള്‍ കൊണ്ട് വിശദീകരിക്കാനാവാത്ത എന്താെക്കെയോ ആണ്.
ഞാനതിനു മുതിരുന്നില്ല.
എനിക്കാവില്ല അതിന്.
അതിനാല്‍ എനിക്ക് വിട പറയാനാവില്ല. എന്നും എന്റെ മനസ്സില്‍ വേണു ഉണ്ട്, ഉണ്ടാവും.ഓരോ മലയാളിയുടെ മനസ്സിലും ആ മഹാപ്രതിഭ മങ്ങാത്ത നക്ഷത്രമായി ജ്വലിച്ച് നില്‍ക്കും.
ഞാന്‍ കണ്ണടച്ച് കൈകള്‍ കൂപ്പട്ടെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക